2010, നവംബർ 17, ബുധനാഴ്‌ച

"മു" ഇല്ലാത്ത പട്ടാളക്കാരന്‍

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരുടെ കണ്‍ കണ്ട ദൈവവും ഭക്ത വത്സലനുമായ "ആര്‍മി" തമ്പുരാന്‍ മൂന്നു മാസം കേരളത്തില്‍ ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം ഒരിക്കല്‍ എനിക്ക് കനിഞ്ഞരുളിയിരുന്നു.


അങ്ങനെ ജന്മനാട്ടിലെ കൊതുകു കടിയുടെ സുഖം നുകര്‍ന്ന് കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപ്പാരാ ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കിപ്പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.


സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി. ആളു കുറവായതിനാല്‍ വാതിലിനു അടുത്തു തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്നതു പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ മുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി നിന്നുകൊണ്ട് തനിക്ക് മുമ്പെ ബസ്സില്‍ കയറിപ്പോയ തന്റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.


അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറ്റുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്കുന്നവരെപ്പോലെ നിലയുറപ്പിച്ചു. അതോടെ എന്റെ നോട്ടത്തിന്റെ ദിശ ഞാന്‍ അങ്ങോട്ടു മാറ്റി.


പ്രമേഹരോഗി ഐസ് ക്രീം കടയിലേക്ക് നോക്കുന്നത് പോലെയുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അടുത്തു നില്ക്കുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് അവളുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കിച്ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ ഒളി കണ്ണിട്ടു നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.


എന്റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവുമൊക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തു നടക്കാറുള്ള പട്ടാളക്കാരുടെ കലാപരിപാടികള്‍ കണ്ടിട്ട് അവരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴിക്കുകയാണെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമേയുള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാരത്നമാണോ എന്റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !


ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി എന്റെ മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന മങ്കി ക്യാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു വച്ചിട്ട് തൂവാല കൊണ്ടു മുഖമൊക്കെ ഒന്ന് അമര്‍ത്തിത്തുടച്ച് ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു.


ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന വഴിക്ക് ഊറിച്ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ അവളുടെ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നതു പോലെ "തീര്‍ന്ന കേസ്സാഡീ, വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു..


ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. എന്റെ അടുത്തു തന്നെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെങ്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.


ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. അതിന്റെ കാരണം എന്താണ് എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് കൊണ്ട് ആ സീറ്റിനു വല്ല കുഴപ്പവും പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്.


"തീര്‍ന്ന പൌരന്മാര്‍" !!!


അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? അതു കൊണ്ടാവുമോ സര്‍ക്കാര്‍ ബസ്സില്‍ അവര്‍ക്ക് വേണ്ടി സീറ്റ് സംവരണം ചെയ്തിരിക്കുന്നത്? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് പെട്ടെന്ന് സംഗതി മനസ്സിലായി. കേരളത്തിലെ മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത്. പക്ഷെ ഏതോ മലയാള ഭാഷാ സ്നേഹി മുതിര്‍ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?


ഇറങ്ങിപ്പോകുന്ന പോക്കില്‍ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ്‌ എനിക്ക് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്കില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???

2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരു
പുതിയ പോസ്റ്റ് എഴുതാനുള്ള "ത്രെഡ് " കിട്ടിയ ഞാന്‍ ആ ത്രെഡുമായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ കയറി കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന "ത്രെഡ് വര്‍ദ്ധക രസായനം" അല്പമെടുത്ത് ഗ്ല്ലാസില്‍ ഒഴിച്ച് അതില്‍ "ത്രെഡ്" ഇട്ടതിനു ശേഷം സമം വെള്ളവുമായി കലര്‍ത്തി അച്ചാര്‍ ചിപ്സ് എന്നിവയുടെ അകമ്പടിയോടെ അല്പാല്പമായി പോസ്റ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.



"ഹോ മനുഷ്യനെ മിനക്കെടുത്താനുള്ള ഒരു സാധനം" ഞാന്‍ ദേഷ്യത്തോടെ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.


ഹലോ രഘുവല്ലേ?


ഹലോ രഘുവല്ല. ഇത് പട്ടാളം രഘുവാണ്...... കോന്‍ ബോല്‍ രേ ഭായ് ?


പെഗ്ഗുണ്ടോ സഖാവേ ഒരു സോഡാ എടുക്കാന്‍?


