2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം  പത്തു ദോശയും   അതിനു ആനുപാതികമായ അളവിലുള്ള     ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള  ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്‌  പത്താം ക്ലാസ്സില്‍  പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍'  നടത്തുകയെന്നത്  എന്റേയും  കൂട്ടുകാരുടെയും ഹോബിയായിരുന്നു. 

പട്ടാളത്തില്‍ ചേര്‍ന്നതിനു   ശേഷവും ലീവിന് വരുമ്പോള്‍  ഈ പരിപാടി മുടക്കം കൂടാതെ  നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

കാലക്രമേണ ആ പതിവ്  തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും   ഉപജീവനാര്‍ഥം   പ്രവാസികളാവുകയും  പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും  ചെയ്തു. അതോടെ അവര്‍  വഴിവക്കിലെ കലുങ്കിലിരുന്നുള്ള  "ഡൊമസ്റ്റിക്ക് ഔട്ട്‌ ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും  "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക്  ചേക്കേറുകയും ചെയ്തു.  നാട്ടുകാരിയെത്തന്നെ കല്യാണം   കഴിച്ച എന്റെ റിവിഷന്‍  "വര്‍ഷത്തില്‍  രണ്ടുമാസം  ഒണ്‍ലി" എന്ന   മിലിട്ടറി കണക്കിലേയ്ക്ക്  ചുരുങ്ങി.

അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത്   ഞാനും  മാത്തുക്കുട്ടിയും റസാഖും കൂടി   ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു  റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി  കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി  ഓടാന്‍ എളുപ്പമുള്ള  കുറുക്കു വഴി   നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി  നിന്നു. റസാഖ്‌ എന്തു  ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി  റിവിഷന്‍ തുടന്നു.


അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും  ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍  ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?   അങ്ങനെ ചെയ്യുന്നത്    കുറ്റമാണെന്ന്  ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. 

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്റെ  റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

“ആരാടാ  രഘുനാഥന്‍?”

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു  ഞെട്ടി. എന്റെ  പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍?   അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള  വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്... …!! 

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍  ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? “

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ  ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി  ഓട്ടം  ക്യാന്‍സല്‍ ചെയ്തിട്ട്  ആശ്വാസത്തോടെ  കൈ എന്റെ  നേരെ ചൂണ്ടി.  

പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും   പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ  ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ  നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍  ആരുമറിയാതെ റസാഖ്‌  മുങ്ങി. മാത്തുക്കുട്ടി  ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

“നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ.  എസ്ഐ ഏമാന്   നിന്നെ ഒന്നു കാണണമെന്ന് ”.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ  മസ്സിലു  പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌  സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. 

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.

ഈ കാലമാടന്മാര്‍  എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ  തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.   അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ  കാറ്റ് പോകാനാണ്  സാധ്യത !


ഇപ്പോഴത്തെ എസ് ഐ ആളൊരു   ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും  പറയുന്നതിന്  മുന്‍പു തന്നെ എനിക്ക്  കിട്ടാനുള്ളത് കിട്ടിയിരിക്കും.

ദൈവമേ..  ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത  കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ  അമ്മയും അച്ഛനും എങ്ങനെ സഹിക്കും?  

എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ്‌ സ്റ്റേഷന്റെ മുറ്റത്തെത്തി  ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌.  ഞാനെന്തോ   വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ സ്റ്റേഷന്റെ  ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.

രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..!!

എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ   മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ   വേറെ  മൂന്നുനാലു പൊലീസുകാര്‍  കൂടി ഇരിക്കുന്നുണ്ട്‌ .  

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ്    ഇവരെല്ലാവരും  കൂടി  ഇടിക്കാനുള്ള പ്ലാനാണോ?  ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... 

ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

പെട്ടെന്ന്  എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.  ഒരാള്‍ ആ മുറിയില്‍ നിന്നും  പുറത്തിറങ്ങി. 

ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ  ചുമലില്‍ വെട്ടിത്തിളങ്ങുന്ന  നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു  കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു.

എന്റെ നേരെ നടന്നടുക്കുകയാണ്   സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.

ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ  ഒരലര്‍ച്ചയും.


“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി  അല്ലേടാ കോപ്പേ...?”

ആ  അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. 

കര്‍ത്താവേ ഇയാള്‍  സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ  ആയിരിക്കുമോ? 

അങ്ങിനെയാണെങ്കില്‍   എന്റെ  മുതുകത്ത്   ഉടനെ  ഒരു  "ഷിറ്റ് "   പ്രതീക്ഷിക്കാം.    

അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക  പിടിവിടുമെന്ന്  ഉറപ്പായി. പോലീസ്  സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു.  ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ്  പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. 

“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ...  ബാബു ...

ബാബുവോ...ഏതു ബാബു...എനിക്ക്   ആളെ  പിടികിട്ടിയില്ല. 

എടാ സുരേഷ്  ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...?


ങേ ..സുരേഷ് ബാബുവോ?...  ഞാന്‍ അവിശ്വസനീയതയോടെ നോക്കി...


യെസ്..  സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ  ആയുള്ളൂ.  നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ  എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍  നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്.  രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ  എന്നോട് പറഞ്ഞത്."
 
പരമദ്രോഹീ  മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത്  നിന്റെ  പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ്   ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.

പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര  ലക്ഷ്യമാക്കി  പാഞ്ഞു.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍

"അഖില പട്ടാള  കുടവയറന്‍  ട്രോഫി" യ്ക്ക് വേണ്ടി   പട്ടാളത്തിലുള്ള സകല കുടവയറന്മാരേയും  പങ്കെടുപ്പിച്ചുകൊണ്ട്  ഒരു മത്സരം സംഘടിപ്പിച്ചാല്‍ അതില്‍ ഒന്നാമതെത്തുന്നത്  "കുറുപ്പ് സാര്‍" ആയിരിക്കും. 

 ഇതു എന്റെ മാത്രം അഭിപ്രായമല്ല. ഞങ്ങളുടെ യൂണിറ്റില്‍ ഉണ്ടായിരുന്ന  മിക്കവാറും എല്ലാ പേരുടെയും അഭിപ്രായമാണ്. 

 അത്ര ലക്ഷണമൊത്ത ഒരു കുടവയറനാണ്  കുറുപ്പ് സാര്‍.     അതുപോലൊരു  കുടവയര്‍ പട്ടാളത്തില്‍ വച്ച്  ഞാന്‍ കണ്ടിട്ടില്ല. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം  പല  കുടവയറന്മാരെയും  ഞാന്‍  കണ്ടിട്ടുട്ടെങ്കിലും അവരുടെ   'വയറുകള്‍ ' കുറുപ്പ് സാറിന്റെ വയറിനോളം പോരാ എന്നാണെന്റെ കണ്ടെത്തല്‍. !

അഥവാ ഇതു വായിക്കുന്ന ഏതെങ്കിലും കുടവയര്‍ധാരി  തന്റെ  വയര്‍ കുറുപ്പ് സാറിന്റെ വയറിനേക്കാള്‍ കേമമാണ്‌  എന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആ മാന്യവയറിന്   ഈയുള്ളവന്റെ  വകയായി  എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും കുടവയറാരാശംസകളും നേരുന്നു. 
 
ഏതായാലും   നമ്മുടെ കഥാനായകന്‍  കുടവയര്‍ കുറുപ്പ് സാറിന്റെ  സ്വദേശം  ചെങ്ങന്നൂര്‍  ആയിരുന്നു. അദ്ദേഹത്തിന്റെ  മുഴുവന്‍ പേര്   "സുകുമാരക്കുറുപ്പ് " എന്നായിരുന്നുവെങ്കിലും ഒറിജിനല്‍ സുകുമാരക്കുറുപ്പിന്റെ സ്വഭാവവിശേഷങ്ങള്‍  ഒന്നും ഉണ്ടായിരുന്നില്ല  എന്നു മാത്രമല്ല ആളൊരു സാധുവുമായിരുന്നു. 
 
എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ചില സവിശേഷതകള്‍ കണക്കിലെടുത്ത്    മലയാളികളായ  ഞങ്ങള്‍ അദ്ദേഹത്തിനൊരു  വിളിപ്പേര്‍  കൊടുത്തിരുന്നു.
 
"ഓള്‍ഡ്‌  മങ്ക്  കുറുപ്പേട്ടന്‍"   അഥവാ   "മങ്കുറുപ്പേട്ടന്‍"

 ഈ പേര്  അദ്ദേഹത്തിനു കിട്ടാന്‍  ഒരു  കാരണവുമുണ്ട്.

 പണ്ടൊരിക്കല്‍  കുറുപ്പ്  ചേട്ടന്‍ ലീവിന് പോയപ്പോള്‍  കൂടെക്കൊണ്ടു പോയ റം കഴിച്ചു  കൂടുതല്‍ ഫിറ്റാവുകയും  ആയതിന്റെ പേരില്‍ വഴക്ക് കൂടിയ  ഭാര്യയെ കുനിച്ചു നിര്‍ത്തി   അവരുടെ മുതുകത്ത്   സ്വയമ്പന്‍ നാലിടി   ഫിറ്റു ചെയ്യുകയും   ചെയ്തു.
 
മുപ്പതു ദിവസത്തെ ലീവിന്  വന്നു  പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ഈ സംഭവം നടക്കുന്നത്.  ഇതിനോടകം     ഫോര്‍   ഇന്‍ടൂ  ത്രീ    (ഒരു  തവണ  നാലിടി വച്ച്  മൂന്നു നേരം ) എന്ന  കണക്കില്‍   ഡസന്‍ കണക്കിന്  ഇടികള്‍  തന്റെ ഈര്‍ക്കിലി ദേഹം കൊണ്ട്  തടുത്ത   അദ്ദേഹത്തിന്റെ പ്രിയ ഭാര്യ   വീടിനടുത്തുള്ള  ഒരു മന്ത്രവാദിയുടെ അടുത്തു പോവുകയും അദ്ദേഹം കൊടുത്തയച്ച  വിശേഷപ്പെട്ട പൊടി കുറുപ്പു ചേട്ടന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യത്തിന്റെ  ഗ്ലാസ്സില്‍ അദ്ദേഹമറിയാതെ കലക്കുകയും  ചെയ്തത്രേ. 
 
അന്ന്  ഗ്ലാസില്‍ ഉണ്ടായിരുന്നത്   "ഓള്‍ഡ്‌  മങ്ക് " റമ്മായിരുന്നു.
 
ഏതായാലും മേല്‍പ്പടി സംഭവത്തിനു  ശേഷം ഓള്‍ഡ്‌ മങ്ക്  റം എന്നു കേള്‍ക്കുകയോ ഓള്‍ഡ്‌ മങ്കിന്റെ ഫുള്‍ കുപ്പി കാണുകയോ ചെയ്താലുടനെ കുറുപ്പ് ചേട്ടന്റെ  ശരീരമാസകലം  ഒരു തരിതരിപ്പും വിറയലും തുടങ്ങും. 
 
പിന്നെ ആ വിറയലും തരിപ്പും തീരണമെങ്കില്‍  കുപ്പി കാലിയാകണം.
 
ആദ്യമൊക്കെ കുപ്പി കാണുമ്പോഴായിരുന്നു വിറയലും തരിപ്പും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കുപ്പി കണ്ടില്ലെങ്കിലാണ്  വിറയലും തരിപ്പും തുടങ്ങുക. 
 
രാവിലെ പിറ്റി കഴിയുമ്പോള്‍ രണ്ട്, പത്തുമണിക്ക് രണ്ട്,   ഉച്ച ഭക്ഷണത്തിനൊപ്പം രണ്ട് , നാല്  മണിക്ക്  രണ്ട്, രാത്രിയില്‍  അത്താഴത്തിനൊപ്പം   നാല്  എന്ന കണക്കിനാണ്  കുറുപ്പു ചേട്ടന്റെ വിറയലിന്റെ  ഇപ്പോഴത്തെ നില. 
 
ഡ്യൂട്ടിക്കിടയില്‍   സൗകര്യം കിട്ടിയാല്‍ ഇടക്കൊന്നു മുങ്ങുകയും ആവശ്യത്തിനുള്ള ഓള്‍ഡ്‌ മങ്ക് സേവ കഴിഞ്ഞു പൂര്‍വ്വാദ്ധികം ഊര്‍ജ്ജസ്വലനായി പൊങ്ങുകയും ചെയ്യുക കുറുപ്പുസാറിന്റെ പതിവാണ്. 
 
ഒരിക്കല്‍ യൂണിറ്റില്‍ ഇന്‍സ്പെക്ഷന്‍ നടക്കുന്ന സമയത്ത്  ഓള്‍ഡ്‌  മോങ്ക്  സേവയ്ക്ക് വേണ്ടി   മുങ്ങിയ കുറുപ്പു സാറിനെ വൈകുന്നേരം വരെ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍  ആകെ പരിഭ്രമിച്ചു.  ഒടുവില്‍ ബാരക്കിലെ ചെറിയ തടി അലമാരയുടെ ഉള്ളില്‍ സുഖനിദ്രയിലാണ്ട കുറുപ്പു സാറിനെ കണ്ട്,  "കുറുപ്പ് സാറ്   വടിയായേ" എന്നു   വിളിച്ചു കൂവിയ ജോഷി എന്ന   പയ്യന്റെ   കരച്ചില്‍ കേട്ടു പേടിച്ചു പോയ കുറുപ്പു സാര്‍  താന്‍ അലമാരയിലാണ് എന്ന കാര്യം അറിയാതെ    ചാടിയെഴുനേല്‍ക്കുകയും അലമാരയുടെ മുകളിലത്തെ പടിയില്‍ തലയിടിച്ചു വീണ്ടും സുഖനിദ്ര പ്രാപിക്കുകമുണ്ടായി.
 
അങ്ങിനെയുള്ള മങ്കുറുപ്പേട്ടനാണ്   ഒരിക്കല്‍ ഓണാഘോഷത്തിനായി നടത്തിയ പുലികളിയില്‍ പുലിയായി വേഷമിട്ടത്.


ലക്ഷണമൊത്ത ഒരു കുടവയര്‍ധാരിയാണ് എന്നുള്ള  കുറുപ്പേട്ടന്റെ പ്ലസ് പോയിന്റായിരുന്നു  അദ്ദേഹത്തെ പുലിയാക്കാനുള്ള കാരണം.  മാത്രമല്ല   പുലിയാക്കിയില്ലെങ്കില്‍  താന്‍ ഓണാഘോഷം ബഹിഷ്കരിച്ചുകളയും എന്നുള്ള ഭീഷണിയും അദ്ദേഹം മുഴക്കുകയുണ്ടായി. 

മലയാളികളില്‍ തല മൂത്തയാള്‍ എന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍  പുലികളി കഴിയുന്നതുവരെ ഓള്‍ഡ്‌  മോങ്ക്  തൊടില്ല എന്ന വ്യവസ്ഥയില്‍  കുറുപ്പേട്ടനെ പുലിയാക്കാന്‍ തന്നെ ഞങ്ങള്‍  തീരുമാനിച്ചു.

ഇനി പുലികളി വേദിയിലേയ്ക്ക് ... .


യൂണിറ്റിലെ പരേഡ്  ഗ്രൌണ്ടാണ്  ഓണാഘോഷ വേദി. മലയാളികളും ഹിന്ദിക്കാര്‍ അടക്കമുള്ളവരുടെ  കുടുംബങ്ങളും ആഘോഷം കാണാന്‍ എത്തിയിട്ടുണ്ട്.  ഗ്രൗണ്ടില്‍    വലിയൊരു  പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്.  പന്തലിനുള്ളില്‍   ഡൈനിംഗ് മേശകള്‍ നീളത്തിലിട്ട്    അതിന്റെ മുകളില്‍ വെളുത്ത  തുണി വിരിച്ചു  വശങ്ങളില്‍ കസേരകളും നിരത്തിയിരിക്കുന്നു. ബലൂണുകളും  കൊടി തോരണങ്ങളും കൊണ്ട്  ഗ്രൌണ്ട്   മുഴുവന്‍  കമനീയമായി അലങ്കരിച്ചിരിക്കുകയാണ്. ഗ്രൌണ്ടിന്റെ ഒത്ത നടുക്കായി വലിയൊരു പൂക്കളം ഒരുങ്ങുന്നു. മലയാളി സ്ത്രീകളാണ്  പൂക്കളമിടുന്നത്.   ഹിന്ദിക്കാരായ  കുടുംബിനികള്‍   പൂക്കളത്തിനു ചുറ്റും കൂടിയിരുന്നു കൌതുകത്തോടെ അതു കാണുകയാണ്.  കുട്ടികള്‍ ആഹ്ലാദചിത്തരായി ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നു.

മെസ്സില്‍ ഓണസദ്യയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എല്ലാത്തിനും  നേതൃത്വം വഹിച്ചു കൊണ്ട്  ഹവില്‍ദാര്‍മേജര്‍ പരമേശ്വരന്‍ സാര്‍ ഓടി നടക്കുകയാണ്. മെസ്സിന്റെ അരികിലുള്ള ചെറിയ മുറിയാണ്  പുലികളിയുടെ  മേക്കപ്പ് റൂമായി ഉപയോഗിക്കുന്നത്.  അവിടെ കുറുപ്പ് സാറിന്റെ  കുടവയറില്‍ പുലിത്തല വരയ്ക്കുകയാണ്  ആര്‍ട്ടിസ്റ്റ്  കൂടിയായ ജോഷി.


പത്തുമണിയോടെ മുഖ്യാതിഥിയായ സി ഓ  (കമാണ്ടിംഗ് ഓഫീസര്‍) എത്തി. കേണല്‍   മാത്യു സാബാണ്  സി ഓ. കൂടെ അദ്ദേഹത്തിന്റെ ഭാര്യ മകള്‍ മകന്‍ എന്നിവരും ഉണ്ട്.  സെക്കണ്ട് ഇന്‍ കമാന്‍ഡ്  ആയ ലെഫ് കേണല്‍ ഗുജ്റാള്‍ സാബും അദ്ദേഹത്തിന്‍റെ   കുടുംബവും വന്നിട്ടുണ്ട്.  സുബേദാര്‍ മേജര്‍  പട്ടേല്‍ സാബാകട്ടെ  മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട്  വേദിയില്‍ ഇരിക്കുന്ന വിശിസ്ടാതിഥികളുടെ അരികില്‍   തന്നെയുണ്ട്.

ഇതാ പുലികളി തുടങ്ങിക്കഴിഞ്ഞു. ഗ്രൌണ്ടിന്റെ  ഒരു വശത്തു നിന്നും എമണ്ടനൊരു  പുലി വേദിയുടെ നടുക്ക് അതിഥികള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക്  ചെണ്ട മേളത്തിനൊപ്പം അടിവച്ചടിവച്ചു വരികയാണ്.  തൊട്ടു പിറകെ  തോക്ക്  ചൂണ്ടിയ   വേട്ടക്കാരന്‍. വേദിയുടെ വശങ്ങളില്‍ ഇരിക്കുന്നവരുടെ അരികിലൂടെ പുലി അടിവച്ചു നീങ്ങുകയാണ്. കാണികള്‍  പുലിയുടെ കളിയും വേട്ടക്കാരന്റെ നീക്കങ്ങളും  കണ്ടു രസിച്ചിരിക്കുകയാണ്.  ഇടയ്ക്ക്  പുലിയുടെ വാലില്‍ കയറിപ്പിടിച്ച ഒരു കുട്ടിയെ സുബേദാര്‍ മേജര്‍ പട്ടേല്‍ സാബ് അനുനയിപ്പിച്ചു മാറ്റി.

 പുലികളിയുടെ സംഘാടകരായ ഞാന്‍ അടക്കമുള്ളവര്‍ പുലിയുടെ പോക്കു നോക്കി ഇരിക്കുകയാണ്. പുലിയുടെ കാലുകള്‍ക്ക് ചെറിയൊരു ആട്ടമുണ്ടോ എന്നൊരു സംശയം ഞങ്ങള്‍ക്ക്  തോന്നാതിരുന്നില്ല.  കൂടെ നടക്കുന്ന വേട്ടക്കാരന്‍ മജീദിനും നേരിയ തോതില്‍ ആട്ടമുണ്ട്. 

 കളിക്ക്  മുന്‍പു കുറുപ്പ്  സാര്‍  ഓള്‍ഡ്‌ മോങ്ക്   കഴിച്ചേക്കാം എന്നുള്ളതു കൊണ്ട് അതിനുള്ള   സകല വഴികളും ഞങ്ങള്‍ നേരത്തെ അടിച്ചിരുന്നതിനാല്‍ കുടിക്കാത്തതു കൊണ്ടുള്ള  ആട്ടമായിരിക്കുമെന്ന്  ഞങ്ങള്‍ സമാധാനിച്ചു. പുലികളി കഴിഞ്ഞാലുടന്‍  കുറുപ്പ് ചേട്ടന് കൊടുക്കാനുള്ള ഒരു കുപ്പി ഓള്‍ഡ്‌ മോങ്ക്  റം  വേട്ടക്കാരനായി  വേഷമിട്ടിരിക്കുന്ന    മജീദിന്റെ  കൈവശം ഞാന്‍ നേരത്തെ തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

പുലിയും സംഘവും സി ഓ സാബ് ഇരിക്കുന്ന വേദിയുടെ അരികിലെത്തി.   സ്വന്തം  തലയില്‍  ഫിറ്റു ചെയ്തിരിക്കുന്ന പുലിത്തലയും    കുടവയറിലെ പുലിത്തലയും  കുലുക്കി, വാല്  ചുഴറ്റി   ചാടിക്കളിക്കുകയാണ്  ഓള്‍ഡ്‌ മോങ്ക്  പുലിക്കുട്ടന്‍. വേട്ടക്കരനാകട്ടെ ചാഞ്ഞും ചരിഞ്ഞും   ഇരുന്നും  കിടന്നും ഉന്നം നോക്കി പുലിയുടെ പിറകില്‍ തന്നെയുണ്ട്‌.

കളി അതിന്റെ  സമാപ്തിയോടടുത്തു.


ഇനി ഇതു സമയത്തും വേട്ടക്കാരന്‍ കാഞ്ചി വലിക്കാം.  ഉടന്‍ പുലി മരിച്ചു വീഴും. വീഴണം.

കാണികള്‍ ശ്വാസമടക്കി നോക്കിയിരുന്നു.

പെട്ടെന്നാണ്  അതു സംഭവിച്ചത്.
 
ചാടിക്കളിച്ചിരുന്ന പുലിക്കുട്ടന്‍  വെട്ടിയിട്ടതു  പോലെ ഒരു  വീഴ്ച.!
 
ചത്തതു പോലെ  വീണു കിടക്കുകയാണ്   പുള്ളിപ്പുലി. !!

 പുലി  ധരിച്ചിരുന്ന പുലിവരയുള്ള ബര്‍മുഡയുടെ  അകത്തു നിന്നും ചോര   കാലുകള്‍ വഴി താഴോട്ടൊഴുകിയിറങ്ങി.
 
അതിഥികള്‍ അതു കണ്ടു ഞെട്ടി എഴുനേറ്റു...
 
കാണികള്‍ ഭയന്നു.



ഉന്നം നോക്കി  കാഞ്ചി വലിക്കാന്‍ തയ്യാറായിരുന്ന വേട്ടക്കാരന്‍ മജീദ്‌  തന്റെ വെടി പൊട്ടുന്നതിനു മുന്‍പു പുലി വീണത്‌ കണ്ടു വിരണ്ടു പോയി..

കാഞ്ചി വലിയ്കാതെ  വെടി പൊട്ടിയാതാണോ എന്ന സന്ദേഹത്തില്‍ മജീദ്‌  കയ്യിലിരിക്കുന്ന തോക്കിലേയ്ക്കും  വീണു കിടക്കുന്ന പുലിയേയും മാറി മാറി നോക്കി. കളിയുടെ രസം കയറിയിരുന്ന സി ഓ സാബ്  കളി തീരുന്നതിനു മുന്‍പു   വീണ പുലിയുടെ  ശരീരത്തു നിന്നും ചോര ചീറ്റുന്നത്  കണ്ടു  പരിഭ്രാന്തനായി.

ഗുജറാള്‍ സാബ്ബും കുടുംബവും ഇതെന്തു  കളി എന്നര്‍ഥത്തില്‍ മിഴിച്ചിരിക്കുകയാണ്.

 അപകടം മണത്ത ഹവില്‍ദാര്‍ മേജര്‍ പരമേശ്വരന്‍ സാര്‍ ഓടിവന്നു വീണു കിടന്ന പുലിയെ പിടിച്ചു പൊക്കി.


വേട്ടക്കാരന്‍ മജീദ്‌ അദ്ദേഹത്തെ സഹായിച്ചു.


ഒരുവിധത്തില്‍  പുലിയെ ഞങ്ങള്‍ പൊക്കിയെടുത്തു ഗ്രൌണ്ടിന്റെ  പുറത്തെത്തിച്ചു.
പുലിത്തലയും പുലിവാലും അഴിച്ചുമാറ്റി. 

 ചോരയില്‍ കുതിര്‍ന്നു നനഞ്ഞ  ബര്‍മുഡ അഴിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച  ഞങ്ങള്‍ കണ്ടത്..


ബര്‍മുഡയുടെ ഉള്ളില്‍  "പുലി മര്‍മ്മ" ത്തോടു ചേര്‍ന്ന്  ഒരു   ഫുള്‍കുപ്പി...!

പുലിയുടെ അണ്ടര്‍വെയറിന്റെ ബലത്തില്‍  തങ്ങി നില്‍ക്കുകയാണ്  കുപ്പി.!!

അതിന്റെ ഉള്ളില്‍  നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്   കുഴല്‍ പുലിയുടെ അരയിലൂടെ ചുറ്റി   പുറം വഴി പുലിത്തലയിലേയ്ക്ക്  പോകുന്നു.

അതു ചെന്ന് ചേരുന്നത് പുലി  വായില്‍.!!!


കുപ്പിയിലുണ്ടായിരുന്ന  ദ്രാവകത്തിന്റെ  മുക്കാല്‍ ഭാഗവും തീര്‍ന്നിക്കുന്നു.

ഞാന്‍ വേട്ടക്കാരന്‍ മജീദിനെ നോക്കി. മജീദ്‌ എന്നേയും കുപ്പിയേയും വീണുകിടക്കുന്ന പുലിയേയും  മാറി മാറി നോക്കി.

എന്നിട്ട് ബാരക്കിലെയ്ക്ക്  ഒരോട്ടം വച്ചു കൊടുത്തു.

 കളി കഴിയുമ്പോള്‍ കുറുപ്പ് ചേട്ടന് കൊടുക്കാനായി   ഞാന്‍ മജീദിന്റെ  കയ്യില്‍ ഏല്‍പ്പിച്ചിരുന്ന ഓള്‍ഡ്‌ മോങ്ക് കുപ്പിയായിരുന്നു അത്..!!

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പട്ടാള മുട്ടകളുടെ പെട്ടിയോട്ടം

കുമാരപുരത്തുള്ള  സകല പുരുഷകേസരികളുടേയും  സ്വന്തം ബ്യൂട്ടീഷനാണ്  രാജപ്പന്‍ ചേട്ടന്‍.

കുമാരപുരം ജങ്ങ്ഷനില്‍ അദ്ദേഹം നടത്തുന്ന   "മെന്‍ സ്റ്റൈല്‍  ബ്യൂട്ടി ക്ലിനിക്കില്‍"  മാസത്തില്‍  ഒരു തവണ എന്ന കണക്കില്‍ ഞാന്‍ പോകാറുണ്ട്.

ഓലഞ്ഞാലി കുരുവിയുടെ കൂടു പോലെയുള്ള   മുടിയുമായി എത്തുന്ന എന്നെ  അവിടെയുള്ള ഒരു ഉയര്‍ന്ന കസേരയില്‍ രാജപ്പന്‍ ചേട്ടന്‍ പ്രതിഷ്ടിക്കും.  പിന്നെ ഒരു  വെളുത്ത തുണി കൊണ്ട്   എന്റെ തല ഒഴിച്ചുള്ള  ശരീര ഭാഗങ്ങള്‍ ഞാന്‍ ഇരിക്കുന്ന കസേര സഹിതം പുതപ്പിക്കുക  എന്നതാണ്  അദ്ദേഹത്തിന്റെ അടുത്ത നടപടി. 


പുതപ്പിക്കുന്ന തുണി വഴുതിപ്പോകാതിരിക്കാന്‍ കഴുത്തിനു പിറകില്‍ ഒരു ക്ലിപ്പും പിടിപ്പിക്കുന്നതോടെ   പഴുക്കാന്‍  വേണ്ടി  ചാക്കില്‍ കയറ്റി വച്ചിരിക്കുന്ന വാഴക്കുലയുടെ പരുവത്തിലാകുന്ന  എന്റെ    കുരുവിത്തലയിലേക്ക്    ഞെക്കുമ്പോള്‍  വെള്ളം ചീറ്റുന്ന ഒരു കുപ്പിയില്‍ നിന്നും  പുഞ്ചക്കണ്ടത്തിലെ ഞാറിന്   കര്‍ഷകന്‍  കീടനാശിനി തളിക്കുന്ന  രീതിയില്‍   നാല്  റൌണ്ട്  വെള്ളം ചീറ്റിക്കും.

പിന്നെയുള്ള അര മണിക്കൂര്‍ എന്റെ തലയുടെ പൂര്‍ണമായ അവകാശം രാജപ്പന്‍ ചേട്ടനാണ്.  മേശപ്പുറത്തു വച്ചിരിക്കുന്ന ഒന്നിലധികം   കത്രികകള്‍  എന്റെ തലയിലൂടെ ജൈത്രയാത്ര നടത്തും. എന്റെ തല മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും പല തവണ തിരിയും.  ഒടുവില്‍ കുരുവിത്തലയുമായി വന്ന ഞാന്‍ ഒരു സ്വയമ്പന്‍  പട്ടാളത്തലയനായി മാറും.  


രാജപ്പന്‍ ചേട്ടന്റെ കടയില്‍ പോകുമ്പോഴൊക്കെ   ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍   ആദ്യമായി തലമുടി വെട്ടിയ  കഥ ഓര്‍ത്തു  പോകാറുണ്ട്.

ട്രെയിനിംഗ് സെന്ററില്‍ എത്തിയാല്‍ ആദ്യം നടത്തുന്ന ഒരു പരിപാടിയാണ്   ഹെയര്‍ കട്ടിംഗ്  അഥവാ തലമുടി വെട്ടല്‍ അഥവാ  "മുട്ടയടിക്കല്‍" എന്ന കര്‍മ്മം.

ചുരുളന്‍ തലമുടിയും വീതുളി  കൃതാവും പഴുതാരമീശയുമായി ചെന്ന ഞാന്‍  ഒറ്റ ദിവസം കൊണ്ട്   സ്റ്റൈലന്‍  മുട്ടയായി  മാറി.   കറുത്ത ശരീരക്കാരനായ എന്റെ മുട്ടയുടെ നിറവും കറുപ്പായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന അജോയി, സുരേഷ്, അനില്‍, മനോജ്‌  എന്നിവരും താമസംവിനാ  മുട്ടകളായി മാറി.  ഞങ്ങള്‍  അഞ്ചുപേരും ചേര്‍ന്നുള്ള "പഞ്ചപാണ്ടവ മുട്ടകളില്‍"  നന്നായി  വെളുത്ത   ശരീരമുള്ള  മനോജായിരുന്നു   ഏറ്റവും സുന്ദരനായ  മുട്ട  !!

അങ്ങനെ ക്യാമ്പില്‍  എത്തിയ ദിവസം തന്നെ പട്ടാള ബാര്‍ബര്‍മാരുടെ കത്രികാപീഡനത്തിനിരയായി,  മുട്ടകളായി, തിരിച്ചു ബാരക്കില്‍ എത്തിയപ്പോള്‍ അതാ   'ബാരക്കിലുള്ള സകല മുട്ടകളും  മുറ്റത്ത്‌  "ഇന്‍ ത്രീസില്‍" ഫാളീന്‍ ആയി നില്കുന്നു.!  

മൂന്നുപേര്‍ വീതമുള്ള വരികളായി  നില്‍ക്കുന്നതിനാണ്  "ഇന്‍ ത്രീസ് ഫാള്‍ ഇന്‍"  എന്നു  പറയുന്നത്. പട്ടാളക്കാര്‍ മാര്‍ച്ചുചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം!   അതൊരു യുദ്ധതന്ത്രമാണ്.  എന്തു  തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്.  ചോദിച്ചാലും ഞാന്‍ പറയില്ല. പറഞ്ഞാല്‍,  മിലിട്ടറി രഹസ്യം പുറത്തു വിട്ടു എന്ന കുറ്റത്തിന്  ചിലപ്പോള്‍ ഞാന്‍ ആപ്പിലായിപ്പോകും.   !!

