2008, നവംബർ 24, തിങ്കളാഴ്‌ച

ഹോട്ടല്‍ വേലപ്പന്സിലെ പാചക നൈപുണ്യം

"ഹോട്ടല്‍ വേലപ്പന്‍സ്" !! അങ്ങനെ ഒരു ഹോട്ടല്‍ തിരോന്തോരത്തുണ്ട് എന്ന് കേട്ടാല്‍ തിരോന്തോരം നിവാസികള്‍ ഞെട്ടരുത്. എന്തെന്നാല്‍ ഈ ഹോട്ടല്‍ പട്ടാള ക്യാമ്പിനുള്ളിലാണ്. അതിന്‍റെ നടത്തിപ്പ് കാരനും ഹെഡ് കുക്കും എല്ലാം ശ്രീ വേലപ്പന്‍ സാറാണ്. അതായത് ഞാന്‍ വന്ന ദിവസം തന്നെ ഹൈമവതിയുടെ പ്രേതമായി വന്നു എന്നെ പേടിപ്പിച്ച സാക്ഷാല്‍ ഞാവരക്കുഴിയില്‍ ചാത്തുണ്ണി മകന്‍ എന്‍. സി. വേലപ്പന്‍ എന്ന വേലപ്പന്‍ സാര്‍.

പട്ടാളത്തിലെ സ്ഥിരം ഭക്ഷണമായ ചപ്പാത്തി, പൂരി, പരിപ്പുകറി മുതലായവ കൂടാതെ കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, സാമ്പാര്‍, പുട്ട്, അപ്പം എന്നിവയും ഉണ്ടാക്കാന്‍ ബഹു മിടുക്കനാണ് വേലപ്പന്‍ സാര്‍. ഞായറാഴ്ചകളിലാണ് കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഞങള്‍ മലയാളികള്‍ എല്ലാവരും വേലപ്പന്‍ സാറിനെ സഹായിക്കാനായി മെസില്‍ പോകാറുണ്ട്. മാവ് കുഴക്കുക, പച്ചക്കറി അരിയുക മുതലായ ലഘുവായ ജോലികള്‍ കൂടാതെ മിച്ചം വരുന്ന സാധനങ്ങള്‍ വേസ്റ്റ് ആക്കാതെ കഴിച്ചു തീര്‍ക്കുക എന്നത്പോലെയുള്ള കട്ടിയായ ജോലികളും ഞങള്‍ ഫ്രീയായി ചെയ്തു കൊടുക്കാറുണ്ട്.

എന്തൊക്കെയാണെങ്കിലും പൊറോട്ട എന്നുപറയുന്ന ഒരു സാധനം മാത്രം മെസ്സില്‍ വേലപ്പന്‍ സാര്‍ ഉണ്ടാക്കാറില്ല. അതുണ്ടാക്കാനുള്ള സൂത്രം വേലപ്പന്‍ സാറിന് അറിഞ്ഞുകൂടാ എന്നല്ല അതിനര്‍ത്ഥം. "അതൊരു മിനക്കെട്ട പണിയാടാ കൊച്ചനെ" എന്നാണു ഇതിനെപ്പറ്റി ചോദിച്ചാല്‍ വേലപ്പന്‍ സാര്‍ പറയുക. എന്തായാലും അടുത്ത ഞായറാഴ്ച പൊറോട്ട ഉണ്ടാക്കണം എന്ന് ഞങള്‍ വേലപ്പന്‍ സാറിനോട് ആവശ്യപ്പെട്ടു. അതിനുള്ള സകല സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ പൊറോട്ട ഉണ്ടാക്കാം എന്ന് വേലപ്പന്‍ സാര്‍ സമ്മതിച്ചു.

അങ്ങനെ ഞായറാഴ്ച പൊറോട്ട ഉണ്ടാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.അതിനുള്ള മാവ് കുഴക്കാനുള്ള ചുമതല എനിക്ക് കിട്ടി.ഞാന്‍ രാത്രിയില്‍ മാവ് കുഴച്ച് മയപ്പെടുത്തി ഉരുളകളാക്കി തയ്യാറാക്കി വയ്കണം. ചെട്ടിയാരും ചന്ദ്രനും കൂടി വെളുപ്പിനെ മൂന്നു മണിക്കെത്തി കുഴച്ച് ഉരുളയാക്കി വച്ചിരിക്കുന്ന മാവ് വീശി പരത്തിയ ശേഷം രണ്ടായി മുറിച്ചു പൊറോട്ടയുടെ രൂപത്തില്‍ ആക്കി വയ്ക്കുന്നു. പിന്നീട് അതിനെ കൈ കൊണ്ടു ചെറുതായി പരത്തി അപ്പച്ചട്ടിയിലിട്ടു ഇരു പുറവും വേവിച്ചെടുക്കുന്ന ജോലി വേലപ്പന്‍ സാറും അദ്ദേഹത്തിന്‍റെ ഒന്നു രണ്ടു സില്‍ബന്ധികളും ചെയ്യുന്നു. ഇതാണ് മാസ്റ്റര്‍ പ്ലാന്‍. രാത്രിയില്‍ മാവ് തയ്യാറാക്കി കഴിഞ്ഞാല്‍ എന്റെ ജോലി തീര്ന്നു. പിന്നെ രാവിലെ കഴിക്കാനായി മാത്രം വന്നാല്‍ മതി.

മെസ്സില്‍ സ്പെഷ്യല്‍ ഉണ്ടാക്കുന്ന ദിവസം കമാണ്ടിംഗ് ഓഫീസറുടെ വീട്ടിലേക്കും കുറച്ചു കൊടുത്ത് വിടാറുണ്ട്. ശനിയാഴ്ച വൈകിട്ട് തന്നെ സുബേദാര്‍ മേജര്‍ സി. ഓ സാബിന്റെ വീട്ടില്‍ വിളിച്ചു ഈ കാര്യം പറയും. അതിന്‍ പ്രകാരം രാവിലെ സി. ഓ. സാബിന്റെ വീട്ടില്‍ സഹായിയായി നില്‍ക്കുന്നവരില്‍ ഒരാള്‍ മെസ്സിലെത്തും. അത് കഴിച്ച ശേഷം ഓഫീസില്‍ എത്തുന്ന സി. ഓ. സാബ് സ്പെഷ്യല്‍ ഉണ്ടാക്കാന്‍ നേത്രുത്തം നല്കിയ എല്ലാവരെയും ഓഫീസില്‍ വിളിപ്പിച്ച ശേഷം അഭിനന്ദിക്കും.ചിലപ്പോള്‍ ഒരു സമ്മാനവും കിട്ടിയെന്നിരിക്കും. സി. ഓ. സാബിന്റെ അഭിനന്ദനമൊക്കെ നേടുക എന്നുള്ളത് ഒരു വലിയ കാര്യമാണ് പട്ടാളത്തില്‍. എന്റെ കൈപ്പുണ്യം മനസ്സിലാകുന്ന സി.ഓ സാബ് ഒരു പക്ഷെ എന്റെ തിരുവന്തോരം വാസത്തിന്റെ കാലാവധി നീട്ടിത്തരാനും മതി! ചിലപ്പോള്‍ എന്നെ വേലപ്പന്‍ സാറിന്റെ ആജീവനാന്ത അസിസ്റ്റന്റ് ആക്കിയാലോ? മൂന്നു നേരവും സുഖമായി ശാപ്പാടടിച്ചു മെസ്സില്‍ തന്നെ കഴിയാമല്ലോ?

പക്ഷെ പൊറോട്ട മാവ് ഞാന്‍ ഇതിന് മുന്പ് കുഴച്ചിട്ടുണ്ടോ എന്ന് വായനക്കാര്‍ എന്നോട് ചോദിക്കരുത്. എല്ലാ ജോലിയും പഠിച്ചിട്ടാണോ ആളുകള്‍ ചെയ്യുന്നത്?ഇതൊക്കെ ഇങ്ങനെയല്ലേ പഠിക്കുന്നത്? പോരാത്തതിനു ഏത് വിഷയത്തെപ്പറ്റി പഠിക്കാനും ഇപ്പോള്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്? നീന്തല്‍ വരെ തപാലില്‍ പഠിക്കാവുന്ന കാലമാണ്.പിന്നെയാണോ പൊറോട്ട മാവ് കുഴക്കുന്ന കാര്യം? എന്തായാലും ഞാന്‍ വൈകിട്ട് തന്നെ പുറത്തു പോയി "പാചക നൈപുണ്യം" എന്ന പേരിലുള്ള ഒരു പുസ്തകം വാങ്ങി. അതില്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന തലക്കെട്ടില്‍ മാവ് കുഴക്കുന്ന രീതി മൂന്നു നാല് തവണ വായിച്ചു മനസ്സിലാക്കി.

മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് രാത്രി പത്തു മണിയോടെ ഞാന്‍ മെസിലെത്തി. കുഴക്കാനുള്ള മാവ് അളന്നെടുത്തു. അതില്‍ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് തുടങ്ങി. ഇടയ്ക്ക് പാചക നൈപുണ്യം നോക്കി മാവ് കുഴ കുറ്റമറ്റതാക്കാനും മറന്നില്ല.ഒരു മണിക്കൂര്‍ കൊണ്ടു വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ ഞാന്‍ മാവ് കുഴ പൂര്‍ത്തിയാക്കി ബാരക്കിലേക്ക് മടങ്ങി.

വെളുപ്പാന്‍ കാലത്ത് ആരോ വന്നു എന്നെ കുലുക്കിയുണര്‍ത്തി.രാത്രി വൈകി മാവ് കുഴയൊക്കെ കഴിഞ്ഞു വൈകി കിടന്ന ഞാന്‍ നീരസത്തോടെ കണ്ണ് തിരുമ്മി മുന്നില്‍ നില്ക്കുന്ന ആളെ നോക്കി. ചെട്ടിയാരാണ്.ഇവനെന്തിന് കൊച്ചു വെളുപ്പാന്‍ കാലത്തു വന്നു എന്നെ ശല്യപ്പെടുത്തുന്നു എന്ന ദേഷ്യത്തോടെ നോക്കിയ എന്നോട് "വേലപ്പന്‍ സാര്‍ നിന്നെ വിളിക്കുന്നു ഉടനെ മെസ്സിലേക്ക് വാ" എന്ന് പറഞ്ഞിട്ട് ചെട്ടിയാര്‍ സ്ഥലം വിട്ടു.

മെസ്സില്‍ എത്തിയപ്പോള്‍ അവിടെ പൊറോട്ട ഉണ്ടാക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. കുഴച്ച മാവ് അതുപോലെ തന്നെ ഇരിക്കുന്നു.വേലപ്പന്‍ സാര്‍ ഒരു കസേരയില്‍ തലയ്ക്കു കയ്യും താങ്ങി ഇരിക്കുന്നുണ്ട്‌. ചെട്ടിയാരും രാജേന്ദ്രനും കൂടി ഒരു വലിയ പാത്രത്തില്‍ മാവ് കുഴക്കുന്നു. ഒരാള്‍ ഗ്യാസ് അടുപ്പിനു മുകളില്‍ വലിയ ഒരു ചീനച്ചട്ടി വച്ചിട്ട് എണ്ണ ഒഴിക്കുന്നു. ഇതെന്തു പരിപാടി? പൊറോട്ട എണ്ണയില്‍ ഇട്ടു വറുത്തെടുക്കാനുള്ള പ്ലാനാണോ എന്ന് വിചാരിച്ചു അന്തം വിട്ടു നിന്ന എന്നെ കണ്ട വേലപ്പന്‍ സാര്‍ "ഡാ ...നീ എന്ത് പണിയാ ഈ കാണിച്ചേ? ഇനി ഞാന്‍ എങ്ങനെ സി. ഓ. സാബിനു രാവിലെ പൊറോട്ട കൊടുക്കും എന്റെ ഗുരുവായൂരപ്പാ" എന്ന് മേലോട്ട് നോക്കി ഗുരുവായൂരപ്പനെ നേരിട്ടു കണ്ടു പറയുന്നതു പോലെ പറഞ്ഞിട്ട് എന്തോ കൈവിട്ടുപോയ അണ്ണാനെപ്പോലെ വീണ്ടും തലയ്ക്കു കൈ താങ്ങി ഇരുപ്പായി.

ഇത്രയുമായിട്ടും എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ കുഴച്ച മാവിന് വല്ല കുഴപ്പവും വന്നോ? വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ പാചക നൈപുണ്യം എന്ന പുസ്തകത്തില്‍ നോക്കിയാണ് മാവ് കുഴച്ചിരിക്കുന്നത്. ചേരേണ്ട സംഗതികളൊക്കെ അതിന്റെ അനുപാതത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. എണ്ണ അല്പം കൂടിപ്പോയി എന്ന് കരുതി പൊറോട്ട മോശമാകുമോ? തന്നെയുമല്ല പൊറോട്ടയുടെ സ്വാദ് കൂട്ടാനായി പാചക നൈപുണ്യം പറഞ്ഞിരിക്കുന്ന പൊടിക്കൈകള്‍ എല്ലാം തന്നെ പ്രയോഗിചിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഏതായാലും ആത്മ സുഹൃത്ത് ചെട്ടിയാരോട് തന്നെ ചോദിച്ചേക്കാം.

