അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 12, ശനിയാഴ്‌ച

ഓപ്പറേഷന്‍ തൂഫാന്‍

"രഘൂ... ഇന്നു രാത്രിയില്‍ ഓപ്പറേഷനുണ്ട്..റേഡിയോ  സെറ്റുമായി പോകേണ്ടത്  നീയാണ് "

രാത്രിയിലെ കാവല്‍ ഡ്യൂട്ടിയും കഴിഞ്ഞു ബാരക്കിലെത്തി *ഇന്‍സാസ്  റൈഫിളില്‍ നിന്നും    *മാഗസീന്‍ ഊരിയെടുത്ത്  അതിനുള്ളിലെ വെടിയുണ്ടകള്‍ ഓരോന്നായി ശ്രദ്ധയോടെ പുറത്തെടുത്തു കൊണ്ടിരുന്ന ഞാന്‍ ആ ഓര്‍ഡര്‍ കേട്ട്  അല്പം വേദനയും അതിലേറെ ദേഷ്യവും  കലര്‍ത്തി സുബേദാര്‍ രസ്തോഗി സാബിനെ നോക്കി.

എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായെങ്കിലും  ഗൌരവം വിടാതെ അദ്ദേഹം തുടര്‍ന്നു.

"പലരും ലീവിനും മറ്റും പോയിരിക്കുന്നതു കൊണ്ട്  സെക്ഷനില്‍ ആളുകള്‍ കുറവാണ്. പക്ഷെ അതിന്റെ പേരില്‍  ഓപ്പറേഷന്‍ മാറ്റിവയ്ക്കാന്‍ പറ്റില്ല. ലെഫ്റ്റനന്റ്  സന്യാല്‍ സാബാണ് ഓപ്പറേഷന്‍ കമാണ്ടര്‍. ഇന്നു രാവിലെ പത്തു മണിയ്ക്ക്  സന്യാല്‍ സാബിന്റെ *ബ്രീഫിംഗ്  ഉണ്ട്. അതിനു മുന്‍പ് റേഡിയോ ചെക്കു ചെയ്തു *സീക്രസി ഡിവൈസും എടുത്തു റെഡിയായി നില്‍ക്കണം. ബാക്കി  കാര്യങ്ങള്‍ സന്യാല്‍ സാബ് പറയും"

ഈശ്വരാ... ഇന്നെങ്കിലും രാത്രിയില്‍ സ്വസ്ഥമായി രണ്ടു മണിക്കൂര്‍  ഉറങ്ങാമെന്ന് കരുതിയതാണ്. അതും വെറുതെയായി. ഗ്രാമത്തില്‍ എവിടെയോ ഉഗ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ കണ്ടുപിടിക്കാനുള്ള പുറപ്പാടാണ്.  ഓപ്പറേഷന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ വയര്‍ലെസ്സ് സെറ്റിലൂടെ*ബ്രിഗേഡ് മേജറെ അറിയിക്കുക എന്നതാണ്  ഓപ്പറേഷനില്‍ എന്റെ കര്‍ത്തവ്യം.

ഞാന്‍ പെട്ടെന്ന് കുളിച്ചു തയാറായി റേഡിയോ സ്റ്റോറിലെത്തി. സ്റ്റോര്‍മാനായ മുരളി സാറും സെക്ഷന്‍ ഹെഡ് ഹവില്‍ദാര്‍ ത്രിവേദിയും നേരത്തെ തന്നെ സ്റ്റോറില്‍ എത്തിയിട്ടുണ്ട്.

"ഇന്നു നറുക്കു വീണത്‌  നിനക്കാണല്ലേ?..കഷ്ടം..ആ രസ്തോഗി ഒരു കുഴപ്പക്കാരനാ..അയാള്‍ക്ക്‌  നമ്മള്‍ മലയാളികളോട്  ഒരു വേര്‍തിരിവുണ്ട്...അല്ലെങ്കില്‍ ഇന്നലെ രാത്രി മുഴവന്‍ ഡ്യൂട്ടി കൊടുത്ത നിന്നെ ഇന്നുരാത്രിയില്‍ ഓപ്പറേഷന് വിടുമോ?" മുരളി സാര്‍ വേദനയോടെ ചോദിച്ചു.

"എന്തു ചെയ്യാനാ  സാര്‍...ഞാനിവിടെ  പുതിയ ആളല്ലേ.. അല്ലെങ്കില്‍തന്നെ പട്ടാളത്തിന്റെ ഓര്‍ഡര്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ?"

അലമാരിയില്‍ നിന്നും മുരളിസാര്‍ എടുത്തുതന്ന റേഡിയോ സെറ്റില്‍ ആന്റിനയും ബാറ്ററിയും  കണക്റ്റ്  ചെയ്തുകൊണ്ട്  ഞാന്‍ പറഞ്ഞു.

 സെക്ഷന്‍ ഹെഡ്  ത്രിവേദിയ്ക്ക്  ഞങ്ങള്‍ പറഞ്ഞതൊന്നും  മനസ്സിലായില്ല.  എങ്കിലും  അയാള്‍ അല്പം സംശയഭാവത്തോടെ  ഞങ്ങള്‍  ഇരുവരെയും മാറി മാറി നോക്കി.

ഞാന്‍ സ്റ്റോര്‍ ഇന്‍-ഔട്ട്‌  ബുക്കില്‍ റേഡിയോ സെറ്റിന്റെ  നമ്പരും അതിന്റെ അനുബന്ധ സാമഗ്രികളുടെ വിവരങ്ങളും എഴുതി ഒപ്പുവച്ചു. പിന്നെ റേഡിയോ സെറ്റ് പുറത്തു തൂക്കി സ്റ്റോറില്‍  നിന്നിറങ്ങി.

"രഘൂ... സൂക്ഷിക്കണം.  ഓപ്പറേഷന്‍  നേരംവെളുക്കുന്നതുവരെ നീളാന്‍ വഴിയുണ്ട്.   കമാണ്ടര്‍ സന്യാല്‍ സാബ്  പുതിയ പയ്യനാണ്. അദേഹത്തിന്  പരിചയക്കുറവുണ്ട്.  കഴിഞ്ഞ ഓപ്പറേഷനില്‍ നമുക്ക്  നഷ്ടപ്പെട്ടതു  രണ്ടുപേരാണ്.  സുജിത്തും ഭീംസിങ്ങും. ഇത്തവണ ആര്‍ക്കും ആപത്തുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍  പ്രാര്‍ഥിക്കാം"

ഞാന്‍ തിരിഞ്ഞു മുരളി സാറിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌. എങ്കിലും   മുഖത്ത് ഒരു ശുഭാപ്തിവിശ്വാസം തെളിഞ്ഞു കണ്ടു.  ഞാന്‍ പുഞ്ചിരിയോടെ കൈവീശി  മുരളി സാറിനോടു യാത്ര പറഞ്ഞു.

കൃത്യം പത്തുമണിയ്ക്ക്  ലെഫ്റ്റനന്റ്  സന്യാല്‍ സാബ്  ജീപ്പില്‍ വന്നിറങ്ങി. വെളുത്തു സുമുഖനായ ചെറുപ്പക്കാരന്‍. ഇരുപത്തിരണ്ടോ  ഇരുപത്തിമൂന്നോ വയസ് പ്രായം. അധികം ഉയരമില്ലെങ്കിലും കടുംപച്ച കളറില്‍ വെളുപ്പും കറുപ്പും പുള്ളികളുള്ള പട്ടാളവേഷം  അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ഇരുചുമലിലും ഈരണ്ടു നക്ഷത്ര ചിഹ്നങ്ങള്‍ ആ മുഖത്തിന്  ഒരു  മിലിട്ടറി ഓഫീസറുടെ ഗൌരവമേകി.

ഏഴുപേര്‍ വീതമുള്ള മൂന്നു വരികളിലായി നിരന്നു നില്‍ക്കുന്ന ഇരുപത്തൊന്നു പട്ടാളക്കാര്‍
അറ്റെന്‍ഷനായി നിന്നു. ഒന്നാമത്തെ വരിയില്‍ ഏഴാമനായിരുന്നു  ഞാന്‍. എന്റെ ചുമലിലാണ്  റേഡിയോ സെറ്റ്.

"സുഹൃത്തുക്കളെ"...അദ്ദേഹം പറഞ്ഞു തുടങ്ങി.

"ഗ്രാമത്തില്‍ നുഴഞ്ഞു കയറിയിരിക്കുന്ന മൂന്നു കൊടുംഭീകരരെ കണ്ടുപിടിയ്ക്കുകയാണ്  ഇന്നു നമ്മുടെ  ജോലി. അവരെ ജീവനോടെ പിടിയ്ക്കാനാണ് നമ്മുടെ  ശ്രമം. അഥവാ അതിനു സാധിച്ചില്ലെങ്കില്‍  എന്നന്നേയ്ക്കുമായി വകവരുത്തണം. അതിനു നമ്മുടെ കൂട്ടായ ശ്രമം ആവശ്യമാണ്.  നിങ്ങളില്‍ പലര്‍ക്കും ഓപ്പറേഷന്‍ സംബന്ധമായി എന്നേക്കാള്‍  കൂടുതല്‍ അറിവുള്ളവരാണ്. എങ്കിലും ഞാന്‍ പറയുന്നതു പോലെ മാത്രമേ നിങ്ങള്‍ പ്രവര്‍ത്തിക്കാവൂ. ഒരിക്കലും എന്റെ അനുവാദമില്ലാതെ ഫയര്‍ ചെയ്യരുത്. ക്രോസ് ഫയര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുവിന്റെ നാശമാണ്  ഓരോ പട്ടാളക്കാരന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായുള്ള  ശ്രമത്തിനിടയില്‍ ഒരുപക്ഷെ നമ്മളില്‍ പലര്‍ക്കും ജീവഹാനി  വരെ ഉണ്ടായേക്കാം. എങ്കിലും ബാക്കിയുള്ളവര്‍ പതറരുത് .നമ്മളില്‍  ഒരാളെങ്കിലും ബാക്കിയാകുന്നതുവരെ പോരാട്ടം തുടരണം. നമ്മള്‍ ഇരുപത്തിരണ്ടു പേരും സുരക്ഷിതരായി തിരിച്ചെത്താന്‍ ഈശ്വരന്‍ സഹായിക്കട്ടെ.

ജയ്...ഹിന്ദ്‌

ജയ്‌ ഹിന്ദ്‌ സാബ്...പട്ടാളക്കാര്‍ ഒരുമിച്ച് ആര്‍ത്തു വിളിച്ചു.

രാത്രി പതിനൊന്നു മണിയോടെ ബുള്ളറ്റ് പ്രൂഫ്‌  പടച്ചട്ടയും  ഹെല്‍മറ്റും ധരിച്ചു കയ്യില്‍ റൈഫിളും മുതുകില്‍ *ബഡാ പിറ്റു വുമേന്തിയ  ഇരുപത്തിയൊന്നു  പട്ടാളക്കാര്‍ (അതില്‍ രണ്ടു   ജൂനിയര്‍ കമ്മീഷണ്ട്  ഓഫീസര്‍ന്മാരുമുണ്ട്)  കയറിയ രണ്ടു ട്രക്കുകള്‍ ഹെഡ്  ലൈറ്റുകള്‍ തെളിക്കാതെ വിജനമായ ഗ്രാമപാതയിലെ അരണ്ട വെളിച്ചത്തിലൂടെ സാവധാനം മുന്നോട്ടു നീങ്ങി.

ഏറ്റവും മുന്‍പില്‍ ലെഫ്റ്റനന്റ്  സന്യാല്‍ സാബിന്റെ  ജീപ്പ്. അതില്‍ സന്യാല്‍ സാബും ഞാനും ഡ്രൈവറും മാത്രം. സന്യാല്‍ സാബിന്റെ കയ്യില്‍ ഒരു  സ്റ്റെന്‍ ഗണ്‍ ഉണ്ട്.  എന്റെ മുതുകില്‍ തൂക്കിക്കിയിരിക്കുന്ന വയര്‍ലെസ്സ്  സെറ്റിന്റെ *'ഹെഡ് ഗിയര്‍'  ഹെല്‍മെറ്റിനു മുകളിലൂടെ  ഇരു ചെവികളും പൊതിഞ്ഞിരിക്കുന്നു.  കൈയ്യില്‍   ഇന്‍സാസ്  റൈഫിള്‍.  ജീപ്പിനു  പിറകില്‍ പത്തടിയോളം അകലം സൂക്ഷിച്ചു കൊണ്ട്  ട്രക്കുകള്‍ നീങ്ങുന്നു. രണ്ടു  ട്രക്കുകളുടേയും മുകളില്‍ ഏതു സമയത്തും തീ തുപ്പാന്‍ പാകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന  ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍. ട്രക്കിനുള്ളിലെ പട്ടാളക്കാര്‍ തോക്കുകള്‍ പുറത്തെ ഇരുട്ടിലേയ്ക്കു  നീട്ടിപ്പിടിച്ചു  ജാഗ്രതയോടെ ഇരുന്നു.

പത്തു കിലോമീറ്റര്‍ ദൂരം കഴിഞ്ഞപ്പോള്‍ സന്യാല്‍ സാബിന്റെ ജീപ്പ് നിന്നു. അതേ സമയം തന്നെ
പുറകിലെ ട്രക്കുകളും നിന്നു. സന്യാല്‍ സാബ്  നീട്ടിപ്പിടിച്ച സ്റ്റെന്‍ ഗണ്ണുമായി  ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് പരിസരം വീക്ഷിച്ചു.

 ഒരു കുന്നിനു കുറുകെയാണ്  റോഡിന്റെ കിടപ്പ്.  കുന്നിന്റെ ഏകദേശം  മധ്യഭാഗത്തു കൂടിയാണ്  റോഡു പോകുന്നത്. റോഡിന്റെ ഇരുവശവും  വിശാലമായ ആപ്പിള്‍ തോട്ടങ്ങളാണ്. കുന്നിന്റെ താഴ് ഭാഗത്തായി  തോട്ടങ്ങള്‍ക്കുമപ്പുറം  വിശാലമായ പാടങ്ങളാണ്.  ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലായി അവിടവിടെ ചെറിയ  വീടുകളുണ്ട്. റോഡിന്റെ അരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന  ടെലിഫോണ്‍  പോസ്റ്റുകള്‍. ട്രക്കുകള്‍ നില്‍ക്കുന്ന ഭാഗത്തു റോഡിന്റെ മുകള്‍ സൈഡില്‍ ഒരു വലിയ പാറ ഉയര്‍ന്നു നിന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അതൊരു ഭൂതം പോലെ കാണപ്പെട്ടു.

സമയം അര്‍ദ്ധരാത്രി  കഴിഞ്ഞു. ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലുള്ള വീടുകളില്‍ ഒരു ചെറിയ വിളക്കു പോലും തെളിഞ്ഞു കണ്ടില്ല. ഇരുട്ടിന്റെ കോട്ടയില്‍  ഇടയ്ക്കിടയ്ക്കുള്ള കമാനങ്ങള്‍ പോലെ ആ വീടുകള്‍ കാണപ്പെട്ടു.

"ഓക്കേ..കം ഔട്ട്‌... ടേക്ക്  പൊസിഷന്‍സ്..."

സന്യാല്‍ സാബിന്റെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു.  റേഡിയോയുടെ ആന്റിന ജീപ്പിന്റെ പടുതയില്‍ ഉടക്കാതെ മെല്ലെ  ഞാന്‍ പുറത്തിറങ്ങി. എന്നിട്ട്  ജീപ്പിനു പിറകില്‍ സന്യാല്‍ സാബിന്റെ ചലനങ്ങള്‍ കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ചു റേഡിയോ ഓണ്‍ ചെയ്തു.

"കിരണ്‍ ഫോര്‍  ടൈഗര്‍..കിരണ്‍ ഫോര്‍ ടൈഗര്‍ ഓവര്‍.."

ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു. 

"ടൈഗര്‍ ലിസണിംഗ്...പാസ്‌ ...ഓവര്‍"

റേഡിയോയിലൂടെ വന്ന  ബ്രിഗേഡ് മേജറുടെ  ശബ്ദം ഹെഡ് ഗിയറിലൂടെ എന്റെ ചെവിയില്‍ മുഴങ്ങി.

* തൂഫാന്‍ റീച്ചിഡ് .. തൂഫാന്‍ റീച്ചിഡ്... ഓവര്‍"

ഞാന്‍ ആദ്യത്തെ മെസ്സേജ് പാസ്‌ ചെയ്തു.

"ഓക്കേ... കീപ്‌ ലിസണിംഗ്... റോജര്‍ ഔട്ട്‌ "... ബ്രിഗേഡ് മേജറുടെ ശബ്ദം നിലച്ചു.

ഇതിനിടയില്‍ ട്രക്കിനുള്ളിലെ പട്ടാളക്കാരും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയിരുന്നു. അതില്‍ രണ്ടു പേര്‍ ട്രക്കുകളുടെ  മുന്‍പിലും പിറകിലുമായി പരസ്പരം കാണാവുന്ന അകലത്തില്‍  നിലത്തു കമിഴ്ന്നു കിടന്നു. അവരില്‍ ഒരാളുടെ തോക്ക്   റോഡിനു മുകളിലേയ്ക്കും മറ്റേയാളുടെ  റോഡിനു താഴേയ്ക്കും ലക്ഷ്യം വച്ചിരുന്നു. ട്രക്കിനു മുകളില്‍  ലൈറ്റ്  മെഷീന്‍ ഗണ്ണുമായി നിന്നവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു പരിസരം ശ്രദ്ധിച്ചു കൊണ്ടിരുന്നു.  ജീപ്പ് ഡ്രൈവര്‍ ഇതിനകം തന്നെ തന്റെ വണ്ടിയുടെ സംരക്ഷണാര്‍ഥം ആവശ്യമായ പൊസിഷന്‍ എടുത്തിരുന്നു.

 സ്റ്റെന്‍ ഗണ്‍ നീട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കാതെ സന്യാല്‍ സാബ്  റോഡില്‍ നിന്നും താഴേയ്ക്കിറങ്ങി. അദ്ദേഹത്തിന്റെ തൊട്ടുപിറകില്‍  ഞാനും എന്റെ പിറകില്‍ ഇരുവശവും  ആറടി അകലം പാലിച്ചു കൊണ്ട് മറ്റുള്ളവരും മുന്നോട്ടു നീങ്ങി.

ഉദ്ദേശം നൂറു മീറ്റര്‍  അകലത്തില്‍ ആപ്പിള്‍ മരങ്ങളുടെ ഇടയിയില്‍  നില്‍ക്കുന്ന ഒരു വീടിനെ ലക്ഷ്യം വച്ചാണ്  ഞങ്ങളുടെ നീക്കം. വീടിന്റെ മുന്‍വാതിലിനരികില്‍ എത്തിയ അദ്ദേഹം ഒരു മാത്ര നിന്നു. ഇരുട്ടില്‍  വിറങ്ങലിച്ചു നില്‍ക്കുന്ന ആ വീടിനെ ആകെയൊന്നു വീക്ഷിച്ചിട്ട്‌  വാതിലിന്റെ  ഇടതു വശത്തേയ്ക്ക്  അല്പം ഒതുങ്ങി നിന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ വലതു  കൈ ആകാശത്തിലുയര്‍ന്നു.  അതിലെ വിരലുകള്‍ ഒരു  പ്രത്യേക രീതിയിലുള്ള സൂചന നല്‍കി. ഉടന്‍ എന്റെ നേരെ പിറകില്‍ നിന്ന രണ്ടു പേര്‍  കൊടുംകാറ്റു പോലെ മുന്നോട്ടു കുതിച്ചു. അവരുടെ കനത്ത ബൂട്ടിട്ട കാലുകള്‍  ഉരുക്കു കൂടം പോലെ വായുവിലുയര്‍ന്നു മുന്‍വാതിലില്‍ പതിച്ചു.

മരപ്പലകകള്‍ നിരത്തിയ ആ വാതില്‍  പൂ പോലെ ചിതറിത്തെറിച്ചു.

തകന്ന വാതിലിലൂടെ സന്യാല്‍ സാബും മറ്റു മൂന്ന് പേരും  അകത്തേയ്ക്ക് പാഞ്ഞു കയറി. ഞാനടക്കമുള്ള മറ്റുള്ളവര്‍  നിന്നിടത്തു തന്നെ കമിഴ്ന് വീണു. ഞങ്ങളുടെ  തോക്കുകള്‍  തകര്‍ന്ന  വാതിലില്‍  തന്നെ  ഉന്നം വച്ചിരുന്നു. ഞാന്‍  റേഡിയോയിലൂടെ രണ്ടാമത്തെ മെസ്സേജ് അയച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍.....തൂഫാന്‍ സ്റ്റാര്‍റ്റെഡ്.....കീപ്‌ ലിസണിംഗ്......ഔട്ട്‌ "

അടുത്ത നിമിഷം വീടിനകത്ത്  ഒരു  സ്റ്റെന്‍ ഗണ്ണിന്റെ  വെടിശബ്ദമുയര്‍ന്നു. അതിന്റെ പ്രകമ്പനം തീരും മുന്‍പേ ഒരലര്‍ച്ചയും  മുഴങ്ങി. പിന്നെ ഇടതടവില്ലാത്ത  വെടിയൊച്ചകള്‍...നിലവിളികള്‍ അട്ടഹാസങ്ങള്‍.

ഇതിനിടയില്‍ വീടിന്റെ ഇടതു ഭാഗത്തുള്ള ജനാലയിലൂടെ ഒരു രൂപം പ്രാണരക്ഷാര്‍ഥം പുറത്തു ചാടി.  നിലംപറ്റി കിടന്നിരുന്ന ഞങ്ങളുടെ തോക്കുകള്‍ ഒറ്റനിമിഷം കൊണ്ട്  ആ രൂപത്തിനു  നേരെ തിരിഞ്ഞു. അതില്‍  നിന്നുതിര്‍ന്ന തീയുണ്ടകള്‍  ലക്ഷ്യസ്ഥാനത്തു തറച്ചു. ഭീകരമായ ഒരു നിലവിളിയോടെ ആ രൂപം നിലത്തുവീണ് കൈ കാലിട്ടടിച്ച്‌ നിശ്ചലമായി.

നീണ്ട പതിനഞ്ചു നിമിഷങ്ങള്‍.

ഒടുവില്‍ ശബ്ദഘോഷം  നിലച്ചു.

ഞങ്ങള്‍ വാതിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അകത്തേയ്ക്കു പോയ സന്യാല്‍ സാബും കൂട്ടുകാരുമെവിടെ...?

നിമിഷങ്ങള്‍  പിന്നെയും  ഇഴഞ്ഞു നീങ്ങി...ഞങ്ങള്‍ കണ്ണിമയ്ക്കാതെ വാതില്‍ പടിയിലേയ്ക്ക് ഉറ്റു നോക്കിക്കിടന്നു.

ഒടുവില്‍ തകന്ന വാതിലില്‍ ഒരാള്‍ രൂപം തെളിഞ്ഞു. അയാളുടെ ചുമലില്‍ തിളങ്ങുന്ന നക്ഷത്ര ചിഹ്നങ്ങള്‍.  തൊട്ടു പിറകില്‍ മറ്റു മൂന്നു പേര്‍..

ഞങ്ങള്‍ ആഹ്ലാദത്തോടെ ചാടിയെഴുനേറ്റു. ആരവത്തോടെ ഓടിച്ചെന്നു കൂട്ടുകാരെ കെട്ടിപ്പിടിച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍...കിരണ്‍ ഫോര്‍ ടൈഗര്‍....തൂഫാന്‍ ഫിനീഷ്ഡ്...ഓള്‍ ഓക്കേ...ഓവര്‍"

ഞാന്‍ മൂന്നാമത്തെ മെസ്സേജും പാസ്‌ ചെയ്തു.

പിന്നെ ഞങ്ങള്‍ വീടിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടന്ന ഉഗ്രവാദികളുടെ ശരീരങ്ങളും അവരുടെ സാധനങ്ങള്‍ നിറച്ച ഭാണ്ഡങ്ങളും എടുത്തു ട്രക്കിനുള്ളില്‍ കയറ്റി.

 ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്  ആ വാഹനവ്യൂഹം  യൂണിറ്റിനെ  ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

(*ഇന്‍ സാസ്  റൈഫിള്‍-ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഓട്ടോ മാറ്റിക്  റൈഫിള്‍.
*മാഗസീന്‍ - റൈഫിളില്‍ വെടിയുണ്ടകള്‍ നിറയ്ക്കുന്ന അറ
*ബ്രീഫിഗ് - ഓപ്പറേഷനെക്കുറിച്ചുള്ള  ലഘു വിവരണം
*സീക്രസി ഡിവൈസ് - വയര്‍ ലെസ്സ് സെറ്റില്‍ ഘടിപ്പിക്കുന്ന മറ്റൊരു ഉപകരണം.
*ബ്രിഗേഡ്  മേജര്‍ - ഓപ്പറേഷനുകളുടെ ചുക്കാന്‍ പിടിക്കുന്ന പട്ടാള  ഓഫീസര്‍ 
*ബഡാ പിറ്റു - പട്ടാളക്കാര്‍ യുദ്ധത്തിനും മറ്റും പോകുമ്പോള്‍ അത്യാവശ്യ ഭക്ഷണസാധങ്ങളും
വെടിക്കോപ്പുകളും മറ്റും നിറച്ചു കൊണ്ടു പോകുന്ന ബാഗ്.
*ഹെഡ് ഗിയര്‍- വയര്‍ലെസ്സ് സെറ്റിന്റെ  ഹെഡ് ഫോണ്‍ 
*തൂഫാന്‍- കൊടുംകാറ്റു- ഓപ്പറേഷന്റെ പേര്.)

2012 ഡിസംബർ 3, തിങ്കളാഴ്‌ച

എന്നെ ഞെട്ടിച്ച പിള്ളേച്ചന്‍

പട്ടാളക്കാര്‍ ആരും പെട്ടെന്ന്  ഞെട്ടുന്നവരല്ല.

പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...

ചില ഉദാഹരണങ്ങള്‍ പറയാം...

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്തു  നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും...  അതിന്റെ പേരില്‍ തന്റെ  ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!

ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!

ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്‍സ്പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്പെക്ഷന്‍" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താരതമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!

പക്ഷെ സ്വന്തം നാട്ടുകാരനും ആത്മസുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...

പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല
പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സലായി   തിരിച്ചു വന്നവരും അതെല്ലാം മറന്നു അവരവരുടെ കര്‍ത്തവ്യങ്ങളില്‍  മുഴുകി.

അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.

ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.

പെട്ടെന്നാണ്‌ സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ്‌ മേനോന്‍   ഈ വിവരമറിയുകയും പിള്ളസാറിനു  എമര്‍ജന്‍സി ലീവിന്  പോകാന്‍ അനുമതി കിട്ടിയതുമായ വാര്‍ത്തയായിരുന്നു അത്.

കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങ്ങള്‍ പെട്ടെന്ന്  റെഡിയാക്കി. പെട്ടിയും എടുത്ത്‌ പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട്‌ തിരിച്ചു നടന്നു.

ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്നു കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!

പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട്‌ നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറിത്തെറിച്ചു കിടക്കുന്നു...

മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...

പെട്ടെന്നാണ്‌ ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍   പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു വീണു കിടക്കുന്നു....


ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ?  ഞങ്ങളുടെ പിള്ളേച്ചന്‍ എവിടെ ?..

ഓടിച്ചെന്ന്  ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ്  സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...?

ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..

തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തതസഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ്‌ ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...

"ഹോ ദൈവമേ"...

നടുക്കുന്ന ആ കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...

അരമണിക്കൂര്‍ മുന്‍പ്.....

അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍... ഇതാ...

കടും ചുവപ്പ് ഡ്രസ്സ്‌ ധരിച്ച്...

ആരും കാണാത്ത നാട്ടിലേയ്ക്ക് ....

ഒരിക്കലും തീരാത്ത ലീവെടുത്ത്  പോയിരിക്കുന്നു.....

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍

നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്.

കിഴക്കേ ചക്രവാളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലയുടെ  ഭീമാകാരമായ കറുത്ത രൂപത്തിനു മുകളില്‍  മെഴുകുതിരി ഉരുകിയതു പോലെ  ഒഴുകിയിറങ്ങിയ   മഞ്ഞുപാളികള്‍ രാത്രിയുടെ  അരണ്ട പ്രകാശത്തിലും   തിളങ്ങിക്കൊണ്ടിരുന്നു.

മലയുടെ ചുവട്ടിലുള്ള  അതിവിശാലമായ സമതലത്തില്‍ പരന്നു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളും  നെല്‍പ്പാടങ്ങളും ഇരുളിന്റെ കരിമ്പടം  വാരിപ്പുതച്ചു  വിറങ്ങലിച്ചു കിടന്നു.

സമതലത്തിന്റെ തെക്കേ അറ്റത്തുള്ള മൊട്ടക്കുന്നിന്റെ മുകളില്‍  രണ്ടടി കനത്തില്‍ മഞ്ഞു വീണു  കിടന്നിരുന്നു. അതിന്റെ  ഇടത്തേ ചരുവില്‍ അത്ര  പെട്ടെന്നു കണ്ണില്‍ പെടാത്ത വിധത്തില്‍ നിര്‍മ്മിച്ച ട്രുഞ്ചിനുള്ളില്‍ നാലടിയോളം പൊക്കത്തില്‍ അടുക്കിവച്ചിരിക്കുന്ന മണല്‍ ചാക്കുകള്‍ക്ക് പിറകില്‍  കിഷന്‍ സിംഗ്  കൂനിക്കൂടിയിരുന്നു.

ട്രുഞ്ചിനു മുകളിലുള്ള തകര ഷീറ്റുകളില്‍ അപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു.  ഷീറ്റില്‍ വീണ മഞ്ഞു തുള്ളികള്‍  വശങ്ങളിലൂടെ ഒഴുകി ട്രഞ്ചിനുള്ളില്‍  തളം കെട്ടിക്കിടന്നു. മഞ്ഞിനേക്കാള്‍ തണുപ്പേറിയ ആ വെള്ളത്തില്‍ കിഷന്‍ സിംഗിന്റെ  ബൂട്ട്  നനഞ്ഞു തുടങ്ങിയിരുന്നു. ട്രഞ്ചില്‍ ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക്  തണുപ്പകറ്റാനായി കല്‍ക്കരിയിട്ടു   കത്തിക്കുന്ന  ബുക്കാരിയുടെ അരികില്‍ മാത്രം അല്പം സ്ഥലം നനയാതെ കിടപ്പുണ്ട്.

 ബുക്കാരിയ്ക്കകത്തുള്ള  കല്‍ക്കരി എരിഞ്ഞുതീര്‍ന്നിരുന്നു. കിഷന്‍ സിംഗ്  അടുത്തു വച്ചിരുന്ന നീളമുള്ള കമ്പിയെടുത്ത്  ബുക്കാരിയുടെ  അടിയില്‍ നിറഞ്ഞിരുന്ന ചാരം ഇളക്കിക്കിക്കളഞ്ഞു. പിന്നെ  കൊട്ടയില്‍ നിറച്ചു വച്ചിരുന്ന കല്‍ക്കരിയില്‍ നിന്നും കുറച്ചു വാരി ബുക്കാരിയിലിട്ടു വീണ്ടും  കമ്പി കൊണ്ട്    ഇളക്കിയപ്പോള്‍ അതിനുള്ളിലെ കനലുകള്‍ കണ്ണു ചിമ്മിത്തുറന്നു. ട്രുഞ്ചിനുള്ളിലെ  തണുപ്പിന് അല്പമൊരു ശമനമുണ്ടായയതായി  കിഷന്‍ സിങ്ങിനു തോന്നി.

ട്രഞ്ചിരിക്കുന്ന മൊട്ടക്കുന്നിനു നേരെ എതിര്‍വശത്തായി അതേ വലിപ്പത്തിലുള്ള  മറ്റൊരു കുന്നുണ്ട്. അവിടെയൊരു ഗ്രാമവുമുണ്ട്. രണ്ടു കുന്നുകള്‍ക്കും ഇടയിലായി ഒരു ചെറിയ   അരുവി ഒഴുകുന്നു.   അപ്പുറത്തെ കുന്നിലുള്ള   ഗ്രാമത്തിനെ ലക്ഷ്യം  വച്ച്  മണല്‍ ചാക്കിനു പിറകില്‍  ഉറപ്പിച്ചു നിര്‍ത്തിയ ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ മഞ്ഞു കണികകള്‍   ഉറഞ്ഞു കൂടി നിന്നിരുന്നു. കിഷന്‍ സിംഗ് അതു തന്റെ നഗ്നമായ കൈ വെള്ള കൊണ്ടു  തുടച്ചു മാറ്റി. തോക്കിന്റെ    ബാരലിനുള്ളില്‍  ഈര്‍പ്പം കയറാതിരിക്കാനായി  മുന്‍ഭാഗത്തു തിരുകി വച്ചിരുന്ന തുണി അല്പം കൂടി  ഉള്ളിലേയ്ക്ക്  തള്ളി വച്ചിട്ട്  കിഷന്‍ സിംഗ് അസഹ്യതയോടെ   കൈത്തലം  താന്‍  ഇട്ടിരുന്ന  ഓവര്‍ കോട്ടിന്റെ പുറത്തു  അമര്‍ത്തിത്തുടച്ചു. കൈവെള്ളകള്‍  ബുക്കാരിയ്ക്ക്  മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു ചൂടാക്കി. .

കുന്നിനു മുകളിലുള്ള  ഗ്രാമത്തിലെ പുല്ലും തകര ഷീറ്റും കൊണ്ടു നിര്‍മ്മിച്ച കുടിലുകള്‍  പ്രേതഭവനങ്ങള്‍ പോലെ അവ്യക്തമായി  നിലകൊണ്ടു. ആ കുടിലുകളില്‍ താമസിക്കുന്ന ഗ്രാമ വാസികള്‍ കാശ്മീര്‍ ഉഗ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സമതലത്തോടു  ചേര്‍ന്നു നില്‍ക്കുന്ന മലയിലെ വനത്തില്‍ ഒളിച്ചു താമസിക്കുന്ന അവര്‍ ഇടയ്ക്കിടെ ഗ്രാമത്തില്‍  വരാറുണ്ടെന്നുമുള്ള വിവരം  കിട്ടിയപ്പോഴാണ്  ഈ ട്രഞ്ചില്‍ ഡ്യൂട്ടി തുടങ്ങിയത്  എന്നു കിഷന്‍ സിംഗ് ഓര്‍ത്തു.   മൊട്ടക്കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഉഗ്രവാദികള്‍ പ്ലാനിട്ടിട്ടുള്ളതായി  ഇന്റലിജെന്‍സ്  റിപ്പോര്‍ട്ടുകളും കിട്ടിയിട്ടുണ്ട്.

മൊട്ടക്കുന്നിനെ  ചുറ്റി നാല് ട്രഞ്ചുകളാണ്  ഉള്ളത്.    നാലിലും കാവല്‍ക്കാര്‍  ഉണ്ടെങ്കിലും ഏറ്റവും അപകടകരമായ   ട്രഞ്ചിലാണ് കിഷന്‍ സിംഗ് നില്‍ക്കുന്നത്. മലയിറങ്ങി  നേരെ എതിര്‍ ഭാഗത്തുള്ള കുന്നിലെ ഗ്രാമത്തില്‍ എത്തുന്ന ഉഗ്രവാദികള്‍ക്ക്  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഏറ്റവും സൌകര്യ പ്രദമായ  മാര്‍ഗ്ഗം കിഷന്‍ സിംഗ് നില്‍ക്കുന്ന  ട്രഞ്ചിനു താഴെ നൂറു മീറ്റര്‍ മാത്രം അകലത്തില്‍ ഒഴുകുന്ന അരുവി കടന്നു   കുത്തനെയുള്ള  കയറ്റം കയറി വരികയെന്നതാണ്.  അങ്ങിനെ വന്നാല്‍ ട്രുഞ്ചിലിരിയ്ക്കുന്ന കാവല്‍ക്കാരന്  അത്ര പെട്ടെന്നു   അവരെ  കാണാന്‍ പറ്റിയെന്നു വരില്ല. മുകളില്‍ ട്രുഞ്ചിന്റെ അടുത്തെത്തിയാല്‍ മാത്രമേ ഡ്യൂട്ടിക്കാരന്  അവരെ കാണാന്‍ കഴിയൂ . അപ്പോഴേയ്ക്കും ഉഗ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടാല്‍ ഒരു പക്ഷെ ട്രഞ്ചിലുള്ള കാവല്‍ക്കാരന്  പ്രത്യാക്രമണം ചെയ്യാനും  പറ്റിയെന്നു   വരില്ല.

കിഷന്‍ സിംഗ്   വാച്ചിലേയ്ക്ക്  നോക്കി. സമയം മൂന്നു മണി കഴിഞ്ഞു  പത്തു മിനിട്ടായിരിക്കുന്നു.   മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കിഷന്‍ സിംഗിന്റെ ഡ്യൂട്ടി സമയം തീരും. അയാള്‍ മണല്‍ ചക്കുകള്‍ക്ക്  പിറകില്‍ നിന്ന്  അകലെ  ഗ്രാമത്തിലേയ്ക്ക്  നോട്ടമയച്ചു.

 മഞ്ഞു പുതപ്പിനുള്ളില്‍ സുഖശയനം കൊള്ളുകയാണ്  ഗ്രാമം. തുടര്‍ച്ചയായ മഞ്ഞു വീഴ്ച മൂലം  തകരഷീറ്റുകള്‍  മേഞ്ഞ കൂര്‍ത്ത മേല്‍ക്കൂരയുള്ള വീടുകള്‍   വലിയ കൂണുകള്‍ പോലെ കാണപ്പെട്ടു.     ഒരു വിളക്കു പോലും എങ്ങും കത്തുന്നില്ല.  രാത്രി  എട്ടുമണി കഴിഞ്ഞാല്‍  എല്ലാ വീടുകളിലും വിളക്കുകള്‍ അണയ്ക്കുകയും ആളുകള്‍ വീടിനുള്ളില്‍ കയറി കതകുകളും ജനലുകളും അടച്ചു ഭദ്രമായി ബന്ധിയ്ക്കുകയും ചെയ്യും.  പിന്നെ നേരം  പുലര്‍ന്നാല്‍  മാത്രമേ ആ കതകുകളും ജനാലകളും   തുറക്കപ്പെടൂ.  അതാണ്‌  "കുപ്പുവാര" എന്ന അതിര്‍ത്തി ജില്ലയിലുള്ള ഗ്രാമങ്ങള്‍ക്ക് പട്ടാളം  കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.

ഗ്രാമവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്  ഈ നിര്‍ദ്ദേശം കൊടുത്തിരിയ്ക്കുന്നത്.  മലയിലെ ഉള്‍വനങ്ങളില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്ന ഉഗ്രവാദികള്‍ ഇരുട്ടുള്ള രാത്രികളില്‍ വനത്തില്‍ നിന്നും ഗ്രാമത്തിലെത്തി  കണ്ണില്‍ പെടുന്ന ഏതെങ്കിലും വീടുകളില്‍ മുട്ടിവിളിക്കും. കതുകു തുറന്നാലുടന്‍  വീടിനുള്ളിലേയ്ക്ക് ഇരച്ചു കയറുന്ന അവര്‍ വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭക്ഷണവും വെള്ളവും ചിലപ്പോള്‍ മദ്യവും ആവശ്യപ്പെടും. അവര്‍ ആവശ്യപ്പെടുന്നതു മുഴുവന്‍  ചെയ്തു കൊടുക്കുക മാത്രമേ  ആ വീടുകാര്‍ക്ക്  പിന്നെ നിവൃത്തിയുള്ളൂ. വയറു നിറയെ ചോറും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ട് അവര്‍ അവിടെ നിന്നും തിരോധാനം ചെയ്യും. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരെ മാതാപിതാക്കളുടെ കണ്‍മുന്നില്‍    വച്ചു തന്നെ മാനഭംഗം ചെയ്യാനും ആ കശ്മലന്മാര്‍ മടിക്കാറില്ല.

ദിവസങ്ങള്‍ക്കു മുന്‍പ്  മലയടിവാരത്തില്‍ ആടിനു  പുല്ലറുക്കാന്‍  പോയ പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഉഗ്രവാദികള്‍ തട്ടിയെടുത്ത കാര്യം കിഷന്‍ സിംഗ് ഓര്‍ത്തു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ്  ഒന്നിലധികം പേരുടെ കാമവെറിക്കിരയായ  ആ പിഞ്ചുശരീരം   അരുവിയുടെ കരയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ഒരു ദീര്‍ഘ നിശ്വാസത്തോടെ  കിഷന്‍ സിംഗ്  ഗ്രാമത്തില്‍ നിന്നും നോട്ടം പിന്‍വലിച്ചിട്ടു   മണല്‍ ചാക്കുകളോട്  ചേര്‍ന്നു നിന്ന്  താഴെ അരുവിയും പരിസരവും ഒന്നു കൂടെ സൂക്ഷ്മമായി നിരീക്ഷിച്ചു.  സംശയാസ്പദമായി ഒന്നിമില്ലെന്നുറപ്പു വരുത്തി വീണ്ടും ബുക്കാരിയുടെ അരികിലെത്തി കോട്ടിന്റെ പോക്കറ്റില്‍  കിടന്ന ഒരു കത്തെടുത്തു നിവര്‍ത്തി. ബുക്കാരിയില്‍ നിന്നും പാളി വീഴുന്ന വെളിച്ചത്തില്‍  അതിലെ വരികള്‍ വായിക്കാന്‍ ശ്രമിച്ചു.

"ഇരുപത്തി മൂന്നാം  തീയതി   ആശുപത്രിയില്‍ എത്തണമെന്നാണ്  ഡോക്ടറമ്മ  പറഞ്ഞിരിക്കുന്നത്. അതിനു മുന്‍പ്  ലീവിന് വരാന്‍ പറ്റുമോ?... ഇത്രയും  ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ല.   ഇപ്പോള്‍ വയറൊക്കെ വല്ലാതെ വീര്‍ത്തിട്ടുണ്ട്‌  കേട്ടോ...നടക്കാനും ബുദ്ധിമുട്ടുണ്ട്.. ഒരു പക്ഷെ ഓപ്പറേഷന്‍ വേണ്ടി  വരുമത്രേ... എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു"

തണുപ്പു കൊണ്ടു  നനഞ്ഞ കടലാസിലെ വടിവില്ലാത്ത അക്ഷരങ്ങളില്‍  ഗീതാഞ്ജലിയുടെ വിളറിയ മുഖം തെളിയുന്നതും  വിടര്‍ന്നതെങ്കിലും കുഴിയിലാണ്ട കണ്ണുകളില്‍ ദൈന്യതയുടെ  നിഴല്‍ വീഴുന്നതും അയാള്‍ കണ്ടു.

എങ്കിലും ആ കണ്ണുകളില്‍   പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. 

ലീവിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. കമ്മാണ്ടിംഗ്  ഓഫീസര്‍ അവധിയിലായിരുന്നത് കൊണ്ട് ഇന്നലെയാണ്  ലീവ് അനുവദിച്ചു  കിട്ടിയത്. ഇന്നലെത്തന്നെ റിസര്‍വ്വേഷന്‍ ചെയ്യാന്‍ പോയെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലാണ്. അതു സാരമില്ല.  രാവിലെ തന്നെ പുറപ്പെട്ടാല്‍ മാത്രമേ ഇരുപത്തിരണ്ടാം തീയതിയെങ്കിലും നാട്ടിലെത്താന്‍ പറ്റൂ. ഡ്യൂട്ടി തീരാന്‍ ഇനിയും അര മണിക്കൂര്‍ കൂടി മാത്രമേയുള്ളൂ. കഴിഞ്ഞാലുടന്‍ ബാരക്കിലെത്തി കുളിച്ചു തയ്യാറായി കമ്പനി ഓഫീസില്‍ നിന്നും  ലീവ്  സര്‍ട്ടിഫിക്കറ്റ്  വാങ്ങണം.

കിഷന്‍ സിംഗ്  തിടുക്കത്തില്‍ കത്തു  മടക്കി  പോക്കറ്റിലിട്ടു.  ഇടതുതോളില്‍ തൂങ്ങികിടക്കുന്ന   റൈഫിള്‍ എടുത്തു മണല്‍ ചാക്കിനോടു ചേര്‍ത്തു ചാരിവച്ചു.  കവിളില്‍  ഇറുകിയിരിക്കുന്ന   ഹെല്‍മെറ്റിന്റെ  സ്ടാപ്  അല്പമൊന്നയച്ചിട്ടു  കനത്ത   ബുള്ളറ്റ് പ്രൂഫ്‌  ചട്ടയുടെ  കുടുക്കുകള്‍  വിടര്‍ത്തി.

പെട്ടെന്ന്  ട്രഞ്ചിനു  താഴെ കുത്തനെയുള്ള കയറ്റത്തില്‍ നില്‍ക്കുന്ന കൂറ്റന്‍ ചിനാര്‍ മരത്തിന്റെ ചുവട്ടില്‍ ഒരു നിഴലനങ്ങി.  ഉടന്‍  ഒരു വെടിശബ്ദവും മുഴങ്ങി.  അതേ  സമയം തന്നെ ട്രഞ്ചിനുള്ളില്‍   നില്‍ക്കുന്ന കിഷന്‍ സിംഗിന്റെ  കാതുകള്‍ക്കരികിലൂടെ ഒരു വെടിയുണ്ട ശീല്‍ക്കാരത്തോടെ പാഞ്ഞു പോയി. അതു  ബുക്കാരിയുടെ പുകക്കുഴല്‍ തുളച്ചു പിറകിലെ മണ്‍ ഭിത്തിയില്‍ തറച്ചു.

ബുക്കാരിയില്‍ നിന്നും കനലുകള്‍ ചിതറിത്തെറിച്ചു.

അപ്രതീക്ഷിതമായ ആ സംഭവത്തില്‍ കിഷന്‍ സിംഗ് നടുങ്ങിപ്പോയി. അയാള്‍ മണല്‍ ചാക്കുകളുടെ മറവില്‍ ചാരിയിരുന്നു കിതച്ചു.

ചിനാര്‍  മരത്തിന്റെ മറവില്‍ നിന്നും വീണ്ടും തീയുണ്ടകള്‍  പാഞ്ഞു വന്നു. അവയുടെ പ്രഹരത്തില്‍  ട്രഞ്ചിന്റെ തകര ഷീറ്റുകള്‍ ഉഗ്രശബ്ദത്തോടെ വിറച്ചു. അതില്‍ കട്ടപിടിച്ചിരുന്ന മഞ്ഞു പാളികള്‍ ചില്ല്  കഷണങ്ങളായി അടര്‍ന്നു ട്രഞ്ചിന്റെ ഉള്ളിലേയ്ക്ക്   വീണു.  മണല്‍ ചാക്കുകളില്‍ ഉറപ്പിച്ചു വച്ചിരുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ അരികിലേയ്ക്ക്  ഇതിനകം കിഷന്‍ സിംഗ്  ഇഴഞ്ഞെത്തിയിരുന്നു.

ഇടതടവില്ലാതെ പാഞ്ഞുവരുന്ന വെടിയുണ്ടകളെ വക വയ്കാതെ മെഷീന്‍ ഗണ്ണിന്റെ ബാരല്‍ ചിനാര്‍  മരത്തിന്റെ ചുവട്ടിലേയ്ക്കു തിരിച്ചു  ഭീകരമായ ഒരലര്‍ച്ചയോടെ കിഷന്‍ സിംഗ്  ട്രിഗറില്‍  ആഞ്ഞു വലിച്ചു. 

ഒരു മിനിറ്റില്‍ അറുനൂറ്റി അന്‍പത്  എന്ന കണക്കില്‍  ആ തോക്കില്‍ നിന്നും   വെടിയുണ്ടകള്‍  ചിനാര്‍ മരത്തെ ലക്ഷ്യമാക്കി പാഞ്ഞു...

ചിനാര്‍ മരത്തിന്റെ ചുവട്ടില്‍  ശബ്ടിച്ചിരുന്ന തോക്കുകള്‍ ഒരു നിമിഷം നിശബ്ദമായി.

അടുത്ത നിമിഷമാണ്  അതു സംഭവിച്ചത്...

എവിടെനിന്നോ പറന്നു വന്ന  ഒരു ഗ്രനേഡ് ട്രഞ്ചിനുള്ളില്‍  വീണു.

ഉഗ്രമായ ഒരു സ്ഫോടന ശബ്ദം...കത്തിയുയുയരുന്ന ഒരു തീജ്വാല...   കറുത്ത രാത്രിയെ കീറി മുറിച്ചു കൊണ്ട്  ഒരു നിലവിളി മുഴങ്ങി.

ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍ ഇതിനകം നിശ്ചലമായിരുന്നു.

ദൂരെ...മൈലുകള്‍  അകലെ...ഒരു കുടിലില്‍ വിളറിയ   മുഖവും ദൈന്യതയുടെ നിഴല്‍ വീണ  കണ്ണുകളും ഒരു മയക്കത്തിലേയ്ക്കു വഴുതുകയായിരുന്നു.

എങ്കിലും ആ മുഖത്തു  പ്രതീക്ഷയുടെ തിളക്കം അപ്പോഴുമുണ്ടായിരുന്നു.

2011 ഏപ്രിൽ 13, ബുധനാഴ്‌ച

ചോളച്ചെടികളിലെ തീപ്പൂക്കള്‍

കാശ്മീരിലെ കുപ്പുവാരയില്‍ മലനിരകള്‍ക്കു നടുവിലുള്ള വിശാലമായ സമതലത്തിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ഒരു വശത്തായിരുന്നു ആ ഡ്യൂട്ടി പോസ്റ്റ്‌.

കുന്നിന്റെ ചരുവില്‍ നാലടിയിലധികം താഴ്ചയില്‍ മണ്ണെടുത്ത് , മുന്‍ വശത്ത്‌ മണല്‍ ചാക്കുകള്‍ അടുക്കി രണ്ടു തൂണുകള്‍ ഉണ്ടാക്കിയ ശേഷം, മുകളില്‍ തകര ഷീറ്റുകള്‍ മേഞ്ഞതായിരുന്നു ഡ്യൂട്ടി പോസ്റ്റ്‌. പോസ്റ്റിനു മുകളിലൂടെ പച്ചയും തവിട്ടു നിറവുമുള്ള ചാക്ക് നൂല്‍ കൊണ്ടുണ്ടാക്കിയ വല പുതപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ ഡ്യൂട്ടി പോസ്റ്റിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാനായിരുന്നു അത്.

പോസ്റ്റിനു നേരെ മുന്‍പില്‍ കുത്തനെയുള്ള ഇറക്കമാണ്. അഞ്ഞൂറ് മീറ്ററോളം താഴെ ഒരു ചെറിയ അരുവി ഒഴുകുന്നു. അരുവി കഴിഞ്ഞാല്‍ പിന്നെ നോക്കെത്ത ദൂരത്തോളം വയലുകളാണ് .അവിടെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍.

പകല്‍ സമയങ്ങളില്‍ ആ ചോളച്ചെടികള്‍ നനയ്ക്കാനും വളമിടാനുമായി അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും പണിയാളുകള്‍ വരാറുണ്ട്.

അതിന്റെ കൂടെ ചിലപ്പോള്‍ വേഷം മാറിയ ഉഗ്രവാദിയുമുണ്ടാകാം. ചോളച്ചെടികളുടെ ഇടയില്‍ മറഞ്ഞിരുന്നു മൊട്ടക്കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ ദൂരദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നിട്ട് രാത്രിയില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തും.

ആയതു കൊണ്ട് പകലും രാത്രിയിലും പോസ്റ്റില്‍ ഡ്യൂട്ടിയുണ്ടാകും. പകല്‍ സമയത്ത് വയലുകളില്‍ പണിയെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. രാത്രിയില്‍ കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റിനു വേണ്ട സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആ പോസ്റ്റിലെ ഡ്യൂട്ടിക്കാരുടെ കര്‍ത്തവ്യം. ഡ്യൂട്ടിയില്‍ ഉള്ളവരുടെ ചെറിയ അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിനു കാരണമാകാം എന്നതിനാല്‍ രാത്രികാലങ്ങളില്‍ ചോളവയലുകളില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ക്ക് പോലും ശക്തമായി രീതിയില്‍ പ്രതികരിക്കുക എന്നത് ആ പോസ്റ്റിലെ മാത്രം പ്രത്യേകതയാണ്.

ആ പോസ്റ്റിലായിരുന്നു അന്നെന്റെ ഡ്യൂട്ടി.

കൂടെ ഉണ്ടായിരുന്നത് കമല്‍ കിഷോര്‍ എന്ന ബീഹാറി പയ്യന്‍. അവന്‍ രണ്ടു മാസത്തെ ലീവ് കഴിഞ്ഞു വന്നതും അന്നായിരുന്നു.

സമയം അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു..

മഞ്ഞിന്റെ കനത്ത ആവരണം പുതച്ച പ്രകൃതി നിശബ്ദയായി മരവിച്ചു കിടന്നു..

അകലെയെവിടെയോ നടക്കുന്ന ഓപ്പറേഷന്‍ ഏരിയയില്‍ നിന്നുയരുന്ന വെടി ശബ്ദങ്ങള്‍ മാത്രം ആ നിശബ്ദതയെ ഇടയ്ക്കിടയ്ക്ക് ഭംഗിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടി പോസ്റ്റിന്റെ മുകളില്‍ നിരത്തിയ തകരഷീറ്റുകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ് അതിന്റെ വശങ്ങളിലൂടെ താഴെയ്ക്കൊഴുകി തുള്ളി തുള്ളിയായി ഇറ്റു വീണു കൊണ്ടിരുന്നു..

തണുത്ത പിശറന്‍ കാറ്റ് ആയിരം സൂചി മുനകളായി കമ്പിളിക്കോട്ടിന്റെ മുകളില്‍ ധരിച്ചിരിക്കുന്ന ബുള്ളറ്റു പ്രൂഫ്‌ ചട്ടയേയും തുളച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അരികില്‍ വച്ചിരുന്ന ബുക്കാരി (ഡ്യൂട്ടിയിലുള്ളവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി കല്‍ക്കരിയിട്ട് കത്തിക്കുന്ന ചിമ്മിനി) യിലെ കനലുകള്‍ നീളമുള്ള ഇരുമ്പ് കമ്പിയുടെ സഹായത്തോടെ ഇളക്കിയിട്ടു.

താഴെയുള്ള ചോള വയലുകളെ ലക്ഷ്യം വച്ച് ഏതു സമയവും ട്രിഗര്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ തങ്ങിയിരുന്ന മഞ്ഞു കണികകളെ തൂവാല കൊണ്ട് തുടച്ചു. ബാരലിന്റെ ഉന്നം ഒന്നുകൂടി ശരിയാക്കിയിട്ട് ചോള വയലുകളിലെ അനക്കങ്ങള്‍ക്ക് കാതോര്‍ത്തു.

ലീവ് കഴിഞ്ഞു വന്ന ക്ഷീണം മൂലമാകാം അരികില്‍ ഇരുന്നിരുന്ന കമല്‍ കിഷോര്‍ ഒരു മയക്കത്തിലേയ്ക്കു വഴുതുന്നത് ബുക്കാരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

പാവം പയ്യന്‍ ... വന്നു യൂണിറ്റില്‍ കാലെടുത്തു വച്ചതേയുള്ളൂ. അപ്പോഴേയ്ക്കും നൈറ്റ്‌ ഡ്യൂട്ടി തന്നെ കിട്ടി...

ഞാനിരുന്ന പോസ്റ്റിന്റെ ഏകദേശം നൂറു മീറ്റര്‍ അകലെയായി അതേപോലെ തന്നെയുള്ള മറ്റൊരു പോസ്റ്റുണ്ട്. യൂണിറ്റില്‍ ആള് കുറവുള്ള സമയങ്ങളില്‍ ആ പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് ആളുണ്ടാവുകയില്ല. പകരം രാത്രിയില്‍ ഈ പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഓരോ പത്തു മിനുട്ട് ഇടവിട്ട്‌ അവിടെപ്പോയി സ്ഥിതി ഗതികള്‍ നോക്കി വിലയിരുത്തും. സംശയകരമായി ഒന്നുമില്ലെങ്കില്‍ വീണ്ടും തിരിച്ചു വന്നു തന്റെ പോസ്റ്റില്‍ ഡ്യൂട്ടി തുടരും.

ഡ്യൂട്ടിയില്‍ ഒരു സമയത്ത് രണ്ടു പേര്‍ ഉള്ളതിനാല്‍ മാറി മാറിയാണ് ഈ പോക്ക്. റൈഫിള്‍ സെര്‍ച്ച്‌ ലൈറ്റ് എന്നിവയുമായാണ് പോവുക. അവിടെയെത്തി മണല്‍ ചാക്കുകള്‍ക്ക് മറഞ്ഞിരുന്നു താഴേയ്ക്ക് സേര്‍ച്ച്‌ ലൈറ്റ് തെളിക്കും. സെക്കെണ്ടുകള്‍ മാത്രമാണ് ലൈറ്റ് തെളിക്കുക. കൂടുതല്‍ നേരം തെളിച്ചാല്‍ താഴെ ചോളച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഉഗ്രവാദിയ്ക്ക് ഡ്യൂട്ടിക്കാരന്റെ പൊസിഷന്‍ മനസ്സിലാക്കാനുള്ള സാധ്യത കൂടുതലാണ്.

ഞങ്ങളുടെ പോസ്റ്റില്‍ നിന്നും മറ്റേ പോസ്റ്റ്‌ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തില്‍ "ആഡുകള്‍" (വെടി വയ്പ്പ് ഉണ്ടാകുമ്പോള്‍ മറഞ്ഞിരിക്കാന്‍ പറ്റിയ പാറ, മരം, ട്രുഞ്ചു മുതലായവ) ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അത്രയും ദൂരം ഇരുട്ടില്‍ ലൈറ്റ് തെളിയ്ക്കാതെ ഒരു ഉദ്ദേശം വച്ച് ഓടിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ബാരല്‍ മുകളിലേയ്ക്ക് എന്ന നിലയില്‍ റൈഫിള്‍ വലതു നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട് ചൂണ്ടു വിരല്‍ ട്രിഗറില്‍ മുട്ടിച്ചു ഇടതു കയ്യില്‍ സെര്‍ച്ച്‌ ലൈറ്റുമായി അപ്പുറത്തെ പോസ്റ്റിലേയ്ക്ക് ഒറ്റ ഓട്ടമാണ്.

നൂറു മീറ്റര്‍ എന്നത് നൂറു മൈല്‍ പോലെയാണ് അപ്പോള്‍ തോന്നുക. കാരണം ചോളച്ചെടികളുടെ ഇടയില്‍ ഇരിക്കുന്ന ഉഗ്രവാദിയുടെ "ആസാന്‍ ടാര്‍ഗെറ്റ് " (ഏറ്റവും അനായാസമായി ഫയര്‍ ചെയ്യാന്‍ പറ്റിയ ലക്ഷ്യം) ആണ് ഈ നൂറു മീറ്റര്‍.

അപ്പുറത്തെത്തി മണല്‍ ചാക്കിന് മറഞ്ഞതിനു ശേഷം മാത്രമാണ് ജീവന്‍ നേരെ വീഴുക.

എങ്കിലും ഞാനും കമല്‍ കിഷോറും മാറി മാറി അവിടെപ്പോയി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.

സമയം വെളുപ്പിന് ഒന്ന് നാല്പത്തിയഞ്ച്... പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ ഡ്യൂട്ടി തീരും.

പോസ്റ്റില്‍ പോകാനുള്ള അടുത്ത ഊഴം കമല്‍ കിഷോറിന്റെയാണ്.

ഉറക്കം തൂങ്ങിയിരുന്ന അവനെ ഞാന്‍ തട്ടിയുണര്‍ത്തി.

റൈഫിളും ലൈറ്റുമെടുത്തു കമല്‍ പോകാന്‍ തയ്യാറായി. തലയിലെ ഹെല്‍മെറ്റ്‌ ഉറപ്പിച്ചുവച്ചു. ബുള്ളറ്റു പ്രൂഫിന്റെ ഇറുക്കം അല്പം അയച്ചു . പിന്നെ പോസ്റ്റ്‌ ലക്ഷ്യമാക്കി ഇറങ്ങിയോടി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.

ആ ഒറ്റ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ...താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒരനക്കം..അവിടെ നിന്നൊരു വെടി പൊട്ടി.

കട്ട പിടിച്ച ഇരുട്ടില്‍.അവന്റെ സേര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചം പൊലിഞ്ഞു. അത് താഴെ വീണുടയുന്ന ശബ്ദം ഞാന്‍ കേട്ടു.

ഒപ്പം കമല്‍ കിഷോറിന്റെ നിലവിളി ഉയര്‍ന്നു...

ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ട്രിഗറില്‍ എന്റെ വിരല്‍ അമര്‍ന്നത് ഞാന്‍ പോലും അറിഞ്ഞില്ല.

താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒന്നിലധികം തോക്കുകള്‍ ശബ്ദിച്ചു...

ചോള വയലുകളുടെ ദിശയില്‍ സ്ഥാപിച്ചിരുന്ന മറ്റു നാല് പോസ്റ്റുകളില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഒരു പോലെ തീ തുപ്പി..

കനത്ത അന്ധകാരത്തിലൂടെ തീയുണ്ടകള്‍ മൂളിപ്പറന്നു...

അര മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടം..അതു തീരുന്നതിനു മുന്‍പു തന്നെ കമല്‍ കിഷോറിന്റെ നിലവിളി നിലച്ചിരുന്നു.

അതിനിടയില്‍ സ്ഥലത്തെത്തിയ "ക്യുക്ക് റിയാക്ഷന്‍ ടീം" അംഗങ്ങള്‍ വെടിയേറ്റ്‌ വീണ കമല്‍ കിഷോറിനെ എടുത്തു കൊണ്ട് വന്നു...

അവന്റെ വലതു കാലിന്റെ തുടയില്‍ നിന്നും രക്തം ചീറ്റി ഒഴുകുന്നുണ്ടായിരുന്നു... ബോധ രഹിതനായ കമലിനെ ഉടന്‍ അടുത്തുള്ള ചെറിയ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.

നേരം വെളുത്തപ്പോള്‍ ചോളച്ചെടികളുടെ ഇടയില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വെടിയുണ്ടകള്‍ തുളച്ചു കയറിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു..

മൃതദേഹങ്ങളുടെ അരികില്‍ ഒരു വലിയ ഭാണ്ഡം കിടപ്പുണ്ടായിരുന്നു..

അതിനുള്ളില്‍ പലവിധ യുദ്ധ സാമഗ്രികള്‍ ...

ഒരു മൃതദേഹത്തിന്റെ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന എ കെ 47 തോക്ക് .....!!

ഒരു രാജ്യത്തിന്റെ ജനങ്ങളോടും അതിന്റെ അഖണ്ഡതയോടുമുള്ള വെല്ലുവിളിപോലെ.......



2010 ഏപ്രിൽ 29, വ്യാഴാഴ്‌ച

കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരു
പുതിയ പോസ്റ്റ് എഴുതാനുള്ള "ത്രെഡ് " കിട്ടിയ ഞാന്‍ ആ ത്രെഡുമായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ കയറി കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന "ത്രെഡ് വര്‍ദ്ധക രസായനം" അല്പമെടുത്ത് ഗ്ല്ലാസില്‍ ഒഴിച്ച് അതില്‍ "ത്രെഡ്" ഇട്ടതിനു ശേഷം സമം വെള്ളവുമായി കലര്‍ത്തി അച്ചാര്‍ ചിപ്സ് എന്നിവയുടെ അകമ്പടിയോടെ അല്പാല്പമായി പോസ്റ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.



"ഹോ മനുഷ്യനെ മിനക്കെടുത്താനുള്ള ഒരു സാധനം" ഞാന്‍ ദേഷ്യത്തോടെ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.


ഹലോ രഘുവല്ലേ?


ഹലോ രഘുവല്ല. ഇത് പട്ടാളം രഘുവാണ്...... കോന്‍ ബോല്‍ രേ ഭായ് ?


പെഗ്ഗുണ്ടോ സഖാവേ ഒരു സോഡാ എടുക്കാന്‍?


ങേ......???


എടാ... അളിയാ...നിനക്ക് മനസിലായില്ലേ... ഇതു ഞാനാ.....അനില്‍...


അനിലോ? ഏത് അനില്‍ ?


എടാ പണ്ട് ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന... കായംകുളം കാരന്‍ അനില്‍.


ഓ.. അനില്‍ !! അളിയാ നീ ഇപ്പോള്‍ എവിടെയാ ? സുഖം തന്നെ അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?


എടാ നിന്റെ വെടിക്കഥകള്‍ ഒക്കെ ഞാന്‍ വായിക്കുന്നുണ്ട്. നമ്മുടെ ഭീമന്‍ രഘുവിന്റെ കഥ എന്താ എഴുതാതിരുന്നത്?



ഭീമന്‍ രഘുവോ? അയ്യോ അങ്ങേരെ ഞാന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല.



എടാ ആ ഭീമന്‍ രഘുവല്ല. ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന ഭീമന്‍ രഘു. നമ്മുടെ രഘുനാഥ കുറുപ്പ്.



