2008, നവംബർ 5, ബുധനാഴ്‌ച

പാക്കരന്‍ ചേട്ടനും ഞാനും ആന്‍ ഐഡിയായും

ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. "കട്ട് പാസ്" എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി. റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്ന് പറഞ്ഞാണ് പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വരും. വന്നില്ലെങ്കില്‍ അതോടെ, അനുവാദമില്ലാതെ ഒളിച്ചോടിയത്‌ മുതല്‍ സകല ആര്‍മി ആക്ടും അയാളുടെ തലയില്‍ കെട്ടിവയ്കും. പിന്നെയുള്ള അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

എന്തൊക്കെയാണെങ്കിലും ശനിയാഴ്ച ഉച്ച തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാം കുടിയന്മാര്‍ക്ക് ബാര്‍ കാണുമ്പോള്‍ നൂറു മില്ലി അടിച്ചാലോ എന്ന് തോന്നുന്നതുപോലെ, ഒരു 'കട്ടുപാസ്' പോയാലോ എന്ന തോന്നല്‍ ഉണ്ടാകും. സൗകര്യം കിട്ടിയാല്‍ മുങ്ങുകയും ചെയ്യും. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം ഞാനും മുങ്ങി. പൊങ്ങിയത് എന്റെ വീടിനടുത്തുള്ള ബസ്സ്റ്റോപ്പില്‍. ഓട്ടോ ഒന്നും സ്റ്റാന്റില്‍ കാണുന്നില്ല. ഞാന്‍ അടുത്തുള്ള മുറുക്കാന്‍ കടയില്‍ നിന്നും ഒരു സിഗരട്ട് വാങ്ങി കത്തിച്ചു. പിന്നെ പുകയും വിട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു.

ഞാന്‍ മിക്കവാറും ലീവിന് വരുന്നതു ഈ സമയത്താണ്‌. അതിന് കാരണമുണ്ട്. നാട്ടില്‍ വരുന്ന ഒരു പട്ടാളക്കാരനെ കാണുന്ന, പ്രത്യേകിച്ച് അല്പം 'വീശുന്ന' പരിചയക്കാര്‍ എപ്പോഴും ചോദിക്കുന്നതു പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങളാണ്.

ചോദ്യം നമ്പര്‍ ഒന്ന്. 'ആഹ എത്തിയല്ലോ പട്ടാളം! എപ്പോ വന്നൂ?'

പട്ടാളം ഉവാച: 'ഇന്നലെ വന്നു'

ചോദ്യം നമ്പര്‍ രണ്ട്. ' എന്ന് പോകും?' (ഈ ചോദ്യം കേട്ടാല്‍ ഇനി ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടത്‌ അവരുടെ അവരുടെ ചുമതലയാണ്, അതുകൊണ്ടാണ് ചോദിക്കുന്നത് എന്ന് തോന്നും)

പട്ടാളം പറയുന്നു. "ഒരു മാസം ഉണ്ട് ചേട്ടാ."

ഇനിയാണ് മര്‍മ പ്രധാനമായ അടുത്ത ചോദ്യം വരുന്നതു. " മറ്റവന്‍ ഉണ്ടല്ലോ അല്ലെ?"

'മറ്റവനെ' വായനക്കാര്‍ അറിയും. അവനാണ് താരം. അവനില്ലാത്ത പട്ടാളക്കാരന്‍ പട്ടാളമെയല്ല. അവനാണ് 'ലവന്‍'! അതായത് നമ്മുടെ മിലിട്ടറി...നാടന്‍ ഭാഷയില്‍ സ്വയമ്പന്‍.!! ഇല്ല എന്ന് പറയാന്‍ ഒരു പട്ടാളക്കാരനും ധൈര്യമില്ല. പറഞ്ഞാല്‍ പിന്നെ അവന്‍ പട്ടാളക്കാരന്‍ ആണെന്ന് തെളിയിച്ചു കൊടുക്കേണ്ടി വരും. കാരണം ലവനില്ലാതെ ലീവിന് വരുന്നവന്‍ പട്ടാളക്കാരനല്ല. ഏതോ നാട്ടില്‍ പോയി എന്തോ ജോലി ചെയ്യുന്നവന്‍. അവനെ പട്ടാളക്കാരന്‍ എന്ന് എങ്ങിനെ വിളിക്കും? പട്ടാളക്കാരനാണോ അവന്‍റെ പെട്ടി നിറയെ കുപ്പി കാണും.... കാണണം..... കണ്ടേ പറ്റൂ!

അതുകൊണ്ട് പട്ടാളം പറയുന്നു. " അത്യാവശ്യത്തിനൊക്കെ ഒണ്ടു ചേട്ടാ".

അതോടെ ചോദ്യകര്‍ത്താവ് കുട്ടൂസന്‍ മന്ത്രവാദിയുടെ ഒട്ടിപ്പോ മന്ത്രം പ്രയോഗിച്ച പോലെ ഒട്ടുകയായി. ആ ഒട്ടല്‍ മാറണമെങ്കില്‍ ബാഗിനകത്തുള്ള 'ലവന്‍' പുറത്തു വരണം. ചിലപ്പോ രണ്ട് പെഗ്ഗ്. ചിലപ്പോള്‍ അര കുപ്പി. ചുരുക്കം ചില ഒട്ടിപ്പോകള്‍ ഒരു മുഴുവന്‍ കുപ്പിയും കുത്തിയിരുന്നു ഒട്ടിച്ചു കളയും!

നാട്ടുകാരായ കുടിയന്സിനു അല്പം കള്ള് കൊടുക്കാനുള്ള വിഷമം കൊണ്ടാണ് ഞാന്‍ ഇരുട്ട് തപ്പി വരുന്നതു എന്ന് വായനക്കാര്‍ ദയവായി വിവക്ഷിക്കരുത്. കൊണ്ടുവരുന്ന കുപ്പി മുഴുവന്‍ ഇങ്ങനെ എനിക്ക് വേണ്ടപ്പെട്ട കുടിയന്മ്മാര്‍ തന്നെയാണ് കുടിക്കുന്നത്. എന്നാലും 'കഴിക്കുന്നവന്‍, അറിയുന്നില്ല പക്ഷെ വിളമ്പുന്നവന്‍ അറിയണ്ടേ?' എന്ന പഴമൊഴി ഇത്തരുണത്തില്‍ മാന്യ വായനക്കാര്‍ ഓര്‍ക്കുമല്ലോ?

അങ്ങനെ അരണ്ട വെളിച്ചത്തില്‍ , സിഗരറ്റിന്റെ പുക ഗുമു ഗുമാന്നു വിട്ടുകൊണ്ട് ഞാന്‍ നടക്കുകയാണ്. കുറച്ചു നടന്നപ്പോള്‍ അല്പം മുന്‍പിലായി ആരോ ഒരാള്‍ ഒരു സൈക്കിളും തള്ളിക്കൊണ്ട് നടന്നു പോകുന്നത് കണ്ടു. ഏതോ വഴിപോക്കന്‍ പഞ്ചര്‍ ആയ സൈക്കിളും തള്ളി പോവുകയാണ്. പക്ഷെ ആ നടപ്പില്‍ ഒരു പ്രത്യേകത എനിക്ക് തോന്നി. കാരണം പരിചമുട്ട് കളിക്കാര്‍ ചുവടു വയ്കുന്നതുപോലെ രണ്ടടി മുന്നോട്ടു നടന്നിട്ട് അടുത്ത രണ്ടടി പുറകോട്ടും പിന്നെ ഇടക്കൊക്കെ ഇടത്തോട്ടും വലത്തോട്ടും ഓരോ അടികളും വച്ചാണ് അദ്ദേഹം നടക്കുന്നത്. ആ നടപ്പിനൊപ്പം തന്നെ കൂടെയുള്ള സൈക്കിളും ചുവടു വയ്ക്കുന്നുണ്ട്‌. അതിനും പുറമെ"എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര പയങ്കരമേ' എന്ന മനോഹരമായ ഒരു ഗാനം കൂടി ആ മാന്യ ദേഹം ആലപിക്കുന്നുണ്ട്.