വേറൊരു പാത്രത്തില്‍ മാവ് കുഴച്ചുകൊണ്ടിരുന്ന ചെട്ടിയാരെ ഞാന്‍ വിളിച്ചു മാറ്റി നിര്‍ത്തി കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് ചോദിച്ചു."മൈദാമാവ് കൊണ്ടുള്ള പൊറോട്ട ഉണ്ടാക്കാനെ ഇവിടെ ഉള്ളവര്‍ക്കറിയൂ,ഗോതമ്പ് മാവ് കൊണ്ടു പൊറോട്ട ഉണ്ടാക്കാന്‍ അറിയില്ല!"എന്ന ചെട്ടിയാരുടെ മറുപടി കേട്ട ഞാന്‍ അന്തം വിട്ടു. പാചക നൈപുണ്യം എന്ന കൃതിയിലെ പൊറോട്ട എങ്ങിനെ ഉണ്ടാക്കാം എന്ന തലേക്കെട്ട് ഒന്നുകൂടി രഹസ്യമായി ഞാന്‍ വായിച്ചു നോക്കി. അതില്‍ ആവശ്യത്തിന് മാവെടുത്തു താഴെപ്പറയുന്ന രീതിയില്‍ കുഴക്കുക എന്നു മാത്രമേയുള്ളൂ. പൊറോട്ട ഉണ്ടാക്കാന്‍ മൈദാ മാവാണോ ഉപയോഗിക്കുന്നത്? ആണെങ്കില്‍ ആ കാര്യം എന്തുകൊണ് പാചക നൈപുണ്യം പറഞ്ഞില്ല? അതൊരു വലിയ ചതിയല്ലേ?

സംഗതിയുടെ കിടപ്പുവശം മനസ്സിലായ ഞാന്‍ ഉടന്‍ തന്നെ സൈക്കിളെടുത്ത് അടുത്തുള്ള തട്ട് കടയിലേക്ക് വിട്ടു. അവിടെ നിന്നും സി ഓ. സാബിനുള്ള പൊറോട്ടയും കറിയും വാങ്ങി തിരിച്ചു വന്നു വേലപ്പന്‍ സാറിന്റെ കൈവശം ഏല്പിച്ചു. എന്നിട്ട് പാചക നൈപുണ്യം എടുത്ത്‌ ഗോതമ്പ് മാവ് കൊണ്ടു എങ്ങനെ പൊറോട്ട ഉണ്ടാക്കാം എന്ന് അതില്‍ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കി.

ഞാന്‍ കുഴച്ച് കുളമാക്കിയ ഗോതമ്പ് മാവുകൊണ്ടു പൂരിയെന്കിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു അപ്പോള്‍ വേലപ്പന്‍ സാറും ചെട്ടിയാരും.!

2008, നവംബർ 14, വെള്ളിയാഴ്‌ച

ട്വന്റി 20യും ഒരു സ്ത്രീ പീഡനവും

ട്വന്റി 20 എന്നൊരു സിനിമ തിരോന്തോരത്ത് രണ്ടു മൂന്നു കൊട്ടകകളില്‍ കളിക്കുന്നു എന്ന വിവരം വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല കലാ വല്ലഭന്മാരും വല്ലഭകളും അഭിനയിക്കുന്ന സിനിമ!മമ്മൂട്ടിയുടെ കലക്കന്‍ കോടതി ഡയലോഗും മോഹന്‍ലാലിന്റെ മീശ പിരിയും പിന്നെ മേമ്പൊടിയായി സുരേഷ് ഗോപിയുടെ ഷിറ്റും ചേര്‍ത്ത് ച്യവനപ്രാശത്തിന്റെ പ്രിസ്ക്രിപ്ഷന്‍ പോലെയാണ് ആ സിനിമയുടെ തിരക്കഥ! എല്ലാം കൂടി കേട്ടപ്പോള്‍ സിനിമ കണ്ടേ പറ്റൂ എന്നെനിക്കു തോന്നി. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ ഒരു വിഷമം. കുരുക്ഷേത്ര കാണാന്‍ പോയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുപോലെ വല്ല എടാകൂടത്തിലും പോയി ചാടിയാലോ എന്നൊരു ഭയം.

കൂട്ടുകാരനും തിരോന്തോരം നിവാസിയുമായ രാജേന്ദ്രന്‍ ചെട്ടിയാരോട് ഞാന്‍ കാര്യം പറഞ്ഞു. ചെലവ് മുഴുവന്‍ വഹിക്കാം എന്നുണ്ടെങ്കില്‍ എന്‍റെ കൂടെ സിനിമയ്ക്ക് വരാമെന്ന് ചെട്ടിയാര്‍ സമ്മതിച്ചു. അവസാനം ട്വന്റി ട്വെന്റിയുടെ ചെലവ് ഫിഫ്ടി ഫിഫ്ടി ആയി വീതിക്കാം എന്ന തീരുമാനത്തില്‍ ഞാനും ചെട്ടിയാരും ക്യാമ്പില്‍ നിന്നും പുറത്തു ചാടി തിരോന്തോരത്തെക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ വലിയ ഒരു ക്യുവാണു ഞങള്‍ കണ്ടത്. ക്യുവില്‍ നിന്നു മടുത്തിട്ടാണെന്ന് തോന്നുന്നു ചിലര്‍ ടിക്കെട്ടു കൌണ്ടറിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കമ്പി വേലിയില്‍ കുരങ്ങന്മാരെപ്പോലെ നാലുകാലില്‍ തൂങ്ങി കിടക്കുന്നത് കാണാമായിരുന്നു.അതില്‍ ചിലര്‍ മുമ്പോട്ടു നീങ്ങാനുള്ള ബദ്ധപ്പാടില്‍ താഴെ നില്‍കുന്നവരുടെ ശരീര ഭാഗങ്ങളില്‍ ചവിട്ടുകയും ചവിട്ടു കൊള്ളുന്നവന്‍ ആ കാലിന്റെ ഉടമസ്ഥനെ അടുത്ത്‌ നില്‍ക്കുന്നവരുടെ സഹായത്തോടെ ക്യുവിന്റെ പുറകിലേക്ക്,പൊതുദര്‍ശനത്തിനു വയ്കാന്‍ കൊണ്ടുപോകുന്ന മൃതദേഹം എന്നപോലെ മാറ്റുന്നതും ഒക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്ന എന്നെ മൈണ്ട് ചെയ്യാതെ ചെട്ടിയാര്‍ നേരെ ക്യുവിന്റെ ഇടയിലേക്ക് നുഴഞ്ഞു കയറി.

ഉദ്ദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ടു ബാല്‍ക്കണി ടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ട ചെട്ടിയാര്‍, ഇവന്‍ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഭാവത്തില്‍ നോക്കി നിന്ന എന്നെ "എന്തെരു‌ നോക്കണത് ? തള്ളെ നീ വാടെ " എന്ന ഡയലോഗും പറഞ്ഞു അകത്തേക്ക് നയിച്ചു.അകത്ത് കടന്നയുടന്‍ കണ്ട രണ്ടു സീറ്റുകളില്‍ ഞങള്‍ ആസനസ്ഥരായി.

അല്പം കഴിഞ്ഞപ്പോഴാണ് എന്‍റെ നേരെ ഇടതു ഭാഗത്തിരിക്കുന്നത് ഒരു സായിപ്പും മദാമ്മയുമാണ് എന്ന് മനസ്സിലായത്. മദാമ്മ എന്‍റെ അടുത്തുതന്നെയാണ് ഇരിക്കുന്നത്. മലയാളമറിയാത്ത ഇവര്‍ മലയാളം പടം കാണാന്‍ എന്തിന് കയറി എന്നെനിക്കു മനസ്സിലായില്ല.ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന പേരുകണ്ട് ഇന്ഗ്ലിഷ് പടമാണെന്ന് തെറ്റിദ്ധരിച്ചു കയറിയതാണോ? എന്ത് കുന്തമെന്കിലുമാകട്ടെ അടുത്തിരികുന്നത് ഒരു ഒരു വിദേശ വനിതയല്ലേ അവരോട് സംസാരിച്ചു എന്‍റെ ഇന്ഗ്ലിഷ് പാണ്ടിത്യം വെളിപ്പെടുത്താം എന്ന് കരുതിയ ഞാന്‍ മദാമ്മയെ നോക്കി "ഹായ് ഹൌ ആര്‍ യു?" എന്നൊരു കാച്ചു കാച്ചി. അത് കേട്ട മദാമ്മ 'ഫൈന്‍' എന്ന് മൊഴിഞ്ഞതോടെ അടുത്ത ഇന്ഗ്ലിഷ് എന്ത് പറയണമെന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു.

കൂടുതല്‍ ആലോചിക്കുന്നതിനു മുന്പ് തന്നെ സിനിമ തുടങ്ങി. ബസ് സ്റ്റാന്റില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ആള്‍ കൊതുക് കടിക്കുമ്പോള്‍ ഞെട്ടി എഴുനേറ്റു കൊതുകിനെ കൊല്ലാനായി സ്വശരീരത്തില്‍ ആഞ്ഞടിക്കുന്നത് പോലെ ഓരോ നടന്മാര്‍ വരുമ്പോഴും അവരുടെ ആരാധകര്‍ ചാടി എഴുനേറ്റു കയ്യടിക്കാനും വിസിലടിക്കാനും തുടങ്ങി.അത് കണ്ട സായിപ്പും മദാമ്മയും വലുത് ചെറുത്‌ നോക്കാതെ എല്ലാവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ വരുമ്പോള്‍ ഞാനറിയാതെ തന്നെ എന്‍റെ കയ്യും കാലുമൊക്കെ ഉയര്ന്നു പോകാറുണ്ട്. നായകന്‍ വില്ലനെ ഇടിച്ചു ചമ്മന്തിയാക്കുമ്പോള്‍ ഞാന്‍ എന്‍റെ വകയായി ഒരിടിയോ തൊഴിയോ ഒക്കെ ഫ്രീയായി വില്ലന് കൊടുക്കും.മിക്കപ്പോഴും അത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്‌ മുന്‍പിലോ വശങ്ങളിലോ ഇരിക്കുന്നവര്‍ക്കയിരിക്കും. പക്ഷെ ഈ സിനിമയില്‍ മമ്മൂട്ടി മോഹലാലിനെ ഇടിക്കുമ്പോഴും മോഹന്‍ലാല്‍ തിരിച്ചു മമ്മൂട്ടിയെ ഇടിക്കുമ്പോഴും എന്‍റെ ഇടി ആര്‍ക്കു കൊടുക്കും എന്നറിയാതെ ഞാന്‍ ബുദ്ധിമുട്ടി.രണ്ടുപേരും പട്ടാള സിനിമകളില്‍ അഭിനയിച്ചു ഞങളുടെ മാനം കാത്തവരാണ്. എന്നാലും ആവേശം മൂത്ത് ഞാനറിയാതെ എന്റെ കയ്യും കാലുമൊക്കെ ഇടക്കൊക്കെ ഉയര്ന്നു പോയി.

ഇന്റര്‍വെല്‍ കഴിഞു. കഥ ക്ലൈമാക്സിനോട് അടുക്കുകയാണ്. ഇതിനിടയില്‍ മദാമ്മ സായിപ്പിനോട്‌ എന്തോ പറയുന്നതും സായിപ്പ് ഉടനെ എഴുനേറ്റു പുറത്തേക്ക് പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റിനിടയിലൂടെ വന്നിട്ട് എന്റെ തോളില്‍ തട്ടി. വേഷം കണ്ടിട്ട് പോലീസുകാരന്‍ ആണെന്ന് മനസ്സിലായി. അയാള്‍ എന്നോടും ചെട്ടിയാരോടും പുറത്തേക്ക് വരാന്‍ പറഞ്ഞു.ഒരു പോലീസ്സുകാരന്‍ വന്നു വിളിക്കുമ്പോള്‍ പട്ടാളക്കാരനായ ഞങള്‍ പോകാതിരിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാനും ചെട്ടിയാരും എന്താണ് കാര്യമെന്നറിയാന്‍ പുറത്തേക്ക് ചെന്നു.പോകുന്ന പോക്കില്‍ സായിപ്പ് വാതിലിനടുത്ത് നില്ക്കുന്നത് ഞങള്‍ കാണുകയുണ്ടായി.

അയാള്‍ ഞങ്ങളെ പുറത്തു കിടക്കുന്ന പോലീസ് ജീപ്പിനടുത്തെക്ക് കൊണ്ടുപോയി. ക്യാമ്പില്‍ നിന്നും പുറത്തു ചാടിയ വിവരം എങ്ങാനും ഫ്ലാഷ് ആയോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അതിനുള്ള ചാന്‍സ് കുറവാണ്. പിന്നെ എന്താണ് കാരണം?ചില പട്ടാളക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണ് എന്നും മറ്റുമുള്ള ന്യൂസ് കേട്ടിരുന്നു.ഇനി ഞാനും ചെട്ടിയാരും അങ്ങനെയുള്ളവരാണോ എന്ന് സംശയിച്ചാണോ ഇവര്‍ വന്നിരിക്കുന്നത്? ഉഗ്രവാദികളെ ഫോട്ടോയില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലീസ് ജീപ്പില്‍ സകലവിധ പ്രതാപത്തോടെ വിരാജിക്കുന്ന എസ് ഐ ഏമാന്റെ മുന്‍പിലെത്തി അറ്റെന്‍ഷനായി.