മുറ്റത്തു "ഇന്ത്രീസ്സില്‍" നില്‍ക്കുന്ന മൊട്ടത്തലയന്മാര്‍ വെറുതെ അങ്ങനെ നില്‍കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ വലിയ  പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഈ പെട്ടി  കൂടെയുണ്ടാകും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ "സ്യുട്ട് കെയ്സ്" എന്നുപറയുന്ന ഒരു പെട്ടിയാണ് സാധാരണയായി  ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെട്ടിരുന്നു.) പക്ഷെ അതു കൊണ്ടുനടക്കാന്‍ എളുപ്പമെന്നപോലെ   ട്രെയിനിലെ കള്ളന്മാര്‍ക്ക്  അടിച്ചു  മാറ്റാനും എളുപ്പമാണ്.


കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ പിടിച്ചു വച്ചിരിക്കുന്നത് എന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. പക്ഷെ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ  കഥകളിഭാവങ്ങള്‍  പെട്ടിക്കുള്ളില്‍ ഭാരമുള്ളതെന്തോ   നിറച്ചിട്ടുണ്ട് എന്നുള്ളത്തിനുള്ള  സൂചനയാരുന്നു.   തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും   വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

എന്തിനാണ് ഇവന്മാര്‍ ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍ക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍  ആലോചിച്ചു. അങ്ങിനെയാണെങ്കില്‍  ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്റെ  ഫിസിക്കലിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകുമെന്നുള്ള കാര്യം ഉറപ്പാണ്.  


മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ടു നില്‍കുകയാണ്‌. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ തുറന്ന  നിലയിലാണ്. 

അങ്ങനെയിരിക്കുമ്പോള്‍    ബാരക്കിന്റെ അങ്ങേ അറ്റത്തു നിന്നും    ഒരലര്‍ച്ച കേട്ടു. !!  

അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി  "സാവധാന്‍"  (അറ്റെന്‍ഷന്‍ പൊസിഷന്‍)   ആയി. അല്പം കഴിഞ്ഞു "റെഡി ഗോ" എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഒന്നിന് പിറകെ ഒന്നായി ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് പെട്ടികള്‍ ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്. ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍  ഒട്ടകപ്പക്ഷിപോലെയാണ് പോകുന്നത്.   


ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു. വീണ പെട്ടികളും അതു  വഹിച്ച തലകളും വീണപടി തന്നെ കിടക്കുകയാണ്. പെട്ടി ശരീരത്തെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്നു  ഞങ്ങള്‍ ഒരുമാത്ര  സംശയിച്ചു. പക്ഷെ അതും ഒരു യുദ്ധതന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. എന്തെന്നാല്‍  പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര്‍ വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അല്പം  വിശ്രമവും കിട്ടുമല്ലോ.

കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി ഞങ്ങള്‍ക്ക് വശമില്ലാത്തതിന്റെ പേരില്‍ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.  

"തൊമ്മന്‍" എന്നു  ഞങ്ങള്‍ ഓമനപ്പേരിട്ടു  വിളിക്കുന്ന മനോജിന്റെ  അമ്മ നാട്ടിലെ സ്കൂളില്‍ ഹിന്ദിടീച്ചറാണ്. ആയതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്രഭാഷയില്‍ താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് തൊമ്മന്.   ഓട്ടത്തിന്റെ കാരണം എന്തെന്നറിയാന്‍  തൊമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്റെ  പാണ്ഡിത്യം  മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ്  കേട്ടയുടെനെതന്നെ   ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.

എത്രയൊക്കെ ശ്രമിച്ചിട്ടും "ജീഹാം, നഹി, അച്ചാ"  എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയൊന്നും  കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യും കാലും  കണ്ണുമൊക്കെ    ഉപയോഗിച്ചെങ്കിലും തൊമ്മന്‍ പറയുന്നതു ഹിന്ദിക്കാരനോ  അയാള്‍ പറയുന്നതു തൊമ്മനോ   മനസ്സിലായില്ല. അവസാനം ഞങ്ങള്‍  നേരത്തെ   പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ്‌ നടന്ന പരിപാടിയുടെ ഗുട്ടന്‍സ് എന്താണെന്നു  ചോദിച്ചു മനസ്സിലാക്കി.

നടന്നത് ഒരു പണീഷ് മെന്റായിരുന്നു.  ബാരക്കിലുണ്ടായിരുന്ന ട്രയിനികളില്‍  ഒരാളെ  ബാരക്ക് കമാണ്ടറായ   സര്‍ദാര്‍ജി   ഏതോ കാര്യത്തിനുവേണ്ടി കമ്പനി ഓഫീസിലേക്ക് അയച്ചുവത്രേ.   പക്ഷെ മേല്‍പ്പടിയാന്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്റൈലായി  വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കിഭാഗമാണ്  മുന്‍പു  നടന്ന പെട്ടിയോട്ടം.!!

പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്‍ക്കും  ബാധകമാണ് എന്നുള്ള പുതിയ അറിവ്  എനിക്ക് കിട്ടിയത് അന്നാണ്.

 

2011, ഏപ്രിൽ 23, ശനിയാഴ്‌ച

താക്കൂര്‍ സാബിന്റെ പുട്ടുകുടം

ജലന്ധറില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നു സുബേദാര്‍ മേജര്‍ താക്കൂര്‍ സാബ്.


പഴയ സിനിമാ നടന്‍ പറവൂര്‍ ഭരതന്റെ ശരീര പ്രകൃതിയാണ് താക്കൂര്‍ സാബിന്. തടിച്ചു കുറുകിയ ശരീരവും "മാറി നിന്നോ അല്ലെങ്കില്‍ ഞാനിപ്പം മുട്ടും" എന്ന ഭാവത്തില്‍ തള്ളിനില്‍ക്കുന്ന കുടവയറും കൊമ്പന്‍മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമാകും. ക്ഷിപ്രകോപിയും കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷിപ്രമൊന്നും പ്രസാദിക്കാത്ത സ്വഭാവക്കാരനുമായ താക്കൂര്‍സാബിനു മലയാളികള്‍ സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന ഓമനപ്പേരാണ്‌ "കുടം"


ഹിന്ദിക്കാരാകട്ടെ അദ്ദേഹത്തിനെ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും വിളിച്ചിരുന്നു.


ഫാള്‍ ഇന്‍ ചെയ്യുമ്പോള്‍ താക്കൂര്‍ സാബിന്റെ അടുത്തു നില്‍ക്കുന്നവനെ നോക്കി പിറകിലുള്ളവര്‍ "ഡാ കൊടത്തില്‍ മുട്ടാതെ മാറി നിലക്ക് " എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന നഗ്നസത്യം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.


താക്കൂര്‍ സാബിന് മലയാളം അറിയില്ല എന്നുള്ളതായിരുന്നു ആ ധൈര്യത്തിനുള്ള ഹേതു.


അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടിമുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് ചവുട്ടി സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. ആയതിനാല്‍ താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത്‌ കൂടി പോകാറുള്ളൂ. അല്ലെങ്കില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും!


ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും ചെറുപ്പക്കാര്‍ ടൂവീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി ബ്രേക്ക്‌ ഫാസ്റ്റും ഒപ്പം രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂവീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.


ജെ. സി. ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകുവശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുറത്ത് മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയശേഷം പുറകിലത്തെ ജനാല തുറന്നിട്ടുകിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്‍ണന്‍ പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങ്ങള്‍ പറയാറുണ്ട്‌. കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങള്‍ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും.


പഞ്ചാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ വണ്ടി ഉടന്‍ സ്റ്റാര്‍ട്ടാകും. എന്താണ് അതിന്റെ ഗുട്ടെന്‍സെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.


"മൂന്നു പെഗ്ഗ് റം" ആണ് പവന്‍കുമാറിനുള്ള ഫീസ്‌.


അങ്ങനെ എല്ലാവരും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നൊരു ചിന്തയുദിച്ചു. പവന്‍ കുമാറിനോട് വിവരം പറയുകയും അവന്‍ സമ്മതിക്കുകയും ചെയ്തു. നല്ല സൈക്കിള്‍ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി.


പിറ്റേദിവസം രാവിലെ താക്കൂര്‍ സാബ് ഉറങ്ങിയ തക്കം നോക്കി സ്കൂട്ടര്‍ ഉരുട്ടിക്കൊണ്ട് പോയി സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ട് എന്നെ അതില്‍ ഇരുത്തിയ ശേഷം എന്റെ ഇടതു കൈ എടുത്തു വണ്ടിയുടെ "ക്ലെച്ച്‌" എന്നു പറയുന്ന മര്‍മ്മപ്രധാനമായ യന്ത്രഭാഗത്തില്‍ പവന്‍കുമാര്‍ പിടിപ്പിച്ചു. ശേഷം ആ യന്ത്രം പതുക്കെ അയച്ചു കൊടുത്തുകൊണ്ട് "ആക്സിലേറ്റര്‍" എന്നു പേരായ വേറൊരു യന്ത്രഭാഗത്തില്‍ പിടിച്ചു തിരിക്കാനുള്ള സൂത്രം പവന്‍കുമാര്‍ എനിക്ക് പറഞ്ഞു തന്നു.


ഞാനങ്ങനെ ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി അല്പം മുന്‍പോട്ടു നീങ്ങി. വണ്ടിയുടെ പിറകില്‍ പിടിച്ചു കൊണ്ട് പവന്‍ കുമാറും കൂടെ വന്നു. കുറച്ചുദൂരം പോയപ്പോള്‍ എനിക്ക് ധൈര്യമായി. അതോടെ വണ്ടിയുടെ ഇരുവശത്തും തൂണു പോലെ തൂക്കിയിട്ടിരുന്ന കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് സ്റ്റൈലില്‍ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അത്രയുമായപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന്റെ തോത് കുത്തനെ ഉയരുകയും വണ്ടിയില്‍ പിടിച്ചു കൊണ്ട് പിറകെ നടക്കുന്ന പവന്‍കുമാറിനെ "സ്റ്റേറ്റ് കാറില്‍ പോകുന്ന മന്ത്രി കാല്‍ നടയായിപ്പോകുന്ന വോട്ടറെ നോക്കുന്ന ഭാവത്തില്‍" ഒന്ന് നോക്കുകയും ചെയ്തു.


അതോടെ അവന്‍ വണ്ടിയിലെ പിടി വിട്ടു.


മുറ്റത്തിന്റെ അങ്ങേയറ്റം വരെ ഓടിച്ച ശേഷം സ്പീഡില്‍ തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന ഒരു കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി അല്പം വെട്ടിച്ചു. അതോടെ വണ്ടി ചരിയുകയും . ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറക്കുകയും, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു.


ഇതിനിടയില്‍ വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടി വരാന്തയില്‍ നടുവടിച്ചു വീണ വിവരം ഞാന്‍ അറിഞ്ഞില്ലെങ്കിലും അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി.


ടവല്‍ മാത്രമുടുത്ത് കൂര്‍ക്കംവലിച്ചു കൊണ്ടിരുന്ന താക്കൂര്‍സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കുമോ എന്നുള്ള ശങ്കയില്‍ വെപ്രാളത്തോടെ എഴുനേറ്റ് തൊട്ടടുത്തുള്ള ജനാല വഴി പുറത്തേയ്ക്ക് ഒരു "ലോങ്ങ്‌ ജംബ്" നടത്തുകയും അരമതിലിനു മുകളില്‍ കൂടി മറ്റൊരു തകര്‍പ്പന്‍ "ഹൈ ജംബ്" കാഴ്ചവച്ചു മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു.


അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.


വീണു കിടന്ന എന്നെ പവന്‍കുമാറും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നതു പോലെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും അതിനടുത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.


എന്റെ ഗുരു പവന്‍ കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനുമായി രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായി. ആയതിനാല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന വഴിക്ക് തപ്പിയെടുത്ത അണ്ടര്‍വെയര്‍ ധരിച്ചു കോപിച്ചു നില്‍ക്കുന്ന താക്കൂര്‍ സാബിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങുകയും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകലവിധ ചിലവുകളും ഞാന്‍ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നു ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.


വര്‍ക്കുഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധനസാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ പവന്‍കുമാറിന് കൊടുക്കാമെന്നേറ്റിരുന്ന മൂന്ന് പെഗ്ഗ് റം വെള്ളമൊഴിക്കാതെ ഞാന്‍ തന്നെ കഴിച്ചു കൊണ്ട് എന്റെ ടൂ വീലര്‍ ട്രെയിനിംഗ് പര്യവസാനിപ്പിച്ചു.



2011, ഏപ്രിൽ 13, ബുധനാഴ്‌ച

ചോളച്ചെടികളിലെ തീപ്പൂക്കള്‍

കാശ്മീരിലെ കുപ്പുവാരയില്‍ മലനിരകള്‍ക്കു നടുവിലുള്ള വിശാലമായ സമതലത്തിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ഒരു വശത്തായിരുന്നു ആ ഡ്യൂട്ടി പോസ്റ്റ്‌.

കുന്നിന്റെ ചരുവില്‍ നാലടിയിലധികം താഴ്ചയില്‍ മണ്ണെടുത്ത് , മുന്‍ വശത്ത്‌ മണല്‍ ചാക്കുകള്‍ അടുക്കി രണ്ടു തൂണുകള്‍ ഉണ്ടാക്കിയ ശേഷം, മുകളില്‍ തകര ഷീറ്റുകള്‍ മേഞ്ഞതായിരുന്നു ഡ്യൂട്ടി പോസ്റ്റ്‌. പോസ്റ്റിനു മുകളിലൂടെ പച്ചയും തവിട്ടു നിറവുമുള്ള ചാക്ക് നൂല്‍ കൊണ്ടുണ്ടാക്കിയ വല പുതപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ ഡ്യൂട്ടി പോസ്റ്റിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാനായിരുന്നു അത്.

പോസ്റ്റിനു നേരെ മുന്‍പില്‍ കുത്തനെയുള്ള ഇറക്കമാണ്. അഞ്ഞൂറ് മീറ്ററോളം താഴെ ഒരു ചെറിയ അരുവി ഒഴുകുന്നു. അരുവി കഴിഞ്ഞാല്‍ പിന്നെ നോക്കെത്ത ദൂരത്തോളം വയലുകളാണ് .അവിടെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍.

പകല്‍ സമയങ്ങളില്‍ ആ ചോളച്ചെടികള്‍ നനയ്ക്കാനും വളമിടാനുമായി അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും പണിയാളുകള്‍ വരാറുണ്ട്.

അതിന്റെ കൂടെ ചിലപ്പോള്‍ വേഷം മാറിയ ഉഗ്രവാദിയുമുണ്ടാകാം. ചോളച്ചെടികളുടെ ഇടയില്‍ മറഞ്ഞിരുന്നു മൊട്ടക്കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ ദൂരദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നിട്ട് രാത്രിയില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തും.

ആയതു കൊണ്ട് പകലും രാത്രിയിലും പോസ്റ്റില്‍ ഡ്യൂട്ടിയുണ്ടാകും. പകല്‍ സമയത്ത് വയലുകളില്‍ പണിയെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. രാത്രിയില്‍ കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റിനു വേണ്ട സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആ പോസ്റ്റിലെ ഡ്യൂട്ടിക്കാരുടെ കര്‍ത്തവ്യം. ഡ്യൂട്ടിയില്‍ ഉള്ളവരുടെ ചെറിയ അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിനു കാരണമാകാം എന്നതിനാല്‍ രാത്രികാലങ്ങളില്‍ ചോളവയലുകളില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ക്ക് പോലും ശക്തമായി രീതിയില്‍ പ്രതികരിക്കുക എന്നത് ആ പോസ്റ്റിലെ മാത്രം പ്രത്യേകതയാണ്.

ആ പോസ്റ്റിലായിരുന്നു അന്നെന്റെ ഡ്യൂട്ടി.

കൂടെ ഉണ്ടായിരുന്നത് കമല്‍ കിഷോര്‍ എന്ന ബീഹാറി പയ്യന്‍. അവന്‍ രണ്ടു മാസത്തെ ലീവ് കഴിഞ്ഞു വന്നതും അന്നായിരുന്നു.

സമയം അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു..

മഞ്ഞിന്റെ കനത്ത ആവരണം പുതച്ച പ്രകൃതി നിശബ്ദയായി മരവിച്ചു കിടന്നു..

അകലെയെവിടെയോ നടക്കുന്ന ഓപ്പറേഷന്‍ ഏരിയയില്‍ നിന്നുയരുന്ന വെടി ശബ്ദങ്ങള്‍ മാത്രം ആ നിശബ്ദതയെ ഇടയ്ക്കിടയ്ക്ക് ഭംഗിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടി പോസ്റ്റിന്റെ മുകളില്‍ നിരത്തിയ തകരഷീറ്റുകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ് അതിന്റെ വശങ്ങളിലൂടെ താഴെയ്ക്കൊഴുകി തുള്ളി തുള്ളിയായി ഇറ്റു വീണു കൊണ്ടിരുന്നു..

