2011, ഏപ്രിൽ 13, ബുധനാഴ്‌ച

ചോളച്ചെടികളിലെ തീപ്പൂക്കള്‍

കാശ്മീരിലെ കുപ്പുവാരയില്‍ മലനിരകള്‍ക്കു നടുവിലുള്ള വിശാലമായ സമതലത്തിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ഒരു വശത്തായിരുന്നു ആ ഡ്യൂട്ടി പോസ്റ്റ്‌.

കുന്നിന്റെ ചരുവില്‍ നാലടിയിലധികം താഴ്ചയില്‍ മണ്ണെടുത്ത് , മുന്‍ വശത്ത്‌ മണല്‍ ചാക്കുകള്‍ അടുക്കി രണ്ടു തൂണുകള്‍ ഉണ്ടാക്കിയ ശേഷം, മുകളില്‍ തകര ഷീറ്റുകള്‍ മേഞ്ഞതായിരുന്നു ഡ്യൂട്ടി പോസ്റ്റ്‌. പോസ്റ്റിനു മുകളിലൂടെ പച്ചയും തവിട്ടു നിറവുമുള്ള ചാക്ക് നൂല്‍ കൊണ്ടുണ്ടാക്കിയ വല പുതപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ ഡ്യൂട്ടി പോസ്റ്റിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാനായിരുന്നു അത്.

പോസ്റ്റിനു നേരെ മുന്‍പില്‍ കുത്തനെയുള്ള ഇറക്കമാണ്. അഞ്ഞൂറ് മീറ്ററോളം താഴെ ഒരു ചെറിയ അരുവി ഒഴുകുന്നു. അരുവി കഴിഞ്ഞാല്‍ പിന്നെ നോക്കെത്ത ദൂരത്തോളം വയലുകളാണ് .അവിടെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍.

പകല്‍ സമയങ്ങളില്‍ ആ ചോളച്ചെടികള്‍ നനയ്ക്കാനും വളമിടാനുമായി അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും പണിയാളുകള്‍ വരാറുണ്ട്.

അതിന്റെ കൂടെ ചിലപ്പോള്‍ വേഷം മാറിയ ഉഗ്രവാദിയുമുണ്ടാകാം. ചോളച്ചെടികളുടെ ഇടയില്‍ മറഞ്ഞിരുന്നു മൊട്ടക്കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ ദൂരദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നിട്ട് രാത്രിയില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തും.

ആയതു കൊണ്ട് പകലും രാത്രിയിലും പോസ്റ്റില്‍ ഡ്യൂട്ടിയുണ്ടാകും. പകല്‍ സമയത്ത് വയലുകളില്‍ പണിയെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. രാത്രിയില്‍ കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റിനു വേണ്ട സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആ പോസ്റ്റിലെ ഡ്യൂട്ടിക്കാരുടെ കര്‍ത്തവ്യം. ഡ്യൂട്ടിയില്‍ ഉള്ളവരുടെ ചെറിയ അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിനു കാരണമാകാം എന്നതിനാല്‍ രാത്രികാലങ്ങളില്‍ ചോളവയലുകളില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ക്ക് പോലും ശക്തമായി രീതിയില്‍ പ്രതികരിക്കുക എന്നത് ആ പോസ്റ്റിലെ മാത്രം പ്രത്യേകതയാണ്.

ആ പോസ്റ്റിലായിരുന്നു അന്നെന്റെ ഡ്യൂട്ടി.

കൂടെ ഉണ്ടായിരുന്നത് കമല്‍ കിഷോര്‍ എന്ന ബീഹാറി പയ്യന്‍. അവന്‍ രണ്ടു മാസത്തെ ലീവ് കഴിഞ്ഞു വന്നതും അന്നായിരുന്നു.

സമയം അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു..

മഞ്ഞിന്റെ കനത്ത ആവരണം പുതച്ച പ്രകൃതി നിശബ്ദയായി മരവിച്ചു കിടന്നു..