ഞങളെ കണ്ടതും "ഭ ....സിനിമ കാണാന്‍ വന്നിട്ട് സ്ത്രീപീഡനം നടത്തുന്നോടാ ****മോനേ" എന്നലറിക്കൊണ്ട് എന്റെയും ചെട്ടിയാരുടെയും പാന്റിന്റെ സ്വിബ്ബ് കൂട്ടി ഒറ്റ പിടുത്തം! അപ്രതീക്ഷിതമായ ആ അലര്‍ച്ചയും പിടുത്തവും കൂടെ പീഡനം എന്ന വാക്കും കൂടി കേട്ടതോടെ ഉണ്ടായിരുന്ന ധൈര്യം ദ്രാവക രൂപത്തില്‍ പുറത്തേക്ക് പോയ വിവരം ഞാനറിഞ്ഞില്ല എങ്കിലും എസ് ഐ ഏമാന്‍ മണത്തറിഞ്ഞു. അതോടെ പിടുത്തം പഴയ സ്ഥലത്ത് നിന്നും കഴുത്തിലേക്കു ഷിഫ്റ്റ് ചെയ്തിട്ട് രണ്ടു മൂന്ന് മലയാള വാക്കുകള്‍ വൃത്തിയായി ഉച്ചരിച്ചു.

കേസ് പീഡനമാണ് . പക്ഷെ ആരെ,എപ്പോള്‍, എവിടെവച്ച്‌ എങ്ങനെ പീഡിപ്പിച്ചു എന്ന കാര്യം മാത്രം ഈ കാലമാടന്മാര്‍ പറയുന്നില്ല. മട്ട് കണ്ടിട്ട് ഒരു പുരുഷ പീഡനം ഉടനെ നടക്കുമെന്നുള്ള കാര്യം ഉറപ്പായി. അതിന് മുന്പ് ഞങള്‍ പീഡനക്കാരല്ല പട്ടാളക്കാരാണ് ,സിനിമ കാണാന്‍ രണ്ടു മണിക്കൂര്‍ മുന്പ് ക്യാമ്പില്‍ നിന്നും പോന്നതാണ്,ഈ രണ്ട് മണിക്കൂറിനുള്ളില്‍ പീഡിപ്പിക്കാനുള്ള ചാന്‍സ് ഒന്നുംതന്നെ കിട്ടിയിട്ടില്ല എന്ന് ഞാനും ചെട്ടിയാരും ആണയിട്ടു പറഞ്ഞു. പട്ടാളക്കാരാണ് എന്ന് കേട്ടതോടെ എസ് ഐ പിടുത്തം വിട്ടു.അതുവരെ ചദ്രയാന്‍ പേടകം പോലെ ഭൂമിയിലുമല്ല ചന്ദ്രനിലുമല്ല എന്ന രീതിയില്‍ നിന്ന ഞാനും ചെട്ടിയാരും തിരിച്ചു ഭൂമിയില്‍ ലാണ്ട് ചെയ്തു.

അപ്പോള്‍ പിന്നെ ആരാടാ വിദേശ വനിതയെ പീഡിപ്പിച്ചത് എന്നായി പോലീസുകാര്‍. എന്റെ അടുത്തിരുന്ന സായിപ്പും കൂടെയുള്ള മദാമ്മയുമാണ് ഈ പീഡന കഥയുടെ നിര്‍മാതാവ് എന്ന സത്യം എനിക്ക് മനസ്സിലായി. സിനിമ കണ്ടു കൊണ്ടിരുന്ന മദാമ്മയുടെ ഏതോ മൃദുല ഭാഗത്ത് ഞാന്‍ ശക്തിയായി പീഡിപ്പിച്ചു എന്നാണ് സായിപ്പിന്‍റെ പരാതിയെന്ന് ഒരു പോലീസ്സുകാരന്‍ പറയുകയുണ്ടായി. അത് കേട്ടതോടെ പീഡനം നടന്നിട്ടുണ്ട് എന്ന് എനിക്കും ബോധ്യമായി. സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ നടക്കുമ്പോള്‍ ആവേശം മൂത്ത് കയ്യും കാലുമൊക്കെ അനക്കിപോകുന്ന എന്റെ ഒരു താഡനം മദാമ്മയുടെ മൃദുല ഭാഗത്ത് പതിഞ്ഞതായി ഞാന്‍ ഓര്‍ത്തു‌. പക്ഷെ അത് പറഞ്ഞാല്‍ പട്ടാളക്കാരന്‍ എന്ന പരിഗണയില്‍ തടിയൂരി പോകാനുള്ള അവസരം കൂടി ഇല്ലാതാകും എന്നതിനാല്‍ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ നിശബ്ദനായി നിന്നു.

ട്വന്റി ട്വെന്റിയും ചെട്ടിയാരുടെ ഫിഫ്ടി ഫിഫ്ടിയും കൂടെ പോലീസ്സുകാര്‍ക്കുള്ള ഹന്ന്‍ട്രെഡ് ഹന്ന്‍ട്രെഡ് കൂടി ചേര്‍ത്തപ്പോള്‍ 'ടോട്ടല്‍ ഫോര്‍ യു' ഇസ് ഫൈവ് ഹന്ന്‍ട്രെഡ് എന്ന ബില്ല് കിട്ടിയ ഞാന്‍ ഈ മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എത്ര ദിവസം ബാക്കിയുണ്ട് എന്നുകൂടി ആലോചിച്ചുപോയി.

2008, നവംബർ 5, ബുധനാഴ്‌ച

പാക്കരന്‍ ചേട്ടനും ഞാനും ആന്‍ ഐഡിയായും

ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. "കട്ട് പാസ്" എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി. റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്ന് പറഞ്ഞാണ് പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വരും. വന്നില്ലെങ്കില്‍ അതോടെ, അനുവാദമില്ലാതെ ഒളിച്ചോടിയത്‌ മുതല്‍ സകല ആര്‍മി ആക്ടും അയാളുടെ തലയില്‍ കെട്ടിവയ്കും. പിന്നെയുള്ള അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

എന്തൊക്കെയാണെങ്കിലും ശനിയാഴ്ച ഉച്ച തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാം കുടിയന്മാര്‍ക്ക് ബാര്‍ കാണുമ്പോള്‍ നൂറു മില്ലി അടിച്ചാലോ എന്ന് തോന്നുന്നതുപോലെ, ഒരു 'കട്ടുപാസ്' പോയാലോ എന്ന തോന്നല്‍ ഉണ്ടാകും. സൗകര്യം കിട്ടിയാല്‍ മുങ്ങുകയും ചെയ്യും. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം ഞാനും മുങ്ങി. പൊങ്ങിയത് എന്റെ വീടിനടുത്തുള്ള ബസ്സ്റ്റോപ്പില്‍. ഓട്ടോ ഒന്നും സ്റ്റാന്റില്‍ കാണുന്നില്ല. ഞാന്‍ അടുത്തുള്ള മുറുക്കാന്‍ കടയില്‍ നിന്നും ഒരു സിഗരട്ട് വാങ്ങി കത്തിച്ചു. പിന്നെ പുകയും വിട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു.