ആ ശബ്ദം! വളരെ പരിചയമുള്ളതാണ് എന്നെനിക്കു തോന്നി. യേശുദാസിന്റെയോ ജയച്ചന്ദ്രന്റെയോ അല്ല. പിന്നെ ആരാണാ ഗാന ഗന്ധര്‍വ്വന്‍? ഞാന്‍ തല പുകഞ്ഞാലോചിച്ചു. ഉടന്‍തന്നെ ആളെ പിടികിട്ടി. അതാണ്‌ നമ്മുടെ പാക്കരന്‍ ചേട്ടന്‍!!! ഞങ്ങളുടെയെല്ലാം ആരാധ്യപുരുഷനായ, അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനുമായ പാക്കരന്‍ ചേട്ടനാണ് പാട്ടു പാടി, താളമിട്ടു മുന്‍പോട്ടു പോകുന്നത്!

പാക്കരന്‍ ചേട്ടനെപ്പറ്റി പറയാന്‍ ഒത്തിരി ഉണ്ട്. ഞങളുടെ ഗ്രാമത്തിന്റെ അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനും മാത്രമല്ല എന്റെ ഗുരുവും കൂടിയാണ് പാക്കരന്‍ ചേട്ടന്‍! ഗുരു എന്നുപറഞ്ഞാല്‍ അക്ഷരം പഠിപ്പിച്ച ആളല്ല. കുടി പഠിപ്പിച്ച ആള്‍. ഞങളുടെ തന്നെ തെങ്ങില്‍ നിന്നും പാക്കരന്‍ ചേട്ടന്‍ ചെത്തിയെടുത്ത മധുര കള്ളാണ് ഞാന്‍ കുടിച്ച ആദ്യ മദ്യം. അത് എനിക്കും പാക്കരന്‍ ചേട്ടനും മാത്രമെ അറിയൂ. തന്നെയുമല്ല പാക്കരന്‍ ചേട്ടനെക്കുറിച്ചു വേറെ ഒരു വിശേഷണം കൂടിയുണ്ട്.ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോള്‍ പാക്കരന്‍ ചേട്ടനെ ശകുനം കണ്ടാല്‍ ആ കാര്യം നടന്നിരിക്കും എന്നാണു ഗ്രാമത്തിലെ പലരും പറയാറുള്ളത്. അത് ശരിയാണ് എന്ന് ഞാനും പറയും. കാരണം പട്ടാളത്തില്‍ ചേരാനായി രണ്ടു വര്‍ഷത്തോളം നടന്നിട്ടും രക്ഷയില്ലാതിരുന്ന എനിക്ക് അവസാനം ഈ പണി പറ്റില്ല എന്ന് നാട്ടുകാരും വീട്ടുകാരും പറയാന്‍ തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വന്ന കാള്‍ ലെറ്റര്‍ പ്രകാരം ഒന്നുകൂടി പോയിനോക്കാം എന്നുകരുതി ഇറങ്ങിയപ്പോള്‍ ഞാന്‍ ശകുനം കണ്ടത് പാക്കരന്‍ ചേട്ടനെയാണ്. അന്ന് തന്‍റെ കള്ള് കുടുക്കയില്‍ നിന്നും അല്പം കള്ളെടുത്ത് എന്റെ നെറുകയില്‍ കുടഞ്ഞിട്ടു "മോനേ നീ പോയി ഫിറ്റായി വാ" എന്ന് അനുഗ്രഹിച്ച ആളാണ് ഈ പാക്കരന്‍ ചേട്ടന്‍. എന്തായാലും പാക്കരന്‍ ചേട്ടന്റെ കള്ളിന്റെ ഗുണമാണോ എന്നറിയില്ല ആ പോക്കില്‍ ഞാന്‍ ഫിറ്റായി. അവിടുന്നിങ്ങോട്ടു ഫിറ്റ് തന്നെ ഫിറ്റ്. (ഇപ്പോഴും ചെറിയ രീതിയില്‍ ഫിറ്റാണ്).

