2010, ജനുവരി 29, വെള്ളിയാഴ്‌ച

മോട്ടന്‍ സാറിന്റെ മുട്ട് വേദന..




ടി വിയില്‍ റിപ്പബ്ലിക് ദിന പരേഡ് കണ്ടു കൊണ്ടിരുന്നപ്പോഴാണ്‌ ഞാന്‍ "മോട്ടന്‍" സാറിനെ ഓര്‍മിച്ചത്‌..

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പല തവണ പങ്കെടുത്തിത്തുള്ള മാന്യദേഹമാണ് ഹവില്‍ദാര്‍ ശ്യാം ലാല്‍ മോട്ടന്‍ എന്ന "എസ്.എല്‍.മോട്ടന്‍". ഹിമാചല്‍ പ്രദേശ്‌ ആണ് അദ്ദേഹത്തിന്റെ ജന്മദേശം.

ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ ഡല്‍ഹിയില്‍ എത്തി അവിടുത്തെ അതി ശൈത്യവും മൂടല്‍ മഞ്ഞും വക വയ്ക്കാതെ മൂന്നു മാസത്തിലധികം കഠിനമായ പ്രാക്ടീസ് നടത്തിയതിനു ശേഷമാണ് ആര്‍.ഡി പരേഡ് എന്ന റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുന്നത്.

നിരന്തരമായ പ്രാക്ടീസിന് ശേഷം തിരിച്ചു യൂണിറ്റില്‍ വരുന്ന പലര്‍ക്കും ഉണ്ടാകാവുന്ന ഒരസുഖമാണ് "മുട്ട് വേദന"

പക്ഷെ സ്വതവേ മടിയനായ മോട്ടന്‍ സാറിനു മുട്ട് വേദന അസുഖമേയല്ല.... അതൊരു സുഖമാണ്......കാരണം, എന്ത് ജോലി ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം ഉടനെ പറയും.


"മേരെ ഘുട്നെ മേം ദര്‍ദ് ഹെ" (എനിക്ക് മുട്ട് വേദനയാ!!)

അതോടെ ആര്‍ ഡി പരേഡില്‍ പങ്കെടുത്തു വന്ന മാന്യദേഹമെന്ന പരിഗണയില്‍ മോട്ടന്‍ സാറിന്റെ ജോലി ഞങ്ങള്‍ ആരുടെയെങ്കിലും തലയില്‍ വന്നു വീഴും. !!

രാവിലെ പി. ടി ക്ക് പോകാനായി എല്ലാവരും തയ്യാറാകുമ്പോള്‍ മോട്ടന്‍ സാര്‍ മൂടിപ്പുതച്ചു കിടന്നു നല്ല ഉറക്കമായിരിക്കും. ആരെങ്കിലും വിളിച്ചുണര്‍ത്തിയാല്‍ ഉടനെ അദ്ദേഹം ദേഷ്യത്തോടെ ചോദിക്കും.


"എനിക്ക് മുട്ട് വേദനയാണെന്ന് നിനക്കറിയില്ലേ?" പിന്നെ വീണ്ടും പുതപ്പിനുള്ളില്‍ കയറും...


കമ്പിളിയ്ക്കുള്ളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന മോട്ടന്‍ സാറിനെ അസൂയയോടെ നോക്കിയിട്ട് ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ പി ടി ക്ക് പോകും.


അങ്ങനെ സ്ഥിരം മുട്ടു വേദനക്കാരനായ മോട്ടന്‍ സാറിനു ഞങ്ങള്‍ മലയാളികള്‍ സ്നേഹത്തോടെ ഒരു പേരു കൊടുത്തു. "മുട്ടന്‍ സാര്‍".

മോട്ടന്‍ സാറിന്റെ മുട്ട് വേദന യൂണിറ്റില്‍ സംസാര വിഷയമായി. ഹവില്‍ദാര്‍ മേജര്‍ സുബേദാര്‍ മേജരോടും സുബേദാര്‍ മേജര്‍ സി ഓ സാബിനോടും ഈ മുട്ടന്‍ കാര്യം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. മോട്ടന്‍ സാറിന്റെ മുട്ട് വേദന മാറാത്തതില്‍ സി ഓ സാബ് ആശങ്ക പ്രകടിപ്പിക്കുകയും ഖേദിക്കുകയും ചെയ്തു..

ജോലിയുടെ കാര്യം പറയുമ്പോള്‍ മാത്രമേ മോട്ടന്‍ സാറിനു മുട്ട് വേദന വരികയുള്ളൂ എന്നും അല്ലാത്തപ്പോള്‍ അദേഹത്തിന് യാതൊരു വിധ വേദനയും ഇല്ലെന്നും ഹൃദയ വേദനയോടെ ഞങ്ങള്‍ രഹസ്യമായി പരസ്പരം പറഞ്ഞു.


ഒടുവില്‍ മോട്ടന്‍ സാര്‍ തന്നെ ആവശ്യപ്പെട്ട പ്രകാരം അധികം മുട്ട് വേദന വരാത്ത ഒരു ജോലി അദ്ദേഹത്തിനു കൊടുത്തു. യൂണിറ്റു മെസ്സിന്റെ "മെസ്സ് കമാണ്ടര്‍" എന്ന മുട്ടില്ലാത്ത ജോലി.