ഞാന്‍ മിക്കവാറും ലീവിന് വരുന്നതു ഈ സമയത്താണ്‌. അതിന് കാരണമുണ്ട്. നാട്ടില്‍ വരുന്ന ഒരു പട്ടാളക്കാരനെ കാണുന്ന, പ്രത്യേകിച്ച് അല്പം 'വീശുന്ന' പരിചയക്കാര്‍ എപ്പോഴും ചോദിക്കുന്നതു പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങളാണ്.

ചോദ്യം നമ്പര്‍ ഒന്ന്. 'ആഹ എത്തിയല്ലോ പട്ടാളം! എപ്പോ വന്നൂ?'

പട്ടാളം ഉവാച: 'ഇന്നലെ വന്നു'

ചോദ്യം നമ്പര്‍ രണ്ട്. ' എന്ന് പോകും?' (ഈ ചോദ്യം കേട്ടാല്‍ ഇനി ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടത്‌ അവരുടെ അവരുടെ ചുമതലയാണ്, അതുകൊണ്ടാണ് ചോദിക്കുന്നത് എന്ന് തോന്നും)

പട്ടാളം പറയുന്നു. "ഒരു മാസം ഉണ്ട് ചേട്ടാ."

ഇനിയാണ് മര്‍മ പ്രധാനമായ അടുത്ത ചോദ്യം വരുന്നതു. " മറ്റവന്‍ ഉണ്ടല്ലോ അല്ലെ?"

'മറ്റവനെ' വായനക്കാര്‍ അറിയും. അവനാണ് താരം. അവനില്ലാത്ത പട്ടാളക്കാരന്‍ പട്ടാളമെയല്ല. അവനാണ് 'ലവന്‍'! അതായത് നമ്മുടെ മിലിട്ടറി...നാടന്‍ ഭാഷയില്‍ സ്വയമ്പന്‍.!! ഇല്ല എന്ന് പറയാന്‍ ഒരു പട്ടാളക്കാരനും ധൈര്യമില്ല. പറഞ്ഞാല്‍ പിന്നെ അവന്‍ പട്ടാളക്കാരന്‍ ആണെന്ന് തെളിയിച്ചു കൊടുക്കേണ്ടി വരും. കാരണം ലവനില്ലാതെ ലീവിന് വരുന്നവന്‍ പട്ടാളക്കാരനല്ല. ഏതോ നാട്ടില്‍ പോയി എന്തോ ജോലി ചെയ്യുന്നവന്‍. അവനെ പട്ടാളക്കാരന്‍ എന്ന് എങ്ങിനെ വിളിക്കും? പട്ടാളക്കാരനാണോ അവന്‍റെ പെട്ടി നിറയെ കുപ്പി കാണും.... കാണണം..... കണ്ടേ പറ്റൂ!

അതുകൊണ്ട് പട്ടാളം പറയുന്നു. " അത്യാവശ്യത്തിനൊക്കെ ഒണ്ടു ചേട്ടാ".

അതോടെ ചോദ്യകര്‍ത്താവ് കുട്ടൂസന്‍ മന്ത്രവാദിയുടെ ഒട്ടിപ്പോ മന്ത്രം പ്രയോഗിച്ച പോലെ ഒട്ടുകയായി. ആ ഒട്ടല്‍ മാറണമെങ്കില്‍ ബാഗിനകത്തുള്ള 'ലവന്‍' പുറത്തു വരണം. ചിലപ്പോ രണ്ട് പെഗ്ഗ്. ചിലപ്പോള്‍ അര കുപ്പി. ചുരുക്കം ചില ഒട്ടിപ്പോകള്‍ ഒരു മുഴുവന്‍ കുപ്പിയും കുത്തിയിരുന്നു ഒട്ടിച്ചു കളയും!

നാട്ടുകാരായ കുടിയന്സിനു അല്പം കള്ള് കൊടുക്കാനുള്ള വിഷമം കൊണ്ടാണ് ഞാന്‍ ഇരുട്ട് തപ്പി വരുന്നതു എന്ന് വായനക്കാര്‍ ദയവായി വിവക്ഷിക്കരുത്. കൊണ്ടുവരുന്ന കുപ്പി മുഴുവന്‍ ഇങ്ങനെ എനിക്ക് വേണ്ടപ്പെട്ട കുടിയന്മ്മാര്‍ തന്നെയാണ് കുടിക്കുന്നത്. എന്നാലും 'കഴിക്കുന്നവന്‍, അറിയുന്നില്ല പക്ഷെ വിളമ്പുന്നവന്‍ അറിയണ്ടേ?' എന്ന പഴമൊഴി ഇത്തരുണത്തില്‍ മാന്യ വായനക്കാര്‍ ഓര്‍ക്കുമല്ലോ?

അങ്ങനെ അരണ്ട വെളിച്ചത്തില്‍ , സിഗരറ്റിന്റെ പുക ഗുമു ഗുമാന്നു വിട്ടുകൊണ്ട് ഞാന്‍ നടക്കുകയാണ്. കുറച്ചു നടന്നപ്പോള്‍ അല്പം മുന്‍പിലായി ആരോ ഒരാള്‍ ഒരു സൈക്കിളും തള്ളിക്കൊണ്ട് നടന്നു പോകുന്നത് കണ്ടു. ഏതോ വഴിപോക്കന്‍ പഞ്ചര്‍ ആയ സൈക്കിളും തള്ളി പോവുകയാണ്. പക്ഷെ ആ നടപ്പില്‍ ഒരു പ്രത്യേകത എനിക്ക് തോന്നി. കാരണം പരിചമുട്ട് കളിക്കാര്‍ ചുവടു വയ്കുന്നതുപോലെ രണ്ടടി മുന്നോട്ടു നടന്നിട്ട് അടുത്ത രണ്ടടി പുറകോട്ടും പിന്നെ ഇടക്കൊക്കെ ഇടത്തോട്ടും വലത്തോട്ടും ഓരോ അടികളും വച്ചാണ് അദ്ദേഹം നടക്കുന്നത്. ആ നടപ്പിനൊപ്പം തന്നെ കൂടെയുള്ള സൈക്കിളും ചുവടു വയ്ക്കുന്നുണ്ട്‌. അതിനും പുറമെ"എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര പയങ്കരമേ' എന്ന മനോഹരമായ ഒരു ഗാനം കൂടി ആ മാന്യ ദേഹം ആലപിക്കുന്നുണ്ട്.

ആ ശബ്ദം! വളരെ പരിചയമുള്ളതാണ് എന്നെനിക്കു തോന്നി. യേശുദാസിന്റെയോ ജയച്ചന്ദ്രന്റെയോ അല്ല. പിന്നെ ആരാണാ ഗാന ഗന്ധര്‍വ്വന്‍? ഞാന്‍ തല പുകഞ്ഞാലോചിച്ചു. ഉടന്‍തന്നെ ആളെ പിടികിട്ടി. അതാണ്‌ നമ്മുടെ പാക്കരന്‍ ചേട്ടന്‍!!! ഞങ്ങളുടെയെല്ലാം ആരാധ്യപുരുഷനായ, അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനുമായ പാക്കരന്‍ ചേട്ടനാണ് പാട്ടു പാടി, താളമിട്ടു മുന്‍പോട്ടു പോകുന്നത്!

പാക്കരന്‍ ചേട്ടനെപ്പറ്റി പറയാന്‍ ഒത്തിരി ഉണ്ട്. ഞങളുടെ ഗ്രാമത്തിന്റെ അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനും മാത്രമല്ല എന്റെ ഗുരുവും കൂടിയാണ് പാക്കരന്‍ ചേട്ടന്‍! ഗുരു എന്നുപറഞ്ഞാല്‍ അക്ഷരം പഠിപ്പിച്ച ആളല്ല. കുടി പഠിപ്പിച്ച ആള്‍. ഞങളുടെ തന്നെ തെങ്ങില്‍ നിന്നും പാക്കരന്‍ ചേട്ടന്‍ ചെത്തിയെടുത്ത മധുര കള്ളാണ് ഞാന്‍ കുടിച്ച ആദ്യ മദ്യം. അത് എനിക്കും പാക്കരന്‍ ചേട്ടനും മാത്രമെ അറിയൂ. തന്നെയുമല്ല പാക്കരന്‍ ചേട്ടനെക്കുറിച്ചു വേറെ ഒരു വിശേഷണം കൂടിയുണ്ട്.ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോള്‍ പാക്കരന്‍ ചേട്ടനെ ശകുനം കണ്ടാല്‍ ആ കാര്യം നടന്നിരിക്കും എന്നാണു ഗ്രാമത്തിലെ പലരും പറയാറുള്ളത്. അത് ശരിയാണ് എന്ന് ഞാനും പറയും. കാരണം പട്ടാളത്തില്‍ ചേരാനായി രണ്ടു വര്‍ഷത്തോളം നടന്നിട്ടും രക്ഷയില്ലാതിരുന്ന എനിക്ക് അവസാനം ഈ പണി പറ്റില്ല എന്ന് നാട്ടുകാരും വീട്ടുകാരും പറയാന്‍ തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വന്ന കാള്‍ ലെറ്റര്‍ പ്രകാരം ഒന്നുകൂടി പോയിനോക്കാം എന്നുകരുതി ഇറങ്ങിയപ്പോള്‍ ഞാന്‍ ശകുനം കണ്ടത് പാക്കരന്‍ ചേട്ടനെയാണ്. അന്ന് തന്‍റെ കള്ള് കുടുക്കയില്‍ നിന്നും അല്പം കള്ളെടുത്ത് എന്റെ നെറുകയില്‍ കുടഞ്ഞിട്ടു "മോനേ നീ പോയി ഫിറ്റായി വാ" എന്ന് അനുഗ്രഹിച്ച ആളാണ് ഈ പാക്കരന്‍ ചേട്ടന്‍. എന്തായാലും പാക്കരന്‍ ചേട്ടന്റെ കള്ളിന്റെ ഗുണമാണോ എന്നറിയില്ല ആ പോക്കില്‍ ഞാന്‍ ഫിറ്റായി. അവിടുന്നിങ്ങോട്ടു ഫിറ്റ് തന്നെ ഫിറ്റ്. (ഇപ്പോഴും ചെറിയ രീതിയില്‍ ഫിറ്റാണ്).