ങേ......???


എടാ... അളിയാ...നിനക്ക് മനസിലായില്ലേ... ഇതു ഞാനാ.....അനില്‍...


അനിലോ? ഏത് അനില്‍ ?


എടാ പണ്ട് ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന... കായംകുളം കാരന്‍ അനില്‍.


ഓ.. അനില്‍ !! അളിയാ നീ ഇപ്പോള്‍ എവിടെയാ ? സുഖം തന്നെ അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?


എടാ നിന്റെ വെടിക്കഥകള്‍ ഒക്കെ ഞാന്‍ വായിക്കുന്നുണ്ട്. നമ്മുടെ ഭീമന്‍ രഘുവിന്റെ കഥ എന്താ എഴുതാതിരുന്നത്?



ഭീമന്‍ രഘുവോ? അയ്യോ അങ്ങേരെ ഞാന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല.



എടാ ആ ഭീമന്‍ രഘുവല്ല. ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന ഭീമന്‍ രഘു. നമ്മുടെ രഘുനാഥ കുറുപ്പ്.



അപ്പോഴാണ്‌ എനിക്ക് രഘുനാഥ കുറുപ്പ് എന്ന കുറുപ്പ് സാറിനെ ഓര്‍മ വന്നത്. മിലിട്ടറി ട്രെയിനിംഗ് സമയത്ത് ഞങ്ങളുടെ ഫിസിക്കല്‍ ട്രെയിനിംഗ് ഉസ്താദ് ആയിരുന്നു കുറുപ്പ് സാര്‍. കുറുപ്പ് സാറിന്റെ പേര് കേട്ടാല്‍ നടുങ്ങാത്ത ആരും അന്ന് ഞങ്ങളുടെ ബാരക്കില്‍ ഉണ്ടായിരുന്നില്ല. സിനിമാതാരം ഭീമന്‍ രഘുവിന്റെ മുഖ സാദൃശ്യം ഉണ്ടായിരുന്നില്ല എങ്കിലും ശരീര സ്ഥിതി വച്ച് നോക്കിയാല്‍ ഒരു ഭീമന്‍ തന്നെയായിരുന്നു അദ്ദേഹം. ഭീമന്‍ രഘുവിനെപ്പോലെ മസ്സില് പിടിച്ചുള്ള നടത്തവും അദ്ദേഹത്തിന്റെ പോലെയുള്ള സംസാര രീതിയുമായിരുന്നു കുറുപ്പ് സാറിന്. അതുകൊണ്ട് മലയാളികള്‍ അദ്ദേഹത്തിനു കൊടുത്ത പേരാണ് " ഭീമന്‍ രഘു"



ഫിസിക്കല്‍ ട്രെയിനിങ്ങില്‍ ഭയങ്കര കണിശക്കാരനായിരുന്നു കുറുപ്പ് സാര്‍. പി ടി ഗ്രൗണ്ടില്‍ സമയത്തിനു മുന്‍പ് തന്നെ ഹാജരാകുന്ന അദ്ദേഹം താമസിച്ചു വരുന്നവരെക്കൊണ്ട് ഗ്രൌണ്ടിന്റെ ചുറ്റും പല തവണ ഓടിക്കുമെന്ന് മാത്രമല്ല തവള ചാട്ടം, തലകുത്തി മറിയല്‍, ഉരുളിച്ച തുടങ്ങിയ കലാപരിപാടികളും ചെയ്യിപ്പിക്കും. ഓടുന്നവരുടെ പിറകെ ഓടുകയും ഓട്ടത്തില്‍ പിറകില്‍ പോകുന്നവരെ ഓടിച്ചിട്ടടിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.



ഫിസികള്‍ ട്രെയിനിംഗ് ചെയ്യിക്കുക എന്നത് കൂടാതെ വൈകുന്നേരങ്ങളില്‍ ബാരക്കുകളില്‍ മിന്നല്‍ പരിശോധന നടത്തുക, ബാരക്കിന്റെ പിന്നില്‍ പോയിരുന്നു സിഗരറ്റ് , ബീഡി എന്നിവ വലിക്കുന്നവരെ കയ്യോടെ പിടിക്കുക, ഹാന്‍സ്, പാന്‍ പരാഗ് മുതലായ പുകയില ഇത്പന്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഹിന്ദിക്കാരെ അവരുടെ പെട്ടിയിലും മറ്റും ഒളിച്ചു വച്ചിരിക്കുന്ന സാധനസാമഗ്രികള്‍ സഹിതം പിടിച്ചു കൊണ്ട് പോയി ഹവില്‍ദാര്‍ മേജറിന്റെ മുന്‍പില്‍ ഹാജരാക്കുക, അവര്‍ക്ക് ഹവില്‍ദാര്‍ മേജര്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷാ വിധികള്‍ നടപ്പാക്കുക എന്നിവയായിരുന്നു കുറുപ്പ് സാറിന്റെ ഡ്യൂട്ടികള്‍.


സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു. കുറുപ്പ് സാറിന്റെ സ്വന്തം നാടുകാരനായിരുന്നു അയാള്‍. തന്റെ നാട്ടുകാരന്‍ ആയതു കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് സാറിന് അയാളോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആയതു മുതലാക്കിയ മേല്‍പ്പടിയാന്‍ താന്‍ കുറുപ്പ് സാറിന്റെ "സ്വന്തം ആളാണെന്നും" കുറുപ്പ് സാര്‍ ഇല്ലാത്തപ്പോള്‍ ബാരക്കിന്റെ ചുമതല തനിക്കാണെന്നും ജൂനിയര്‍ "റിക്രൂട്ട്" കളെ അറിയിച്ചു. (പട്ടാളത്തില്‍ ബേസിക് ട്രെയിനിംഗ് നടത്തുന്നവരെ വിളിക്കുന്ന പേരാണ് റിക്രൂട്ട്) മാത്രമല്ല ബാരക്കില്‍ ആരും അറിയാതെ റിക്രൂട്ടുകള്‍ നടത്തുന്ന കള്ളുകുടി, സിഗരറ്റ് വലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കുറുപ്പ് സാറിനെ അറിയിക്കാനും തുടങ്ങി. അത് മനസ്സിലാകിയ ട്രയിനികള്‍ കുറുപ്പ് സാറിനെ എന്നപോലെ അദ്ദേഹത്തിന്റെ വാലിനെയും പേടിച്ചു തുടങ്ങി. ഒപ്പം മലയാളികളായ ട്രയിനികള്‍ അയാള്‍ക്കൊരു പേരും കൊടുത്തു.



കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരിക്കല്‍ ബീഹാറുകാരനായ തിവാരി എന്നൊരു റിക്രൂട്ടിന്റെ പെട്ടിയില്‍ ഇരിക്കുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റി വാലുകുറുപ്പിന് വിവരം കിട്ടുകയും ആ വിവരം ഉടന്‍തന്നെ കുറുപ്പ് സാറിനെ അറിയിക്കുമെന്ന് തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുപ്പ് സാര്‍ അറിഞ്ഞാല്‍ വലിയ പണീഷ് മെന്റ് കിട്ടും എന്നുറപ്പുള്ള തിവാരി വാലുകുറുപ്പുമായി ഒരു ധാരണ ഉണ്ടാക്കുകയും ആ ധാരണ പ്രകാരം വിസ്കിയുടെ കുപ്പി വാലുകുറുപ്പിന് കൊടുക്കുകയും പ്രശ്നം ഗോപ്യമായി പരിഹരിക്കുകയും ചെയ്തു. കിട്ടിയ കുപ്പി അന്ന് വൈകുന്നേരം തന്നെ വാലു കുറുപ്പും കൂട്ടുകാരും പൊട്ടിച്ചു കഴിക്കുകയും ചെയ്തു.



അങ്ങനെ ബാരക്കില്‍ വരുന്ന കുപ്പികളെക്കുറിച്ച് വിവരം ശേഖരിച്ചു കുറുപ്പ് സാറിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി കുപ്പി സ്വന്തമാക്കിയ ശേഷം വൈകുന്നേരങ്ങളില്‍ അടിച്ചു പിമ്പിരിയായി നടന്നിരുന്ന വാലുകുറുപ്പിന് ഒരിക്കല്‍ അക്കിടി പറ്റി...