അപ്പോഴാണ്‌ എനിക്ക് രഘുനാഥ കുറുപ്പ് എന്ന കുറുപ്പ് സാറിനെ ഓര്‍മ വന്നത്. മിലിട്ടറി ട്രെയിനിംഗ് സമയത്ത് ഞങ്ങളുടെ ഫിസിക്കല്‍ ട്രെയിനിംഗ് ഉസ്താദ് ആയിരുന്നു കുറുപ്പ് സാര്‍. കുറുപ്പ് സാറിന്റെ പേര് കേട്ടാല്‍ നടുങ്ങാത്ത ആരും അന്ന് ഞങ്ങളുടെ ബാരക്കില്‍ ഉണ്ടായിരുന്നില്ല. സിനിമാതാരം ഭീമന്‍ രഘുവിന്റെ മുഖ സാദൃശ്യം ഉണ്ടായിരുന്നില്ല എങ്കിലും ശരീര സ്ഥിതി വച്ച് നോക്കിയാല്‍ ഒരു ഭീമന്‍ തന്നെയായിരുന്നു അദ്ദേഹം. ഭീമന്‍ രഘുവിനെപ്പോലെ മസ്സില് പിടിച്ചുള്ള നടത്തവും അദ്ദേഹത്തിന്റെ പോലെയുള്ള സംസാര രീതിയുമായിരുന്നു കുറുപ്പ് സാറിന്. അതുകൊണ്ട് മലയാളികള്‍ അദ്ദേഹത്തിനു കൊടുത്ത പേരാണ് " ഭീമന്‍ രഘു"



ഫിസിക്കല്‍ ട്രെയിനിങ്ങില്‍ ഭയങ്കര കണിശക്കാരനായിരുന്നു കുറുപ്പ് സാര്‍. പി ടി ഗ്രൗണ്ടില്‍ സമയത്തിനു മുന്‍പ് തന്നെ ഹാജരാകുന്ന അദ്ദേഹം താമസിച്ചു വരുന്നവരെക്കൊണ്ട് ഗ്രൌണ്ടിന്റെ ചുറ്റും പല തവണ ഓടിക്കുമെന്ന് മാത്രമല്ല തവള ചാട്ടം, തലകുത്തി മറിയല്‍, ഉരുളിച്ച തുടങ്ങിയ കലാപരിപാടികളും ചെയ്യിപ്പിക്കും. ഓടുന്നവരുടെ പിറകെ ഓടുകയും ഓട്ടത്തില്‍ പിറകില്‍ പോകുന്നവരെ ഓടിച്ചിട്ടടിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.



ഫിസികള്‍ ട്രെയിനിംഗ് ചെയ്യിക്കുക എന്നത് കൂടാതെ വൈകുന്നേരങ്ങളില്‍ ബാരക്കുകളില്‍ മിന്നല്‍ പരിശോധന നടത്തുക, ബാരക്കിന്റെ പിന്നില്‍ പോയിരുന്നു സിഗരറ്റ് , ബീഡി എന്നിവ വലിക്കുന്നവരെ കയ്യോടെ പിടിക്കുക, ഹാന്‍സ്, പാന്‍ പരാഗ് മുതലായ പുകയില ഇത്പന്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഹിന്ദിക്കാരെ അവരുടെ പെട്ടിയിലും മറ്റും ഒളിച്ചു വച്ചിരിക്കുന്ന സാധനസാമഗ്രികള്‍ സഹിതം പിടിച്ചു കൊണ്ട് പോയി ഹവില്‍ദാര്‍ മേജറിന്റെ മുന്‍പില്‍ ഹാജരാക്കുക, അവര്‍ക്ക് ഹവില്‍ദാര്‍ മേജര്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷാ വിധികള്‍ നടപ്പാക്കുക എന്നിവയായിരുന്നു കുറുപ്പ് സാറിന്റെ ഡ്യൂട്ടികള്‍.


സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു. കുറുപ്പ് സാറിന്റെ സ്വന്തം നാടുകാരനായിരുന്നു അയാള്‍. തന്റെ നാട്ടുകാരന്‍ ആയതു കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് സാറിന് അയാളോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആയതു മുതലാക്കിയ മേല്‍പ്പടിയാന്‍ താന്‍ കുറുപ്പ് സാറിന്റെ "സ്വന്തം ആളാണെന്നും" കുറുപ്പ് സാര്‍ ഇല്ലാത്തപ്പോള്‍ ബാരക്കിന്റെ ചുമതല തനിക്കാണെന്നും ജൂനിയര്‍ "റിക്രൂട്ട്" കളെ അറിയിച്ചു. (പട്ടാളത്തില്‍ ബേസിക് ട്രെയിനിംഗ് നടത്തുന്നവരെ വിളിക്കുന്ന പേരാണ് റിക്രൂട്ട്) മാത്രമല്ല ബാരക്കില്‍ ആരും അറിയാതെ റിക്രൂട്ടുകള്‍ നടത്തുന്ന കള്ളുകുടി, സിഗരറ്റ് വലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കുറുപ്പ് സാറിനെ അറിയിക്കാനും തുടങ്ങി. അത് മനസ്സിലാകിയ ട്രയിനികള്‍ കുറുപ്പ് സാറിനെ എന്നപോലെ അദ്ദേഹത്തിന്റെ വാലിനെയും പേടിച്ചു തുടങ്ങി. ഒപ്പം മലയാളികളായ ട്രയിനികള്‍ അയാള്‍ക്കൊരു പേരും കൊടുത്തു.



കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരിക്കല്‍ ബീഹാറുകാരനായ തിവാരി എന്നൊരു റിക്രൂട്ടിന്റെ പെട്ടിയില്‍ ഇരിക്കുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റി വാലുകുറുപ്പിന് വിവരം കിട്ടുകയും ആ വിവരം ഉടന്‍തന്നെ കുറുപ്പ് സാറിനെ അറിയിക്കുമെന്ന് തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുപ്പ് സാര്‍ അറിഞ്ഞാല്‍ വലിയ പണീഷ് മെന്റ് കിട്ടും എന്നുറപ്പുള്ള തിവാരി വാലുകുറുപ്പുമായി ഒരു ധാരണ ഉണ്ടാക്കുകയും ആ ധാരണ പ്രകാരം വിസ്കിയുടെ കുപ്പി വാലുകുറുപ്പിന് കൊടുക്കുകയും പ്രശ്നം ഗോപ്യമായി പരിഹരിക്കുകയും ചെയ്തു. കിട്ടിയ കുപ്പി അന്ന് വൈകുന്നേരം തന്നെ വാലു കുറുപ്പും കൂട്ടുകാരും പൊട്ടിച്ചു കഴിക്കുകയും ചെയ്തു.



അങ്ങനെ ബാരക്കില്‍ വരുന്ന കുപ്പികളെക്കുറിച്ച് വിവരം ശേഖരിച്ചു കുറുപ്പ് സാറിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി കുപ്പി സ്വന്തമാക്കിയ ശേഷം വൈകുന്നേരങ്ങളില്‍ അടിച്ചു പിമ്പിരിയായി നടന്നിരുന്ന വാലുകുറുപ്പിന് ഒരിക്കല്‍ അക്കിടി പറ്റി...


ഒറീസ്സക്കാരനായ റിക്രൂട്ട് സാഹൂ എവിടെ നിന്നോ ഒരു കുപ്പി കൊണ്ടു വന്നിട്ടുണ്ടെന്നും വൈകുന്നേരം ഒറീസ്സക്കാര്‍ എല്ലാവരും ചേര്‍ന്ന് അത് കുടിക്കുവാനുള്ള പ്ലാന്‍ ഉണ്ടെന്നും വിവരം കിട്ടിയ വാലു കുറുപ്പ് മെസ്സില്‍ ജോലിയിലായിരുന്ന സാഹുവിനെ കണ്ടിട്ട് കുപ്പിയുടെ വിവരം തിരക്കി. കുപ്പിയുടെ വിവരം കുറുപ്പ് സാര്‍ അറിഞ്ഞു കഴിഞ്ഞുവെന്നും കുപ്പി തന്റെ കൈവശം കൊടുത്തുവിടാന്‍ കുറുപ്പ് സാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ടെന്നും പറഞ്ഞതോടെ ഭയന്നു പോയ സാഹു ഉടന്‍ ബാരക്കിലെത്തി കുപ്പി എടുത്തു വാലു കുറുപ്പിന്റെ കൈവശം ഏല്പിച്ചു.



കുപ്പി കൊടുത്തിട്ട് തിരിച്ചു വന്ന സാഹൂ മെസ്സില്‍ നില്‍ക്കുന്ന കുറുപ്പ് സാറിനെ കണ്ടതോടെ തന്നെ പിടിക്കാന്‍ കുറുപ്പ് സാര്‍ നേരിട്ട് മെസ്സിലെത്തിയതാണെന്ന് ധരിച്ച്, കുപ്പി കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി ഒരിക്കലുംആവര്‍ത്തിക്കില്ല, ഇത്തവണ ക്ഷമിക്കണമെന്നുമുള്ള മുന്‍‌കൂര്‍ ജാമ്യാപേക്ഷ കുറുപ്പ് സാറിന് കൊടുത്തു. കാര്യമറിയാതെ അന്തംവിട്ടു പോയ കുറുപ്പ് സാര്‍ സാഹുവുമായി ഉടന്‍ ബാരക്കില്‍ എത്തുകയും ബാരക്കിന്റെ പിറകിലുള്ള വരാന്തയില്‍ ഇരുന്നിരുന്ന വാലുകുറുപ്പിനെ കുപ്പി സഹിതവും ഒപ്പമുണ്ടായിരുന്ന വാലു കുറുപ്പിന്റെ സുഹൃത്ത് അനിലിനെ അച്ചാറിന്റെ ചെറിയ ഭരണി സഹിതവും പൊക്കി.


റമ്മു കുപ്പിയും അച്ചാറുമായി കുറുപ്പ് സാറിന്റെ നേതൃത്തത്തില്‍ ഹവില്‍ദാര്‍ മേജറുടെ ഓഫീസ്സിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന വാലു കുറുപ്പിനെയും അനിലിനെയും കണ്ടു ബാരക്കിലുള്ള റിക്രൂട്ടുകള്‍ അന്തം വിട്ടു നിന്നു



ഭീമന്‍ രഘുവിനു വാല് കുറുപ്പിനോടുള്ള ബന്ധവും വാലുകുറുപ്പിന് അനിലുമായുള്ള ബന്ധവും മാന്യ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?