2009, ജൂലൈ 23, വ്യാഴാഴ്‌ച

തങ്ക തമ്പിയുടെ അണിയറ രഹസ്യം

"ശങ്കരന്‍ എഗൈന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ...."

പിണങ്ങിപ്പോയ ഭാര്യ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തുന്നത് പോലെ, രണ്ടു മാസത്തെ സുഖവാസം കഴിഞ്ഞ ഞാന്‍ വീണ്ടും എന്റെ ജോലിസ്ഥലത്ത് മടങ്ങിയെത്തിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാ ബോഗ്ഗര്‍ മാരും വായനക്കാരും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ..



പെട്ടിയും പ്രമാണവുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞാന്‍ അവിടുത്തെ ഒരുക്കങ്ങള്‍ കണ്ട് അമ്പരന്നു.. ആകെപ്പാടെ ഒരു മാറ്റം....ഇവിടെന്താ വല്ല കല്യാണവും നടക്കാന്‍ പോകുന്നോ?..അതോ ആരുടെയെങ്കിലും ഇന്‍ സ്പെക്ഷന്‍??........... കര്‍ത്താവേ.. രണ്ടു മാസം അടിച്ചു പൊളിച്ചു നടന്നതാണ്..വന്നു കേറിയില്ല, അതിനു മുന്‍പേ തന്നെ ഇന്‍ സ്പെക്ഷന്‍ ‍‍!!! ഇവനൊന്നും വേറെ പണിയില്ലേ??..തൊട്ടതിനും പിടിച്ചതിനും ഇന്‍ സ്പെക്ഷന്‍..എനിക്ക് ആകെപ്പാടെ കലി കയറി... തിരിച്ചു വീട്ടിലേയ്ക്ക്‌ തന്നെ മടങ്ങിപ്പോയാലോ ? ഞാന്‍ ആലോചിച്ചു.



"എന്താടാ പന്തം കണ്ട പെരുച്ചാഴി പോലെ നില്‍ക്കുന്നത് ?..കേറിവാ.. നല്ല സമയത്താ നീ വന്നത്..."


കയ്യില്‍ സ്യുട്ട് കേസും തോളത്തു ബാഗും തൂക്കി ദുരിതാശ്വാസ ക്യാമ്പില്‍ വന്ന അഭയാര്‍ഥി യെപ്പോലെ അന്തം വിട്ടു നില്‍ക്കുന്ന എന്നെ നോക്കി കമ്പനി ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പറഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും പരിസര ബോധമുണ്ടായത്.


"എന്താ സാര്‍ ഒരുക്കം?.... ഇന്‍ സ്പെക്ഷന്‍ വല്ലതും???..........."


ഇന്‍ സ്പെക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കാണുന്ന ചെകുത്താന്റെ വെപ്രാളമാണ് എനിക്ക്.


"അപ്പൊ നീയറിഞ്ഞില്ലേ?? എടാ നമ്മുടെ രവിസാറ് പ്രോമോഷനായി..ലെഫ്ടനന്റ്റ്‌ കേണല്‍..അതിന്റെ പാര്‍ട്ടിയാ ഇന്ന്.."


ആഹാ ....പാര്‍ട്ടി എന്ന് കേട്ടതോടെ എന്റെ വിഷമം മാറി...ലീവിന് പോയി തിരിച്ചു വന്നതിന്റെ ക്ഷീണം മാറാന്‍ ഒരു ഫുള്‍ കുപ്പി തന്നെ വീശണം എന്ന് കരുതി വന്ന എനിക്ക് കുപ്പി വാങ്ങാതെ തന്നെ വീശുകയോ വാളു വയ്കുകയോ ചെയ്യാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു.. രവി സാറിന്റെ പ്രമോഷന്‍ ഈ സമയത്ത് തന്നെ അയച്ചതില്‍ ഞാന്‍ പരമകാരുണികനും ഭക്തവല്‍സലനുമായ ആര്‍മി തമ്പുരാനും, ആര്‍മി തമ്പുരാന്റെ പിതാവായ ആന്റണി തമ്പുരാനും നന്ദി അറിയിച്ചു. എന്നിട്ട് പെട്ടിയും ബാഗും ബാരക്കില്‍ വച്ച് പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളില്‍ പങ്കു ചേര്‍ന്നു..




