2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.  

2013, ജനുവരി 12, ശനിയാഴ്‌ച

ഓപ്പറേഷന്‍ തൂഫാന്‍

"രഘൂ... ഇന്നു രാത്രിയില്‍ ഓപ്പറേഷനുണ്ട്..റേഡിയോ  സെറ്റുമായി പോകേണ്ടത്  നീയാണ് "

രാത്രിയിലെ കാവല്‍ ഡ്യൂട്ടിയും കഴിഞ്ഞു ബാരക്കിലെത്തി *ഇന്‍സാസ്  റൈഫിളില്‍ നിന്നും    *മാഗസീന്‍ ഊരിയെടുത്ത്  അതിനുള്ളിലെ വെടിയുണ്ടകള്‍ ഓരോന്നായി ശ്രദ്ധയോടെ പുറത്തെടുത്തു കൊണ്ടിരുന്ന ഞാന്‍ ആ ഓര്‍ഡര്‍ കേട്ട്  അല്പം വേദനയും അതിലേറെ ദേഷ്യവും  കലര്‍ത്തി സുബേദാര്‍ രസ്തോഗി സാബിനെ നോക്കി.

എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായെങ്കിലും  ഗൌരവം വിടാതെ അദ്ദേഹം തുടര്‍ന്നു.

"പലരും ലീവിനും മറ്റും പോയിരിക്കുന്നതു കൊണ്ട്  സെക്ഷനില്‍ ആളുകള്‍ കുറവാണ്. പക്ഷെ അതിന്റെ പേരില്‍  ഓപ്പറേഷന്‍ മാറ്റിവയ്ക്കാന്‍ പറ്റില്ല. ലെഫ്റ്റനന്റ്  സന്യാല്‍ സാബാണ് ഓപ്പറേഷന്‍ കമാണ്ടര്‍. ഇന്നു രാവിലെ പത്തു മണിയ്ക്ക്  സന്യാല്‍ സാബിന്റെ *ബ്രീഫിംഗ്  ഉണ്ട്. അതിനു മുന്‍പ് റേഡിയോ ചെക്കു ചെയ്തു *സീക്രസി ഡിവൈസും എടുത്തു റെഡിയായി നില്‍ക്കണം. ബാക്കി  കാര്യങ്ങള്‍ സന്യാല്‍ സാബ് പറയും"

ഈശ്വരാ... ഇന്നെങ്കിലും രാത്രിയില്‍ സ്വസ്ഥമായി രണ്ടു മണിക്കൂര്‍  ഉറങ്ങാമെന്ന് കരുതിയതാണ്. അതും വെറുതെയായി. ഗ്രാമത്തില്‍ എവിടെയോ ഉഗ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ കണ്ടുപിടിക്കാനുള്ള പുറപ്പാടാണ്.  ഓപ്പറേഷന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ വയര്‍ലെസ്സ് സെറ്റിലൂടെ*ബ്രിഗേഡ് മേജറെ അറിയിക്കുക എന്നതാണ്  ഓപ്പറേഷനില്‍ എന്റെ കര്‍ത്തവ്യം.

ഞാന്‍ പെട്ടെന്ന് കുളിച്ചു തയാറായി റേഡിയോ സ്റ്റോറിലെത്തി. സ്റ്റോര്‍മാനായ മുരളി സാറും സെക്ഷന്‍ ഹെഡ് ഹവില്‍ദാര്‍ ത്രിവേദിയും നേരത്തെ തന്നെ സ്റ്റോറില്‍ എത്തിയിട്ടുണ്ട്.

"ഇന്നു നറുക്കു വീണത്‌  നിനക്കാണല്ലേ?..കഷ്ടം..ആ രസ്തോഗി ഒരു കുഴപ്പക്കാരനാ..അയാള്‍ക്ക്‌  നമ്മള്‍ മലയാളികളോട്  ഒരു വേര്‍തിരിവുണ്ട്...അല്ലെങ്കില്‍ ഇന്നലെ രാത്രി മുഴവന്‍ ഡ്യൂട്ടി കൊടുത്ത നിന്നെ ഇന്നുരാത്രിയില്‍ ഓപ്പറേഷന് വിടുമോ?" മുരളി സാര്‍ വേദനയോടെ ചോദിച്ചു.

"എന്തു ചെയ്യാനാ  സാര്‍...ഞാനിവിടെ  പുതിയ ആളല്ലേ.. അല്ലെങ്കില്‍തന്നെ പട്ടാളത്തിന്റെ ഓര്‍ഡര്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ?"