ഒരു രഹസ്യം കൂടിയുണ്ട് പാക്കരന്‍ ചേട്ടനെപ്പറ്റി. അദ്ദേഹത്തിന് ഒരു മോളുണ്ട്‌. പേരു ശാന്തമ്മ. പേരു പോലെ തന്നെ ശാന്തയാണ് ശാന്തമ്മ. ഞങളുടെ ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം. അവളെ കെട്ടാന്‍ ആശയില്ലാത്ത യുവാക്കളില്ല ഞങളുടെ നാട്ടില്‍. ഹരിപ്പാട്ടുള്ള ഏതോ സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കുന്നു. ലീവിന് വരുമ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ അവളെ ബസ്റ്റോപ്പില്‍കാണാറുണ്ട്‌. അപ്പോഴൊക്കെ ഒരു ചെറിയ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട് അവള്‍.
അങ്ങനെയുള്ള പാക്കരന്‍ ചേട്ടനാണ് മുമ്പെ പോകുന്നത്. ഈ അവസ്ഥയില്‍ പാക്കരന്‍ ചേട്ടന് പിടി കൊടുത്താല്‍ അത് കുഴപ്പമാകും. കാരണം സൈക്കിള്‍ മാത്രമല്ല പാക്കരന്‍ ചേട്ടനും വീലൂരിയ നിലയിലാണ്. അപ്പോള്‍ മിണ്ടാതെ പോകുന്നതാണ് നല്ലത്. ഞാന്‍ മെല്ലെ റോഡിന്‍റെ അരികുചേര്ന്നു നടന്നു. പാക്കരന്‍ ചേട്ടനെ മറികടന്ന് അല്പം മുമ്പോട്ടു പോയി. അപ്പോഴാണ്‌ പുറകില്‍ നിന്നും ആ അലര്‍ച്ച കേട്ടത്. "ഭ ..പറ്റിക്കാന്‍ നോക്കുന്നോ? നില്ലെടാ അവിടെ ....."
ഞാന്‍ അറിയാതെ നിന്നുപോയി. ഇനി രക്ഷയില്ല. എന്റെ ബാഗിലിരിക്കുന്ന രണ്ടു കുപ്പികളില്‍ ഒരെണ്ണത്തിന്റെ ഭാവി അപകടത്തിലായി എന്ന കാര്യം ഉറപ്പായി. ഇനിയിപ്പോള്‍ അനുഭവിക്കുകതന്നെ. ഞാന്‍ തിരിഞ്ഞു നോക്കി.
പാക്കരന്‍ ചേട്ടന്റെ കൃശഗാത്രത്തോട് പിണങ്ങി ഉരിഞ്ഞുപോയ മുണ്ടിനെ യഥാ സ്ഥാനത്ത്‌ ഉറപ്പിക്കാനായി, കയ്യിലിരുന്ന സൈക്കിളിനെ സ്റ്റാന്റില്‍ വയ്കാന്‍ പാടുപെടുകയാണ് പാക്കരന്‍ ചേട്ടന്‍. അനുസരിക്കാന്‍ മടിക്കുന്ന സൈക്കിളിനോടായിരുന്നു ആ അലര്‍ച്ച. ആ പ്രയത്നത്തിനൊടുവില്‍ പാക്കരന്‍ ചേട്ടനും സൈക്കിളും കൂടി താഴെ വീണു. 'ഇത്രയും നാള്‍ ഞാന്‍ തന്നെ ചുമന്നില്ലേ ഇനി എന്നെ താന്‍ ചുമക്കു' എന്ന രീതിയില്‍ പാക്കരന്‍ ചേട്ടന്റെ പുറത്താണ് സൈക്കിളിന്റെ കിടപ്പ്!
എത്രയും പെട്ടെന്ന് സ്ഥലം വിട്ടേക്കാം എന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നാണ്‌ എനിക്കാ ബുദ്ധി തോന്നിയത്. അടിച്ച് കോണ്‍ തെറ്റി വഴിയില്‍ കിടക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്ത്‌ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചാലോ? ഒരു നല്ല കാര്യമല്ലേ അത്? തന്നെയുമല്ല ഒരു കേന്ദ്ര ഗവര്‍മെന്റ് ജോലിക്കാരനും അഞ്ചക്ക ശമ്പളമുള്ളവനും ആയിട്ടുള്ള യുവ കോമളന്‍ (ഞാന്‍ എന്നെ അങ്ങനെയാണ് വിളിക്കുന്നത്) തന്റെ പിതാവിനെ വീട്ടിലെത്താന്‍ സഹായിക്കുന്നത് കാണുന്ന ശാലീന സുന്ദരി ശാന്തമ്മ എനിക്ക് നൂറില്‍ നൂറു മാര്‍ക്കും തരില്ലേ? "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നല്ലേ ആപ്ത വാക്യം.?
പിന്നെ ഒട്ടും താമസിച്ചില്ല. സൈക്കിളുമായി ഗുസ്തി നടത്തിക്കൊണ്ടിരിക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി തോളത്തിട്ടു. വലതു കയ്യില്‍ സൈക്കിള്‍ പിടിച്ചു. എന്നിട്ട് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെപ്പോലെ ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീട് ലാക്കാക്കി നടന്നു.
പത്തു മിനിട്ട് കൊണ്ടു ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീടിനടുത്തെത്തി. വീടിനു മുന്‍പിലൂടെ ഒരു ചെറിയ കൈത്തോട്‌ ഒഴുകുന്നുണ്ട്. ഒരു തെങ്ങില്‍ തടിയാണ് പാലമായി ഇട്ടിരിക്കുന്നത്. ഞാന്‍ പാക്കരന്‍ ചേട്ടനെ താഴെ വച്ചു. എന്നിട്ട്‌ സൈക്കിള്‍ എടുത്ത്‌ പാലത്തിന്റെ അപ്പുറത്തെത്തിച്ചു. വീണ്ടും ഇക്കരെ വന്നു. വലതു തോളില്‍ ബാഗ് തൂക്കി. പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി പാലത്തിലേക്ക് കയറി.
പാലത്തിന്റെ പകുതി എത്തിയപ്പോള്‍ എന്റെ തോളില്‍ കിടന്ന ബാഗ് ഒന്നു വഴുതി. അത് പിടിക്കാനായി ആഞ്ഞ എന്റെ ബാലന്‍സ് പോയി. അതോടെ ഞാനും പാക്കരന്‍ ചേട്ടനും കോറസ്സായി അയ്യോ എന്നൊരു വിളി വിളിച്ചു. പിന്നെ എല്ലാം ശുഭം!
ഇരുട്ടില്‍, തോട്ടില്‍ നിന്നും ചക്ക വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ട പരിസരവാസികള്‍ ടോര്‍ച്ചും മറ്റുമായി ഓടിവന്നു. വീണ ഉടനെ തന്നെ ഞാനും പാക്കരന്‍ ചേട്ടനും ആവശ്യത്തിനുള്ള വെള്ളം കുടിച്ചു കോട്ട ഫുള്‍ ആക്കിയിരുന്നു. ഓടിവന്നവര്‍ ഒന്നുരണ്ടു പേര്‍ ചേര്ന്നു ഞങളെ കരക്ക്‌ കയറ്റി. ഇതിനിടയില്‍ പാക്കരന്‍ ചേട്ടന്റെ ഭാര്യ തങ്കമണിചേച്ചിയും മകള്‍ ശാന്തമ്മയും സ്ഥലത്തെത്തി.
വെള്ളം കുടിച്ചു വയര്‍ കുട്ടമാക്രിയുടെത് പോലെയായ പാക്കരന്‍ ചേട്ടനെയും കൂടെ പട്ടാളക്കാരനായ എന്നെയും കണ്ടതോടെ ഈ അവസ്ഥക്ക് കാരണക്കാരന്‍ ഞാനാണ് എന്ന രീതിയില്‍ അവര്‍ "അയ്യോ ഈ കാലമാടന്‍ ഒള്ള കള്ളെല്ലാം കുടിപ്പിച്ചു എന്റെ കേട്യോനെ കൊന്നെ" എന്ന് പറഞ്ഞു ഉറക്കെ അലമുറയിട്ടു. അത് കേട്ട നാട്ടുകാര്‍ ശരിയാണെന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ ദയനീയമായി അവരെ മാറി മാറി നോക്കി.
ഇതെല്ലാം കണ്ടു നിന്ന ശാന്തമ്മ എന്നെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കി. തന്‍റെ അച്ഛനെ കള്ളുകുടിപ്പിച്ചു കൊല്ലാന്‍ നോക്കിയതിന്റെ മുഴുവന്‍ വൈരാഗ്യവും ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി പാക്കരന്‍ ചേട്ടനെ എടുത്ത്‌ വീട്ടിലേക്ക് കൊണ്ടുപോയി. ആ ഗ്യാപ്പില്‍ ഞാന്‍ വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൂനിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.
ഒരു പരോപകാരം ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ ശപിച്ചു. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്ന് പറയുന്നതു വെറുതെയാണോ?