അകലെയെവിടെയോ നടക്കുന്ന ഓപ്പറേഷന്‍ ഏരിയയില്‍ നിന്നുയരുന്ന വെടി ശബ്ദങ്ങള്‍ മാത്രം ആ നിശബ്ദതയെ ഇടയ്ക്കിടയ്ക്ക് ഭംഗിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടി പോസ്റ്റിന്റെ മുകളില്‍ നിരത്തിയ തകരഷീറ്റുകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ് അതിന്റെ വശങ്ങളിലൂടെ താഴെയ്ക്കൊഴുകി തുള്ളി തുള്ളിയായി ഇറ്റു വീണു കൊണ്ടിരുന്നു..

തണുത്ത പിശറന്‍ കാറ്റ് ആയിരം സൂചി മുനകളായി കമ്പിളിക്കോട്ടിന്റെ മുകളില്‍ ധരിച്ചിരിക്കുന്ന ബുള്ളറ്റു പ്രൂഫ്‌ ചട്ടയേയും തുളച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അരികില്‍ വച്ചിരുന്ന ബുക്കാരി (ഡ്യൂട്ടിയിലുള്ളവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി കല്‍ക്കരിയിട്ട് കത്തിക്കുന്ന ചിമ്മിനി) യിലെ കനലുകള്‍ നീളമുള്ള ഇരുമ്പ് കമ്പിയുടെ സഹായത്തോടെ ഇളക്കിയിട്ടു.

താഴെയുള്ള ചോള വയലുകളെ ലക്ഷ്യം വച്ച് ഏതു സമയവും ട്രിഗര്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ തങ്ങിയിരുന്ന മഞ്ഞു കണികകളെ തൂവാല കൊണ്ട് തുടച്ചു. ബാരലിന്റെ ഉന്നം ഒന്നുകൂടി ശരിയാക്കിയിട്ട് ചോള വയലുകളിലെ അനക്കങ്ങള്‍ക്ക് കാതോര്‍ത്തു.

ലീവ് കഴിഞ്ഞു വന്ന ക്ഷീണം മൂലമാകാം അരികില്‍ ഇരുന്നിരുന്ന കമല്‍ കിഷോര്‍ ഒരു മയക്കത്തിലേയ്ക്കു വഴുതുന്നത് ബുക്കാരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

പാവം പയ്യന്‍ ... വന്നു യൂണിറ്റില്‍ കാലെടുത്തു വച്ചതേയുള്ളൂ. അപ്പോഴേയ്ക്കും നൈറ്റ്‌ ഡ്യൂട്ടി തന്നെ കിട്ടി...

ഞാനിരുന്ന പോസ്റ്റിന്റെ ഏകദേശം നൂറു മീറ്റര്‍ അകലെയായി അതേപോലെ തന്നെയുള്ള മറ്റൊരു പോസ്റ്റുണ്ട്. യൂണിറ്റില്‍ ആള് കുറവുള്ള സമയങ്ങളില്‍ ആ പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് ആളുണ്ടാവുകയില്ല. പകരം രാത്രിയില്‍ ഈ പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഓരോ പത്തു മിനുട്ട് ഇടവിട്ട്‌ അവിടെപ്പോയി സ്ഥിതി ഗതികള്‍ നോക്കി വിലയിരുത്തും. സംശയകരമായി ഒന്നുമില്ലെങ്കില്‍ വീണ്ടും തിരിച്ചു വന്നു തന്റെ പോസ്റ്റില്‍ ഡ്യൂട്ടി തുടരും.

ഡ്യൂട്ടിയില്‍ ഒരു സമയത്ത് രണ്ടു പേര്‍ ഉള്ളതിനാല്‍ മാറി മാറിയാണ് ഈ പോക്ക്. റൈഫിള്‍ സെര്‍ച്ച്‌ ലൈറ്റ് എന്നിവയുമായാണ് പോവുക. അവിടെയെത്തി മണല്‍ ചാക്കുകള്‍ക്ക് മറഞ്ഞിരുന്നു താഴേയ്ക്ക് സേര്‍ച്ച്‌ ലൈറ്റ് തെളിക്കും. സെക്കെണ്ടുകള്‍ മാത്രമാണ് ലൈറ്റ് തെളിക്കുക. കൂടുതല്‍ നേരം തെളിച്ചാല്‍ താഴെ ചോളച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഉഗ്രവാദിയ്ക്ക് ഡ്യൂട്ടിക്കാരന്റെ പൊസിഷന്‍ മനസ്സിലാക്കാനുള്ള സാധ്യത കൂടുതലാണ്.