വൈകുന്നേരം മൂന്ന് മണിക്കാണ് പാര്‍ട്ടി തുടങ്ങുന്നത്..ഞങളുടെ "സെക്കണ്ട് ഇന്‍ കമാന്‍ഡ് "ആണ് മേജര്‍ രവി സാര്‍ (സിനിമാ സംവിധായകന്‍ മേജര്‍ രവി അല്ല) അദ്ദേഹം മേജര്‍ സ്ഥാനത്ത്‌ നിന്നും ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിവരം ഞാന്‍ ലീവില്‍ ആയിരുന്നതിനാല്‍ അറിഞ്ഞിരുന്നില്ല. വളരെ നല്ല പ്രകൃതമാണ് രവി സാറിന്. എങ്കിലും ആളൊരു ക്ഷിപ്ര കോപിയാണ്.. ആരെങ്കിലും എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അവരെ തന്റെ ഓഫീസില്‍ വിളിപ്പിക്കും. മലയാളി ആണെകില്‍ മലയാളത്തിലും ഹിന്ദിക്കാരന്‍ ആണെങ്കില്‍ ഹിന്ദിയിലും നല്ല സ്വയമ്പന്‍ തെറി പറയും. കൂടാതെ കുഴപ്പത്തിനുള്ള ശിക്ഷയായി 'എക്സ്ട്രാഡ്യുട്ടിയും' കൊടുക്കും. എന്നിരുന്നാലും ലീവ് സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഒരിക്കലും കുഴപ്പമുണ്ടാക്കാറില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ആളാണ്‌ മേജര്‍ രവി സാര്‍..



(പട്ടാളത്തില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും 'മേജര്‍' പദവിയില്‍ സ്തുത്യര്‍ഹമായ നിലയില്‍ ജോലി ചെയ്‌താല്‍ മാത്രമേ ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ...അല്ലാതെ പട്ടാള ഡ്രസ്സ്‌ ഇട്ടു, കയ്യില്‍ ഒരു തോക്കും പിടിച്ചു നാല് തവണ ആകാശത്തേയ്ക്ക് വെടി വയ്ക്കുന്നതായി അഭിനയിച്ചാല്‍ കിട്ടുന്ന ഒരു പദവി അല്ല അത്. ഈ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്..ആരും അതിന്റെ പേരില്‍ എന്നെ വെടി വയ്കരുത് എന്നപേക്ഷ..ബോര്‍ഡര്‍ പോലെയുള്ള പല ഹിന്ദി ചിത്രങ്ങളിലും പട്ടാള ഓഫീസറായി അഭിനയിച്ചിട്ടുള്ള 'സണ്ണി ഡിയോളിനു' ഒരു ലെഫ്ടനറ്റ്‌ കേണല്‍ പദവി കിട്ടാത്തതില്‍ അദ്ദേഹത്തിന്റെ ആരാധകനായ ഈയുള്ളവന് അതിയായ വിഷമമുണ്ട്...)



കൃത്യം മൂന്നിന് തന്നെ പാര്‍ട്ടി തുടങ്ങി..കേണല്‍ രവി സാറും അദ്ദേഹത്തിന്റെ ഭാര്യയും പത്തു പതിനാറു വയസ്സ് പ്രായമായ മകളും പാര്‍ട്ടിയില്‍ സന്നിഹിതരായിരുന്നു.. കേണല്‍ രവി സാറിന് ഞങ്ങളുടെ വകയായി ഒരു ബൊക്കെ സമ്മാനിച്ചു. അദ്ദേഹം അത് സ്വീകരിച്ച ശേഷം ചെറിയ ഒരു മറുപടി പ്രസംഗം നടത്തി. പിന്നെ ചില ചെറിയ കലാപരിപാടികളും അരങ്ങേറി. ആര്‍. തങ്ക തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് ആയിരുന്നു മുഖ്യ ഇനം.



തമിഴ്‌ നാട്ടിലെ ട്രിച്ചി ആണ് തമ്പിയുടെ സ്വദേശം..ആളൊരു സ്റ്റൈല്‍ മന്നന്‍ ആണെങ്കിലും പ്രഭു ദേവയാണ് തമ്പിയുടെ ഇഷ്ട താരം. സിനിമാറ്റിക്‌ ഡാന്‍സ് ആണ് തമ്പിയുടെ ഇഷ്ട വിനോദം. പക്ഷെ ഒരു കുഴപ്പമുണ്ട്..രണ്ടു പെഗ്ഗ് അകത്ത് ചെന്നാലേ തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് പുറത്തു വരൂ..അതറിയാവുന്ന ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പ് തന്നെ തമ്പിയുടെ ക്വോട്ട ഫുള്‍ ആക്കിയിരുന്നു..



മനോജിന്റെ മിമിക്രിയും കിഷന്‍ സിംഗിന്റെ ഗാനാലാപനവും കഴിഞ്ഞപ്പോള്‍ തമ്പിയുടെ ഊഴമായി..എവിടുന്നോ സംഘടിപ്പിച്ച മിനുങ്ങുന്ന പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു പ്രഭു ദേവയായി സ്റ്റെജിലെത്തിയ തമ്പി തനിക്ക് മാത്രം മനസ്സിലാകുന്ന ഒരു തമിഴ്‌ പാട്ടിനൊപ്പം ചുവടു വച്ച് ഡാന്‍സ് തുടങ്ങി..



