2012, ഡിസംബർ 3, തിങ്കളാഴ്‌ച

എന്നെ ഞെട്ടിച്ച പിള്ളേച്ചന്‍

പട്ടാളക്കാര്‍ ആരും പെട്ടെന്ന്  ഞെട്ടുന്നവരല്ല.

പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...

ചില ഉദാഹരണങ്ങള്‍ പറയാം...

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്തു  നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും...  അതിന്റെ പേരില്‍ തന്റെ  ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!

ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!

ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്‍സ്പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്പെക്ഷന്‍" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താരതമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!

പക്ഷെ സ്വന്തം നാട്ടുകാരനും ആത്മസുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...

പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല
പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സലായി   തിരിച്ചു വന്നവരും അതെല്ലാം മറന്നു അവരവരുടെ കര്‍ത്തവ്യങ്ങളില്‍  മുഴുകി.

അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.

ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.

പെട്ടെന്നാണ്‌ സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ്‌ മേനോന്‍   ഈ വിവരമറിയുകയും പിള്ളസാറിനു  എമര്‍ജന്‍സി ലീവിന്  പോകാന്‍ അനുമതി കിട്ടിയതുമായ വാര്‍ത്തയായിരുന്നു അത്.

കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങ്ങള്‍ പെട്ടെന്ന്  റെഡിയാക്കി. പെട്ടിയും എടുത്ത്‌ പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട്‌ തിരിച്ചു നടന്നു.

ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്നു കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!

പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട്‌ നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറിത്തെറിച്ചു കിടക്കുന്നു...

മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...

പെട്ടെന്നാണ്‌ ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍   പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു വീണു കിടക്കുന്നു....


ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ?  ഞങ്ങളുടെ പിള്ളേച്ചന്‍ എവിടെ ?..

ഓടിച്ചെന്ന്  ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ്  സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...?

ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..

തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തതസഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ്‌ ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...

"ഹോ ദൈവമേ"...

നടുക്കുന്ന ആ കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...

അരമണിക്കൂര്‍ മുന്‍പ്.....

അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍... ഇതാ...

കടും ചുവപ്പ് ഡ്രസ്സ്‌ ധരിച്ച്...

ആരും കാണാത്ത നാട്ടിലേയ്ക്ക് ....

ഒരിക്കലും തീരാത്ത ലീവെടുത്ത്  പോയിരിക്കുന്നു.....