നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.  

2009 ജൂലൈ 23, വ്യാഴാഴ്‌ച

തങ്ക തമ്പിയുടെ അണിയറ രഹസ്യം

"ശങ്കരന്‍ എഗൈന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ...."

പിണങ്ങിപ്പോയ ഭാര്യ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തുന്നത് പോലെ, രണ്ടു മാസത്തെ സുഖവാസം കഴിഞ്ഞ ഞാന്‍ വീണ്ടും എന്റെ ജോലിസ്ഥലത്ത് മടങ്ങിയെത്തിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാ ബോഗ്ഗര്‍ മാരും വായനക്കാരും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ..



പെട്ടിയും പ്രമാണവുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞാന്‍ അവിടുത്തെ ഒരുക്കങ്ങള്‍ കണ്ട് അമ്പരന്നു.. ആകെപ്പാടെ ഒരു മാറ്റം....ഇവിടെന്താ വല്ല കല്യാണവും നടക്കാന്‍ പോകുന്നോ?..അതോ ആരുടെയെങ്കിലും ഇന്‍ സ്പെക്ഷന്‍??........... കര്‍ത്താവേ.. രണ്ടു മാസം അടിച്ചു പൊളിച്ചു നടന്നതാണ്..വന്നു കേറിയില്ല, അതിനു മുന്‍പേ തന്നെ ഇന്‍ സ്പെക്ഷന്‍ ‍‍!!! ഇവനൊന്നും വേറെ പണിയില്ലേ??..തൊട്ടതിനും പിടിച്ചതിനും ഇന്‍ സ്പെക്ഷന്‍..എനിക്ക് ആകെപ്പാടെ കലി കയറി... തിരിച്ചു വീട്ടിലേയ്ക്ക്‌ തന്നെ മടങ്ങിപ്പോയാലോ ? ഞാന്‍ ആലോചിച്ചു.



"എന്താടാ പന്തം കണ്ട പെരുച്ചാഴി പോലെ നില്‍ക്കുന്നത് ?..കേറിവാ.. നല്ല സമയത്താ നീ വന്നത്..."


കയ്യില്‍ സ്യുട്ട് കേസും തോളത്തു ബാഗും തൂക്കി ദുരിതാശ്വാസ ക്യാമ്പില്‍ വന്ന അഭയാര്‍ഥി യെപ്പോലെ അന്തം വിട്ടു നില്‍ക്കുന്ന എന്നെ നോക്കി കമ്പനി ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പറഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും പരിസര ബോധമുണ്ടായത്.


"എന്താ സാര്‍ ഒരുക്കം?.... ഇന്‍ സ്പെക്ഷന്‍ വല്ലതും???..........."


ഇന്‍ സ്പെക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കാണുന്ന ചെകുത്താന്റെ വെപ്രാളമാണ് എനിക്ക്.


"അപ്പൊ നീയറിഞ്ഞില്ലേ?? എടാ നമ്മുടെ രവിസാറ് പ്രോമോഷനായി..ലെഫ്ടനന്റ്റ്‌ കേണല്‍..അതിന്റെ പാര്‍ട്ടിയാ ഇന്ന്.."


ആഹാ ....പാര്‍ട്ടി എന്ന് കേട്ടതോടെ എന്റെ വിഷമം മാറി...ലീവിന് പോയി തിരിച്ചു വന്നതിന്റെ ക്ഷീണം മാറാന്‍ ഒരു ഫുള്‍ കുപ്പി തന്നെ വീശണം എന്ന് കരുതി വന്ന എനിക്ക് കുപ്പി വാങ്ങാതെ തന്നെ വീശുകയോ വാളു വയ്കുകയോ ചെയ്യാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു.. രവി സാറിന്റെ പ്രമോഷന്‍ ഈ സമയത്ത് തന്നെ അയച്ചതില്‍ ഞാന്‍ പരമകാരുണികനും ഭക്തവല്‍സലനുമായ ആര്‍മി തമ്പുരാനും, ആര്‍മി തമ്പുരാന്റെ പിതാവായ ആന്റണി തമ്പുരാനും നന്ദി അറിയിച്ചു. എന്നിട്ട് പെട്ടിയും ബാഗും ബാരക്കില്‍ വച്ച് പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളില്‍ പങ്കു ചേര്‍ന്നു..




