2010, നവംബർ 17, ബുധനാഴ്‌ച

"മു" ഇല്ലാത്ത പട്ടാളക്കാരന്‍

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരുടെ കണ്‍ കണ്ട ദൈവവും ഭക്ത വത്സലനുമായ "ആര്‍മി" തമ്പുരാന്‍ മൂന്നു മാസം കേരളത്തില്‍ ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം ഒരിക്കല്‍ എനിക്ക് കനിഞ്ഞരുളിയിരുന്നു.


അങ്ങനെ ജന്മനാട്ടിലെ കൊതുകു കടിയുടെ സുഖം നുകര്‍ന്ന് കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപ്പാരാ ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കിപ്പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.


സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി. ആളു കുറവായതിനാല്‍ വാതിലിനു അടുത്തു തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്നതു പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ മുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി നിന്നുകൊണ്ട് തനിക്ക് മുമ്പെ ബസ്സില്‍ കയറിപ്പോയ തന്റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.


അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറ്റുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്കുന്നവരെപ്പോലെ നിലയുറപ്പിച്ചു. അതോടെ എന്റെ നോട്ടത്തിന്റെ ദിശ ഞാന്‍ അങ്ങോട്ടു മാറ്റി.


പ്രമേഹരോഗി ഐസ് ക്രീം കടയിലേക്ക് നോക്കുന്നത് പോലെയുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അടുത്തു നില്ക്കുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് അവളുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കിച്ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ ഒളി കണ്ണിട്ടു നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.


എന്റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവുമൊക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തു നടക്കാറുള്ള പട്ടാളക്കാരുടെ കലാപരിപാടികള്‍ കണ്ടിട്ട് അവരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴിക്കുകയാണെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമേയുള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാരത്നമാണോ എന്റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !


ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി എന്റെ മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന മങ്കി ക്യാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു വച്ചിട്ട് തൂവാല കൊണ്ടു മുഖമൊക്കെ ഒന്ന് അമര്‍ത്തിത്തുടച്ച് ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു.


ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന വഴിക്ക് ഊറിച്ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ അവളുടെ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നതു പോലെ "തീര്‍ന്ന കേസ്സാഡീ, വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു..


ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. എന്റെ അടുത്തു തന്നെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെങ്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.


ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. അതിന്റെ കാരണം എന്താണ് എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് കൊണ്ട് ആ സീറ്റിനു വല്ല കുഴപ്പവും പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്.


"തീര്‍ന്ന പൌരന്മാര്‍" !!!


അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? അതു കൊണ്ടാവുമോ സര്‍ക്കാര്‍ ബസ്സില്‍ അവര്‍ക്ക് വേണ്ടി സീറ്റ് സംവരണം ചെയ്തിരിക്കുന്നത്? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് പെട്ടെന്ന് സംഗതി മനസ്സിലായി. കേരളത്തിലെ മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത്. പക്ഷെ ഏതോ മലയാള ഭാഷാ സ്നേഹി മുതിര്‍ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?


ഇറങ്ങിപ്പോകുന്ന പോക്കില്‍ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ്‌ എനിക്ക് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്കില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???