ഒറീസ്സക്കാരനായ റിക്രൂട്ട് സാഹൂ എവിടെ നിന്നോ ഒരു കുപ്പി കൊണ്ടു വന്നിട്ടുണ്ടെന്നും വൈകുന്നേരം ഒറീസ്സക്കാര്‍ എല്ലാവരും ചേര്‍ന്ന് അത് കുടിക്കുവാനുള്ള പ്ലാന്‍ ഉണ്ടെന്നും വിവരം കിട്ടിയ വാലു കുറുപ്പ് മെസ്സില്‍ ജോലിയിലായിരുന്ന സാഹുവിനെ കണ്ടിട്ട് കുപ്പിയുടെ വിവരം തിരക്കി. കുപ്പിയുടെ വിവരം കുറുപ്പ് സാര്‍ അറിഞ്ഞു കഴിഞ്ഞുവെന്നും കുപ്പി തന്റെ കൈവശം കൊടുത്തുവിടാന്‍ കുറുപ്പ് സാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ടെന്നും പറഞ്ഞതോടെ ഭയന്നു പോയ സാഹു ഉടന്‍ ബാരക്കിലെത്തി കുപ്പി എടുത്തു വാലു കുറുപ്പിന്റെ കൈവശം ഏല്പിച്ചു.



കുപ്പി കൊടുത്തിട്ട് തിരിച്ചു വന്ന സാഹൂ മെസ്സില്‍ നില്‍ക്കുന്ന കുറുപ്പ് സാറിനെ കണ്ടതോടെ തന്നെ പിടിക്കാന്‍ കുറുപ്പ് സാര്‍ നേരിട്ട് മെസ്സിലെത്തിയതാണെന്ന് ധരിച്ച്, കുപ്പി കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി ഒരിക്കലുംആവര്‍ത്തിക്കില്ല, ഇത്തവണ ക്ഷമിക്കണമെന്നുമുള്ള മുന്‍‌കൂര്‍ ജാമ്യാപേക്ഷ കുറുപ്പ് സാറിന് കൊടുത്തു. കാര്യമറിയാതെ അന്തംവിട്ടു പോയ കുറുപ്പ് സാര്‍ സാഹുവുമായി ഉടന്‍ ബാരക്കില്‍ എത്തുകയും ബാരക്കിന്റെ പിറകിലുള്ള വരാന്തയില്‍ ഇരുന്നിരുന്ന വാലുകുറുപ്പിനെ കുപ്പി സഹിതവും ഒപ്പമുണ്ടായിരുന്ന വാലു കുറുപ്പിന്റെ സുഹൃത്ത് അനിലിനെ അച്ചാറിന്റെ ചെറിയ ഭരണി സഹിതവും പൊക്കി.


റമ്മു കുപ്പിയും അച്ചാറുമായി കുറുപ്പ് സാറിന്റെ നേതൃത്തത്തില്‍ ഹവില്‍ദാര്‍ മേജറുടെ ഓഫീസ്സിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന വാലു കുറുപ്പിനെയും അനിലിനെയും കണ്ടു ബാരക്കിലുള്ള റിക്രൂട്ടുകള്‍ അന്തം വിട്ടു നിന്നു



ഭീമന്‍ രഘുവിനു വാല് കുറുപ്പിനോടുള്ള ബന്ധവും വാലുകുറുപ്പിന് അനിലുമായുള്ള ബന്ധവും മാന്യ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?

2010, ജനുവരി 29, വെള്ളിയാഴ്‌ച

മോട്ടന്‍ സാറിന്റെ മുട്ട് വേദന..




ടി വിയില്‍ റിപ്പബ്ലിക് ദിന പരേഡ് കണ്ടു കൊണ്ടിരുന്നപ്പോഴാണ്‌ ഞാന്‍ "മോട്ടന്‍" സാറിനെ ഓര്‍മിച്ചത്‌..

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പല തവണ പങ്കെടുത്തിത്തുള്ള മാന്യദേഹമാണ് ഹവില്‍ദാര്‍ ശ്യാം ലാല്‍ മോട്ടന്‍ എന്ന "എസ്.എല്‍.മോട്ടന്‍". ഹിമാചല്‍ പ്രദേശ്‌ ആണ് അദ്ദേഹത്തിന്റെ ജന്മദേശം.

ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ ഡല്‍ഹിയില്‍ എത്തി അവിടുത്തെ അതി ശൈത്യവും മൂടല്‍ മഞ്ഞും വക വയ്ക്കാതെ മൂന്നു മാസത്തിലധികം കഠിനമായ പ്രാക്ടീസ് നടത്തിയതിനു ശേഷമാണ് ആര്‍.ഡി പരേഡ് എന്ന റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുന്നത്.