അലമാരിയില്‍ നിന്നും മുരളിസാര്‍ എടുത്തുതന്ന റേഡിയോ സെറ്റില്‍ ആന്റിനയും ബാറ്ററിയും  കണക്റ്റ്  ചെയ്തുകൊണ്ട്  ഞാന്‍ പറഞ്ഞു.

 സെക്ഷന്‍ ഹെഡ്  ത്രിവേദിയ്ക്ക്  ഞങ്ങള്‍ പറഞ്ഞതൊന്നും  മനസ്സിലായില്ല.  എങ്കിലും  അയാള്‍ അല്പം സംശയഭാവത്തോടെ  ഞങ്ങള്‍  ഇരുവരെയും മാറി മാറി നോക്കി.

ഞാന്‍ സ്റ്റോര്‍ ഇന്‍-ഔട്ട്‌  ബുക്കില്‍ റേഡിയോ സെറ്റിന്റെ  നമ്പരും അതിന്റെ അനുബന്ധ സാമഗ്രികളുടെ വിവരങ്ങളും എഴുതി ഒപ്പുവച്ചു. പിന്നെ റേഡിയോ സെറ്റ് പുറത്തു തൂക്കി സ്റ്റോറില്‍  നിന്നിറങ്ങി.

"രഘൂ... സൂക്ഷിക്കണം.  ഓപ്പറേഷന്‍  നേരംവെളുക്കുന്നതുവരെ നീളാന്‍ വഴിയുണ്ട്.   കമാണ്ടര്‍ സന്യാല്‍ സാബ്  പുതിയ പയ്യനാണ്. അദേഹത്തിന്  പരിചയക്കുറവുണ്ട്.  കഴിഞ്ഞ ഓപ്പറേഷനില്‍ നമുക്ക്  നഷ്ടപ്പെട്ടതു  രണ്ടുപേരാണ്.  സുജിത്തും ഭീംസിങ്ങും. ഇത്തവണ ആര്‍ക്കും ആപത്തുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍  പ്രാര്‍ഥിക്കാം"

ഞാന്‍ തിരിഞ്ഞു മുരളി സാറിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌. എങ്കിലും   മുഖത്ത് ഒരു ശുഭാപ്തിവിശ്വാസം തെളിഞ്ഞു കണ്ടു.  ഞാന്‍ പുഞ്ചിരിയോടെ കൈവീശി  മുരളി സാറിനോടു യാത്ര പറഞ്ഞു.

കൃത്യം പത്തുമണിയ്ക്ക്  ലെഫ്റ്റനന്റ്  സന്യാല്‍ സാബ്  ജീപ്പില്‍ വന്നിറങ്ങി. വെളുത്തു സുമുഖനായ ചെറുപ്പക്കാരന്‍. ഇരുപത്തിരണ്ടോ  ഇരുപത്തിമൂന്നോ വയസ് പ്രായം. അധികം ഉയരമില്ലെങ്കിലും കടുംപച്ച കളറില്‍ വെളുപ്പും കറുപ്പും പുള്ളികളുള്ള പട്ടാളവേഷം  അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ഇരുചുമലിലും ഈരണ്ടു നക്ഷത്ര ചിഹ്നങ്ങള്‍ ആ മുഖത്തിന്  ഒരു  മിലിട്ടറി ഓഫീസറുടെ ഗൌരവമേകി.

ഏഴുപേര്‍ വീതമുള്ള മൂന്നു വരികളിലായി നിരന്നു നില്‍ക്കുന്ന ഇരുപത്തൊന്നു പട്ടാളക്കാര്‍
അറ്റെന്‍ഷനായി നിന്നു. ഒന്നാമത്തെ വരിയില്‍ ഏഴാമനായിരുന്നു  ഞാന്‍. എന്റെ ചുമലിലാണ്  റേഡിയോ സെറ്റ്.

"സുഹൃത്തുക്കളെ"...അദ്ദേഹം പറഞ്ഞു തുടങ്ങി.