സദസ്സ്‌ തമ്പിയുടെ ലാസ്യ ലഹരി ആസ്വദിക്കുകയാണ്..ഇതിനിടയില്‍ കേണല്‍ രവി സാറിന്റെ ഭാര്യ അദ്ദേഹത്തോട് എന്തോ ചെവിയില്‍ പറഞ്ഞു..അനന്തരം രവി സാര്‍ തമ്പിയെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി..അദ്ദേഹത്തിന്റെ മുഖം ചുവന്നു.. പിന്നെ അടുത്തിരുന്ന മകളെയും ഭാര്യയേയും വിളിച്ചു കൊണ്ട് പെട്ടെന്ന് പുറത്തേക്ക് നടന്നു..



കലാപരിപാടികള്‍ ആസ്വദിച്ചിരുന്ന രവി സാറും കുടുംബവും ഒരു കാരണവുമില്ലാതെ പെട്ടെന്ന് തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. രവി സാര്‍ പോയതറിയാതെ തമ്പി നൃത്തം തുടരുകയാണ്..രവി സാര്‍ പോകുന്നത് കണ്ട ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ ഉടന്‍ പുറത്തെത്തി. ജീപ്പില്‍ കയറാന്‍ നില്‍കുന്ന രവി സാറിന്റെ അടുത്തെത്തിയെന്കിലും അദ്ദേഹം ഒന്നും പറയുകയുണ്ടായില്ല. രവി സാറിനെയും കുടുംബത്തെയും കൊണ്ട് ജീപ്പ് ഓഫീസര്‍ മെസ്സിലെയ്ക്ക് പാഞ്ഞു..



അപ്രതീക്ഷിതമായി പാര്‍ട്ടി അലങ്കോലപ്പെട്ടത്തില്‍ ഞങ്ങള്‍ക്കെല്ലാം വളരെ വിഷമം തോന്നി..കുപ്പികളില്‍ ബാക്കിയിരുന്ന രസായനം കഴിച്ചു ഞങ്ങള്‍ ആ വിഷമം തീര്‍ക്കുകയും തിരിച്ചു ബാരക്കിലെത്തി കിടന്നുറങ്ങുകയും ചെയ്തു..എങ്കിലും ഞങളുടെ പ്രിയപ്പെട്ട രവി സാര്‍ പാര്‍ട്ടി തീരുന്നതിനു മുന്‍പ് തന്നെ ഒന്നും മിണ്ടാതെ തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. കലാകാരന്മാരും ഞാന്‍ അടക്കമുള്ള അണിയറക്കാരും മിലിട്ടറി അടിച്ചു റസൂല്‍ പൂക്കുട്ടി ആയിരിക്കുന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ആവോ??



പിറ്റേ ദിവസം രാവിലെ തന്നെ തമ്പിയെ രവി സാര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു..കള്ളടിച്ചു പൂക്കുറ്റി യായാണ്‌ തമ്പി നൃത്തം ചെയ്തതെന്നും അത് രവി സാറിന് ഇഷ്ടപ്പെട്ടില്ലെന്നും അത് കൊണ്ടാണ് തമ്പിയെ വിളിപ്പിച്ചതെന്നുമുള്ള കിംവദന്തി യൂണിറ്റില്‍ പരന്നു. ക്ഷിപ്രകോപിയായ രവി സാറിന്റെ സ്വഭാവം വച്ച് നോക്കിയാല്‍ മിനിമം അഞ്ച് എക്സ്ട്രാ ഡ്യുട്ടിയെങ്കിലും തമ്പിക്ക് കിട്ടുമെന്ന് ഞങള്‍ ഉറപ്പിച്ചു..നാല് കാലില്‍ നിന്ന തമ്പിയെ സ്റ്റെജിലെയ്ക്ക് കൈ പിടിച്ചു കയറ്റി വിട്ട എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാകുമോ എന്ന ശങ്കയില്‍ ഞാന്‍ വീര്‍പ്പു മുട്ടി നിന്നു..



ഓഫീസില്‍ പോയ തമ്പി അധികം താമസിയാതെ തിരിച്ചു വന്നു..ആരോടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ബാരക്കിലേയ്ക്കു പോയി..അതോടെ സംഭവം ഞങ്ങള്‍ ഊഹിച്ചതുപോലെ തന്നെയാണെന്നും എക്സ്ട്രാ ഡ്യുട്ടി അഞ്ചില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നും ഞങള്‍ ഉറപ്പാക്കി. പക്ഷെ തമ്പി യോടൊപ്പം ഓഫീസിലേയ്ക്ക് പോയ ഹരി സാര്‍ തിരിച്ചു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം പുറത്തായത്..



അരങ്ങില്‍ പ്രഭു ദേവാ സ്റ്റൈലില്‍ സിനിമാറ്റിക്‌ ഡാന്‍സ് ചെയ്ത തങ്ക തമ്പി സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് തന്റെ തിളങ്ങുന്ന പാന്റിന്റെ "സ്വിബ്ബ്‌ " ഇടാന്‍ മറന്നു പോയി എന്നുള്ള തന്ത്ര പ്രധാനവും ഞെട്ടിപ്പിക്കുന്നത്‌ മായ അണിയറ രഹസ്യം.. !!!