2009, മേയ് 11, തിങ്കളാഴ്‌ച

ഫോര്‍മുല ഫോര്‍ട്ടി ഫൈവും ഡോക്ടര്‍ ഗുല്‍ഗുല് മാലും

നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടോ? ഇല്ല എന്ന് തന്നെ പറയാം. ഗോഡ് ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്‍ മുതലാളി!!. പക്ഷെ നാടകാചാര്യന്‍ കെ. ടി. സിംഗിനെ അറിയാവുന്ന എത്ര മലയാളികളുണ്ട്?.... ആരുമില്ല അല്ലെ? എന്നാ കേട്ടോ... അങ്ങനെ പേരുള്ള ഒരു കിടിലന്‍ നാടകാചാര്യന്‍ ഉണ്ടായിരുന്നു പട്ടാളത്തില്‍.......പേരു കേട്ടിട്ട് ആളൊരു ഹിന്ദിവാലാ ആണെന്ന് കരുതേണ്ടാ... നല്ല സ്വയമ്പന്‍ മലയാളി.....കറ (റബ്ബര്‍ മരത്തിന്റെ കറയല്ല) തീര്‍ന്ന തിരുവല്ലക്കാരന്‍.. എന്‍ എന്‍ പിള്ളയെ വച്ച് നോക്കിയാല്‍ അഞ്ഞൂറ് തികയില്ലെന്കിലും ഒരു മുന്നൂറു മുന്നൂറേകാല്‍ വരും..അഭിനയം.!! മാത്രമല്ല രചന, സംവിധാനം, രംഗപടം, മേക്കപ് തുടങ്ങി വേണമെങ്കില്‍ സംഘട്ടനം വരെ ചെയ്തുകളയും.! അതാണ്‌ കുട്ടപ്പന്‍ മകന്‍ തമ്പി സിംഗ് എന്ന നാടകതിലകം കെ. ടി സിംഗ്!!!
മലയാളിയായ കുട്ടപ്പന്‍ തമ്പിക്ക് ഈ "സിംഗ്"എന്ന വാല് മുളച്ചത് എങ്ങനെ എന്നുള്ള കാര്യം ചരിത്രത്തിന്റെ ഏടുകള്‍ പരതിയാല്‍ ചിലപ്പോള്‍ കിട്ടിയേക്കും. അതിനു ടൈം ഇല്ലാത്തവര്‍ക്കായി അദ്ദേഹത്തിന്റെ വന്ദ്യ പിതാവും ഒരു എക്സ് സൈനികനും ഇപ്പോള്‍ നാട്ടിലെ സ്വന്തം മാടക്കടയില്‍ ഇരുന്നു അവിടെ മുറുക്കാനും ബീഡിയും വാങ്ങാന്‍ എത്തുന്ന പാവങ്ങളെ "പണ്ട് ഞാന്‍ ലഡാക്കില്‍ ആയിരുന്നപ്പോള്‍" എന്ന് തുടങ്ങി രണ്ടാം ലോക മഹായുദ്ധം വരെ നീണ്ടു, തിരിച്ചു കാര്‍ഗില്‍ യുദ്ധത്തില്‍ വന്നു നില്‍ക്കുന്ന മെഗാ സ്റ്റോറി പറയുന്ന സാദാ നാട്ടിന്‍ പുറത്തുകാരനുമായ ശ്രീ കുട്ടപ്പന്‍ അവര്‍കളുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ..
"ഈ സിങ്ങന്‍ മാരെന്ന് പറഞ്ഞാല്‍ ആരാ?? സിംഗമല്ലേ സിംഗം.....അടുത്താന്‍ നല്ലവരാ ..അകന്നാ പിന്നെ മൂര്‍ക്കന്മാരാ ..... മൂര്‍ക്കന്‍..."
സിങ്ങന്‍മാരോട് അദ്ദേഹത്തിനുള്ള ആരാധനയാകാം തമ്പിയുടെ വാലായി മുളച്ചത് എന്ന് നമുക്ക് ആശ്വസിക്കാം. ഏതായാലും തമ്പി സിംഗ് ഒരു വലിയ നാടക ഭ്രാന്തന്‍ ആയിരുന്നു. ലീവിന് പോകുന്നത് തന്നെ നാട്ടില്‍ ഉത്സവങ്ങളും പെരുനാളുകളും തുടങ്ങുമ്പോഴാണ്. എല്ലാ നാടകങ്ങളും കാണും. ഇഷ്ടപെട്ട കഥാപാത്രങ്ങളും അവരുടെ റോള്കളും ഒക്കെ ഒരു നോട്ടായി എഴുതി വയ്കും.. പിന്നെ യു‌നിറ്റില്‍ എന്തെകിലും വാര്‍ഷികാഘോഷങ്ങള്‍ നടക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ തമ്പിയുടെ ഭാവനയിലൂടെ പുനര്‍ജനിക്കും. പക്ഷെ തമ്പിയുടെ നാടകങ്ങളില്‍ ഹാസ്യമാണ് കൂടുതല്‍. കഥാപാത്രങ്ങള്‍ ഒന്നോ രണ്ടോ കാണും. കൂടിപ്പോയാല്‍ മൂന്ന്. അതില്‍ നായക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് നാടക തിലകം കെ. ടി. തന്നെ ആയിരിക്കും. സന്ദര്‍ഭവശാല്‍ പറയട്ടെ, ഞാനും കെ. ടി. യുടെ നാടകത്തിലെ ഒരു അഭിനേതാവാണ്. ഞങള്‍ ഒരുമിച്ചു വേദി പങ്കിട്ട ആ നാടകത്തിന്റെ പേരാണ് "ഫോര്‍മുല ഫോര്‍ട്ടി ഫൈവ്". (ഇന്ഗ്ലിഷിലെ ഫോര്‍മുലയാണ്, ദയവായി മലയാളത്തില്‍ വായിക്കാതിരിക്കാന്‍ അപേക്ഷ)

ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രം ഒരു നാടന്‍ ദന്ത ഡോക്ടറാണ്. ഡോക്ടര്‍ ആയ കെ ടി യും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ആയ ഞാനും ഞങളുടെ ദന്തല്‍ "പൊളി ക്ലിനിക്കില്‍" എത്തുന്ന രോഗികളെ പരിശോധിക്കുന്നതും അനന്തരം അവരുടെ പല്ലുകള്‍ യാതൊരു ദയയുമില്ലാതെ പറിച്ചെടുക്കുന്നതും അങ്ങനെ ബോധം കെടുന്ന രോഗികളുടെ പോക്കറ്റില്‍ നിന്നും പൈസയും മറ്റും അടിച്ചു മാറ്റുന്നതുമാണ്‌ ഫോര്‍മുല ഫോര്‍ട്ടി ഫൈവിലെ കഥയുടെ സ്റ്റോറി.!! ഇതില്‍ രോഗിയെ പരിശോധിക്കുന്നതും അയാളുടെ പല്ല് പറിക്കുന്നതും ആ സമയത്ത് ഡോക്ടറുടെയും രോഗിയുടെയും മുഖത്തുണ്ടാകുന്ന ഭാവ പ്രകടനങളും ഒക്കെ കണ്ടാല്‍ ഏതു ചിരിക്കാത്ത കഠിന ഹൃദയനും ചിരിച്ചു തലകുത്തുമെന്നാണ് കെ ടി പറഞ്ഞത്. പോരാത്തതിനു പല്ല് പറിക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പട്ടാള വണ്ടികള്‍ നന്നാക്കാന്‍ ഉപയോഗിക്കുന്ന സ്പാനര്‍, കട്ടിംഗ് പ്ലെയര്‍, സ്ക്രൂ ഡ്രൈവര്‍ എന്നിവയും.! നോക്കണേ നാടകതിലകം കെ ടി യുടെ ഒരു നര്‍മബോധം!!
നാടകം കാണാനെത്തുന്ന മുഖ്യ അതിഥികള്‍ മലയാളിയായ സി ഓ സാബ് കേണല്‍ ബാലകൃഷ്ണനും ഭാര്യയും മകനുമാണ്. ഒരാഴ്ചത്തെ റിഹേഴ്സല്‍ കഴിഞ്ഞു. റിഹേഴ്സല്‍ കണ്ടവരൊക്കെ കെ ടി യെ അഭിനന്ദിച്ചു. കൂടെ അസ്സിസ്ടന്റായ ഞാനും കലക്കുന്നുണ്ട് എന്ന് കേട്ടപ്പോള്‍ എത്രയും പെട്ടെന്ന് സി ഓ സാബിന്റെ മുന്നില്‍ നാടകം അഭിനയിച്ചു കയ്യടി നേടാന്‍ എനിക്ക് തിടുക്കമായി..ഒത്താല്‍ ഒരു പ്രമോഷനും ഒപ്പിക്കാം.
നാടക ദിവസം വന്നു. ബാരക്കിനടുത്തു ഒരു വലിയ ഒരു ഹാള്‍ ഉണ്ട്.. അതിലാണ് സ്റ്റേജ് ഇട്ടിരിക്കുന്നത്. നാടക രത്നം കെ ടി സിംഗ് സ്റ്റേജിലെ ലൈറ്റ് സൌണ്ട് മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്റ്റേജിനു നടുക്ക് തന്നെ തൂക്കിയിട്ടിരിക്കുന്ന മൈക്കിന്റെ മുന്‍പിലും വശങ്ങളും നിന്ന് "ഹലോ ഹലോ മൈക്ക് ചെക്ക്" എന്ന് പല ശബ്ദത്തില്‍ പറഞ്ഞു. സ്റ്റേജിന്റെ ഒരു വശത്ത് ഇരിക്കുന്ന മൈക് ഓപ്പറേറ്റര്‍ ഭീംസിംഗിന്റെ നേരെ നോക്കി മൈക്കിന്റെ മുന്‍പില്‍ നിന്ന് ഹലോ പറഞ്ഞുകൊണ്ട് വോളിയം കൂട്ടാനും കുറയ്ക്കാനും ആഗ്യം കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്പീക്കറിലൂടെ കുറുക്കന്‍ ഒരിയിടുന്നത് പോലെയുള്ള ഒരു നീണ്ട ഒരു വിസിലടി കേട്ടതോടെ പേടിച്ചുപോയ ഭീംസിംഗ് ശബ്ദം നേരത്തെ സെറ്റ് ചെയ്തത് പോലെ തന്നെ ചെയ്തിട്ട് സ്ഥലം വിട്ടു കളഞ്ഞു.
നാടക രത്നം കെ ടി സിംഗ് ഉടന്‍തന്നെ സ്റ്റേജിനു മുന്‍പിലെത്തി പ്രകാശ ക്രമീകരണം എങ്ങനെയുണ്ട് എന്ന് നോക്കി. നാടകം നടക്കുമ്പോള്‍, വിശിഷ്യാ രോഗിയുടെ പല്ല് പറിക്കുമ്പോള്‍ രോഗിയുടെയും ഡോക്ടറുടെയും മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ കാണണമെങ്കില്‍ വേദിയിലെ പ്രകാശത്തിന്റെ വിന്യാസം ശരിയായിരിക്കണം. ഏതായാലും വെളിച്ചം കൂടിയാലും കുറയാന്‍ പാടില്ല എന്നുള്ളതുകൊണ്ട് വേദിയുടെ മുന്‍പില്‍ നടുവിലായി ശക്തിയേറിയ ഒരു ഫ്ലഡ് ലൈറ്റും കൂടി ഫിറ്റ് ചെയ്യുവാന്‍ കെ ടി നിര്‍ദേശം കൊടുത്തു.
മുഖ്യ അതിഥിയും കുടുംബവും എത്തിച്ചേര്‍ന്നു. പരിപാടി തുടങ്ങി. നാടകം മൂന്നാമതാണ്. കെ ടി സിംഗും ഞാനും രോഗിയായി അഭിനയിക്കുന്ന തോമസ്സും ഗ്രീന്‍ റൂമില്‍ എത്തി ഡ്രസ്സ്‌ ചെയ്തു. മുഖത്ത്‌ റോസ് പൌഡര്‍ തേച്ചു പിടിപ്പിച്ചു ലിപ്സ്റ്റിക് ഇട്ടു മീശയും താടിയുമൊക്കെ ഫിറ്റ് ചെയ്തു യുണിട്ടിലെ മെയില്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌ കുശല് കുമാറിന്റെ പക്കല്‍ നിന്നും വാങ്ങിയ വെളുത്ത പാന്റും കോട്ടുമിട്ട് നില്‍കുന്ന കെ ടി സിംഗിനെ കണ്ടാല്‍ ഒറിജിനല്‍ ദന്ത വൈദ്യനാണോ എന്ന് തോന്നിപ്പോകുമായിരുന്നു. പാന്റിനു അല്പം ഇറുക്കം കൂടുതല്‍ ഉണ്ടോ എന്നൊരു സംശയം കെ ടി പ്രകടിപ്പിച്ചെങ്കിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു അല്പം ഇറുക്കം കൂടിയ പാന്റ്സ്‌ നല്ലതാണ് എന്ന എന്റെ അഭിപ്രായത്തോട് ആ നാടക പ്രതിഭയ്ക്ക് യോജിക്കതെയിരിക്കാന്‍ കഴിഞ്ഞില്ല.
നാടകം തുടങ്ങാറായി. നാടകത്തിനെക്കുറിച്ചുള്ള ഒരു സംഷിപ്ത വിവരണം കെ ടി തന്നെ സദസ്സിനു കൊടുത്തു. അതിനിടയില്‍ ഞാനും രോഗിയായ തോമസ്സും കൂടി വേദിയില്‍ ഒരു കസേര, മേശ, രോഗിക്ക് കിടക്കാനുള്ള ബെഞ്ച് എന്നിവ കൊണ്ടിട്ടു. കര്‍ട്ടന്‍ ഉയര്‍ന്നു....വേദിയില്‍ ഞാനും ഡോക്ടര്‍ ഗുല്‍ ഗുല് മാലും (കെ ടി) അഭിനയിച്ചു തുടങ്ങി.
രോഗിയുടെ ആഗമനവും പരിശോധനയും നടക്കുമ്പോള്‍ സദസ്സില്‍ നിന്നും കരഘോഷവും ബലേഭേഷ് വിളികളും ഉയര്‍ന്നു. നാടകം കലക്കുന്നുന്ടെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. സി ഓ സാബും ഭാര്യയും കയ്യടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഗുല്‍ ഗുലുമാല്‍ രോഗിയുടെ പല്ല് പറിക്കുന്ന നയന മനോഹര രംഗത്തിലേക്കു സദസ്സിനെ നയിച്ചു.
രോഗിയായി വന്ന തോമസ്സിനെ ഡോക്ടറുടെ കൈക്കാരനായ ഞാന്‍ ബെഞ്ചില്‍ കിടത്തി കയറു കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. ഡോക്ടര്‍ ഗുല്‍ഗുലുമാല്‍ വലിയ ഒരു കൊടില്‍ (കട്ടിംഗ് പ്ലെയര്‍) തോമസ്സിന്റെ വായില്‍ കടത്തി പല്ല് വലിച്ചു പറിക്കുന്ന രംഗമാണ് നടക്കുന്നത്. എത്ര വലിച്ചിട്ടും രോഗിയുടെ പല്ല് പറിയുന്നില്ല എന്ന് സദസ്സിനു തോന്നുന്ന രീതിയില്‍ ഇരുന്നും കിടന്നും ഒരു കാലു രോഗിയുടെ ശരീരത്തില്‍ കുത്തി നിന്നുമൊക്കെ കെ ടി ശക്തിയായി വലിക്കുന്നതായി അഭിനയിക്കുകയാണ്. രോഗിയായ തോമസ്സും അതിനൊത്ത് അഭിനയത്തിലൂടെ പ്രതികരിക്കുന്നുണ്ട്. ഇത് കണ്ട ഞാന്‍ മാത്രം വെറുതെ നില്‍ക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി, പല്ല് പറിക്കാന്‍ കഷ്ടപ്പെടുന്ന ഡോക്ടറെ ഒരു കൈ സഹായിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ പുറകിലൂടെ വട്ടം പിടിച്ചു ശക്തിയായി ഒരു വലി വലിച്ചു. (ഈ ഭാഗം റിഹേഴ്സല്‍ നടത്തുമ്പോള്‍ ഉണ്ടായിരുന്നില്ല, പക്ഷെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അപ്പോള്‍ എനിക്ക് തോന്നിയ ഒരു ഐഡിയ ആയിരുന്നു)
എന്റെ അപ്രതീക്ഷിതമായ വലിയോടെ അടി തെറ്റിയ ഗുല്‍ ഗുലുമാല്‍ പുറകിലേക്ക് മലര്‍ന്നടിച്ചു വീണു. വീണത്‌ എന്റെ പുറത്തായത് കൊണ്ട് ഗുല്‍ ഗുലു മാലിനു വലിയ ക്ഷതമൊന്നും സംഭവിച്ചില്ലെന്കിലും അദ്ദേഹത്തിന്റെ കയ്യിലിരുന്ന കട്ടിംഗ് പ്ലെയര്‍ എന്റെ പുറത്തു പറയാന്‍ പറ്റാത്ത ഒരു സ്ഥലത്ത് നല്ല രീതിയില്‍ കൊള്ളുകയുണ്ടായി. ഇതിനിടയില്‍ ബോധം കെട്ടതായി അഭിനയിക്കേണ്ട തോമസ്‌
" അയ്യോ എന്റെ പല്ല് പോയെ" എന്നൊരു നിലവിളിയോടെ കെട്ടിയിരുന്ന കയറും പൊട്ടിച്ചു കൊണ്ട് ഗ്രീന്‍ റൂമിലേക്ക്‌ ഒരോട്ടം വച്ചുകൊടുത്തു.
പല്ല് പറിക്കുന്ന രംഗം കൊഴുത്തപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി കെ ടി തന്റെ കയ്യിലിരുന്ന കൊടില്‍ തോമസ്സിന്റെ വായിലെ മേല്നിരയിലെ ഒരു പല്ലില്‍ പിടിപ്പിച്ചു വച്ചിരുന്നതും ഞാന്‍ വലിച്ചപ്പോള്‍ ആ ശക്തിയില്‍ തോമസ്സിന്റെ മുന്‍പിലെ രണ്ടുപല്ലുകളില്‍ ഒരെണ്ണം വേരോടെ പറിഞ്ഞു വന്ന വിവരവും ഞാനറിയുന്നത് തോമസ്സിനെ ആശുപത്രിയില്‍ കൊണ്ടുപോയതിനു ശേഷമായിരുന്നു. !!