"ഗ്രാമത്തില്‍ നുഴഞ്ഞു കയറിയിരിക്കുന്ന മൂന്നു കൊടുംഭീകരരെ കണ്ടുപിടിയ്ക്കുകയാണ്  ഇന്നു നമ്മുടെ  ജോലി. അവരെ ജീവനോടെ പിടിയ്ക്കാനാണ് നമ്മുടെ  ശ്രമം. അഥവാ അതിനു സാധിച്ചില്ലെങ്കില്‍  എന്നന്നേയ്ക്കുമായി വകവരുത്തണം. അതിനു നമ്മുടെ കൂട്ടായ ശ്രമം ആവശ്യമാണ്.  നിങ്ങളില്‍ പലര്‍ക്കും ഓപ്പറേഷന്‍ സംബന്ധമായി എന്നേക്കാള്‍  കൂടുതല്‍ അറിവുള്ളവരാണ്. എങ്കിലും ഞാന്‍ പറയുന്നതു പോലെ മാത്രമേ നിങ്ങള്‍ പ്രവര്‍ത്തിക്കാവൂ. ഒരിക്കലും എന്റെ അനുവാദമില്ലാതെ ഫയര്‍ ചെയ്യരുത്. ക്രോസ് ഫയര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുവിന്റെ നാശമാണ്  ഓരോ പട്ടാളക്കാരന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായുള്ള  ശ്രമത്തിനിടയില്‍ ഒരുപക്ഷെ നമ്മളില്‍ പലര്‍ക്കും ജീവഹാനി  വരെ ഉണ്ടായേക്കാം. എങ്കിലും ബാക്കിയുള്ളവര്‍ പതറരുത് .നമ്മളില്‍  ഒരാളെങ്കിലും ബാക്കിയാകുന്നതുവരെ പോരാട്ടം തുടരണം. നമ്മള്‍ ഇരുപത്തിരണ്ടു പേരും സുരക്ഷിതരായി തിരിച്ചെത്താന്‍ ഈശ്വരന്‍ സഹായിക്കട്ടെ.

ജയ്...ഹിന്ദ്‌

ജയ്‌ ഹിന്ദ്‌ സാബ്...പട്ടാളക്കാര്‍ ഒരുമിച്ച് ആര്‍ത്തു വിളിച്ചു.

രാത്രി പതിനൊന്നു മണിയോടെ ബുള്ളറ്റ് പ്രൂഫ്‌  പടച്ചട്ടയും  ഹെല്‍മറ്റും ധരിച്ചു കയ്യില്‍ റൈഫിളും മുതുകില്‍ *ബഡാ പിറ്റു വുമേന്തിയ  ഇരുപത്തിയൊന്നു  പട്ടാളക്കാര്‍ (അതില്‍ രണ്ടു   ജൂനിയര്‍ കമ്മീഷണ്ട്  ഓഫീസര്‍ന്മാരുമുണ്ട്)  കയറിയ രണ്ടു ട്രക്കുകള്‍ ഹെഡ്  ലൈറ്റുകള്‍ തെളിക്കാതെ വിജനമായ ഗ്രാമപാതയിലെ അരണ്ട വെളിച്ചത്തിലൂടെ സാവധാനം മുന്നോട്ടു നീങ്ങി.

ഏറ്റവും മുന്‍പില്‍ ലെഫ്റ്റനന്റ്  സന്യാല്‍ സാബിന്റെ  ജീപ്പ്. അതില്‍ സന്യാല്‍ സാബും ഞാനും ഡ്രൈവറും മാത്രം. സന്യാല്‍ സാബിന്റെ കയ്യില്‍ ഒരു  സ്റ്റെന്‍ ഗണ്‍ ഉണ്ട്.  എന്റെ മുതുകില്‍ തൂക്കിക്കിയിരിക്കുന്ന വയര്‍ലെസ്സ്  സെറ്റിന്റെ *'ഹെഡ് ഗിയര്‍'  ഹെല്‍മെറ്റിനു മുകളിലൂടെ  ഇരു ചെവികളും പൊതിഞ്ഞിരിക്കുന്നു.  കൈയ്യില്‍   ഇന്‍സാസ്  റൈഫിള്‍.  ജീപ്പിനു  പിറകില്‍ പത്തടിയോളം അകലം സൂക്ഷിച്ചു കൊണ്ട്  ട്രക്കുകള്‍ നീങ്ങുന്നു. രണ്ടു  ട്രക്കുകളുടേയും മുകളില്‍ ഏതു സമയത്തും തീ തുപ്പാന്‍ പാകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന  ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍. ട്രക്കിനുള്ളിലെ പട്ടാളക്കാര്‍ തോക്കുകള്‍ പുറത്തെ ഇരുട്ടിലേയ്ക്കു  നീട്ടിപ്പിടിച്ചു  ജാഗ്രതയോടെ ഇരുന്നു.

