2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ഏമാനും ഞാനും കുരുക്ഷേത്രയും....

തിരുവനന്തപുരത്തു വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ ക്യാമ്പിനു പുറത്തു പോകാനോ നാട്ടുകാരായ ഫോര്‍ പീപ്പിളിനെ പരിചയപ്പെടാനോ സാധിക്കാത്തതില്‍ എനിക്ക് അതിയായ കുണ്ടിതമുണ്ടായിരുന്നു. ഞായറാഴ്ച എന്തുവന്നാലും പുറത്തു പോകുമെന്നും, മുന്‍ കരിമ്പൂച്ചയും ഇപ്പോള്‍ സിനിമാക്കാരുടെ ഇടയിലെ പുലിയുമായ മേജര്‍ രവിസാറിന്റെ "കുരുക്ഷേത്രയെന്ന" എമണ്ടന്‍ സിനിമ കാണുമെന്നും ഉറപ്പിച്ചിരുന്ന ഞാന്‍,തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ നിന്നും വരുന്ന ഏതോ കമാണ്ടരുടെ ഇന്‍സ്പെക്ഷന്‍ ഉള്ളതുകൊണ്ട് ഞായറാഴ്ചയും പ്രവര്‍ത്തി ദിവസമാണ്‌ എന്ന അറിയിപ്പ് കിട്ടിയതോടെ കൂടുതല്‍ കുണ്ടിതപ്പെട്ടവന്നായി മാറി. ഇവന്മ്മാര്‍ക്കൊക്കെ കന്യാകുമാരിയും കോവളവും കാണണമെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കും. കഴിഞ്ഞ ആഴ്ച വിട്ട ചന്ദ്രയാന്‍ പേടകത്തില്‍ ഇങ്ങനെയുള്ള കുറെ ആളുകളെക്കൂടി കയറ്റി അയച്ചിരുന്നെങ്ങില്‍ എന്നെപ്പോലുള്ള പട്ടാളക്കാര്‍ക്ക് കുറെ ആശ്വാസം കിട്ടിയേനെ എന്നൊക്കെ എന്റെ കുണ്ടിതം എന്നോട് പറയുകയുണ്ടായി.
ഏതായാലും ഞായറാഴ്ച ഉച്ചയോടെ ജോലികളൊക്കെ ഒതുങ്ങി. എന്നാലൊന്നു പുറത്തു പോയേക്കാം എന്നുകരുതി മെയിന്‍ ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ പുറത്തു വിട്ടില്ല. അവസാനം പുറകിലത്തെ ഗേറ്റില്‍ കാവലുണ്ടായിരുന്ന കംബ്ലെ എന്ന മഹാരാഷ്ട്രക്കാരനെ,തിരിച്ചു വരുമ്പോള്‍ പൊറോട്ടയും ബീഫ് ഫ്രൈയും കൊണ്ടുവരാം എന്ന വ്യവസ്ഥയില്‍ അനുനയിപ്പിച്ചു പുറത്തു ചാടിയ ഞാന്‍ എന്റെ നാട്ടുകാരനും ക്യാമ്പിനു പുറത്തു കുടുംബസമേതം താമസക്കരനുമായ ഹരിയുടെ വീട്ടിലേക്ക് വിട്ടു. അവിടെയെത്തി അവന്റെ ബൈക്കും റെയിന്‍ കോട്ടും കടം വാങ്ങി കുരുക്ഷേത്ര ഭൂമിയിലേക്ക് പുറപ്പെട്ടു.
ഹരിയുടെത്‌ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ്. എന്നെക്കാള്‍ വലിയ റെയിന്‍ കോട്ടും, മുഖം പകുതിയിലേറെ മറയ്ക്കുന്ന ഒരു കൂളിംഗ് ഗ്ലാസ്സും ഫിറ്റ് ചെയ്തു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പുറത്തിരിക്കുന്ന എന്നെക്കണ്ടാല്‍ മരിച്ചു പോയ സിനിമാ നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ആനപ്പുറത്ത് കയറി ഇരിക്കുന്നതുപോലെ തോന്നുമായിരുന്നു. എന്നാലും പട്ടാളക്കാരനായ ഞാന്‍ കുരുക്ഷേത്ര കാണാന്‍ പോകുന്നത് അല്പം സ്റ്റയിലില്‍ തന്നെ ആകുന്നതില്‍ എന്താണ് തെറ്റ്?
എന്റെ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതുകൊണ്ടോ എന്നെ പരിചയം ഇല്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല ഞാന്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ മോട്ടോര്‍ സൈക്കിളിനു ചെറിയൊരു വൈക്ലബ്യം.! തടിയനായ ഭര്‍ത്താവിനെയും കൊണ്ടു പോകുന്ന സ്ലിംബ്യുട്ടിയായ ഭാര്യയെപ്പോലെ"എനിക്ക് ഇഷ്ടമുള്ളിടത്തൂടെ പോകും, സൌകര്യമുണ്ടെങ്കില്‍ കൂടെ വന്നാല്‍ മതി" എന്ന രീതിയിലാണ് അതിന്റെ പോക്ക്. അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ അതിനെയും തെളിച്ചുകൊണ്ട് ഞാന്‍ തമ്പാനൂര്‍ റെയിവേ സ്റ്റേഷന് മുമ്പിലെത്തി. അപ്പോഴതാ അവിടെ ബൈക്കുകാരുടെയും കാറുകാരുടെയും ഒരു നീണ്ട നിര!
എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളെയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.സംഭവം പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്‍റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, എന്‍റെ കയ്യിലുള്ളത് എവിടെ നിന്നെങ്കിലും അടിച്ച് മാറ്റിയ വണ്ടി അല്ലെന്നും അതിന് ഒരു ഉടമസ്ഥന്‍ ഉണ്ടെന്നും തെളിയിക്കുന്ന രേഖകളൊന്നും തന്നെ ഈയുള്ളവന്‍റെ കൈവശമില്ലയെന്നുമുള്ള വീണ്ടു വിചാരം എനിക്കുണ്ടാകുന്നത്‌.
ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മിനിമം ഒരു ബൈക്ക് മോഷണത്തിനെങ്കിലും ഞാന്‍ സമാധാനം പറയേണ്ടിവരും. തിരിച്ചു പോയാലോ എന്നാലോചിച്ചു. പക്ഷെ ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്ര തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (അന്നേരം അവരാരും വെടി വെക്കാതിരുന്നത് എന്താണെന്ന് എപ്പോഴും മനസ്സിലായിട്ടില്ല) പിന്നാണോ ഈ പോലീസ്സുകാരന്‍? ച്ഛായ് ... ലജ്ഞാകരം!!
ഞാന്‍ ബൈക്കിന്റെ മുകളില്‍ തത്തിപ്പിടിച്ചു കയറി. എന്നിട്ട് സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും ഗിയറുകള്‍ മാറി മാറിയിട്ട് ഒറ്റ കത്തിക്കല്‍ വച്ചു കൊടുത്തു. അപ്രതീക്ഷിതമായുള്ള എന്‍റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു (അതോ കാഞ്ഞുപോയോ? )
പോലീസ്സുകാരനെ പേടിപ്പിച്ചു വിജയശ്രീലാളിതനായ ഞാന്‍ കെ എസ് ആര്‍ ടി സി സ്റ്റാണ്ടും പിന്നിട്ടു മുമ്പോട്ട്‌ പോയി റോഡിനു വലതു വശത്തുള്ള സിനിമാശാലയിലേക്ക് തിരിയാനായി വണ്ടി സ്ലോ ചെയ്ത്, പുറകില്‍ നിന്നും വാഹനങ്ങള്‍ വല്ലതും വരുന്നുണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്. കര്‍ത്തവ്യ നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ഭീകരനെ തൂക്കിയെടുക്കുവാനായി സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ടു കുരുക്ഷേത്ര കാണാന്‍ വന്ന കാര്യം തന്നെ മറന്ന ഞാന്‍ ഇടത്തും വലതും നോക്കാതെ നേരെ ഓവര്‍ ബ്രിഡ്ജ് ലാക്കാക്കി ബൈക്ക് വിട്ടു. പിന്നെ ട്രാഫിക് തടസ്സങ്ങള്‍ ഒന്നുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കിഴക്കേക്കോട്ട-സ്റ്റാച്യു റോഡില്‍ കയറിയ ശേഷം നേരേ സ്റ്റാച്യു ജങ്ങ്ഷന്‍ ലകഷ്യമാക്കി പാഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെ, ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട തിരുവന്തോരം നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!കൂടുതല്‍ നേരം ഈ റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്‍റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്ക്കു മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതും ഞാന്‍ കണ്ടു.
പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴതാ ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു വണ്ടികള്‍..ഒരു കാറും വേറൊരു ജീപ്പും കൂടി പാഞ്ഞു വരുന്നതു കണ്ടതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ പേടിപ്പിച്ച പോലീസുകാരന്‍ വീരസ്വര്‍ഗ്ഗം പൂകി എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ കുരുക്ഷേത്ര കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. വളരെ കഷ്ടപ്പെട്ട് തിരുവനന്തപുരത്തെത്തിയിട്ടു ഒരു മാസം പോലും തികയുന്നതിനു മുമ്പു കൊലപാതക കുറ്റത്തിന് അകത്താകാന്‍ പോകുന്ന കാര്യമോര്‍ത്ത ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നടു റോഡില്‍ പകച്ചു നിന്നു.
പക്ഷെ കീഴടങ്ങാനായി തയ്യാറായി നിന്ന എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ കാറിനൊപ്പം പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. ഇനിയിപ്പോള്‍ ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ? അതോ സ്പീട് കൂടുതല്‍ ആയതിന്‍റെ പേരില്‍ ബ്രേക്ക് കിട്ടാതെ പോയതാണോ? എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് പാഞ്ഞുപോയ ആ കാറിന്റെ പുറകില്‍ ഒരു ചുവന്ന നമ്പര്‍ പ്ലേറ്റും അതില്‍ " 1 " എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ഞാന്‍ കണ്ടത്.
ഏതോ കേന്ദ്ര മന്ത്രിയുടെയോ ഗവര്‍ണരുടെയോ യോഗത്തില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സഖാവും പരിവാരങ്ങളുമായിരുന്നു അതെന്നു മനസ്സിലായ എന്‍റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റി സഖാവ് വി എസ്സിന്റെ തന്നെ വാക്കുകളില്‍ "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍ ..........ചക്കിനു വച്ചത് കൊക്കിനു കൊണ്ടൂ" .... എന്നതുപോലെയായി.

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ഹൈമവതിയുടെ പ്രേതം

പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ശാസ്ത്രകാരന്മാരെപ്പോലെ ഇരുന്നും കിടന്നും തലകുത്തി നിന്നും പരിശോധിക്കാന്‍ തുടങ്ങി . പരിശോധനയുടെ ഡോസ് കൂടുന്നതു കണ്ടപ്പോള്‍ , അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ മുന്‍‌കൂര്‍ ജാമ്യം കാണിക്കുന്ന പ്രതിയെപ്പോലെ എന്റെ കൈവശം ഉണ്ടായിരുന്ന സകല രേഖകളും ഐഡന്റിറ്റി കാര്‍ഡും കാണിച്ച് ഒരു വിധത്തില്‍ മാനഹാനി കൂടാതെ രക്ഷപ്പെട്ട ഞാന്‍ ആദ്യം കണ്ട ബാരക്കിന്റെ പുറത്തു പെട്ടിയും മറ്റും വച്ച ശേഷം അകത്തു കയറി ഒരു വിഹഗ വീക്ഷണം നടത്തി.

ഞാന്‍ നില്ക്കുന്നത് പട്ടാള ബാരക്കിലാണോ അതോ അഭയാര്‍ഥി ക്യാംബിലാണോ എന്നെനിക്കു സംശയമായി. കാരണം എല്ലാ കട്ടിലുകളിലും ആളുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടാത്ത ആളുകള്‍ ബെര്‍ത്തിനിടയില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടക്കുന്നതുപോലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലവും പലരും ബുക്ക് ചെയ്തു വച്ചിട്ടുണ്ട്. എല്ലാ ബാരക്കിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് വരാന്ത മാത്രമാണ്. അവിടെയാണെങ്കില്‍ ലൈറ്റ് ഫാന്‍ മുതലായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. എനിക്കാണെങ്കില്‍ വല്ലാത്ത യാത്രാ ക്ഷീണവും.ഏതായാലും ഇന്നു വരാന്തയില്‍ തന്നെ കിടക്കാമെന്ന് തീരുമാനിച്ച ഞാന്‍ വാതിലില്‍ നിന്നും അല്പം മാറി ബെഡ് വിരിച്ചു. പെട്ടിയും മറ്റും ഒതുക്കി വച്ചു. എന്നിട്ട് ബാത്ത് റൂം കണ്ടുപിടിച്ചു ഒരു കുളിയും പാസ്സാക്കിയിട്ട് അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്തു.

സമയം രാത്രി എട്ടു മണിയായി. തമ്പാനൂരില്‍ നിന്നും വാങ്ങിയ നാടന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തലേന്ന് ട്രെയിനില്‍ വച്ചു കഴിച്ചതിന്റെ ബാക്കി അര കുപ്പിയോളം 'മിലിട്ടറി'യില്‍ ഒന്നേ ഈസ്റ്റു‌ രണ്ട് എന്ന അനുപാതത്തില്‍ പെപ്സിയുമായി ചേര്‍ത്ത് വാട്ടര്‍ ബോട്ടിലില്‍ സൂക്ഷിച്ചിരിക്കുന്ന "ബോര്‍ഡോ മിശ്രിതവും" കൂടി കഴിച്ച ശേഷം ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഞാന്‍ അല്പസമയത്തിനകം ഗാഡമായ ഉറക്കത്തിലായി.
അര്‍ദ്ധ രാത്രി ആയിട്ടുണ്ടാകും ബോര്‍ഡോ മിശ്രിതത്തിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടായ 'മിനറല്‍ വാട്ടര്‍' നിറഞ്ഞത്‌ മൂലം നാദസ്വരക്കരുടെ കവിള്‍ പോലെയായ എന്റെ വയറിനെ ഒന്നു റിലാക്സ് ചെയ്യിക്കാം എന്ന് തീരുമാനിച്ച ഞാന്‍ എഴുനേറ്റു.പക്ഷെ ഇരുട്ട് മൂലം ഒന്നും കാണാന്‍ പറ്റുന്നില്ല. പരിചയമില്ലാത്ത സ്ഥലമല്ലേ? ഇരുട്ടത്ത് നടന്നു ഉരുണ്ടു വീണു കാലോ കയ്യോ ഒടിഞ്ഞാല്‍ തിരുമ്മാന്‍ ഞാന്‍ മാത്രമെ കാണുകയുള്ളൂ എന്ന നഗ്നസത്യം അറിയാവുന്നത് കൊണ്ടു വരാന്തയുടെ അരികില്‍ നിന്നിട്ട് മിനറല്‍വാട്ടര്‍ പമ്പ് ചെയ്യാനുള്ള യന്ത്രം പുറത്തേക്ക് ഫുള്‍ സ്പീഡില്‍ തുറന്നുവച്ചു.

യന്ത്രം അതിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നു തീര്‍ന്നിട്ട് വേണം അടുത്ത ഉറക്കം തുടങ്ങാന്‍ എന്ന് കരുതി അക്ഷമനായി നിന്ന ഞാന്‍ പെട്ടെന്നാണ്‌ അല്പം അകലെ നില്ക്കുന്ന വെളുത്ത ഒരു രൂപം കണ്ടത്. അര്‍ദ്ധരാത്രി സമയം. ആറടിയോളം പൊക്കമുള്ള, വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ പോലെയുള്ള ആ രൂപം അപ്രതീക്ഷിതമായി കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയ കാര്യമറിഞ്ഞ പോലീസ് ഇന്‍സ്പെക്ടര്‍ ഞെട്ടുന്ന പോലെ ഒന്നു ഞെട്ടി. ആ ഞെട്ടലിനിടയില്‍ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്തിരുന്ന യന്ത്രം നിന്നു പോയ വിവരം ഞാന്‍ അറിഞ്ഞില്ല. ഞെട്ടലിന്റെ ശക്തിയില്‍ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ എന്തോ പിന്നെ നോക്കിയപ്പോള്‍ ആ രൂപത്തെ അവിടെ കണ്ടില്ല.

പട്ടാളക്കാരനായ എനിക്ക് ഭൂതം പ്രേതം എന്നിവയില്‍ അശേഷം വിശ്വാസമില്ല.തിരുവനന്തപുരം സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ഹൈമവതി എന്ന ഒരു പെണ്‍കുട്ടിയുടെ പ്രേതം അലയുന്നതായി ഏതോ ചാനലില്‍ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയില്‍ കണ്ട കാര്യം എനിക്കോര്‍മ വന്നു. ഇതു തിരുവനന്തപുരവും കാര്യവട്ടം ഇതിനടുത്തുമാണല്ലോ? അപ്പോള്‍ തന്‍റെ വാര്‍ത്ത പടം സഹിതം ചാനലില്‍ വന്ന കാര്യമറിഞ്ഞ പ്രേതം അവിടെ നിന്നും സ്ഥലം മാറി ഒരു ശല്യവുമില്ലാത്ത പട്ടാള ക്യാമ്പില്‍ വന്നതാണോ?അങ്ങനെ ആണെങ്കില്‍ ഒരു പാവം പ്രേതവുമായി വെറുതെ ഏറ്റുമുട്ടേണ്ട എന്ന് കരുതിയ ഞാന്‍ ഉടന്‍തന്നെ വാട്ടര്‍ ബോട്ടിലില്‍ ബാക്കി ഉണ്ടായിരുന്ന ബോര്‍ഡോ മിശ്രിതം കഴിച്ചു എന്‍റെ ധൈര്യത്തിന്‍റെ അളവ് 'ഫുള്‍' ആക്കി മൂടിപ്പുതച്ചു കിടന്നു.

ഒരു വിധത്തില്‍ നേരം വെളുത്തു. പകല്‍ സമയം ബോര്‍ഡോ മിശ്രിതം കഴിക്കാതെ തന്നെ എനിക്ക് നല്ല ധൈര്യമാണ്. അതുകൊണ്ട് പകല്‍ മുഴുവന്‍ ഞാന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഹൈമവതിയോ അവളുടെ പ്രേതമോ എന്നെ ശല്യപ്പെടിത്തിയില്ല. പക്ഷെ വരാന്തയിലെ കിടപ്പ് മാറ്റാനുള്ള എന്‍റെ ശ്രമം മാത്രം സ്ഥലമില്ല എന്ന കാരണത്താല്‍ ഫലവത്തായില്ല.

അന്ന് രാത്രിയില്‍ മെസ്സില്‍ റം ഇഷ്യൂ ഉണ്ടായിരുന്നതുകൊണ്ട് കാര്യമായ അളവില്‍ തന്നെ ബോര്‍ഡോ മിശ്രിതവും സേവിച്ചു സമാധിയായ ഞാന്‍ വെളുപ്പിന് ഉദ്ദേശം മൂന്നു മണിയോടെ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്യാനായി എഴുനേറ്റു. ബാരക്കിനു പുറത്തിറങ്ങി അല്പം അകലെയുള്ള ചെടിയുടെ അടുത്ത്‌ പോയി യന്ത്രം തുറന്നു വച്ചിട്ട് ഞാന്‍ ചുറ്റുമൊന്നു ശ്രദ്ധിച്ചു. തലേന്ന് എന്നെ ഭയപ്പെടുത്തിയ പ്രേതമോ അതിന്‍റെ പൊടിയോ പോലും അവിടെയില്ല എന്നുറപ്പ് വരുത്തിയ മനസ്സമാധാനത്തോടെ കാര്യം സാധിച്ചു കൊണ്ടിരിക്കേ ആരോ എന്നെ പുറകില്‍ നിന്നും ഒന്നു തോണ്ടിയതുപോലെ എനിക്ക് തോന്നി.

ശല്യപ്പെടുത്തിയത്തിലുള്ള നീരസത്തോടെ പുറകിലേക്ക് തിരിഞ്ഞ ഞാന്‍ എന്‍റെ തൊട്ടു പുറകില്‍ ഇന്നലെ രാത്രിയിലെ അതെ പ്രേതത്തെ ക്ലോസപ്പായി കണ്ടതോടെ ഞെട്ടുകയും അതിനൊപ്പം ഒന്നു ബോധം കെടാനുള്ള പ്രാരംഭ നടപടിയിലേക്ക് കടക്കുകയും ചെയ്തു.പക്ഷെ ബോധം കെടാനുള്ള എന്‍റെ ശ്രമത്തെ വിഫലമാക്കിക്കൊന്ടെ പുറകില്‍ നിന്ന പ്രേതം ഒറ്റ അലര്‍ച്ച!! "ആരാടാ ഇവിടെ മൂത്രമൊഴിക്കുന്നത്? കുറച്ചു ദൂരെപ്പോയി ഒഴിച്ചുകൂടെ?"
വെളുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും വച്ചു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനായി മെസ്സിലേക്ക് പോകുന്ന കുക്ക് വേലപ്പന്‍ സാറിനെ കണ്ടാല്‍ സാക്ഷാല്‍ ഹൈമവതിയുടെ പ്രേതം പോലും പേടിച്ചു മൂത്രമൊഴിച്ചു പോവും എന്നുള്ള കാര്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലാകുന്നത്‌.

2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

"മു" ഇല്ലാത്ത തിരുവനന്തപുരം

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരായ ഞങളുടെ കണ്കണ്ട ദൈവവും ഭക്ത വല്സലനുമായ "ആര്‍മി" തമ്പുരാന്‍ കേരളത്തില്‍ മൂന്നു മാസം ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം എനിക്ക് കനിഞ്ഞരുളിയ വിവരം എല്ലാ മാന്യ വായനക്കാരെയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇനി മൂന്ന് മാസക്കാലം തിരുവനതപുരത്തും പരിസര പ്രദേശങ്ങളായ തമ്പാനൂര്‍, കിഴക്ക് പടിഞ്ഞാറ് കോട്ടകള്‍, സ്ടാച്യു മുതലായ സ്ഥലങ്ങളില്‍ വച്ചു എന്നെ കണ്ടുമുട്ടുന്നവര്‍,പട്ടാളക്കഥകള്‍ എന്ന കൃതി എഴുതി ബൂലോഗവാസികളെ വശം കെടുത്തിയതിന്റെ പേരില്‍ ദേഹോപദ്രവം എല്പിക്കാതെ, ഒരു പട്ടാളക്കാരന്‍ എന്ന പരിഗണന തന്നു സദയം വിട്ടയക്കണമെന്ന് അപേഷിച്ചു കൊള്ളുന്നു.

അങ്ങനെ ജന്മ നാട്ടില്‍ കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപാര ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കി പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ഞാന്‍ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.

സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി . ആള് കുറവായതിനാല്‍ വാതിലിനു അടുത്ത്‌ തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കെറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്ന പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ ഒറ്റമുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി തനിക്ക് മുമ്പെ ബസ്സില്‍ കയറിയ തന്‍റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്‍കുന്നവരെ പോലെ നില ഉറപ്പിച്ചു. ജീന്‍സ് ധാരികളായ ചെറുപ്പക്കാരികളെ അടുത്ത്‌ കണ്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ മറന്ന ഞാന്‍ അവരുടെ മുന്പ് പുറകു വശങ്ങളിലെ അളവുകളും തൂക്കങ്ങളും എടുക്കുന്ന ജോലിയില്‍ ശ്രദ്ധയൂന്നി . ഇതുങ്ങള്‍ കഴിക്കുന്നതിക്കെ ഈ ഭാഗങ്ങളില്‍ തന്നെ വന്നടിയുകയാണോ എന്നെനിക്കു തോന്നിപ്പോയി. ചുമ്മാതല്ല കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നത്.ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ?

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലെയുള്ള എന്‍റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ അടുത്ത് നില്ക്കുന്ന വേറൊരുത്തിയെ ഒന്നു തോണ്ടിയിട്ട് എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കി ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്‍റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.

എന്‍റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവും ഒക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്ക് തിരുവനന്തപുരത്തു നടന്ന ആര്‍മി മേള കണ്ടിട്ട് പട്ടാളക്കാരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴികുകയാനെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമെ ഉള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാ രത്നമാണോ എന്‍റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !

ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന ആര്‍മി കാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു, തൂവാല കൊണ്ടു മുഖമൊന്നു അമര്‍ത്തി തുടച്ചു ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് വടി പോലെ നിവര്‍ന്നിരുന്നു.

ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന പോക്കില്‍ ഊറി ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നപോലെ " തീര്‍ന്ന കേസ്സാ,വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കാണുകയുണ്ടായി.

ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. അടുത്ത് കമ്പിയില്‍ തൂങിനിന്നു അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെന്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ച് അവിടെത്തന്നെ നിന്നു.

ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. എന്താണ് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് മൂലം ആ സീറ്റിനു എന്തെങ്കിലും കുഴപ്പം പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്. " തീര്‍ന്ന പൌരന്മാര്‍" !!!

അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് സംഗതി മനസ്സിലായി. കേരളത്തിലെ വന്ദ്യ വയോധികന്‍മാര്‍ക്കായി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത് .അതായത് "മുതിര്‍ന്ന പൌരന്‍മാര് " ക്കുള്ള സീറ്റ് !! പക്ഷെ മുതിര്‍ന്ന പൌരന്മാര്‍ ചെറുപ്പക്കാരെക്കാള്‍ വീരന്മാരാണ് എന്നുള്ള സത്യമറിയാത്ത ഏതോ മണ്ടശിരോമണി മുതിര്ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മ്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?

ഇറങ്ങി പോകുന്ന പോക്കില്‍ ആ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്ങില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???

2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

ഉണ്ണിത്താന്‍ സാറിന്‍റെ ഡിസിപ്ലിന്‍

പട്ടാളത്തിലെ ട്രെയിനിങ്ങില്‍ ഡ്രില്‍ ഒരു പ്രധാന ഘടകമാണ് . റിപ്പബ്ലിക് ദിന പരേഡില്‍ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നത് കണ്ടിട്ടില്ലേ ? അത് തന്നെ സംഭവം . ഒരു പട്ടാളക്കാരന്റെ ഡിസിപ്ലിന്‍ എന്ന് പറയുന്നതു ഡ്രില്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ ഡിസിപ്ലിന്‍ കൂടിപ്പോയാലും കുഴപ്പം തന്നെ. അതിന് ഉദാഹരണമാണ് ഞങളുടെ ബാരാക്കിന്റെ അസിസ്റ്റന്റ് കമാണ്ടരായ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍.സാറിനെപ്പറ്റി പറയുകയാണെങ്കില്‍ .....

തൃശ്ശൂര്‍ സ്വദേശിയാണ് ഉണ്ണിത്താന്‍ സാര്‍. നന്നേ വെളുത്തു, പൊക്കം കുറഞ്ഞ, സാമാന്യം വലിയ ഒരു കുടവയറും തലയില്‍ പേരിനു മാത്രം മുടിയുമുള്ള ഉണ്ണിത്താന്‍ സാറിന് ഞങള്‍ ഒരു ഓമനപേരു കൊടുത്തിരുന്നു. "ചാണ". രഹസ്യമായി മാത്രമാണ് അങ്ങനെ വിളിച്ചിരുന്നത്. അത് കേട്ടു ബാരക്കിലുള്ള മറ്റു ഹിന്ദിക്കാരും അങ്ങനെ വിളിക്കാന്‍ തുടങ്ങി. പക്ഷെ അവര്‍ വിളിച്ചപ്പോള്‍ ചാണ എന്നത് വെറും "ചണ" ആയിപ്പോയി. ഹിന്ദിയില്‍ ചണ എന്ന് പറഞ്ഞാല്‍ കടല എന്നാണ് അര്‍ഥം. അതായതു നമ്മള്‍ പുട്ടിന്‍റെ കൂടെ കഴിക്കില്ലേ? അതുതന്നെ.