ഞങ്ങളുടെ പോസ്റ്റില്‍ നിന്നും മറ്റേ പോസ്റ്റ്‌ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തില്‍ "ആഡുകള്‍" (വെടി വയ്പ്പ് ഉണ്ടാകുമ്പോള്‍ മറഞ്ഞിരിക്കാന്‍ പറ്റിയ പാറ, മരം, ട്രുഞ്ചു മുതലായവ) ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അത്രയും ദൂരം ഇരുട്ടില്‍ ലൈറ്റ് തെളിയ്ക്കാതെ ഒരു ഉദ്ദേശം വച്ച് ഓടിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ബാരല്‍ മുകളിലേയ്ക്ക് എന്ന നിലയില്‍ റൈഫിള്‍ വലതു നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട് ചൂണ്ടു വിരല്‍ ട്രിഗറില്‍ മുട്ടിച്ചു ഇടതു കയ്യില്‍ സെര്‍ച്ച്‌ ലൈറ്റുമായി അപ്പുറത്തെ പോസ്റ്റിലേയ്ക്ക് ഒറ്റ ഓട്ടമാണ്.

നൂറു മീറ്റര്‍ എന്നത് നൂറു മൈല്‍ പോലെയാണ് അപ്പോള്‍ തോന്നുക. കാരണം ചോളച്ചെടികളുടെ ഇടയില്‍ ഇരിക്കുന്ന ഉഗ്രവാദിയുടെ "ആസാന്‍ ടാര്‍ഗെറ്റ് " (ഏറ്റവും അനായാസമായി ഫയര്‍ ചെയ്യാന്‍ പറ്റിയ ലക്ഷ്യം) ആണ് ഈ നൂറു മീറ്റര്‍.

അപ്പുറത്തെത്തി മണല്‍ ചാക്കിന് മറഞ്ഞതിനു ശേഷം മാത്രമാണ് ജീവന്‍ നേരെ വീഴുക.

എങ്കിലും ഞാനും കമല്‍ കിഷോറും മാറി മാറി അവിടെപ്പോയി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.

സമയം വെളുപ്പിന് ഒന്ന് നാല്പത്തിയഞ്ച്... പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ ഡ്യൂട്ടി തീരും.

പോസ്റ്റില്‍ പോകാനുള്ള അടുത്ത ഊഴം കമല്‍ കിഷോറിന്റെയാണ്.

ഉറക്കം തൂങ്ങിയിരുന്ന അവനെ ഞാന്‍ തട്ടിയുണര്‍ത്തി.

റൈഫിളും ലൈറ്റുമെടുത്തു കമല്‍ പോകാന്‍ തയ്യാറായി. തലയിലെ ഹെല്‍മെറ്റ്‌ ഉറപ്പിച്ചുവച്ചു. ബുള്ളറ്റു പ്രൂഫിന്റെ ഇറുക്കം അല്പം അയച്ചു . പിന്നെ പോസ്റ്റ്‌ ലക്ഷ്യമാക്കി ഇറങ്ങിയോടി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.

ആ ഒറ്റ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ...താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒരനക്കം..അവിടെ നിന്നൊരു വെടി പൊട്ടി.

കട്ട പിടിച്ച ഇരുട്ടില്‍.അവന്റെ സേര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചം പൊലിഞ്ഞു. അത് താഴെ വീണുടയുന്ന ശബ്ദം ഞാന്‍ കേട്ടു.

ഒപ്പം കമല്‍ കിഷോറിന്റെ നിലവിളി ഉയര്‍ന്നു...

ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ട്രിഗറില്‍ എന്റെ വിരല്‍ അമര്‍ന്നത് ഞാന്‍ പോലും അറിഞ്ഞില്ല.

താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒന്നിലധികം തോക്കുകള്‍ ശബ്ദിച്ചു...

ചോള വയലുകളുടെ ദിശയില്‍ സ്ഥാപിച്ചിരുന്ന മറ്റു നാല് പോസ്റ്റുകളില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഒരു പോലെ തീ തുപ്പി..

കനത്ത അന്ധകാരത്തിലൂടെ തീയുണ്ടകള്‍ മൂളിപ്പറന്നു...

അര മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടം..അതു തീരുന്നതിനു മുന്‍പു തന്നെ കമല്‍ കിഷോറിന്റെ നിലവിളി നിലച്ചിരുന്നു.

അതിനിടയില്‍ സ്ഥലത്തെത്തിയ "ക്യുക്ക് റിയാക്ഷന്‍ ടീം" അംഗങ്ങള്‍ വെടിയേറ്റ്‌ വീണ കമല്‍ കിഷോറിനെ എടുത്തു കൊണ്ട് വന്നു...

അവന്റെ വലതു കാലിന്റെ തുടയില്‍ നിന്നും രക്തം ചീറ്റി ഒഴുകുന്നുണ്ടായിരുന്നു... ബോധ രഹിതനായ കമലിനെ ഉടന്‍ അടുത്തുള്ള ചെറിയ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.

നേരം വെളുത്തപ്പോള്‍ ചോളച്ചെടികളുടെ ഇടയില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വെടിയുണ്ടകള്‍ തുളച്ചു കയറിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു..

മൃതദേഹങ്ങളുടെ അരികില്‍ ഒരു വലിയ ഭാണ്ഡം കിടപ്പുണ്ടായിരുന്നു..

അതിനുള്ളില്‍ പലവിധ യുദ്ധ സാമഗ്രികള്‍ ...

ഒരു മൃതദേഹത്തിന്റെ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന എ കെ 47 തോക്ക് .....!!

ഒരു രാജ്യത്തിന്റെ ജനങ്ങളോടും അതിന്റെ അഖണ്ഡതയോടുമുള്ള വെല്ലുവിളിപോലെ.......



17 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nalla ozhukkode paranju..... aashamsakal....

ചിതല്‍/chithal പറഞ്ഞു...

തരാൻ ഒന്നുമില്ല കയ്യിൽ. ബഹുമാനസൂചകമായ ഒരു സല്യൂട്ട് മാത്രം. സ്വീകരിച്ചാലും.

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജയരാജ്....ചിതല്‍....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

തല കുനിച്ച്‌ ഒരു നമസ്കാരം
മറ്റൊന്നും പറയാനില്ല

വീകെ പറഞ്ഞു...

സല്യൂട്ട് സർ...
ആശംസകൾ...

കുഞ്ഞിക്കുട്ടന്‍ പറഞ്ഞു...

നന്ദി , ഞങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാനായി ഉണര്‍ന്നിരിക്കുന്ന പ്രിയ സൈനികരെ നന്ദി ,ഒരായിരം നന്ദി

രഘുനാഥന്‍ പറഞ്ഞു...

നന്ദി...ഹെരിറ്റേജ് സാര്‍...വി കെ, കുഞ്ഞിക്കുട്ടന്‍...

Thommy പറഞ്ഞു...

Saluting...!!!

രഘുനാഥന്‍ പറഞ്ഞു...

നന്ദി....തോമസ്‌ സര്‍

kazhchakkaran പറഞ്ഞു...

Ragunadhan sir,
ningalude stories valare nallathanu..
Sarikkum iruthi vayikkunna ezhuth.

രഘുനാഥന്‍ പറഞ്ഞു...

നന്ദി pasukkadavu blogukal...

Naushu പറഞ്ഞു...

തരാൻ ഒന്നുമില്ല കയ്യിൽ. ബഹുമാനസൂചകമായ ഒരു സല്യൂട്ട് മാത്രം. സ്വീകരിച്ചാലും.

(കടപ്പാട് : ചിതല്‍/chithal )

Yasmin NK പറഞ്ഞു...

സല്യൂട്ട്.

രഘുനാഥന്‍ പറഞ്ഞു...

നന്ദി...നൌഷു..മുല്ല ...

അജ്ഞാതന്‍ പറഞ്ഞു...

Salute.

മാഹിഷ്മതി പറഞ്ഞു...

"india" pruud of you