വൈകുന്നേരം മൂന്ന് മണിക്കാണ് പാര്‍ട്ടി തുടങ്ങുന്നത്..ഞങളുടെ "സെക്കണ്ട് ഇന്‍ കമാന്‍ഡ് "ആണ് മേജര്‍ രവി സാര്‍ (സിനിമാ സംവിധായകന്‍ മേജര്‍ രവി അല്ല) അദ്ദേഹം മേജര്‍ സ്ഥാനത്ത്‌ നിന്നും ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിവരം ഞാന്‍ ലീവില്‍ ആയിരുന്നതിനാല്‍ അറിഞ്ഞിരുന്നില്ല. വളരെ നല്ല പ്രകൃതമാണ് രവി സാറിന്. എങ്കിലും ആളൊരു ക്ഷിപ്ര കോപിയാണ്.. ആരെങ്കിലും എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അവരെ തന്റെ ഓഫീസില്‍ വിളിപ്പിക്കും. മലയാളി ആണെകില്‍ മലയാളത്തിലും ഹിന്ദിക്കാരന്‍ ആണെങ്കില്‍ ഹിന്ദിയിലും നല്ല സ്വയമ്പന്‍ തെറി പറയും. കൂടാതെ കുഴപ്പത്തിനുള്ള ശിക്ഷയായി 'എക്സ്ട്രാഡ്യുട്ടിയും' കൊടുക്കും. എന്നിരുന്നാലും ലീവ് സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഒരിക്കലും കുഴപ്പമുണ്ടാക്കാറില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ആളാണ്‌ മേജര്‍ രവി സാര്‍..



(പട്ടാളത്തില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും 'മേജര്‍' പദവിയില്‍ സ്തുത്യര്‍ഹമായ നിലയില്‍ ജോലി ചെയ്‌താല്‍ മാത്രമേ ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ...അല്ലാതെ പട്ടാള ഡ്രസ്സ്‌ ഇട്ടു, കയ്യില്‍ ഒരു തോക്കും പിടിച്ചു നാല് തവണ ആകാശത്തേയ്ക്ക് വെടി വയ്ക്കുന്നതായി അഭിനയിച്ചാല്‍ കിട്ടുന്ന ഒരു പദവി അല്ല അത്. ഈ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്..ആരും അതിന്റെ പേരില്‍ എന്നെ വെടി വയ്കരുത് എന്നപേക്ഷ..ബോര്‍ഡര്‍ പോലെയുള്ള പല ഹിന്ദി ചിത്രങ്ങളിലും പട്ടാള ഓഫീസറായി അഭിനയിച്ചിട്ടുള്ള 'സണ്ണി ഡിയോളിനു' ഒരു ലെഫ്ടനറ്റ്‌ കേണല്‍ പദവി കിട്ടാത്തതില്‍ അദ്ദേഹത്തിന്റെ ആരാധകനായ ഈയുള്ളവന് അതിയായ വിഷമമുണ്ട്...)



കൃത്യം മൂന്നിന് തന്നെ പാര്‍ട്ടി തുടങ്ങി..കേണല്‍ രവി സാറും അദ്ദേഹത്തിന്റെ ഭാര്യയും പത്തു പതിനാറു വയസ്സ് പ്രായമായ മകളും പാര്‍ട്ടിയില്‍ സന്നിഹിതരായിരുന്നു.. കേണല്‍ രവി സാറിന് ഞങ്ങളുടെ വകയായി ഒരു ബൊക്കെ സമ്മാനിച്ചു. അദ്ദേഹം അത് സ്വീകരിച്ച ശേഷം ചെറിയ ഒരു മറുപടി പ്രസംഗം നടത്തി. പിന്നെ ചില ചെറിയ കലാപരിപാടികളും അരങ്ങേറി. ആര്‍. തങ്ക തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് ആയിരുന്നു മുഖ്യ ഇനം.



തമിഴ്‌ നാട്ടിലെ ട്രിച്ചി ആണ് തമ്പിയുടെ സ്വദേശം..ആളൊരു സ്റ്റൈല്‍ മന്നന്‍ ആണെങ്കിലും പ്രഭു ദേവയാണ് തമ്പിയുടെ ഇഷ്ട താരം. സിനിമാറ്റിക്‌ ഡാന്‍സ് ആണ് തമ്പിയുടെ ഇഷ്ട വിനോദം. പക്ഷെ ഒരു കുഴപ്പമുണ്ട്..രണ്ടു പെഗ്ഗ് അകത്ത് ചെന്നാലേ തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് പുറത്തു വരൂ..അതറിയാവുന്ന ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പ് തന്നെ തമ്പിയുടെ ക്വോട്ട ഫുള്‍ ആക്കിയിരുന്നു..



മനോജിന്റെ മിമിക്രിയും കിഷന്‍ സിംഗിന്റെ ഗാനാലാപനവും കഴിഞ്ഞപ്പോള്‍ തമ്പിയുടെ ഊഴമായി..എവിടുന്നോ സംഘടിപ്പിച്ച മിനുങ്ങുന്ന പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു പ്രഭു ദേവയായി സ്റ്റെജിലെത്തിയ തമ്പി തനിക്ക് മാത്രം മനസ്സിലാകുന്ന ഒരു തമിഴ്‌ പാട്ടിനൊപ്പം ചുവടു വച്ച് ഡാന്‍സ് തുടങ്ങി..