അതോടെ മോട്ടന്‍ സാറിന് പുതിയ ഒരു പേരും കൂടി വീണു..."മട്ടന്‍ സാര്‍".


മെസ്സില്‍ വരുന്ന മട്ടന്റെ (ആട്ടിറച്ചി) മുക്കാല്‍ പങ്കും സ്വയം അകത്താക്കുന്നതിന്റെ ബഹുമാന സൂചകമായി ഹിന്ദിക്കാര്‍ കൊടുത്ത പേരാണ് അത്.


എങ്ങനെയെങ്കിലും അടുത്ത തവണ ആര്‍ ഡി പരേഡിന് പോകണമെന്നും അതിനു ശേഷം തിരിച്ചു വന്നു മോട്ടന്‍ സാറിനെപ്പോലെ മുട്ട് വേദനയായി കുറച്ചു നാള്‍ മട്ടനടിച്ചു കിടക്കണമെന്നും ഞാനും ആഗ്രഹിച്ചു.


മെസ്സ് കമാണ്ടര്‍ ആയ മോട്ടന്‍ സാര്‍ മെസ്സിന്റെ അരികിലുള്ള ഒരു മുറിയില്‍ തന്നെയാണ് താമസം. മെസ്സിലെ പാചകക്കാരനും തമിഴനുമായ ചിന്‍ രാജ് ആണ് അദ്ദേഹത്തിന്റെ കൂടെയുള്ള സഹ മുറിയന്‍. മുറിയനും സഹ മുറിയനും തമ്മില്‍ നമ്മുടെ വി എസും പിണറായിയും പോലെ നല്ല സ്വര ചേര്‍ച്ചയാണ്. പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ മോട്ടന്‍ സാറും തമിഴ് കലര്‍ന്ന ഹിന്ദിയില്‍ ചിന്‍ രാജും സംസാരിക്കുമ്പോള്‍ മെസ്സില്‍ ആകെപ്പടെ ഒരു പിണങ്ങാറായി മയം.!


അങ്ങനെ ചിന്‍ രാജും മട്ടനുമായി മുട്ടന്‍ ഗുസ്തി പിടിച്ചു കാലം കഴിയവേ മോട്ടന്‍ സാറിനു പെട്ടെന്നൊരു മോഹമുദിച്ചു.

ഉടനെ ചുട്ടിക്കു (ലീവിന്) പോകണം. നാട്ടില്‍ നിന്നും ഭാര്യയുടെ കത്ത് വന്നിരിക്കുന്നു. പെട്ടെന്ന് ചെല്ലണമത്രേ !!


മോട്ടന്‍ സാര്‍ ഉടനെ ലീവ് ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു. അതുമായി കമ്പനി ഓഫീസിലേയ്ക്ക് പോയി...


സുബേദാര്‍ മേജറെ കണ്ടു കാര്യം ഉണര്‍ത്തിച്ചു. ഒപ്പം മെസ്സില്‍ നിന്നും സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുവന്ന ചൂട് ചായ ഒഴിച്ചു കൊടുത്തു. അത് കുടിച്ച സുബേദാര്‍ മേജര്‍ കുറച്ചു കൂടി മേജറായി. ലീവ് ആപ്ലിക്കേഷന്‍ കയ്യിലെടുത്തു നേരെ സി ഓ സാബിന്റെ അരികിലേയ്ക്ക് വിട്ടു. ജവാന്‍ ലീവിന് പോയിട്ട് ഒത്തിരി നാളായെന്നും പെട്ടെന്ന് ചെല്ലാനായി ജവാന്റെ ഭാര്യ കത്തയച്ചിരിക്കുന്നു എന്നും ജവാനെ ലീവിന് വിടേണ്ടത് വളരെ അത്യാവശ്യമാണെന്നും അറിയിച്ചു.


മോട്ടന്‍ സാബ് ഓഫീസിനു പുറത്തു അക്ഷമനായി കാത്തു നിന്നു...സുബേദാര്‍ മേജര്‍ വരാന്‍ വൈകിയപ്പോള്‍ മുട്ട് വേദന മറന്നു വരാന്തയില്‍ കൂടി മുട്ടന്‍ സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.


ഒടുവില്‍ സുബേദാര്‍ മേജര്‍ സി ഓ യുടെ ഓഫീസില്‍ നിന്നും പുറത്തു വന്നു..അദ്ദേഹം ലീവ് ആപ്ലിക്കേഷന്‍ മോട്ടന്‍ സാബിന്റെ കയ്യില്‍ കൊടുത്തു.


അതില്‍ സി ഓ സാബ് ഇങ്ങനെ എഴുതിയിരുന്നു..

"ജവാന് ചുട്ടിക്ക് പോകാന്‍ സാധ്യമല്ല.. എന്തെന്നാല്‍ അദ്ദേഹത്തിനു മുട്ട് വേദനയാണ്...!!!"