2008, ജൂലൈ 3, വ്യാഴാഴ്‌ച

സര്‍ദാര്‍ജിയുടെ പന്ത്രണ്ടു മണി

ട്രെയിനിംഗ് തുടങ്ങാത്തതുകൊണ്ട് ഞങ്ങള്‍ക്ക് പരേടിനു പോകേണ്ട. പകരം ആ സമയത്തു ചില ജോലികള്‍ തരും. മെസ്സില്‍ കുക്കിനെ സഹായിക്കുക, ചെടികള്‍ക്ക് വെള്ളം കോരുക മുതലായ ജോലികള്‍. മെസ്സില്‍ പോകാനാണ് ഞങ്ങള്‍ക്കിഷ്ടം. ഇടക്കൊക്കെ എന്തെങ്കിലും വെട്ടി വിഴുങ്ങാം! പക്ഷെ ബാരക്ക് കമാണ്ടര്‍ സര്‍ദാര്‍ജിക്ക്‌ ഞങ്ങളെ വെള്ളം കോരാന്‍ വിടാനാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് ഞങള്‍ക്ക് അയാളോട് ഭയങ്കര ദേഷ്യമായിരുന്നു. പക്ഷെ എന്ത് ചെയ്യാം? പട്ടാളമല്ലേ? അനുസരികാതിരിക്കാന്‍ പറ്റുമോ? ഏതായാലും സര്‍ദാര്‍ജി എന്ന ഭീകര ജീവിയെ കാണുമ്പോള്‍ കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിനെ കാണുന്ന ദിലീപിന്‍റെ അവസ്ഥയായിരുന്നു ഞങ്ങള്‍ക്ക്..

അങ്ങനെ ഒരുനാള്‍ വെള്ളം കോരല്‍ എന്ന ജോലി കഴിഞ്ഞു ബാരക്കിലേക്ക് തിരിച്ചു പോകാനുള്ള അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ് ഞങള്‍. പക്ഷെ സര്‍ദാര്‍ജിയെ കാണുന്നില്ല. കുറച്ചു നേരം കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോള്‍ ഹിന്ദി കൂടുതല്‍ അറിയാവുന്ന തൊമ്മന്‍ എന്ന മനോജിനെ സര്‍ദാര്‍ജിയുടെ ഓഫീസിലേക്ക് അയക്കാമെന്ന തീരുമാനമായി. തന്‍റെ ഹിന്ദി ഭാഷയിലെ പ്രാവീണ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാരിനെക്കൂടി അറിയിക്കാനുള്ള സുവര്‍ണാവസരം വീണുകിട്ടിയ തൊമ്മന്‍ ഉടനെ തന്നെ സര്‍ദാര്‍ജിയുടെ ഓഫീസിലേക്ക് യാത്രയായി.

കുറച്ചുനേരം കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് സര്‍ദാര്‍ജിയുടെ അലര്‍ച്ച കേട്ടു. അങ്ങോട്ടുപോയ തൊമ്മന്‍ അതാ വാണം വിട്ടപോലെ ഓടിവരുന്നു! സര്‍ദാര്‍ജിയുടെ അലര്‍ച്ചയും തൊമ്മന്റെ അന്തം വിട്ടുള്ള ഓട്ടവും കണ്ടപ്പോള്‍ സംഗതി എന്തോ കുഴപ്പമായെന്നു മനസ്സിലായ ഞങള്‍ ഓടാന്‍ തയ്യാറായി നിന്നു. കുറച്ചു ദൂരെയുള്ള ഒരു മരത്തിന്റെ അടുത്തേക്കാണ്‌ തൊമ്മന്റെ ഓട്ടം. ഓടിപ്പോയ തൊമ്മന്‍ മരത്തില്‍ തൊട്ടതിനു ശേഷം വന്ന വഴിയേ തന്നെ തിരിച്ചോടി.

കുറച്ചു കഴിഞ്ഞിട്ടും തൊമ്മന്റെ വിവരമൊന്നും അറിയാതായപ്പോള്‍ ഞങ്ങള്‍ ചെടികളുടെ മറ പറ്റി സര്‍ദാര്‍ജിയുടെ ഓഫിസിന്റെ അടുത്തെത്തി. അപ്പോളതാ തൊമ്മന്‍ ശീര്‍ഷാസനത്തില്‍ നില്ക്കുന്നു. എന്നുപറഞ്ഞാല്‍ അവന്‍ കാലുരണ്ടും പൊക്കി ഭിത്തിയില്‍ വച്ചു തല നിലത്തു മുട്ടിച്ചു പലക ചാരിയ പോലെ നില്ക്കുന്നു. വീഴാതിരിക്കാന്‍ കൈ രണ്ടും നിലത്തു കുത്തിയിട്ടുണ്ട്‌. ഇതെന്തു ആസനം? പട്ടാളത്തില്‍ 'യോഗ' പരിശീലനവുമുണ്ടോ? ഉണ്ടെങ്കില്‍ ഈ സര്‍ദാര്‍ ആണോ അതിന്‍റെ ഗുരു? എങ്കില്‍ ഞങ്ങള്‍ എല്ലാവരും കേരളത്തിലെ സന്തോഷ് മഹാദേവന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആയതു തന്നെ! എന്നൊക്കെ വിചാരിച്ചു അന്തംവിട്ടു നില്‍കുകയാണ്‌ ഞങ്ങള്‍.

അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന്‍ ആസനം മതിയാക്കി തവളയെപ്പോലെ മുറ്റത്തു കൂടി ചാടാന്‍ തുടങ്ങി. സര്‍ദാര്‍ ആണ് ഇതൊക്കെ ചെയ്യിക്കുന്നത്.എന്താണ് കാരണം എന്നുമാത്രം ഞങള്‍ക്ക് മനസ്സിലായില്ല. ആസനവും തവളച്ചാട്ടവും കഴിഞ്ഞു തിരിച്ചുവന്ന തൊമ്മന്‍ ഒന്നും മിണ്ടാതെ ബാരക്കിലേക്ക് വച്ചുപിടിച്ചു. പുറകെ ഞങളും.എത്ര ചോദിച്ചിട്ടും തൊമ്മന്‍ ഒന്നും പറയുന്നില്ല. സത്യത്തില്‍ കാരണം എന്തെന്ന് തൊമ്മനും അറിഞ്ഞുകൂടാ. സര്‍ദാര്‍ജിയോട്‌ "പന്ത്രണ്ടു മണിയായി " എന്നുമാത്രം ഹിന്ദിയില്‍ പറഞ്ഞു അപ്പോഴേക്കും അയാള്‍ ചീത്ത വിളിച്ചുകൊണ്ടു ഓടിച്ചു എന്നാണു തൊമ്മന്റെ മൊഴി.പക്ഷെ ഈ കലാപരിപാടികള്‍ ശ്രദ്ധിച്ചുകൊണ്ട് നിന്ന ചില സീനിയര്‍ മലയാളികളാണ് സംഗതിയുടെ രഹസ്യം പുറത്തു വിട്ടത് . അതിപ്രകാരമായിരുന്നു.

സര്‍ദാര്‍ജികളെ കണ്ടിട്ടുണ്ടാകുമല്ലോ? താടിയും മുടിയും നീട്ടി ഒരു സാരിയേക്കാള്‍ നീളമുള്ള തുണി തലയില്‍ ചുറ്റിക്കെട്ടിയാണ് ഇവന്മ്മാരുടെ നടപ്പ്. വൈകുന്നേരം കിടക്കുമ്പോള്‍ മാത്രമാണ് ഈ തലക്കെട്ട്‌ (പകടി ) തലയില്‍ നിന്നും മാറ്റുകയുളൂ. ഉച്ചയാകുമ്പോള്‍ (കൃത്യം പന്ത്രണ്ടു മണി) ചൂടു മൂത്ത് ഇവന്മ്മര്‍ക്ക് വട്ടിളകും എന്നാണ് വയ്പ്. (പട്ടാളത്തിലുള്ള ഒരു വിശ്വാസമാണ് കേട്ടോ) ഏതെങ്കിലും സര്‍ദാരിനെ ദേഷ്യം പിടിപ്പിക്കാന്‍ അവരോട് 'ബാര ബജാ ക്യാ' (എന്താ പന്ത്രണ്ടു മണി ആയോ) എന്ന് ചോദിച്ചാല്‍ മതി.കാര്യങ്ങളുടെ കിടപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് മനസിലായിട്ടുണ്ടെന്നു കരുതുന്നു. ഇല്ലെങ്ങില്‍ ഞാന്‍ തന്നെ പറയാം.

ഹിന്ദി അറിയാമെനു‌ പറഞ്ഞു വല്യ ഗമയില്‍ പോയ തൊമ്മന്‍ അവിടെച്ചെന്നു സര്‍ദാര്‍ജി യോട് ചോദിക്കേണ്ടത്‌ ഇങ്ങനെ ആയിരുന്നു. "ബാര ബജാ സാര്‍,ജാവൂം?" (സാര്‍ പന്ത്രണ്ടു മണിയായി . ഇനി പോക്കോട്ടെ?) പക്ഷെ തൊമ്മന്‍ പറഞ്ഞു വന്നപ്പോള്‍ അത് മേല്‍ പറഞ്ഞതുപോലെ 'ബാര ബജാ ക്യാ' ആയിപ്പോയി. അതിന്റെ ശിക്ഷയാണ് തൊമ്മന് കിട്ടിയ ആസനവും തവളച്ചാട്ടവും.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

വളരെ നല്ല ബ്ലോഗ്‌, സര്‍ദാര്‍ 12 മണിക്ക് വേറൊരു കഥ ഞാന്‍ കേട്ടത് ഒരു സര്‍ദാര്‍ 12 മണിക്ക് വാച്ചില്‍ നോക്കിയപ്പോള്‍ ചെറിയ സൂജി കാണാന്‍ ഇല്ല അയാള്‍ക്ക് വട്ടായി എല്ലാവരോടും പറച്ചിലായി എന്റെ വാച്ചിന്റെ ചെറിയ സൂചി കളവുപോയി. 12 മണി സര്‍ദാറിനു vattilakum ഇത് സത്യമാണ്.