10 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

കര്‍ട്ടന്‍ ഉയര്‍ന്നു....വേദിയില്‍ ഞാനും ഡോക്ടര്‍ ഗുല്‍ ഗുല് മാലും അഭിനയിച്ചു തുടങ്ങി.

Unknown പറഞ്ഞു...

ഠേ ഠേ! തേങ്ങ ഉടക്കാൻ ആദ്യമായി കിട്ടിയ അവസരമാണ്
സി .ഒ സാബ് പണിഷ്മെന്റ് തന്നോ രണ്ടിനും?

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

എന്നിട്ട് ആരും കൈ വെച്ചില്ല..?
ആ പാവത്തിന്റെ പല്ലെടുത്തിട്ട് ..? :)

Ashly പറഞ്ഞു...

lol.....great post....pavam Tomas !!!

Unknown പറഞ്ഞു...

SO THOMASINTE RANDU PALLU POYI ALLE?

PAVAM THOMAS!!

മുസാഫിര്‍ പറഞ്ഞു...

ഹ ഹ ഇതാണ് കഥാ പാത്രമായി ജീവിക്കുക എന്നു പറയുന്നത് അല്ലെ ?

അജ്ഞാതന്‍ പറഞ്ഞു...

not up to the mark

വശംവദൻ പറഞ്ഞു...

“ആ സമയത്ത് ഡോക്ടറുടെയും രോഗിയുടെയും മുഖത്തുണ്ടാകുന്ന ഭാവ പ്രകടനങളും ഒക്കെ കണ്ടാല്‍ ഏതു ചിരിക്കാത്ത കഠിന ഹൃദയനും ചിരിച്ചു“ തലകുത്തുമെന്നല്ലേ പറ്ഞ്ഞിരുന്നത്.

ഒരു പാവത്തിന്റെ പല്ല് പോയെങ്കിലും എല്ലാവരെയും ചിരിപ്പിച്ചിട്ടുണ്ടാകുമല്ലോ?. അവതരണം വളരെ നന്നായിട്ടുണ്ട്.

(അല്ല, ഇനി തോമസിനോട് മുൻ വൈരാഗ്യം വല്ലതുമുണ്ടായിരുന്നോ? കാരണം, റിഹേഴ്‌സലിലും ഇല്ലാതിരുന്ന ഭാഗമല്ലേ സ്റ്റേജിൽ ആടിയത്?)

Typist | എഴുത്തുകാരി പറഞ്ഞു...

നാടകത്തില്‍ കൊല്ലുന്ന രംഗം ഇല്ലാതിരുന്നതു ഭാഗ്യം, അല്ലെങ്കില്‍ ചിലപ്പോള്‍ പൂര്‍ണ്ണതക്കുവേണ്ടി.....

Jayasree Lakshmy Kumar പറഞ്ഞു...

നാടകം അപ്പോൾ ഒരു ‘സംഭവ’മായി. അല്ലേ?
ഇത്രേം ഒറിജിനാലിറ്റി വേണ്ടായിരുന്നു :))