പത്തു കിലോമീറ്റര്‍ ദൂരം കഴിഞ്ഞപ്പോള്‍ സന്യാല്‍ സാബിന്റെ ജീപ്പ് നിന്നു. അതേ സമയം തന്നെ
പുറകിലെ ട്രക്കുകളും നിന്നു. സന്യാല്‍ സാബ്  നീട്ടിപ്പിടിച്ച സ്റ്റെന്‍ ഗണ്ണുമായി  ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് പരിസരം വീക്ഷിച്ചു.

 ഒരു കുന്നിനു കുറുകെയാണ്  റോഡിന്റെ കിടപ്പ്.  കുന്നിന്റെ ഏകദേശം  മധ്യഭാഗത്തു കൂടിയാണ്  റോഡു പോകുന്നത്. റോഡിന്റെ ഇരുവശവും  വിശാലമായ ആപ്പിള്‍ തോട്ടങ്ങളാണ്. കുന്നിന്റെ താഴ് ഭാഗത്തായി  തോട്ടങ്ങള്‍ക്കുമപ്പുറം  വിശാലമായ പാടങ്ങളാണ്.  ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലായി അവിടവിടെ ചെറിയ  വീടുകളുണ്ട്. റോഡിന്റെ അരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന  ടെലിഫോണ്‍  പോസ്റ്റുകള്‍. ട്രക്കുകള്‍ നില്‍ക്കുന്ന ഭാഗത്തു റോഡിന്റെ മുകള്‍ സൈഡില്‍ ഒരു വലിയ പാറ ഉയര്‍ന്നു നിന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അതൊരു ഭൂതം പോലെ കാണപ്പെട്ടു.

സമയം അര്‍ദ്ധരാത്രി  കഴിഞ്ഞു. ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലുള്ള വീടുകളില്‍ ഒരു ചെറിയ വിളക്കു പോലും തെളിഞ്ഞു കണ്ടില്ല. ഇരുട്ടിന്റെ കോട്ടയില്‍  ഇടയ്ക്കിടയ്ക്കുള്ള കമാനങ്ങള്‍ പോലെ ആ വീടുകള്‍ കാണപ്പെട്ടു.

"ഓക്കേ..കം ഔട്ട്‌... ടേക്ക്  പൊസിഷന്‍സ്..."

സന്യാല്‍ സാബിന്റെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു.  റേഡിയോയുടെ ആന്റിന ജീപ്പിന്റെ പടുതയില്‍ ഉടക്കാതെ മെല്ലെ  ഞാന്‍ പുറത്തിറങ്ങി. എന്നിട്ട്  ജീപ്പിനു പിറകില്‍ സന്യാല്‍ സാബിന്റെ ചലനങ്ങള്‍ കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ചു റേഡിയോ ഓണ്‍ ചെയ്തു.

"കിരണ്‍ ഫോര്‍  ടൈഗര്‍..കിരണ്‍ ഫോര്‍ ടൈഗര്‍ ഓവര്‍.."

ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു. 

"ടൈഗര്‍ ലിസണിംഗ്...പാസ്‌ ...ഓവര്‍"

റേഡിയോയിലൂടെ വന്ന  ബ്രിഗേഡ് മേജറുടെ  ശബ്ദം ഹെഡ് ഗിയറിലൂടെ എന്റെ ചെവിയില്‍ മുഴങ്ങി.

* തൂഫാന്‍ റീച്ചിഡ് .. തൂഫാന്‍ റീച്ചിഡ്... ഓവര്‍"

ഞാന്‍ ആദ്യത്തെ മെസ്സേജ് പാസ്‌ ചെയ്തു.

"ഓക്കേ... കീപ്‌ ലിസണിംഗ്... റോജര്‍ ഔട്ട്‌ "... ബ്രിഗേഡ് മേജറുടെ ശബ്ദം നിലച്ചു.