നിരന്തരമായ പ്രാക്ടീസിന് ശേഷം തിരിച്ചു യൂണിറ്റില്‍ വരുന്ന പലര്‍ക്കും ഉണ്ടാകാവുന്ന ഒരസുഖമാണ് "മുട്ട് വേദന"

പക്ഷെ സ്വതവേ മടിയനായ മോട്ടന്‍ സാറിനു മുട്ട് വേദന അസുഖമേയല്ല.... അതൊരു സുഖമാണ്......കാരണം, എന്ത് ജോലി ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം ഉടനെ പറയും.


"മേരെ ഘുട്നെ മേം ദര്‍ദ് ഹെ" (എനിക്ക് മുട്ട് വേദനയാ!!)

അതോടെ ആര്‍ ഡി പരേഡില്‍ പങ്കെടുത്തു വന്ന മാന്യദേഹമെന്ന പരിഗണയില്‍ മോട്ടന്‍ സാറിന്റെ ജോലി ഞങ്ങള്‍ ആരുടെയെങ്കിലും തലയില്‍ വന്നു വീഴും. !!

രാവിലെ പി. ടി ക്ക് പോകാനായി എല്ലാവരും തയ്യാറാകുമ്പോള്‍ മോട്ടന്‍ സാര്‍ മൂടിപ്പുതച്ചു കിടന്നു നല്ല ഉറക്കമായിരിക്കും. ആരെങ്കിലും വിളിച്ചുണര്‍ത്തിയാല്‍ ഉടനെ അദ്ദേഹം ദേഷ്യത്തോടെ ചോദിക്കും.


"എനിക്ക് മുട്ട് വേദനയാണെന്ന് നിനക്കറിയില്ലേ?" പിന്നെ വീണ്ടും പുതപ്പിനുള്ളില്‍ കയറും...


കമ്പിളിയ്ക്കുള്ളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന മോട്ടന്‍ സാറിനെ അസൂയയോടെ നോക്കിയിട്ട് ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ പി ടി ക്ക് പോകും.


അങ്ങനെ സ്ഥിരം മുട്ടു വേദനക്കാരനായ മോട്ടന്‍ സാറിനു ഞങ്ങള്‍ മലയാളികള്‍ സ്നേഹത്തോടെ ഒരു പേരു കൊടുത്തു. "മുട്ടന്‍ സാര്‍".

മോട്ടന്‍ സാറിന്റെ മുട്ട് വേദന യൂണിറ്റില്‍ സംസാര വിഷയമായി. ഹവില്‍ദാര്‍ മേജര്‍ സുബേദാര്‍ മേജരോടും സുബേദാര്‍ മേജര്‍ സി ഓ സാബിനോടും ഈ മുട്ടന്‍ കാര്യം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. മോട്ടന്‍ സാറിന്റെ മുട്ട് വേദന മാറാത്തതില്‍ സി ഓ സാബ് ആശങ്ക പ്രകടിപ്പിക്കുകയും ഖേദിക്കുകയും ചെയ്തു..

ജോലിയുടെ കാര്യം പറയുമ്പോള്‍ മാത്രമേ മോട്ടന്‍ സാറിനു മുട്ട് വേദന വരികയുള്ളൂ എന്നും അല്ലാത്തപ്പോള്‍ അദേഹത്തിന് യാതൊരു വിധ വേദനയും ഇല്ലെന്നും ഹൃദയ വേദനയോടെ ഞങ്ങള്‍ രഹസ്യമായി പരസ്പരം പറഞ്ഞു.


ഒടുവില്‍ മോട്ടന്‍ സാര്‍ തന്നെ ആവശ്യപ്പെട്ട പ്രകാരം അധികം മുട്ട് വേദന വരാത്ത ഒരു ജോലി അദ്ദേഹത്തിനു കൊടുത്തു. യൂണിറ്റു മെസ്സിന്റെ "മെസ്സ് കമാണ്ടര്‍" എന്ന മുട്ടില്ലാത്ത ജോലി.


അതോടെ മോട്ടന്‍ സാറിന് പുതിയ ഒരു പേരും കൂടി വീണു..."മട്ടന്‍ സാര്‍".


മെസ്സില്‍ വരുന്ന മട്ടന്റെ (ആട്ടിറച്ചി) മുക്കാല്‍ പങ്കും സ്വയം അകത്താക്കുന്നതിന്റെ ബഹുമാന സൂചകമായി ഹിന്ദിക്കാര്‍ കൊടുത്ത പേരാണ് അത്.


എങ്ങനെയെങ്കിലും അടുത്ത തവണ ആര്‍ ഡി പരേഡിന് പോകണമെന്നും അതിനു ശേഷം തിരിച്ചു വന്നു മോട്ടന്‍ സാറിനെപ്പോലെ മുട്ട് വേദനയായി കുറച്ചു നാള്‍ മട്ടനടിച്ചു കിടക്കണമെന്നും ഞാനും ആഗ്രഹിച്ചു.


മെസ്സ് കമാണ്ടര്‍ ആയ മോട്ടന്‍ സാര്‍ മെസ്സിന്റെ അരികിലുള്ള ഒരു മുറിയില്‍ തന്നെയാണ് താമസം. മെസ്സിലെ പാചകക്കാരനും തമിഴനുമായ ചിന്‍ രാജ് ആണ് അദ്ദേഹത്തിന്റെ കൂടെയുള്ള സഹ മുറിയന്‍. മുറിയനും സഹ മുറിയനും തമ്മില്‍ നമ്മുടെ വി എസും പിണറായിയും പോലെ നല്ല സ്വര ചേര്‍ച്ചയാണ്. പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ മോട്ടന്‍ സാറും തമിഴ് കലര്‍ന്ന ഹിന്ദിയില്‍ ചിന്‍ രാജും സംസാരിക്കുമ്പോള്‍ മെസ്സില്‍ ആകെപ്പടെ ഒരു പിണങ്ങാറായി മയം.!


അങ്ങനെ ചിന്‍ രാജും മട്ടനുമായി മുട്ടന്‍ ഗുസ്തി പിടിച്ചു കാലം കഴിയവേ മോട്ടന്‍ സാറിനു പെട്ടെന്നൊരു മോഹമുദിച്ചു.

ഉടനെ ചുട്ടിക്കു (ലീവിന്) പോകണം. നാട്ടില്‍ നിന്നും ഭാര്യയുടെ കത്ത് വന്നിരിക്കുന്നു. പെട്ടെന്ന് ചെല്ലണമത്രേ !!


മോട്ടന്‍ സാര്‍ ഉടനെ ലീവ് ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു. അതുമായി കമ്പനി ഓഫീസിലേയ്ക്ക് പോയി...


സുബേദാര്‍ മേജറെ കണ്ടു കാര്യം ഉണര്‍ത്തിച്ചു. ഒപ്പം മെസ്സില്‍ നിന്നും സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുവന്ന ചൂട് ചായ ഒഴിച്ചു കൊടുത്തു. അത് കുടിച്ച സുബേദാര്‍ മേജര്‍ കുറച്ചു കൂടി മേജറായി. ലീവ് ആപ്ലിക്കേഷന്‍ കയ്യിലെടുത്തു നേരെ സി ഓ സാബിന്റെ അരികിലേയ്ക്ക് വിട്ടു. ജവാന്‍ ലീവിന് പോയിട്ട് ഒത്തിരി നാളായെന്നും പെട്ടെന്ന് ചെല്ലാനായി ജവാന്റെ ഭാര്യ കത്തയച്ചിരിക്കുന്നു എന്നും ജവാനെ ലീവിന് വിടേണ്ടത് വളരെ അത്യാവശ്യമാണെന്നും അറിയിച്ചു.


മോട്ടന്‍ സാബ് ഓഫീസിനു പുറത്തു അക്ഷമനായി കാത്തു നിന്നു...സുബേദാര്‍ മേജര്‍ വരാന്‍ വൈകിയപ്പോള്‍ മുട്ട് വേദന മറന്നു വരാന്തയില്‍ കൂടി മുട്ടന്‍ സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.


ഒടുവില്‍ സുബേദാര്‍ മേജര്‍ സി ഓ യുടെ ഓഫീസില്‍ നിന്നും പുറത്തു വന്നു..അദ്ദേഹം ലീവ് ആപ്ലിക്കേഷന്‍ മോട്ടന്‍ സാബിന്റെ കയ്യില്‍ കൊടുത്തു.


അതില്‍ സി ഓ സാബ് ഇങ്ങനെ എഴുതിയിരുന്നു..

"ജവാന് ചുട്ടിക്ക് പോകാന്‍ സാധ്യമല്ല.. എന്തെന്നാല്‍ അദ്ദേഹത്തിനു മുട്ട് വേദനയാണ്...!!!"