2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പട്ടാള മുട്ടകളുടെ പെട്ടിയോട്ടം

കുമാരപുരത്തുള്ള  സകല പുരുഷകേസരികളുടേയും  സ്വന്തം ബ്യൂട്ടീഷനാണ്  രാജപ്പന്‍ ചേട്ടന്‍.

കുമാരപുരം ജങ്ങ്ഷനില്‍ അദ്ദേഹം നടത്തുന്ന   "മെന്‍ സ്റ്റൈല്‍  ബ്യൂട്ടി ക്ലിനിക്കില്‍"  മാസത്തില്‍  ഒരു തവണ എന്ന കണക്കില്‍ ഞാന്‍ പോകാറുണ്ട്.

ഓലഞ്ഞാലി കുരുവിയുടെ കൂടു പോലെയുള്ള   മുടിയുമായി എത്തുന്ന എന്നെ  അവിടെയുള്ള ഒരു ഉയര്‍ന്ന കസേരയില്‍ രാജപ്പന്‍ ചേട്ടന്‍ പ്രതിഷ്ടിക്കും.  പിന്നെ ഒരു  വെളുത്ത തുണി കൊണ്ട്   എന്റെ തല ഒഴിച്ചുള്ള  ശരീര ഭാഗങ്ങള്‍ ഞാന്‍ ഇരിക്കുന്ന കസേര സഹിതം പുതപ്പിക്കുക  എന്നതാണ്  അദ്ദേഹത്തിന്റെ അടുത്ത നടപടി. 


പുതപ്പിക്കുന്ന തുണി വഴുതിപ്പോകാതിരിക്കാന്‍ കഴുത്തിനു പിറകില്‍ ഒരു ക്ലിപ്പും പിടിപ്പിക്കുന്നതോടെ   പഴുക്കാന്‍  വേണ്ടി  ചാക്കില്‍ കയറ്റി വച്ചിരിക്കുന്ന വാഴക്കുലയുടെ പരുവത്തിലാകുന്ന  എന്റെ    കുരുവിത്തലയിലേക്ക്    ഞെക്കുമ്പോള്‍  വെള്ളം ചീറ്റുന്ന ഒരു കുപ്പിയില്‍ നിന്നും  പുഞ്ചക്കണ്ടത്തിലെ ഞാറിന്   കര്‍ഷകന്‍  കീടനാശിനി തളിക്കുന്ന  രീതിയില്‍   നാല്  റൌണ്ട്  വെള്ളം ചീറ്റിക്കും.

പിന്നെയുള്ള അര മണിക്കൂര്‍ എന്റെ തലയുടെ പൂര്‍ണമായ അവകാശം രാജപ്പന്‍ ചേട്ടനാണ്.  മേശപ്പുറത്തു വച്ചിരിക്കുന്ന ഒന്നിലധികം   കത്രികകള്‍  എന്റെ തലയിലൂടെ ജൈത്രയാത്ര നടത്തും. എന്റെ തല മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും പല തവണ തിരിയും.  ഒടുവില്‍ കുരുവിത്തലയുമായി വന്ന ഞാന്‍ ഒരു സ്വയമ്പന്‍  പട്ടാളത്തലയനായി മാറും.  


രാജപ്പന്‍ ചേട്ടന്റെ കടയില്‍ പോകുമ്പോഴൊക്കെ   ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍   ആദ്യമായി തലമുടി വെട്ടിയ  കഥ ഓര്‍ത്തു  പോകാറുണ്ട്.

ട്രെയിനിംഗ് സെന്ററില്‍ എത്തിയാല്‍ ആദ്യം നടത്തുന്ന ഒരു പരിപാടിയാണ്   ഹെയര്‍ കട്ടിംഗ്  അഥവാ തലമുടി വെട്ടല്‍ അഥവാ  "മുട്ടയടിക്കല്‍" എന്ന കര്‍മ്മം.

ചുരുളന്‍ തലമുടിയും വീതുളി  കൃതാവും പഴുതാരമീശയുമായി ചെന്ന ഞാന്‍  ഒറ്റ ദിവസം കൊണ്ട്   സ്റ്റൈലന്‍  മുട്ടയായി  മാറി.   കറുത്ത ശരീരക്കാരനായ എന്റെ മുട്ടയുടെ നിറവും കറുപ്പായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന അജോയി, സുരേഷ്, അനില്‍, മനോജ്‌  എന്നിവരും താമസംവിനാ  മുട്ടകളായി മാറി.  ഞങ്ങള്‍  അഞ്ചുപേരും ചേര്‍ന്നുള്ള "പഞ്ചപാണ്ടവ മുട്ടകളില്‍"  നന്നായി  വെളുത്ത   ശരീരമുള്ള  മനോജായിരുന്നു   ഏറ്റവും സുന്ദരനായ  മുട്ട  !!

അങ്ങനെ ക്യാമ്പില്‍  എത്തിയ ദിവസം തന്നെ പട്ടാള ബാര്‍ബര്‍മാരുടെ കത്രികാപീഡനത്തിനിരയായി,  മുട്ടകളായി, തിരിച്ചു ബാരക്കില്‍ എത്തിയപ്പോള്‍ അതാ   'ബാരക്കിലുള്ള സകല മുട്ടകളും  മുറ്റത്ത്‌  "ഇന്‍ ത്രീസില്‍" ഫാളീന്‍ ആയി നില്കുന്നു.!  

മൂന്നുപേര്‍ വീതമുള്ള വരികളായി  നില്‍ക്കുന്നതിനാണ്  "ഇന്‍ ത്രീസ് ഫാള്‍ ഇന്‍"  എന്നു  പറയുന്നത്. പട്ടാളക്കാര്‍ മാര്‍ച്ചുചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം!   അതൊരു യുദ്ധതന്ത്രമാണ്.  എന്തു  തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്.  ചോദിച്ചാലും ഞാന്‍ പറയില്ല. പറഞ്ഞാല്‍,  മിലിട്ടറി രഹസ്യം പുറത്തു വിട്ടു എന്ന കുറ്റത്തിന്  ചിലപ്പോള്‍ ഞാന്‍ ആപ്പിലായിപ്പോകും.   !!

മുറ്റത്തു "ഇന്ത്രീസ്സില്‍" നില്‍ക്കുന്ന മൊട്ടത്തലയന്മാര്‍ വെറുതെ അങ്ങനെ നില്‍കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ വലിയ  പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഈ പെട്ടി  കൂടെയുണ്ടാകും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ "സ്യുട്ട് കെയ്സ്" എന്നുപറയുന്ന ഒരു പെട്ടിയാണ് സാധാരണയായി  ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെട്ടിരുന്നു.) പക്ഷെ അതു കൊണ്ടുനടക്കാന്‍ എളുപ്പമെന്നപോലെ   ട്രെയിനിലെ കള്ളന്മാര്‍ക്ക്  അടിച്ചു  മാറ്റാനും എളുപ്പമാണ്.


കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ പിടിച്ചു വച്ചിരിക്കുന്നത് എന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. പക്ഷെ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ  കഥകളിഭാവങ്ങള്‍  പെട്ടിക്കുള്ളില്‍ ഭാരമുള്ളതെന്തോ   നിറച്ചിട്ടുണ്ട് എന്നുള്ളത്തിനുള്ള  സൂചനയാരുന്നു.   തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും   വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

എന്തിനാണ് ഇവന്മാര്‍ ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍ക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍  ആലോചിച്ചു. അങ്ങിനെയാണെങ്കില്‍  ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്റെ  ഫിസിക്കലിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകുമെന്നുള്ള കാര്യം ഉറപ്പാണ്.  


മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ടു നില്‍കുകയാണ്‌. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ തുറന്ന  നിലയിലാണ്. 

അങ്ങനെയിരിക്കുമ്പോള്‍    ബാരക്കിന്റെ അങ്ങേ അറ്റത്തു നിന്നും    ഒരലര്‍ച്ച കേട്ടു. !!  

അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി  "സാവധാന്‍"  (അറ്റെന്‍ഷന്‍ പൊസിഷന്‍)   ആയി. അല്പം കഴിഞ്ഞു "റെഡി ഗോ" എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഒന്നിന് പിറകെ ഒന്നായി ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് പെട്ടികള്‍ ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്. ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍  ഒട്ടകപ്പക്ഷിപോലെയാണ് പോകുന്നത്.   


ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു. വീണ പെട്ടികളും അതു  വഹിച്ച തലകളും വീണപടി തന്നെ കിടക്കുകയാണ്. പെട്ടി ശരീരത്തെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്നു  ഞങ്ങള്‍ ഒരുമാത്ര  സംശയിച്ചു. പക്ഷെ അതും ഒരു യുദ്ധതന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. എന്തെന്നാല്‍  പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര്‍ വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അല്പം  വിശ്രമവും കിട്ടുമല്ലോ.

കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി ഞങ്ങള്‍ക്ക് വശമില്ലാത്തതിന്റെ പേരില്‍ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.  

"തൊമ്മന്‍" എന്നു  ഞങ്ങള്‍ ഓമനപ്പേരിട്ടു  വിളിക്കുന്ന മനോജിന്റെ  അമ്മ നാട്ടിലെ സ്കൂളില്‍ ഹിന്ദിടീച്ചറാണ്. ആയതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്രഭാഷയില്‍ താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് തൊമ്മന്.   ഓട്ടത്തിന്റെ കാരണം എന്തെന്നറിയാന്‍  തൊമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്റെ  പാണ്ഡിത്യം  മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ്  കേട്ടയുടെനെതന്നെ   ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.

എത്രയൊക്കെ ശ്രമിച്ചിട്ടും "ജീഹാം, നഹി, അച്ചാ"  എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയൊന്നും  കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യും കാലും  കണ്ണുമൊക്കെ    ഉപയോഗിച്ചെങ്കിലും തൊമ്മന്‍ പറയുന്നതു ഹിന്ദിക്കാരനോ  അയാള്‍ പറയുന്നതു തൊമ്മനോ   മനസ്സിലായില്ല. അവസാനം ഞങ്ങള്‍  നേരത്തെ   പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ്‌ നടന്ന പരിപാടിയുടെ ഗുട്ടന്‍സ് എന്താണെന്നു  ചോദിച്ചു മനസ്സിലാക്കി.

നടന്നത് ഒരു പണീഷ് മെന്റായിരുന്നു.  ബാരക്കിലുണ്ടായിരുന്ന ട്രയിനികളില്‍  ഒരാളെ  ബാരക്ക് കമാണ്ടറായ   സര്‍ദാര്‍ജി   ഏതോ കാര്യത്തിനുവേണ്ടി കമ്പനി ഓഫീസിലേക്ക് അയച്ചുവത്രേ.   പക്ഷെ മേല്‍പ്പടിയാന്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്റൈലായി  വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കിഭാഗമാണ്  മുന്‍പു  നടന്ന പെട്ടിയോട്ടം.!!

പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്‍ക്കും  ബാധകമാണ് എന്നുള്ള പുതിയ അറിവ്  എനിക്ക് കിട്ടിയത് അന്നാണ്.