ഇതിനിടയില്‍ ട്രക്കിനുള്ളിലെ പട്ടാളക്കാരും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയിരുന്നു. അതില്‍ രണ്ടു പേര്‍ ട്രക്കുകളുടെ  മുന്‍പിലും പിറകിലുമായി പരസ്പരം കാണാവുന്ന അകലത്തില്‍  നിലത്തു കമിഴ്ന്നു കിടന്നു. അവരില്‍ ഒരാളുടെ തോക്ക്   റോഡിനു മുകളിലേയ്ക്കും മറ്റേയാളുടെ  റോഡിനു താഴേയ്ക്കും ലക്ഷ്യം വച്ചിരുന്നു. ട്രക്കിനു മുകളില്‍  ലൈറ്റ്  മെഷീന്‍ ഗണ്ണുമായി നിന്നവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു പരിസരം ശ്രദ്ധിച്ചു കൊണ്ടിരുന്നു.  ജീപ്പ് ഡ്രൈവര്‍ ഇതിനകം തന്നെ തന്റെ വണ്ടിയുടെ സംരക്ഷണാര്‍ഥം ആവശ്യമായ പൊസിഷന്‍ എടുത്തിരുന്നു.

 സ്റ്റെന്‍ ഗണ്‍ നീട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കാതെ സന്യാല്‍ സാബ്  റോഡില്‍ നിന്നും താഴേയ്ക്കിറങ്ങി. അദ്ദേഹത്തിന്റെ തൊട്ടുപിറകില്‍  ഞാനും എന്റെ പിറകില്‍ ഇരുവശവും  ആറടി അകലം പാലിച്ചു കൊണ്ട് മറ്റുള്ളവരും മുന്നോട്ടു നീങ്ങി.

ഉദ്ദേശം നൂറു മീറ്റര്‍  അകലത്തില്‍ ആപ്പിള്‍ മരങ്ങളുടെ ഇടയിയില്‍  നില്‍ക്കുന്ന ഒരു വീടിനെ ലക്ഷ്യം വച്ചാണ്  ഞങ്ങളുടെ നീക്കം. വീടിന്റെ മുന്‍വാതിലിനരികില്‍ എത്തിയ അദ്ദേഹം ഒരു മാത്ര നിന്നു. ഇരുട്ടില്‍  വിറങ്ങലിച്ചു നില്‍ക്കുന്ന ആ വീടിനെ ആകെയൊന്നു വീക്ഷിച്ചിട്ട്‌  വാതിലിന്റെ  ഇടതു വശത്തേയ്ക്ക്  അല്പം ഒതുങ്ങി നിന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ വലതു  കൈ ആകാശത്തിലുയര്‍ന്നു.  അതിലെ വിരലുകള്‍ ഒരു  പ്രത്യേക രീതിയിലുള്ള സൂചന നല്‍കി. ഉടന്‍ എന്റെ നേരെ പിറകില്‍ നിന്ന രണ്ടു പേര്‍  കൊടുംകാറ്റു പോലെ മുന്നോട്ടു കുതിച്ചു. അവരുടെ കനത്ത ബൂട്ടിട്ട കാലുകള്‍  ഉരുക്കു കൂടം പോലെ വായുവിലുയര്‍ന്നു മുന്‍വാതിലില്‍ പതിച്ചു.

മരപ്പലകകള്‍ നിരത്തിയ ആ വാതില്‍  പൂ പോലെ ചിതറിത്തെറിച്ചു.

തകന്ന വാതിലിലൂടെ സന്യാല്‍ സാബും മറ്റു മൂന്ന് പേരും  അകത്തേയ്ക്ക് പാഞ്ഞു കയറി. ഞാനടക്കമുള്ള മറ്റുള്ളവര്‍  നിന്നിടത്തു തന്നെ കമിഴ്ന് വീണു. ഞങ്ങളുടെ  തോക്കുകള്‍  തകര്‍ന്ന  വാതിലില്‍  തന്നെ  ഉന്നം വച്ചിരുന്നു. ഞാന്‍  റേഡിയോയിലൂടെ രണ്ടാമത്തെ മെസ്സേജ് അയച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍.....തൂഫാന്‍ സ്റ്റാര്‍റ്റെഡ്.....കീപ്‌ ലിസണിംഗ്......ഔട്ട്‌ "

അടുത്ത നിമിഷം വീടിനകത്ത്  ഒരു  സ്റ്റെന്‍ ഗണ്ണിന്റെ  വെടിശബ്ദമുയര്‍ന്നു. അതിന്റെ പ്രകമ്പനം തീരും മുന്‍പേ ഒരലര്‍ച്ചയും  മുഴങ്ങി. പിന്നെ ഇടതടവില്ലാത്ത  വെടിയൊച്ചകള്‍...നിലവിളികള്‍ അട്ടഹാസങ്ങള്‍.