ഒരു രഹസ്യം കൂടിയുണ്ട് പാക്കരന്‍ ചേട്ടനെപ്പറ്റി. അദ്ദേഹത്തിന് ഒരു മോളുണ്ട്‌. പേരു ശാന്തമ്മ. പേരു പോലെ തന്നെ ശാന്തയാണ് ശാന്തമ്മ. ഞങളുടെ ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം. അവളെ കെട്ടാന്‍ ആശയില്ലാത്ത യുവാക്കളില്ല ഞങളുടെ നാട്ടില്‍. ഹരിപ്പാട്ടുള്ള ഏതോ സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കുന്നു. ലീവിന് വരുമ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ അവളെ ബസ്റ്റോപ്പില്‍കാണാറുണ്ട്‌. അപ്പോഴൊക്കെ ഒരു ചെറിയ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട് അവള്‍.
അങ്ങനെയുള്ള പാക്കരന്‍ ചേട്ടനാണ് മുമ്പെ പോകുന്നത്. ഈ അവസ്ഥയില്‍ പാക്കരന്‍ ചേട്ടന് പിടി കൊടുത്താല്‍ അത് കുഴപ്പമാകും. കാരണം സൈക്കിള്‍ മാത്രമല്ല പാക്കരന്‍ ചേട്ടനും വീലൂരിയ നിലയിലാണ്. അപ്പോള്‍ മിണ്ടാതെ പോകുന്നതാണ് നല്ലത്. ഞാന്‍ മെല്ലെ റോഡിന്‍റെ അരികുചേര്ന്നു നടന്നു. പാക്കരന്‍ ചേട്ടനെ മറികടന്ന് അല്പം മുമ്പോട്ടു പോയി. അപ്പോഴാണ്‌ പുറകില്‍ നിന്നും ആ അലര്‍ച്ച കേട്ടത്. "ഭ ..പറ്റിക്കാന്‍ നോക്കുന്നോ? നില്ലെടാ അവിടെ ....."
ഞാന്‍ അറിയാതെ നിന്നുപോയി. ഇനി രക്ഷയില്ല. എന്റെ ബാഗിലിരിക്കുന്ന രണ്ടു കുപ്പികളില്‍ ഒരെണ്ണത്തിന്റെ ഭാവി അപകടത്തിലായി എന്ന കാര്യം ഉറപ്പായി. ഇനിയിപ്പോള്‍ അനുഭവിക്കുകതന്നെ. ഞാന്‍ തിരിഞ്ഞു നോക്കി.
പാക്കരന്‍ ചേട്ടന്റെ കൃശഗാത്രത്തോട് പിണങ്ങി ഉരിഞ്ഞുപോയ മുണ്ടിനെ യഥാ സ്ഥാനത്ത്‌ ഉറപ്പിക്കാനായി, കയ്യിലിരുന്ന സൈക്കിളിനെ സ്റ്റാന്റില്‍ വയ്കാന്‍ പാടുപെടുകയാണ് പാക്കരന്‍ ചേട്ടന്‍. അനുസരിക്കാന്‍ മടിക്കുന്ന സൈക്കിളിനോടായിരുന്നു ആ അലര്‍ച്ച. ആ പ്രയത്നത്തിനൊടുവില്‍ പാക്കരന്‍ ചേട്ടനും സൈക്കിളും കൂടി താഴെ വീണു. 'ഇത്രയും നാള്‍ ഞാന്‍ തന്നെ ചുമന്നില്ലേ ഇനി എന്നെ താന്‍ ചുമക്കു' എന്ന രീതിയില്‍ പാക്കരന്‍ ചേട്ടന്റെ പുറത്താണ് സൈക്കിളിന്റെ കിടപ്പ്!
എത്രയും പെട്ടെന്ന് സ്ഥലം വിട്ടേക്കാം എന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നാണ്‌ എനിക്കാ ബുദ്ധി തോന്നിയത്. അടിച്ച് കോണ്‍ തെറ്റി വഴിയില്‍ കിടക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്ത്‌ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചാലോ? ഒരു നല്ല കാര്യമല്ലേ അത്? തന്നെയുമല്ല ഒരു കേന്ദ്ര ഗവര്‍മെന്റ് ജോലിക്കാരനും അഞ്ചക്ക ശമ്പളമുള്ളവനും ആയിട്ടുള്ള യുവ കോമളന്‍ (ഞാന്‍ എന്നെ അങ്ങനെയാണ് വിളിക്കുന്നത്) തന്റെ പിതാവിനെ വീട്ടിലെത്താന്‍ സഹായിക്കുന്നത് കാണുന്ന ശാലീന സുന്ദരി ശാന്തമ്മ എനിക്ക് നൂറില്‍ നൂറു മാര്‍ക്കും തരില്ലേ? "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നല്ലേ ആപ്ത വാക്യം.?