സദസ്സ്‌ തമ്പിയുടെ ലാസ്യ ലഹരി ആസ്വദിക്കുകയാണ്..ഇതിനിടയില്‍ കേണല്‍ രവി സാറിന്റെ ഭാര്യ അദ്ദേഹത്തോട് എന്തോ ചെവിയില്‍ പറഞ്ഞു..അനന്തരം രവി സാര്‍ തമ്പിയെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി..അദ്ദേഹത്തിന്റെ മുഖം ചുവന്നു.. പിന്നെ അടുത്തിരുന്ന മകളെയും ഭാര്യയേയും വിളിച്ചു കൊണ്ട് പെട്ടെന്ന് പുറത്തേക്ക് നടന്നു..



കലാപരിപാടികള്‍ ആസ്വദിച്ചിരുന്ന രവി സാറും കുടുംബവും ഒരു കാരണവുമില്ലാതെ പെട്ടെന്ന് തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. രവി സാര്‍ പോയതറിയാതെ തമ്പി നൃത്തം തുടരുകയാണ്..രവി സാര്‍ പോകുന്നത് കണ്ട ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ ഉടന്‍ പുറത്തെത്തി. ജീപ്പില്‍ കയറാന്‍ നില്‍കുന്ന രവി സാറിന്റെ അടുത്തെത്തിയെന്കിലും അദ്ദേഹം ഒന്നും പറയുകയുണ്ടായില്ല. രവി സാറിനെയും കുടുംബത്തെയും കൊണ്ട് ജീപ്പ് ഓഫീസര്‍ മെസ്സിലെയ്ക്ക് പാഞ്ഞു..



അപ്രതീക്ഷിതമായി പാര്‍ട്ടി അലങ്കോലപ്പെട്ടത്തില്‍ ഞങ്ങള്‍ക്കെല്ലാം വളരെ വിഷമം തോന്നി..കുപ്പികളില്‍ ബാക്കിയിരുന്ന രസായനം കഴിച്ചു ഞങ്ങള്‍ ആ വിഷമം തീര്‍ക്കുകയും തിരിച്ചു ബാരക്കിലെത്തി കിടന്നുറങ്ങുകയും ചെയ്തു..എങ്കിലും ഞങളുടെ പ്രിയപ്പെട്ട രവി സാര്‍ പാര്‍ട്ടി തീരുന്നതിനു മുന്‍പ് തന്നെ ഒന്നും മിണ്ടാതെ തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. കലാകാരന്മാരും ഞാന്‍ അടക്കമുള്ള അണിയറക്കാരും മിലിട്ടറി അടിച്ചു റസൂല്‍ പൂക്കുട്ടി ആയിരിക്കുന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ആവോ??



പിറ്റേ ദിവസം രാവിലെ തന്നെ തമ്പിയെ രവി സാര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു..കള്ളടിച്ചു പൂക്കുറ്റി യായാണ്‌ തമ്പി നൃത്തം ചെയ്തതെന്നും അത് രവി സാറിന് ഇഷ്ടപ്പെട്ടില്ലെന്നും അത് കൊണ്ടാണ് തമ്പിയെ വിളിപ്പിച്ചതെന്നുമുള്ള കിംവദന്തി യൂണിറ്റില്‍ പരന്നു. ക്ഷിപ്രകോപിയായ രവി സാറിന്റെ സ്വഭാവം വച്ച് നോക്കിയാല്‍ മിനിമം അഞ്ച് എക്സ്ട്രാ ഡ്യുട്ടിയെങ്കിലും തമ്പിക്ക് കിട്ടുമെന്ന് ഞങള്‍ ഉറപ്പിച്ചു..നാല് കാലില്‍ നിന്ന തമ്പിയെ സ്റ്റെജിലെയ്ക്ക് കൈ പിടിച്ചു കയറ്റി വിട്ട എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാകുമോ എന്ന ശങ്കയില്‍ ഞാന്‍ വീര്‍പ്പു മുട്ടി നിന്നു..



ഓഫീസില്‍ പോയ തമ്പി അധികം താമസിയാതെ തിരിച്ചു വന്നു..ആരോടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ബാരക്കിലേയ്ക്കു പോയി..അതോടെ സംഭവം ഞങ്ങള്‍ ഊഹിച്ചതുപോലെ തന്നെയാണെന്നും എക്സ്ട്രാ ഡ്യുട്ടി അഞ്ചില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നും ഞങള്‍ ഉറപ്പാക്കി. പക്ഷെ തമ്പി യോടൊപ്പം ഓഫീസിലേയ്ക്ക് പോയ ഹരി സാര്‍ തിരിച്ചു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം പുറത്തായത്..



അരങ്ങില്‍ പ്രഭു ദേവാ സ്റ്റൈലില്‍ സിനിമാറ്റിക്‌ ഡാന്‍സ് ചെയ്ത തങ്ക തമ്പി സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് തന്റെ തിളങ്ങുന്ന പാന്റിന്റെ "സ്വിബ്ബ്‌ " ഇടാന്‍ മറന്നു പോയി എന്നുള്ള തന്ത്ര പ്രധാനവും ഞെട്ടിപ്പിക്കുന്നത്‌ മായ അണിയറ രഹസ്യം.. !!!