2008, ജൂൺ 27, വെള്ളിയാഴ്‌ച

മുട്ടകളും പെട്ടിയും കൂട്ടയോട്ടവും

പ്രിയ വായനക്കാരെ,

ജോലിത്തിരക്ക് മൂലം പട്ടാളക്കഥകള്‍ തുടരാന്‍ കഴിഞ്ഞില്ല. മുട്ടയടിച്ച വിവരം ഞാന്‍ പറഞ്ഞിരുന്നല്ലോ. അതിനുശേഷം തിരിച്ചു വന്നപ്പോഴുള്ള നയനമനോഹരമായ കാഴ്ചയെപ്പറ്റി ഇനി വായിക്കുക.

അങ്ങനെ മുട്ടയടിച്ചുകുട്ടപ്പന്മാരായി, പകുതി പട്ടാളക്കാരായി, തിരിച്ചുവന്നപ്പോളതാ 'ബാരക്കിലുള്ള സകല മൊട്ടകളും മുറ്റത്ത്‌ 'ഇന്‍ ത്രീസില്‍' ഫാളീന്‍ ആയി നില്കുന്നു.! എന്നുപറഞ്ഞാല്‍ മൂന്നുപേര്‍ വീതമുള്ള വരികള്‍.പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം! അതൊരു യുദ്ധ തന്ത്രമാണ്. എന്ത് തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്. ചോദിച്ചാല്‍ ഞാന്‍ പറഞ്ഞുപോകും. അതുകഴിഞ്ഞ് എനിക്ക് ജീവിക്കാന്‍ പറ്റിയ ഒരു തന്ത്രം വായനക്കാര്‍ പറഞ്ഞു തരേണ്ടി വരും!

മൊട്ടത്തലയന്മാര്‍ വെറുതെ അങ്ങനെ നില്‍കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഇതു കൂടെ കാണും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ സ്യുട്ട് കെയ്സ് എന്നുപറയുന്ന ഒരു പെട്ടിയാണ് ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെടും) പക്ഷെ അത് കൊണ്ടു നടക്കാന്‍ എളുപ്പമെന്നപോലെ കള്ളന്മാര്ക് അടിച്ച് മാറ്റാനും എളുപ്പമാണ്.

കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു (ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ) പിടിച്ചു വച്ചിരിക്കുന്നത് എന്നായിരിക്കും വായനക്കാര്‍ കരുതുന്നത് അല്ലെ? പക്ഷെ അങ്ങനെയല്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയാണ്‌.എന്തുകൊണ്ടെന്നാല്‍ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ ഭാവങ്ങള്‍ കഥകളിക്കാരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു.തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും അവ വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

എന്തിനാണ് ഇവന്മാര്‍ ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ ആണെങ്കില്‍ ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്‍റെ ഫിസിക്കലിന്റെ നട്ടും ബോല്ട്ടുമൊക്കെ ഊരിപോകുമെന്നുള്ള കാര്യം ഉറപ്പാണ്.

മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഇതുകണ്ട് അന്തംവിട്ടു നില്‍കുകയാണ്‌. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ പൊളിഞ്ഞ നിലയിലാണ്. അങ്ങനെ ഇരിക്കുംപോളതാ ഒരലര്‍ച്ച!! ഹിന്ദിയില്‍ ആരോ ഉറക്കെ സംസാരിക്കുകയാണ്. അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി 'സാവധാന്‍' ആയി. അല്പം കഴിഞ്ഞു റെഡി ഗോ എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്.ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍ ഒരുമാതിരി ഒട്ടകപ്പക്ഷി പോകുന്നതുപോലെയാണ് ഓടുന്നത്.ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു.വീണ പെട്ടികളും അത് വഹിച്ച തലകളും വീണപടിതന്നെ കിടക്കുകയാണ്. പെട്ടി ശരീരതെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്ന് ഞങ്ങള്‍ സംശയിച്ചു. പക്ഷെ അതും ഒരു തന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. കാരണം പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര്‍ വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അലപം വിശ്രമവും കിട്ടുമല്ലോ.

കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി അറിയില്ലല്ലോ. തൊമ്മന്‍ എന്ന് ഞങ്ങള്‍ ഓമനപേരില്‍ വിളിക്കുന്ന മനോജിന്‍റെ അമ്മ സ്കൂളില്‍ ഹിന്ദി ടീച്ചറാണ്. അതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്ര ഭാഷയില്‍ താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് അവന്.ഓട്ടത്തിന്റെ കാരണം അറിയാന്‍ തോമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്‍റെ പിടിപാട് മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ് കേട്ടയുടെനെതന്നെ ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.പക്ഷെ 'ജീഹാം, നഹി, അച്ഛാ, എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയോന്നും കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യുംകണ്ണും കാലുമൊക്കെ ഉപയോഗിച്ചെങ്കിലും മനോജ് പറയുന്നതു ഹിന്ദിക്കാരനും അയാള്‍ പറയുന്നതു മനോജിനും മനസ്സിലായില്ല. അവസാനം ഞങള്‍ ആദ്യം പരിചയപ്പെട്ട മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ്‌ നടന്ന പരിപാടിയുടെ ഗുട്ടന്‍സ് മനസ്സിലാക്കി.

നടന്നത് ഒരു Punnishment ആണ്. അതായത് ശിക്ഷ. ട്രിനികളില്‍ ഒരാളെ ഏതോ കാര്യത്തിനുവേണ്ടി ഓഫീസിലേക്ക് അയച്ചു. പക്ഷെ ടിയാന്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്ലായി വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കി ഭാഗമാണ് ഇപ്പോള്‍ നടന്നത്. പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്കും ബാധകമാണ് എന്നുള്ള പുതിയ അറിവ് കിട്ടിയപ്പോള്‍ എനിക്ക് തോന്നിയത് ഇപ്രകാരമാണ്. കഷ്ടകാലം പിടിച്ചവന്‍ തലമുട്ടയടിച്ചപ്പോള്‍ കല്ലുമഴ!!

ഹിന്ദി പറയാന്‍ പോയ തൊമ്മന്‍ അതിന് കഴിയാതെ തിരിച്ചു വന്നത് ഒരുറച്ച തീരുമാനവുമായാണ്. ഉടനെതന്നെ ആരോടെങ്കിലും മണിമണിയായി ഹിന്ദി സംസാരിച്ചു ഞങ്ങളെ കാണിക്കണം. അതിനുവേണ്ടി അടുത്ത ദിവസം തന്നെ ശ്രമിച്ച തൊമ്മന് പറ്റിയ അമളിയുടെ കഥ നാളെ..