പിന്നെ ഒട്ടും താമസിച്ചില്ല. സൈക്കിളുമായി ഗുസ്തി നടത്തിക്കൊണ്ടിരിക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി തോളത്തിട്ടു. വലതു കയ്യില്‍ സൈക്കിള്‍ പിടിച്ചു. എന്നിട്ട് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെപ്പോലെ ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീട് ലാക്കാക്കി നടന്നു.
പത്തു മിനിട്ട് കൊണ്ടു ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീടിനടുത്തെത്തി. വീടിനു മുന്‍പിലൂടെ ഒരു ചെറിയ കൈത്തോട്‌ ഒഴുകുന്നുണ്ട്. ഒരു തെങ്ങില്‍ തടിയാണ് പാലമായി ഇട്ടിരിക്കുന്നത്. ഞാന്‍ പാക്കരന്‍ ചേട്ടനെ താഴെ വച്ചു. എന്നിട്ട്‌ സൈക്കിള്‍ എടുത്ത്‌ പാലത്തിന്റെ അപ്പുറത്തെത്തിച്ചു. വീണ്ടും ഇക്കരെ വന്നു. വലതു തോളില്‍ ബാഗ് തൂക്കി. പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി പാലത്തിലേക്ക് കയറി.
പാലത്തിന്റെ പകുതി എത്തിയപ്പോള്‍ എന്റെ തോളില്‍ കിടന്ന ബാഗ് ഒന്നു വഴുതി. അത് പിടിക്കാനായി ആഞ്ഞ എന്റെ ബാലന്‍സ് പോയി. അതോടെ ഞാനും പാക്കരന്‍ ചേട്ടനും കോറസ്സായി അയ്യോ എന്നൊരു വിളി വിളിച്ചു. പിന്നെ എല്ലാം ശുഭം!
ഇരുട്ടില്‍, തോട്ടില്‍ നിന്നും ചക്ക വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ട പരിസരവാസികള്‍ ടോര്‍ച്ചും മറ്റുമായി ഓടിവന്നു. വീണ ഉടനെ തന്നെ ഞാനും പാക്കരന്‍ ചേട്ടനും ആവശ്യത്തിനുള്ള വെള്ളം കുടിച്ചു കോട്ട ഫുള്‍ ആക്കിയിരുന്നു. ഓടിവന്നവര്‍ ഒന്നുരണ്ടു പേര്‍ ചേര്ന്നു ഞങളെ കരക്ക്‌ കയറ്റി. ഇതിനിടയില്‍ പാക്കരന്‍ ചേട്ടന്റെ ഭാര്യ തങ്കമണിചേച്ചിയും മകള്‍ ശാന്തമ്മയും സ്ഥലത്തെത്തി.
വെള്ളം കുടിച്ചു വയര്‍ കുട്ടമാക്രിയുടെത് പോലെയായ പാക്കരന്‍ ചേട്ടനെയും കൂടെ പട്ടാളക്കാരനായ എന്നെയും കണ്ടതോടെ ഈ അവസ്ഥക്ക് കാരണക്കാരന്‍ ഞാനാണ് എന്ന രീതിയില്‍ അവര്‍ "അയ്യോ ഈ കാലമാടന്‍ ഒള്ള കള്ളെല്ലാം കുടിപ്പിച്ചു എന്റെ കേട്യോനെ കൊന്നെ" എന്ന് പറഞ്ഞു ഉറക്കെ അലമുറയിട്ടു. അത് കേട്ട നാട്ടുകാര്‍ ശരിയാണെന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ ദയനീയമായി അവരെ മാറി മാറി നോക്കി.
ഇതെല്ലാം കണ്ടു നിന്ന ശാന്തമ്മ എന്നെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കി. തന്‍റെ അച്ഛനെ കള്ളുകുടിപ്പിച്ചു കൊല്ലാന്‍ നോക്കിയതിന്റെ മുഴുവന്‍ വൈരാഗ്യവും ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി പാക്കരന്‍ ചേട്ടനെ എടുത്ത്‌ വീട്ടിലേക്ക് കൊണ്ടുപോയി. ആ ഗ്യാപ്പില്‍ ഞാന്‍ വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൂനിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.
ഒരു പരോപകാരം ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ ശപിച്ചു. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്ന് പറയുന്നതു വെറുതെയാണോ?

അഭിപ്രായങ്ങളൊന്നുമില്ല: