2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും.

പട്ടാളത്തില്‍ ചേര്‍ന്നതോടെ ബിവറേജസ് ഷോപ്പില്‍ ജോലി കിട്ടിയ അയ്യപ്പബൈജുവിന്റെ അവസ്ഥയിലായി ഞാന്‍.

കാരണം എന്താണെന്ന് ചോദിച്ചാല്‍, പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ് നേരെ ചൊവ്വേ നാല് പെഗ്ഗടിക്കാനോ നാലുപേര്‍ കാണ്‍കെ വാളു വയ്ക്കാനോ കഴിയാതിരുന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍.



ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില്‍ നിന്നും അടിച്ചു കോണ്‍ തെറ്റി, ഉടുമുണ്ട് പറിച്ചു തലയില്‍ കെട്ടി, അന്നത്തെ ഫാഷനായിരുന്ന കോണകം മാത്രമുടുത്ത് ഇഴഞ്ഞു വരുന്ന ഒരു പാമ്പിനെ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു.

ആ "കോണകധാരി" പാമ്പിന്റെ പേരായിരുന്നു ലംബോധരന്‍ അഥവാ ലംബന്‍ ചേട്ടന്‍

ചെറിയ കുട്ടികളായ ഞങ്ങള്‍ക്ക് ലംബന്‍ ചേട്ടന്റെ കോണകമുടുത്തുള്ള വരവും റോഡിന്റെ അരികിലുള്ള ആല്‍മരത്തില്‍ പലക ചാരിയതുപോലെ നിന്നുള്ള വാളു വയ്ക്കലും, വാളു വയ്ക്കുന്നതിനനുസരിച്ചു കുലുങ്ങിയാടുന്ന നീളമുള്ള കോണക വാലും രസിപ്പിക്കുന്ന കാഴ്ചയായിരുന്നു.

വലുതാകുമ്പോള്‍ ഞാനും ലംബന്‍ ചേട്ടനെപ്പോലെ കള്ളു കുടിക്കുമെന്നും എത്ര കുടിച്ചാലും എങ്ങും ചാരാതെ നിന്ന് വാളു വയ്ക്കുമെന്നും അന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ വളര്‍ന്നപ്പോള്‍ വീടിന്റെ അടുത്തുണ്ടായിരുന്ന ആ ഷാപ്പ്‌ പൂട്ടിപ്പോയി. മാത്രമല്ല മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു.

പട്ടാളത്തില്‍ ചേര്‍ന്ന് ട്രെയിനിംഗ് തുടങ്ങിയപ്പോള്‍ മെസ്സിന്റെ അടുത്തുള്ള ചെറിയ ബാര്‍ മുറിയിലെ അലമാരയില്‍ വച്ചിരിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള റം, വിസ്കി, ബ്രാണ്ടി മുതാലായ കുപ്പികളെ കാണുകയും പൂസ്സാകാനുള്ള എന്റെ ആഗ്രഹം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആള്‍ പെട്ടെന്ന് പൊങ്ങി വരുന്ന പോലെ "ഠിം" എന്ന് പൊങ്ങി വരികയും ചെയ്തു.

പക്ഷെ ട്രെയിനിംഗ് സമയത്ത് കള്ളു കുടിക്കാന്‍ പോയിട്ട് ഒരു ഫുള്‍ കുപ്പിയെ തൊടാന്‍ പോലുമുള്ള അവസരം കിട്ടിയില്ല.

എങ്കിലും "തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.

തൊമ്മന്‍ എന്ന മനോജ്‌ , ദിനേശ് , അനില്‍, അജോയി എന്നവരായിരുനു ആ മാന്യ ദേഹങ്ങള്‍.


ആഴ്ചയില്‍ മൂന്ന് ദിവസമാണ്‌ പട്ടാളത്തില്‍ റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി എന്നിവയാണ് ആ ദിവസങ്ങള്‍. പക്ഷെ അത് സ്റ്റാഫിന് മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് "ബാര്‍" ആയി ഉപയോഗിക്കുന്നത്. റം ഇഷ്യൂ നടക്കുന്ന സമയത്ത് ട്രെയിനികള്‍ക്ക്‌ മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. മെസ്സിന് തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ബാരക്ക്.

വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങ്ങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരേയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന് തൊമ്മന്‍ എന്ന മനോജ് സമയത്ത് പറയാറുണ്ട്.


പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ്‌ ഒരവസരം വീണു കിട്ടിയത്.

പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്‌. അദേഹത്തെ Religious Teacher എന്നാണ് വിളിക്കുന്നത്. തൊമ്മനാണ് പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ വികാരിയച്ചനെ സോപ്പിട്ടു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴിയെന്നു ഞങ്ങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു.


അവസാനം വഴി കണ്ടെത്തി.


കൂട്ടത്തില്‍ ലോലഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും ദിനേശും അജോയിയും കൂടി ഓരോരുത്തരായി കുടിക്കുക. പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോലഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ പദ്ധതിയും പാളി.

അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.

വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങ്ങള്‍ ഒരുമിച്ചു കൂടി. എന്റെ ഇരുമ്പ് പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു. രണ്ടു പെഗ്ഗില്‍ കൂടുതല്‍ കുടിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്.

ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങിയെത്തി. പിന്നീട് അജോയി മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുണ്ടെങ്കിലും "മിലിട്ടറി" അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.

പെട്ടി തുറന്ന ഞാന്‍ ഞെട്ടി.

കുപ്പി കാലിയായിരിക്കുന്നു. മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും.

ദ്രോഹികള്‍ ....

എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം "കിട്ടിയതാകട്ടെ" എന്ന് കരുതി മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു. പിന്നെ അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു.

ഹോ...മിലിട്ടറി സ്വയമ്പന്‍ തന്നെ... അല്പം കൂടി കിട്ടിയിരുന്നെങ്കില്‍........

എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്രവാസികളെ പിന്നെ കണ്ടോളാം എന്ന് തീരുമാനിച്ചു കൊണ്ട് എഴുനേറ്റ ഞാന്‍ എന്റെ നേരെ മുന്‍പില്‍ കൊമ്പന്‍ മീശയും താടിയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!

നമ്മുടെ നാട്ടിലെ എക്സൈസുകാര്‍ കള്ളവാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും സര്‍ദാര്‍ജി അച്ചാര്‍ സഹിതംപൊക്കിയ വിവരമറിഞ്ഞ തൊമ്മനും അജോയിയും പോയ വഴിക്ക് ഇപ്പോഴും പുല്ലു മുളച്ചിട്ടില്ലത്രേ ...!

ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ലോലഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പംപോലും ലോലമാല്ലാത്ത സര്‍ദാര്‍ജി ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പൊക്കാനും കാരണം.

ഏതായാലും മൂന്നു നാലു ദിവസത്തേക്ക് ഞാന്‍ കള്ളടിക്കാതെ തന്നെ പൂസ്സായിരുന്നു...


23 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

"തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

എന്നിട്ട് അവിടന്ന് പറഞ്ഞു വിട്ടോ

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

:)

ചിതല്‍/chithal പറഞ്ഞു...

അതല്ല. എന്നിട്ടു്‌ എന്തുണ്ടായി? അതാണു്‌ അറിയേണ്ടതു്‌. സർദാർന്റെ കൂടെ വീണ്ടും വീക്കിയോ? അല്ലാതെ എങ്ങിനെ ആ ആഴ്ച മുഴുവൻ പൂസായി?
കുപ്പി മുഴുവൻ തീർത്തതു്‌ സർദാരോ തൊമ്മനോ അനിലോ.. ആരാ? ഒരു പാടു്‌ സംശയങ്ങൾ ബാക്കി.. ഇതിനൊക്കെ ഉത്തരം തരാതെ പട്ടാളച്ചേട്ടനു്‌ ഇനി ഒരു തുള്ളി കിട്ടും എന്നു പ്രതീക്ഷിക്കണ്ട.
പറയാൻ മറന്നു.. കഥ സ്വയമ്പൻ!!

ശ്രീനന്ദ പറഞ്ഞു...

"മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു". ഇത് സൂപ്പര്‍.

എന്നിട്ട് സര്‍ദാര്‍ജി എത്ര റൌണ്ട് ഓടിച്ചു, തന്നെ ഓടിയോ, അതോ ലോലഹൃദയനും കമ്പനി തന്നോ.

രഘുനാഥന്‍ പറഞ്ഞു...

പ്രിയ ഫെനില്‍...നന്ദി
പറഞ്ഞു വിട്ടില്ല പക്ഷെ കിട്ടി..

പ്രിയ ആര്‍ദ്ര ആസാദ്...
നന്ദി...

പ്രിയ ചിതല്‍...
ഹ ഹ പിന്നെ വീശാന്‍ കുപ്പിയില്‍ ഒന്നും ഉണ്ടായിരുന്നില്ല..അവന്മ്മാര്‍ അടിച്ചു തീര്‍ത്തില്ലേ...
പൂസായത് പണീഷ് മെന്റ് കിട്ടിയപ്പോഴാ...എന്തായിരുന്നു പിന്നത്തെ പുകില്...ഹ ഹ

നന്ദി ശ്രീ നന്ദ ...
സര്‍ദാര്‍ ബാരക്കിനു ചുറ്റും അഞ്ചു റൌണ്ട് ഓടിച്ചു ..പിന്ന കട്ടിലും പെട്ടിയും തലയില്‍ ....
അനില്‍ പൂസ്സയിരുന്നത് കൊണ്ട് അന്ന് രക്ഷപ്പെട്ടു. പിറ്റേ ദിവസം അവനും കിട്ടി...ഹിഹി

Unknown പറഞ്ഞു...

രഘുനാഥ്, ഒരു പട്ടാളക്കാരനാകാന്‍ എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു, പക്ഷെ കഴിഞ്ഞില്ല! പാങ്ങോട് മിലിട്ടറി ക്യാമ്പിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചിരുന്നു. അതിന്റെ അടുത്ത് പൂജപ്പുര ഭാഗത്താണ് എന്റെ അച്ചന്റെ തറവാട്. അങ്ങനെ ചെറുതിലെ പട്ടാളക്കാരെ കണ്ടിട്ടുണ്ടായ ആഗ്രഹമായിരുന്നു. അതെല്ലാം ഒന്നുകൂടി ഓര്‍ക്കാന്‍ സാധിച്ചു. നന്ദി.

രഘുനാഥന്‍ പറഞ്ഞു...

പ്രിയ സുനില്‍ ചന്ദ്രന്‍
പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി...പാങ്ങോട് ക്യാമ്പില്‍ ഞാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
താങ്കള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു..?
ഇനിയും വരുമല്ലോ..
സസ്നേഹം
രഘുനാഥന്‍

TPShukooR പറഞ്ഞു...

സംഗതി കേമമായി. പക്ഷെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന് കൂടി പറയാമായിരുന്നു. ഒന്നുമുണ്ടായിട്ടല്ല. ഒന്നറിഞ്ഞു വെക്കാന്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പട്ടാളം....കൊള്ളാം ട്ടോ :)

Naushu പറഞ്ഞു...

കൊള്ളാം ... രസായി...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഷുക്കൂര്‍....
ശിക്ഷയെപറ്റി മറ്റൊരു പോസ്റ്റില്‍ എഴുതാം

നന്ദി വാഴേ...

നന്ദി നൌഷു...

kazhchakkaran പറഞ്ഞു...

pattalakkaran chetta... enikku blog ishtappettu...pattala stories iniyum ezhuthumallo...


(malayalam type cheyyan ariyilla)

ബിനോയ്//HariNav പറഞ്ഞു...

ha ha ..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ചെറുപ്പത്തില്‍ ആദ്യം ബസ്സില്‍ കയറിയപ്പോള്‍ കണ്ട
കണ്ടക്റ്ററാകണം എന്നായിരുന്നു ആദ്യ ആശ
ഡ്രൈവറാകണം എന്നായിരുന്നു പിന്നത്തെ ആശ.

കടത്തു വഞ്ചിയില്‍ കയറിയപ്പോള്‍ ഞാനും അത്പോലെ ഒരു വലിയ മുള ഊന്നി വഞ്ചി കൊണ്ടു നടക്കുന്നവനാകാന്‍ ആയിരുന്നു അടുത്ത ആശ

മനുഷ്യന്റെ ഓരോ ആശകളേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി pasukkadavu blogukal ...
ഇനിയും വരുമല്ലോ...
സ്നേഹം രഘുനാഥന്‍...

നന്ദി ബിനോയ്‌....

നന്ദി ഹെറിറ്റെജ് സര്‍,
"ആശയ്ക്കുലകിതിലളവുണ്ടാമോ" ..എന്നല്ലേ സര്‍.....ഹി ഹി

Aisibi പറഞ്ഞു...

"മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു."
ഇതാണ് പറീന്നത് തലമൂത്തോര് പായാരം പറന്ഞാലും പളുങ്കാണെന്ന്! ഇപ്പം സര്‍ദാരിനോട് കിട്ടിയപ്പം മനസ്സിലായില്ലെ? :)
ബലേബേസ് ബലേബേസ്!

Ashly പറഞ്ഞു...

അണ്ണാ.....കുറച്ചു കാലം ബ്ലോഗ്‌ വായന ഇല്ലായിര്‍ന്നു. ഇവിടെ റം ഒഴുകുന്ന സെമ്ല്‍ അടിച്ചു പിന്നെയം തുടങ്ങി.

രഘുനാഥന്‍ പറഞ്ഞു...

വളരെ നന്ദി ഐസിബി...
ഇജ്ജ് ഇനീം ബായിക്കാനായിട്ടു ബരുമല്ലോ അല്ലെ?
നന്ദി ക്യാപ്ടാ....
റമ്മിന്റെ മനം അവിടെയും എത്തിയോ...ഹി ഹി

ഒരു യാത്രികന്‍ പറഞ്ഞു...

കുടുംബത്തില്‍ ഒരു പാട് പട്ടാളക്കാര്‍ ഉണ്ടായത് കൊണ്ട് പണ്ട് മുതലേ പട്ടാള കള്ള് തന്നെയാണ് എനിക്ക് ശീലം. ...സസ്നേഹം

Simil Mathew പറഞ്ഞു...

മിലിട്ടറി റം കലക്കി അല്ലെ... പട്ടാളത്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ അച്ചനും പട്ടാളക്കാരന്‍ ആണ് അല്ലെ...? ഞാന്‍ കരുതിയത്‌ പുറത്തു നിന്നും അച്ചന്മാര്‍ വന്നു കുര്‍ബാന ചൊല്ലി പോകും എന്നാണ്

രഘുനാഥന്‍ പറഞ്ഞു...

നന്ദി യാത്രികാ...
ഹ ഹ അപ്പൊ ഒരു "മുക്കാല്‍ പട്ടാളക്കാരന്‍" ആണല്ലേ...

നന്ദി സിമിലെ...
പട്ടാളത്തില്‍ അച്ചനും മുസല്യാരും പൂജാരി (പണ്ഡിറ്റ്‌ ജി)യും എല്ലാം പട്ടാളക്കാര്‍ ആണ്...Religious Teachers എന്നു പറയും.
ചില സ്ഥലങ്ങളില്‍ പുറത്തു നിന്നും വരാറുണ്ട്...

ഭായി പറഞ്ഞു...

അവന്മാർ നല്ലവന്മാരാ പട്ടാളം നല്ലവന്മാർ...
ഒരു പെഗ്ഗെങ്കിലും വെച്ചിരുന്നല്ലോ..? :)