തണുത്ത പിശറന്‍ കാറ്റ് ആയിരം സൂചി മുനകളായി കമ്പിളിക്കോട്ടിന്റെ മുകളില്‍ ധരിച്ചിരിക്കുന്ന ബുള്ളറ്റു പ്രൂഫ്‌ ചട്ടയേയും തുളച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അരികില്‍ വച്ചിരുന്ന ബുക്കാരി (ഡ്യൂട്ടിയിലുള്ളവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി കല്‍ക്കരിയിട്ട് കത്തിക്കുന്ന ചിമ്മിനി) യിലെ കനലുകള്‍ നീളമുള്ള ഇരുമ്പ് കമ്പിയുടെ സഹായത്തോടെ ഇളക്കിയിട്ടു.

താഴെയുള്ള ചോള വയലുകളെ ലക്ഷ്യം വച്ച് ഏതു സമയവും ട്രിഗര്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ തങ്ങിയിരുന്ന മഞ്ഞു കണികകളെ തൂവാല കൊണ്ട് തുടച്ചു. ബാരലിന്റെ ഉന്നം ഒന്നുകൂടി ശരിയാക്കിയിട്ട് ചോള വയലുകളിലെ അനക്കങ്ങള്‍ക്ക് കാതോര്‍ത്തു.

ലീവ് കഴിഞ്ഞു വന്ന ക്ഷീണം മൂലമാകാം അരികില്‍ ഇരുന്നിരുന്ന കമല്‍ കിഷോര്‍ ഒരു മയക്കത്തിലേയ്ക്കു വഴുതുന്നത് ബുക്കാരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

പാവം പയ്യന്‍ ... വന്നു യൂണിറ്റില്‍ കാലെടുത്തു വച്ചതേയുള്ളൂ. അപ്പോഴേയ്ക്കും നൈറ്റ്‌ ഡ്യൂട്ടി തന്നെ കിട്ടി...

ഞാനിരുന്ന പോസ്റ്റിന്റെ ഏകദേശം നൂറു മീറ്റര്‍ അകലെയായി അതേപോലെ തന്നെയുള്ള മറ്റൊരു പോസ്റ്റുണ്ട്. യൂണിറ്റില്‍ ആള് കുറവുള്ള സമയങ്ങളില്‍ ആ പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് ആളുണ്ടാവുകയില്ല. പകരം രാത്രിയില്‍ ഈ പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഓരോ പത്തു മിനുട്ട് ഇടവിട്ട്‌ അവിടെപ്പോയി സ്ഥിതി ഗതികള്‍ നോക്കി വിലയിരുത്തും. സംശയകരമായി ഒന്നുമില്ലെങ്കില്‍ വീണ്ടും തിരിച്ചു വന്നു തന്റെ പോസ്റ്റില്‍ ഡ്യൂട്ടി തുടരും.

ഡ്യൂട്ടിയില്‍ ഒരു സമയത്ത് രണ്ടു പേര്‍ ഉള്ളതിനാല്‍ മാറി മാറിയാണ് ഈ പോക്ക്. റൈഫിള്‍ സെര്‍ച്ച്‌ ലൈറ്റ് എന്നിവയുമായാണ് പോവുക. അവിടെയെത്തി മണല്‍ ചാക്കുകള്‍ക്ക് മറഞ്ഞിരുന്നു താഴേയ്ക്ക് സേര്‍ച്ച്‌ ലൈറ്റ് തെളിക്കും. സെക്കെണ്ടുകള്‍ മാത്രമാണ് ലൈറ്റ് തെളിക്കുക. കൂടുതല്‍ നേരം തെളിച്ചാല്‍ താഴെ ചോളച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഉഗ്രവാദിയ്ക്ക് ഡ്യൂട്ടിക്കാരന്റെ പൊസിഷന്‍ മനസ്സിലാക്കാനുള്ള സാധ്യത കൂടുതലാണ്.

ഞങ്ങളുടെ പോസ്റ്റില്‍ നിന്നും മറ്റേ പോസ്റ്റ്‌ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തില്‍ "ആഡുകള്‍" (വെടി വയ്പ്പ് ഉണ്ടാകുമ്പോള്‍ മറഞ്ഞിരിക്കാന്‍ പറ്റിയ പാറ, മരം, ട്രുഞ്ചു മുതലായവ) ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അത്രയും ദൂരം ഇരുട്ടില്‍ ലൈറ്റ് തെളിയ്ക്കാതെ ഒരു ഉദ്ദേശം വച്ച് ഓടിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ബാരല്‍ മുകളിലേയ്ക്ക് എന്ന നിലയില്‍ റൈഫിള്‍ വലതു നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട് ചൂണ്ടു വിരല്‍ ട്രിഗറില്‍ മുട്ടിച്ചു ഇടതു കയ്യില്‍ സെര്‍ച്ച്‌ ലൈറ്റുമായി അപ്പുറത്തെ പോസ്റ്റിലേയ്ക്ക് ഒറ്റ ഓട്ടമാണ്.

നൂറു മീറ്റര്‍ എന്നത് നൂറു മൈല്‍ പോലെയാണ് അപ്പോള്‍ തോന്നുക. കാരണം ചോളച്ചെടികളുടെ ഇടയില്‍ ഇരിക്കുന്ന ഉഗ്രവാദിയുടെ "ആസാന്‍ ടാര്‍ഗെറ്റ് " (ഏറ്റവും അനായാസമായി ഫയര്‍ ചെയ്യാന്‍ പറ്റിയ ലക്ഷ്യം) ആണ് ഈ നൂറു മീറ്റര്‍.

അപ്പുറത്തെത്തി മണല്‍ ചാക്കിന് മറഞ്ഞതിനു ശേഷം മാത്രമാണ് ജീവന്‍ നേരെ വീഴുക.

എങ്കിലും ഞാനും കമല്‍ കിഷോറും മാറി മാറി അവിടെപ്പോയി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.

സമയം വെളുപ്പിന് ഒന്ന് നാല്പത്തിയഞ്ച്... പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ ഡ്യൂട്ടി തീരും.

പോസ്റ്റില്‍ പോകാനുള്ള അടുത്ത ഊഴം കമല്‍ കിഷോറിന്റെയാണ്.

ഉറക്കം തൂങ്ങിയിരുന്ന അവനെ ഞാന്‍ തട്ടിയുണര്‍ത്തി.

റൈഫിളും ലൈറ്റുമെടുത്തു കമല്‍ പോകാന്‍ തയ്യാറായി. തലയിലെ ഹെല്‍മെറ്റ്‌ ഉറപ്പിച്ചുവച്ചു. ബുള്ളറ്റു പ്രൂഫിന്റെ ഇറുക്കം അല്പം അയച്ചു . പിന്നെ പോസ്റ്റ്‌ ലക്ഷ്യമാക്കി ഇറങ്ങിയോടി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.

ആ ഒറ്റ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ...താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒരനക്കം..അവിടെ നിന്നൊരു വെടി പൊട്ടി.

കട്ട പിടിച്ച ഇരുട്ടില്‍.അവന്റെ സേര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചം പൊലിഞ്ഞു. അത് താഴെ വീണുടയുന്ന ശബ്ദം ഞാന്‍ കേട്ടു.

ഒപ്പം കമല്‍ കിഷോറിന്റെ നിലവിളി ഉയര്‍ന്നു...

ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ട്രിഗറില്‍ എന്റെ വിരല്‍ അമര്‍ന്നത് ഞാന്‍ പോലും അറിഞ്ഞില്ല.

താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒന്നിലധികം തോക്കുകള്‍ ശബ്ദിച്ചു...

ചോള വയലുകളുടെ ദിശയില്‍ സ്ഥാപിച്ചിരുന്ന മറ്റു നാല് പോസ്റ്റുകളില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഒരു പോലെ തീ തുപ്പി..

കനത്ത അന്ധകാരത്തിലൂടെ തീയുണ്ടകള്‍ മൂളിപ്പറന്നു...

അര മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടം..അതു തീരുന്നതിനു മുന്‍പു തന്നെ കമല്‍ കിഷോറിന്റെ നിലവിളി നിലച്ചിരുന്നു.

അതിനിടയില്‍ സ്ഥലത്തെത്തിയ "ക്യുക്ക് റിയാക്ഷന്‍ ടീം" അംഗങ്ങള്‍ വെടിയേറ്റ്‌ വീണ കമല്‍ കിഷോറിനെ എടുത്തു കൊണ്ട് വന്നു...

അവന്റെ വലതു കാലിന്റെ തുടയില്‍ നിന്നും രക്തം ചീറ്റി ഒഴുകുന്നുണ്ടായിരുന്നു... ബോധ രഹിതനായ കമലിനെ ഉടന്‍ അടുത്തുള്ള ചെറിയ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.

നേരം വെളുത്തപ്പോള്‍ ചോളച്ചെടികളുടെ ഇടയില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വെടിയുണ്ടകള്‍ തുളച്ചു കയറിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു..

മൃതദേഹങ്ങളുടെ അരികില്‍ ഒരു വലിയ ഭാണ്ഡം കിടപ്പുണ്ടായിരുന്നു..

അതിനുള്ളില്‍ പലവിധ യുദ്ധ സാമഗ്രികള്‍ ...

ഒരു മൃതദേഹത്തിന്റെ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന എ കെ 47 തോക്ക് .....!!

ഒരു രാജ്യത്തിന്റെ ജനങ്ങളോടും അതിന്റെ അഖണ്ഡതയോടുമുള്ള വെല്ലുവിളിപോലെ.......



2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും.

പട്ടാളത്തില്‍ ചേര്‍ന്നതോടെ ബിവറേജസ് ഷോപ്പില്‍ ജോലി കിട്ടിയ അയ്യപ്പബൈജുവിന്റെ അവസ്ഥയിലായി ഞാന്‍.

കാരണം എന്താണെന്ന് ചോദിച്ചാല്‍, പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ് നേരെ ചൊവ്വേ നാല് പെഗ്ഗടിക്കാനോ നാലുപേര്‍ കാണ്‍കെ വാളു വയ്ക്കാനോ കഴിയാതിരുന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍.



ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില്‍ നിന്നും അടിച്ചു കോണ്‍ തെറ്റി, ഉടുമുണ്ട് പറിച്ചു തലയില്‍ കെട്ടി, അന്നത്തെ ഫാഷനായിരുന്ന കോണകം മാത്രമുടുത്ത് ഇഴഞ്ഞു വരുന്ന ഒരു പാമ്പിനെ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു.

ആ "കോണകധാരി" പാമ്പിന്റെ പേരായിരുന്നു ലംബോധരന്‍ അഥവാ ലംബന്‍ ചേട്ടന്‍

ചെറിയ കുട്ടികളായ ഞങ്ങള്‍ക്ക് ലംബന്‍ ചേട്ടന്റെ കോണകമുടുത്തുള്ള വരവും റോഡിന്റെ അരികിലുള്ള ആല്‍മരത്തില്‍ പലക ചാരിയതുപോലെ നിന്നുള്ള വാളു വയ്ക്കലും, വാളു വയ്ക്കുന്നതിനനുസരിച്ചു കുലുങ്ങിയാടുന്ന നീളമുള്ള കോണക വാലും രസിപ്പിക്കുന്ന കാഴ്ചയായിരുന്നു.

വലുതാകുമ്പോള്‍ ഞാനും ലംബന്‍ ചേട്ടനെപ്പോലെ കള്ളു കുടിക്കുമെന്നും എത്ര കുടിച്ചാലും എങ്ങും ചാരാതെ നിന്ന് വാളു വയ്ക്കുമെന്നും അന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ വളര്‍ന്നപ്പോള്‍ വീടിന്റെ അടുത്തുണ്ടായിരുന്ന ആ ഷാപ്പ്‌ പൂട്ടിപ്പോയി. മാത്രമല്ല മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു.

പട്ടാളത്തില്‍ ചേര്‍ന്ന് ട്രെയിനിംഗ് തുടങ്ങിയപ്പോള്‍ മെസ്സിന്റെ അടുത്തുള്ള ചെറിയ ബാര്‍ മുറിയിലെ അലമാരയില്‍ വച്ചിരിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള റം, വിസ്കി, ബ്രാണ്ടി മുതാലായ കുപ്പികളെ കാണുകയും പൂസ്സാകാനുള്ള എന്റെ ആഗ്രഹം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആള്‍ പെട്ടെന്ന് പൊങ്ങി വരുന്ന പോലെ "ഠിം" എന്ന് പൊങ്ങി വരികയും ചെയ്തു.

പക്ഷെ ട്രെയിനിംഗ് സമയത്ത് കള്ളു കുടിക്കാന്‍ പോയിട്ട് ഒരു ഫുള്‍ കുപ്പിയെ തൊടാന്‍ പോലുമുള്ള അവസരം കിട്ടിയില്ല.

എങ്കിലും "തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.

തൊമ്മന്‍ എന്ന മനോജ്‌ , ദിനേശ് , അനില്‍, അജോയി എന്നവരായിരുനു ആ മാന്യ ദേഹങ്ങള്‍.


ആഴ്ചയില്‍ മൂന്ന് ദിവസമാണ്‌ പട്ടാളത്തില്‍ റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി എന്നിവയാണ് ആ ദിവസങ്ങള്‍. പക്ഷെ അത് സ്റ്റാഫിന് മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് "ബാര്‍" ആയി ഉപയോഗിക്കുന്നത്. റം ഇഷ്യൂ നടക്കുന്ന സമയത്ത് ട്രെയിനികള്‍ക്ക്‌ മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. മെസ്സിന് തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ബാരക്ക്.

വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങ്ങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരേയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന് തൊമ്മന്‍ എന്ന മനോജ് സമയത്ത് പറയാറുണ്ട്.


പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ്‌ ഒരവസരം വീണു കിട്ടിയത്.

പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്‌. അദേഹത്തെ Religious Teacher എന്നാണ് വിളിക്കുന്നത്. തൊമ്മനാണ് പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ വികാരിയച്ചനെ സോപ്പിട്ടു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴിയെന്നു ഞങ്ങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു.


അവസാനം വഴി കണ്ടെത്തി.


കൂട്ടത്തില്‍ ലോലഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും ദിനേശും അജോയിയും കൂടി ഓരോരുത്തരായി കുടിക്കുക. പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോലഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ പദ്ധതിയും പാളി.

അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.

വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങ്ങള്‍ ഒരുമിച്ചു കൂടി. എന്റെ ഇരുമ്പ് പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു. രണ്ടു പെഗ്ഗില്‍ കൂടുതല്‍ കുടിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്.

ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങിയെത്തി. പിന്നീട് അജോയി മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുണ്ടെങ്കിലും "മിലിട്ടറി" അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.

പെട്ടി തുറന്ന ഞാന്‍ ഞെട്ടി.

കുപ്പി കാലിയായിരിക്കുന്നു. മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും.

ദ്രോഹികള്‍ ....

എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം "കിട്ടിയതാകട്ടെ" എന്ന് കരുതി മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു. പിന്നെ അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു.

ഹോ...മിലിട്ടറി സ്വയമ്പന്‍ തന്നെ... അല്പം കൂടി കിട്ടിയിരുന്നെങ്കില്‍........

എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്രവാസികളെ പിന്നെ കണ്ടോളാം എന്ന് തീരുമാനിച്ചു കൊണ്ട് എഴുനേറ്റ ഞാന്‍ എന്റെ നേരെ മുന്‍പില്‍ കൊമ്പന്‍ മീശയും താടിയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!

നമ്മുടെ നാട്ടിലെ എക്സൈസുകാര്‍ കള്ളവാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും സര്‍ദാര്‍ജി അച്ചാര്‍ സഹിതംപൊക്കിയ വിവരമറിഞ്ഞ തൊമ്മനും അജോയിയും പോയ വഴിക്ക് ഇപ്പോഴും പുല്ലു മുളച്ചിട്ടില്ലത്രേ ...!

ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ലോലഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പംപോലും ലോലമാല്ലാത്ത സര്‍ദാര്‍ജി ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പൊക്കാനും കാരണം.

ഏതായാലും മൂന്നു നാലു ദിവസത്തേക്ക് ഞാന്‍ കള്ളടിക്കാതെ തന്നെ പൂസ്സായിരുന്നു...