ഇതിനിടയില്‍ വീടിന്റെ ഇടതു ഭാഗത്തുള്ള ജനാലയിലൂടെ ഒരു രൂപം പ്രാണരക്ഷാര്‍ഥം പുറത്തു ചാടി.  നിലംപറ്റി കിടന്നിരുന്ന ഞങ്ങളുടെ തോക്കുകള്‍ ഒറ്റനിമിഷം കൊണ്ട്  ആ രൂപത്തിനു  നേരെ തിരിഞ്ഞു. അതില്‍  നിന്നുതിര്‍ന്ന തീയുണ്ടകള്‍  ലക്ഷ്യസ്ഥാനത്തു തറച്ചു. ഭീകരമായ ഒരു നിലവിളിയോടെ ആ രൂപം നിലത്തുവീണ് കൈ കാലിട്ടടിച്ച്‌ നിശ്ചലമായി.

നീണ്ട പതിനഞ്ചു നിമിഷങ്ങള്‍.

ഒടുവില്‍ ശബ്ദഘോഷം  നിലച്ചു.

ഞങ്ങള്‍ വാതിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അകത്തേയ്ക്കു പോയ സന്യാല്‍ സാബും കൂട്ടുകാരുമെവിടെ...?

നിമിഷങ്ങള്‍  പിന്നെയും  ഇഴഞ്ഞു നീങ്ങി...ഞങ്ങള്‍ കണ്ണിമയ്ക്കാതെ വാതില്‍ പടിയിലേയ്ക്ക് ഉറ്റു നോക്കിക്കിടന്നു.

ഒടുവില്‍ തകന്ന വാതിലില്‍ ഒരാള്‍ രൂപം തെളിഞ്ഞു. അയാളുടെ ചുമലില്‍ തിളങ്ങുന്ന നക്ഷത്ര ചിഹ്നങ്ങള്‍.  തൊട്ടു പിറകില്‍ മറ്റു മൂന്നു പേര്‍..

ഞങ്ങള്‍ ആഹ്ലാദത്തോടെ ചാടിയെഴുനേറ്റു. ആരവത്തോടെ ഓടിച്ചെന്നു കൂട്ടുകാരെ കെട്ടിപ്പിടിച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍...കിരണ്‍ ഫോര്‍ ടൈഗര്‍....തൂഫാന്‍ ഫിനീഷ്ഡ്...ഓള്‍ ഓക്കേ...ഓവര്‍"

ഞാന്‍ മൂന്നാമത്തെ മെസ്സേജും പാസ്‌ ചെയ്തു.

പിന്നെ ഞങ്ങള്‍ വീടിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടന്ന ഉഗ്രവാദികളുടെ ശരീരങ്ങളും അവരുടെ സാധനങ്ങള്‍ നിറച്ച ഭാണ്ഡങ്ങളും എടുത്തു ട്രക്കിനുള്ളില്‍ കയറ്റി.

 ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്  ആ വാഹനവ്യൂഹം  യൂണിറ്റിനെ  ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

(*ഇന്‍ സാസ്  റൈഫിള്‍-ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഓട്ടോ മാറ്റിക്  റൈഫിള്‍.
*മാഗസീന്‍ - റൈഫിളില്‍ വെടിയുണ്ടകള്‍ നിറയ്ക്കുന്ന അറ
*ബ്രീഫിഗ് - ഓപ്പറേഷനെക്കുറിച്ചുള്ള  ലഘു വിവരണം
*സീക്രസി ഡിവൈസ് - വയര്‍ ലെസ്സ് സെറ്റില്‍ ഘടിപ്പിക്കുന്ന മറ്റൊരു ഉപകരണം.
*ബ്രിഗേഡ്  മേജര്‍ - ഓപ്പറേഷനുകളുടെ ചുക്കാന്‍ പിടിക്കുന്ന പട്ടാള  ഓഫീസര്‍ 
*ബഡാ പിറ്റു - പട്ടാളക്കാര്‍ യുദ്ധത്തിനും മറ്റും പോകുമ്പോള്‍ അത്യാവശ്യ ഭക്ഷണസാധങ്ങളും
വെടിക്കോപ്പുകളും മറ്റും നിറച്ചു കൊണ്ടു പോകുന്ന ബാഗ്.
*ഹെഡ് ഗിയര്‍- വയര്‍ലെസ്സ് സെറ്റിന്റെ  ഹെഡ് ഫോണ്‍ 
*തൂഫാന്‍- കൊടുംകാറ്റു- ഓപ്പറേഷന്റെ പേര്.)