അങ്ങനെ ചണയും ചാണയുമായി വിലസുന്ന ഉണ്ണി സാര്‍ വലിയ ഡിസിപ്ലിന്‍കാരനായിരുന്നു. എന്നുപറഞ്ഞാല്‍ വല്യ 'ഡ്രില്ല് കാരന്‍ 'ആയിരുന്നു. എന്ത് ചെയ്താലും അത് ഡ്രില്‍ മോഡല്‍ ആയിരിക്കും.ഉദാഹരണത്തിന്‌ അദ്ദേഹം രാവിലെ കക്കൂസ്സില്‍ പോവുകയാണ് എന്ന് കരുതുക. അതിന്‍റെ നടപടി ക്രമങ്ങള്‍ താഴെ പറയും വിധമാണ്.

ആദ്യമായി ഒരു ഒറ്റതോര്‍ത്തുടുക്കുന്നു. പിന്നെ ചെറിയ ഒരു പ്ലാസ്റ്റിക് ബക്കറ്റ് ഇടതുകയ്യില്‍ പിടിച്ചു മുറിയുടെ വാതിലിനു അഭിമുഖമായി അറ്റെന്‍ഷന്‍ ആയി നില്കുന്നു. എന്നിട്ട് ഉറക്കെ പറയുന്നു. "സാംനെ സെ .. തേച്ചല്‍ ..." ഇതോടെ അദ്ദേഹം വാതിലിനടുത്തേക്ക് മാര്‍ച്ച് ചെയ്യുകയായി. വാതില്‍ കടന്നു വരാന്തയില്‍ എത്തിയാലുടന്‍ തനിക്ക് തന്നെ അടുത്ത കമാണ്ട് (ഓര്‍ഡര്‍) കൊടുക്കുന്നു. "ദേഹനെ ....മൂട് ! ഒപ്പം വലത്തേക്ക് വെട്ടിത്തിരിയുന്നു. പിന്നെ ഇടത് കയ്യില്‍ ബക്കറ്റ് ശരീരത്തോട് ചേര്‍ത്ത് പിടിച്ചു, വലതു കയ്യ് മുന്‍പോട്ടും പിറകോട്ടും ആട്ടി, തല ഉയര്‍ത്തി, കണ്ണുകള്‍‌ ബാരക്കിന്റെ മറ്റേ അറ്റത്തുള്ള കക്കൂസ്സിന്റെ വാതിലില്‍ ഉറപ്പിച്ചു മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിത്താന്‍ സാറിനെ കണ്ടാല്‍ ഏത് ദേശഭക്തന്റെയും ശരീരം രോമാഞ്ചമണിഞ്ഞു പോകും. (ആദ്യമൊക്കെ എനിക്കും രോമാഞ്ചം ഉണ്ടാകുമായിരുന്നു എങ്കിലും ഒരിക്കല്‍ ചാണ എന്ന് വിളിച്ചത് ഉണ്ണി സാര്‍ കേട്ടതുമൂലം ചില നടപടി ക്രമങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നതിനു ശേഷം സാറിനെ കാണുമ്പോള്‍ രോമാഞ്ചമല്ല വേറെ എന്തോ ആണ് എനിക്ക് തോന്നിയിരുന്നത്.)

മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനടുത്ത് എത്തുന്നതോടെ അടുത്ത കമാണ്ട് കൊടുക്കുന്നു. " സ്ക്വാഡ് .. ധം" !!! അതോടെ മാര്‍ച്ച് നില്ക്കുന്നു. ഇപ്പോള്‍ ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനു മുന്‍പിലാണ്. നിന്നുകൊണ്ട്‌ തന്നെ ഒരു കമാണ്ടിലൂടെ പുറകിലോട്ടു തിരിയുന്ന ഉണ്ണിസാര്‍ അടുത്ത ഒന്നു രണ്ടു കമാന്‍ഡുകള്‍ കഴിയുന്നതോടെ കക്കൂസ്സിന്റെ ഉള്ളിലാകും. (പിന്നീട് കക്കൂസ്സിന്റെ ഉള്ളില്‍ നിന്നും എന്തെങ്കിലും കാമാണ്ടുകള്‍ കേട്ടാല്‍ അത് ഡ്രില്ലിന്റെ ഭാഗമല്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.)

ഇത്രയും കൊണ്ടു ഉണ്ണി സാറിന്റെ ഏകദേശ രൂപം വായനക്കാര്‍ക്ക് പിടി കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. ഇനിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവസവും രാവിലെയും ചിലപ്പോള്‍ വൈകുന്നേരവും നടക്കുന്ന ഈ കവാത്ത് ഞങള്‍ക്ക് എല്ലാപേര്‍ക്കും അറിയാവുന്നതിനാല്‍ ആ സമയത്ത് ആരും തന്നെ ഉണ്ണി സാറിന്റെ മാര്‍ച്ചിനു തടസ്സമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഒരു ഞായറാഴ്ച രാവിലെ ഉണ്ണി സാറിന്‍റെ മാര്‍ച്ച് കഴിഞു കുറച്ചു കഴിഞ്ഞപ്പോള്‍ പതിവിനു വിപരീതമായി വീണ്ടും സാര്‍ മാര്‍ച്ച് ചെയ്തു പോകുന്നത് കണ്ടു. ഇത്തവണ മാര്‍ച്ചിന്റെ സ്പീട് അല്പം കൂടുതല്‍ ആണെന്നും കമാന്‍ഡുകള്‍ ഇല്ലാതെയാണ് മാര്‍ച്ച് ചെയ്യുന്നതെന്നും ഞങള്‍ക്ക് മനസ്സിലായി.തന്നെയുമല്ല സാറിന്‍റെ മുഖം കണ്ടാല്‍ സംഗതി അല്പം സീരിയസ് ആണെന്ന് തോന്നും. രാത്രിയില്‍ മെസ്സില്‍ ഇറച്ചിക്കറി ഉണ്ടെങ്കില്‍ പിറ്റേ ദിവസം ഉണ്ണിസാര്‍ രണ്ടുമൂന്നു തവണ ഇങ്ങനെ മാര്‍ച്ച് ചെയ്യാരുള്ളതിനാല്‍ ഞങള്‍ അത് കാര്യമായി എടുത്തില്ല . പക്ഷെ അടുത്ത ക്ഷണം കക്കൂസ്സിറെ അടുത്ത്‌ നിന്നും വലിയൊരു ശബ്ദം കേട്ടു ഓടിച്ചെന്ന ഞങള്‍ കണ്ടത്, താഴെ വീണു കിടക്കുന്ന ഉണ്ണി സാറിനെയും അടുത്ത്‌ അന്തം വിട്ടു നില്‍കുന്ന ഒരു ഹിന്ദിക്കാരനെയുമാണ്.

ഉറങ്ങാന്‍ കിടക്കുന്നതുപോലും അറ്റെന്‍ഷന്‍ പൊസിഷനില്‍ വേണമെന്നു പറയുന്ന ഉണ്ണിസാര്‍ പക്ഷെ വീണു കിടന്നത് അറ്റെന്‍ഷനില്‍ ആയിരുന്നില്ല. എന്തെന്നാല്‍ വീഴ്ച്ചയുടെ ശക്തിയില്‍ ആകെ ഉണ്ടായിരുന്ന ഒറ്റ തോര്‍ത്തു ഉരിഞ്ഞു പോവുകയും തദ്വാര അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ ഏരിയകള്‍ പുറത്തു കാണുകയും ചെയ്തതിനാല്‍ അത് മറയ്കാനുള്ള തത്രപ്പാടിലായിരുന്നു ഉണ്ണിസാര്‍.

സംഭവം ഇങ്ങനെ. ഉണ്ണി സാറിന്റെ മാര്‍ച്ച് കഴിഞ്ഞ ഉടന്‍ ഒരു ബക്കറ്റ് നിറയെ സര്‍ഫ് പതപ്പിച്ചു തുണി നനക്കാന്‍ പോയ ഹിന്ദിക്കാരന്‍ സോപ്പുവെള്ളം കളയാനായി നീട്ടി ഒഴിച്ച സമയത്താണ് ഉണ്ണിസാര്‍ മാര്‍ച്ച് ചെയ്തു വന്നതും സോപ്പ് വെള്ളം വീണ സിമന്റ് തറയില്‍ കാലുറക്കാതെ തലകുത്തി വീണതും. ഏതായാലും ഉണ്ണി സാറിന്‍റെ ഡിസിപ്ലിന്‍ മുഴുവനായി കണ്ട ഞങളുടെ മുന്‍പില്‍ കൂടി പിന്നീടൊരിക്കലും അദ്ദേഹം മാര്‍ച്ച് ചെയ്തിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.