2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

"മു" ഇല്ലാത്ത തിരുവനന്തപുരം

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരായ ഞങളുടെ കണ്കണ്ട ദൈവവും ഭക്ത വല്സലനുമായ "ആര്‍മി" തമ്പുരാന്‍ കേരളത്തില്‍ മൂന്നു മാസം ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം എനിക്ക് കനിഞ്ഞരുളിയ വിവരം എല്ലാ മാന്യ വായനക്കാരെയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇനി മൂന്ന് മാസക്കാലം തിരുവനതപുരത്തും പരിസര പ്രദേശങ്ങളായ തമ്പാനൂര്‍, കിഴക്ക് പടിഞ്ഞാറ് കോട്ടകള്‍, സ്ടാച്യു മുതലായ സ്ഥലങ്ങളില്‍ വച്ചു എന്നെ കണ്ടുമുട്ടുന്നവര്‍,പട്ടാളക്കഥകള്‍ എന്ന കൃതി എഴുതി ബൂലോഗവാസികളെ വശം കെടുത്തിയതിന്റെ പേരില്‍ ദേഹോപദ്രവം എല്പിക്കാതെ, ഒരു പട്ടാളക്കാരന്‍ എന്ന പരിഗണന തന്നു സദയം വിട്ടയക്കണമെന്ന് അപേഷിച്ചു കൊള്ളുന്നു.

അങ്ങനെ ജന്മ നാട്ടില്‍ കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപാര ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കി പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ഞാന്‍ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.

സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി . ആള് കുറവായതിനാല്‍ വാതിലിനു അടുത്ത്‌ തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കെറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്ന പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ ഒറ്റമുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി തനിക്ക് മുമ്പെ ബസ്സില്‍ കയറിയ തന്‍റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്‍കുന്നവരെ പോലെ നില ഉറപ്പിച്ചു. ജീന്‍സ് ധാരികളായ ചെറുപ്പക്കാരികളെ അടുത്ത്‌ കണ്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ മറന്ന ഞാന്‍ അവരുടെ മുന്പ് പുറകു വശങ്ങളിലെ അളവുകളും തൂക്കങ്ങളും എടുക്കുന്ന ജോലിയില്‍ ശ്രദ്ധയൂന്നി . ഇതുങ്ങള്‍ കഴിക്കുന്നതിക്കെ ഈ ഭാഗങ്ങളില്‍ തന്നെ വന്നടിയുകയാണോ എന്നെനിക്കു തോന്നിപ്പോയി. ചുമ്മാതല്ല കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നത്.ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ?

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലെയുള്ള എന്‍റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ അടുത്ത് നില്ക്കുന്ന വേറൊരുത്തിയെ ഒന്നു തോണ്ടിയിട്ട് എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കി ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്‍റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.

എന്‍റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവും ഒക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്ക് തിരുവനന്തപുരത്തു നടന്ന ആര്‍മി മേള കണ്ടിട്ട് പട്ടാളക്കാരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴികുകയാനെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമെ ഉള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാ രത്നമാണോ എന്‍റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !

ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന ആര്‍മി കാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു, തൂവാല കൊണ്ടു മുഖമൊന്നു അമര്‍ത്തി തുടച്ചു ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് വടി പോലെ നിവര്‍ന്നിരുന്നു.

ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന പോക്കില്‍ ഊറി ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നപോലെ " തീര്‍ന്ന കേസ്സാ,വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കാണുകയുണ്ടായി.

ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. അടുത്ത് കമ്പിയില്‍ തൂങിനിന്നു അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെന്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ച് അവിടെത്തന്നെ നിന്നു.

ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. എന്താണ് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് മൂലം ആ സീറ്റിനു എന്തെങ്കിലും കുഴപ്പം പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്. " തീര്‍ന്ന പൌരന്മാര്‍" !!!

അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് സംഗതി മനസ്സിലായി. കേരളത്തിലെ വന്ദ്യ വയോധികന്‍മാര്‍ക്കായി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത് .അതായത് "മുതിര്‍ന്ന പൌരന്‍മാര് " ക്കുള്ള സീറ്റ് !! പക്ഷെ മുതിര്‍ന്ന പൌരന്മാര്‍ ചെറുപ്പക്കാരെക്കാള്‍ വീരന്മാരാണ് എന്നുള്ള സത്യമറിയാത്ത ഏതോ മണ്ടശിരോമണി മുതിര്ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മ്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?

ഇറങ്ങി പോകുന്ന പോക്കില്‍ ആ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്ങില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???

അഭിപ്രായങ്ങളൊന്നുമില്ല: