2011, ഏപ്രിൽ 23, ശനിയാഴ്‌ച

താക്കൂര്‍ സാബിന്റെ പുട്ടുകുടം

ജലന്ധറില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നു സുബേദാര്‍ മേജര്‍ താക്കൂര്‍ സാബ്.


പഴയ സിനിമാ നടന്‍ പറവൂര്‍ ഭരതന്റെ ശരീര പ്രകൃതിയാണ് താക്കൂര്‍ സാബിന്. തടിച്ചു കുറുകിയ ശരീരവും "മാറി നിന്നോ അല്ലെങ്കില്‍ ഞാനിപ്പം മുട്ടും" എന്ന ഭാവത്തില്‍ തള്ളിനില്‍ക്കുന്ന കുടവയറും കൊമ്പന്‍മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമാകും. ക്ഷിപ്രകോപിയും കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷിപ്രമൊന്നും പ്രസാദിക്കാത്ത സ്വഭാവക്കാരനുമായ താക്കൂര്‍സാബിനു മലയാളികള്‍ സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന ഓമനപ്പേരാണ്‌ "കുടം"


ഹിന്ദിക്കാരാകട്ടെ അദ്ദേഹത്തിനെ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും വിളിച്ചിരുന്നു.


ഫാള്‍ ഇന്‍ ചെയ്യുമ്പോള്‍ താക്കൂര്‍ സാബിന്റെ അടുത്തു നില്‍ക്കുന്നവനെ നോക്കി പിറകിലുള്ളവര്‍ "ഡാ കൊടത്തില്‍ മുട്ടാതെ മാറി നിലക്ക് " എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന നഗ്നസത്യം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.


താക്കൂര്‍ സാബിന് മലയാളം അറിയില്ല എന്നുള്ളതായിരുന്നു ആ ധൈര്യത്തിനുള്ള ഹേതു.


അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടിമുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് ചവുട്ടി സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. ആയതിനാല്‍ താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത്‌ കൂടി പോകാറുള്ളൂ. അല്ലെങ്കില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും!


ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും ചെറുപ്പക്കാര്‍ ടൂവീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി ബ്രേക്ക്‌ ഫാസ്റ്റും ഒപ്പം രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂവീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.


ജെ. സി. ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകുവശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുറത്ത് മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയശേഷം പുറകിലത്തെ ജനാല തുറന്നിട്ടുകിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്‍ണന്‍ പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങ്ങള്‍ പറയാറുണ്ട്‌. കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങള്‍ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും.


പഞ്ചാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ വണ്ടി ഉടന്‍ സ്റ്റാര്‍ട്ടാകും. എന്താണ് അതിന്റെ ഗുട്ടെന്‍സെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.


"മൂന്നു പെഗ്ഗ് റം" ആണ് പവന്‍കുമാറിനുള്ള ഫീസ്‌.


അങ്ങനെ എല്ലാവരും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നൊരു ചിന്തയുദിച്ചു. പവന്‍ കുമാറിനോട് വിവരം പറയുകയും അവന്‍ സമ്മതിക്കുകയും ചെയ്തു. നല്ല സൈക്കിള്‍ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി.


പിറ്റേദിവസം രാവിലെ താക്കൂര്‍ സാബ് ഉറങ്ങിയ തക്കം നോക്കി സ്കൂട്ടര്‍ ഉരുട്ടിക്കൊണ്ട് പോയി സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ട് എന്നെ അതില്‍ ഇരുത്തിയ ശേഷം എന്റെ ഇടതു കൈ എടുത്തു വണ്ടിയുടെ "ക്ലെച്ച്‌" എന്നു പറയുന്ന മര്‍മ്മപ്രധാനമായ യന്ത്രഭാഗത്തില്‍ പവന്‍കുമാര്‍ പിടിപ്പിച്ചു. ശേഷം ആ യന്ത്രം പതുക്കെ അയച്ചു കൊടുത്തുകൊണ്ട് "ആക്സിലേറ്റര്‍" എന്നു പേരായ വേറൊരു യന്ത്രഭാഗത്തില്‍ പിടിച്ചു തിരിക്കാനുള്ള സൂത്രം പവന്‍കുമാര്‍ എനിക്ക് പറഞ്ഞു തന്നു.


ഞാനങ്ങനെ ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി അല്പം മുന്‍പോട്ടു നീങ്ങി. വണ്ടിയുടെ പിറകില്‍ പിടിച്ചു കൊണ്ട് പവന്‍ കുമാറും കൂടെ വന്നു. കുറച്ചുദൂരം പോയപ്പോള്‍ എനിക്ക് ധൈര്യമായി. അതോടെ വണ്ടിയുടെ ഇരുവശത്തും തൂണു പോലെ തൂക്കിയിട്ടിരുന്ന കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് സ്റ്റൈലില്‍ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അത്രയുമായപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന്റെ തോത് കുത്തനെ ഉയരുകയും വണ്ടിയില്‍ പിടിച്ചു കൊണ്ട് പിറകെ നടക്കുന്ന പവന്‍കുമാറിനെ "സ്റ്റേറ്റ് കാറില്‍ പോകുന്ന മന്ത്രി കാല്‍ നടയായിപ്പോകുന്ന വോട്ടറെ നോക്കുന്ന ഭാവത്തില്‍" ഒന്ന് നോക്കുകയും ചെയ്തു.


അതോടെ അവന്‍ വണ്ടിയിലെ പിടി വിട്ടു.


മുറ്റത്തിന്റെ അങ്ങേയറ്റം വരെ ഓടിച്ച ശേഷം സ്പീഡില്‍ തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന ഒരു കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി അല്പം വെട്ടിച്ചു. അതോടെ വണ്ടി ചരിയുകയും . ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറക്കുകയും, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു.


ഇതിനിടയില്‍ വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടി വരാന്തയില്‍ നടുവടിച്ചു വീണ വിവരം ഞാന്‍ അറിഞ്ഞില്ലെങ്കിലും അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി.


ടവല്‍ മാത്രമുടുത്ത് കൂര്‍ക്കംവലിച്ചു കൊണ്ടിരുന്ന താക്കൂര്‍സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കുമോ എന്നുള്ള ശങ്കയില്‍ വെപ്രാളത്തോടെ എഴുനേറ്റ് തൊട്ടടുത്തുള്ള ജനാല വഴി പുറത്തേയ്ക്ക് ഒരു "ലോങ്ങ്‌ ജംബ്" നടത്തുകയും അരമതിലിനു മുകളില്‍ കൂടി മറ്റൊരു തകര്‍പ്പന്‍ "ഹൈ ജംബ്" കാഴ്ചവച്ചു മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു.


അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.


വീണു കിടന്ന എന്നെ പവന്‍കുമാറും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നതു പോലെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും അതിനടുത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.


എന്റെ ഗുരു പവന്‍ കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനുമായി രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായി. ആയതിനാല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന വഴിക്ക് തപ്പിയെടുത്ത അണ്ടര്‍വെയര്‍ ധരിച്ചു കോപിച്ചു നില്‍ക്കുന്ന താക്കൂര്‍ സാബിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങുകയും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകലവിധ ചിലവുകളും ഞാന്‍ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നു ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.


വര്‍ക്കുഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധനസാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ പവന്‍കുമാറിന് കൊടുക്കാമെന്നേറ്റിരുന്ന മൂന്ന് പെഗ്ഗ് റം വെള്ളമൊഴിക്കാതെ ഞാന്‍ തന്നെ കഴിച്ചു കൊണ്ട് എന്റെ ടൂ വീലര്‍ ട്രെയിനിംഗ് പര്യവസാനിപ്പിച്ചു.



27 അഭിപ്രായങ്ങൾ:

krish | കൃഷ് പറഞ്ഞു...

രണ്ട് പുട്ടുകുടങ്ങൾ തമ്മിൽ ഇടിച്ചാൽ ചതവും മാനഹാനിയും ധനനഷ്ടവും ഫലം. :)

MOIDEEN ANGADIMUGAR പറഞ്ഞു...

പട്ടാളക്കഥ നന്നായിട്ടുണ്ട്. തുടരുക

ramanika പറഞ്ഞു...

ഒരുപക്ഷെ വിലക്ക് ചോദിചിരുന്നാല്‍ അത് ഇതേ വിലക്ക് കിട്ടുമായിരുന്നു
വീനാശക്കാലെ ..............
ഇഷ്ട്ടപ്പെട്ടു !

രഘുനാഥന്‍ പറഞ്ഞു...

നന്ദി
കൃഷ്‌...ഞാന്‍ പുട്ടുകുടം ആയില്ല ഇതുവരെ ഹി ഹി
നന്ദി മൊയ്ദീന്‍...
നന്ദി രമണിഗ. അത് ചുമ്മാതെ തന്നാലും ഞാന്‍ വാങ്ങില്ലായിരുന്നു...ഹ ഹ

Unknown പറഞ്ഞു...

ഇങ്ങനെ പഠിച്ചത് വെച്ചാണല്ലേ പിന്നീട് ഹീറോ ഹോണ്ട ഓടിക്കാന്‍ നോക്കി ആക്സിടന്റ്റ്‌ ആയത് ?? പെട്ടെന്ന് തീര്‍ന്നത് പോലെ തോന്നി!!

ആശംസകള്‍!!

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പുട്ടുകുടതിന്റെ ഓട്ടം വിവരിച്ച ഭാഗം നന്നായിരുന്നു...ശരിക്കും ചിരിപ്പിച്ചു..
പട്ടാളകഥകള്‍ വായിക്കാന്‍ വീണ്ടും വരാം.

പട്ടാളം പണ്ടേ എനിക്ക് ഇഷ്ടമായിരുന്നു...ഒരു പോസ്റ്റും ഇട്ടിട്ടുണ്ട് അതിനെ പറ്റി..
സൗകര്യം പോലെ വരുമല്ലോ..

രഘുനാഥന്‍ പറഞ്ഞു...

ഹ ഹ നന്ദി ഗന്ധര്‍വ്വാ...

നന്ദി villegemaan
തീര്‍ച്ചയായും വരാം..

the man to walk with പറഞ്ഞു...

അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു..

:)

Best Wishes

ചിതല്‍/chithal പറഞ്ഞു...

ഓഹോ. അപ്പൊ ഇതാണു് ചരിത്രം. കഴിഞ്ഞ ആഴ്ച്ച ഞാൻ വിളിച്ചപ്പൊ “ബൈക്കിലാണു്, പക്ഷെ നിർത്തിയിട്ടിരിക്കുകയാ” എന്ന് രഘുവേട്ടൻ പറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു.

ആട്ടെ, സൈക്കിൾ പഠിച്ചോ?

ഇതിലെ പവൻ കുമാറിന്റെ അവസ്ഥയിൽ ഒരിക്കൽ ഞാൻ പെട്ടിട്ടുണ്ടു് - ഒരുത്തനെ സ്കൂട്ടറോടിക്കാൻ പഠിപ്പിക്കുമ്പോൾ. അത് ഒരിക്കൽ പോസ്റ്റാം :)

രഘുനാഥന്‍ പറഞ്ഞു...

ഹി ഹി....നന്ദി മാനേ...
നന്ദി ചിതല്‍..
ഇപ്പോഴും ബൈക്കില്‍ കേറുന്നതിനു മുന്‍പ് ഞാന്‍ ആ സംഭവം ഓര്‍ക്കാറുണ്ട് പ്രവീണ്‍.....

Kalavallabhan പറഞ്ഞു...

ഈ “കുടം” പട്ടാളത്തിൽ കയറിയ കഥ കൂടി പറയണം.

രഘുനാഥന്‍ പറഞ്ഞു...

നന്ദി കലവല്ലഭാ..
ഈ "കുടം" പട്ടാളത്തില്‍ കയറിയ സംഭവ ബഹുലമായ കഥ ഉടനെ.....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"വരാന്തയില്‍ നടുവടിച്ചു വീണ വിവരം ഞാന്‍ അറിഞ്ഞില്ലെങ്കിലും അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി. "
ha ha ha :)

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഹെറിറ്റേജ് സാര്‍

grkaviyoor പറഞ്ഞു...

തുടരു ഇനിയും നല്ല കഥകള്‍

എന്റെ പേരും രഘു നാഥ് എന്നാണ് ജീ രഘുനാഥ് കവിയൂര്‍

ശ്രീ പറഞ്ഞു...

വലിയോരബദ്ധമായിപ്പോയില്ലേ മാഷേ?

ആയിരമോ രണ്ടായിരമോ കയ്യോടെ കൊടുത്തിരുന്നേല്‍ ആ വണ്ടി അങ്ങനെ തന്നെ താക്കൂര്‍ സാബ് സ്വന്തമായി തരുമായിരുന്നില്ലേ? ;)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും അതിനടുത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി..........
എന്നാ ചെയ്യാനാ.........
എന്തായാലും ഗുരുവിനെ ഇഷ്ടായി..
ആശംസകൾ.

രഘുനാഥന്‍ പറഞ്ഞു...

നന്ദി കവിയൂര്‍ജി...

നന്ദി ശ്രീ...

നന്ദി പൊന്മളക്കാരാ ...

Naushu പറഞ്ഞു...

നിങ്ങള്‍ പോളിടെക്നിക്കില്‍ പഠിച്ചിട്ടില്ല ല്ലേ

jayanEvoor പറഞ്ഞു...

ഠോ! ഠോ! ഠോ!

പുളു! പുളു! പുപ്പുളു!


കൊള്ളാം.
ജോറായിട്ടുണ്ട്.

(പട്ടാളപ്പണി നിർത്തി ഓടിപ്പോന്നതിന്റെ രഹസ്യം പിടി കിട്ടി!)

രഘുനാഥന്‍ പറഞ്ഞു...

പ്രിയ നൌഷു...നന്ദി...
പോളിടെക്നിക്കില്‍ പഠിച്ചിട്ടില്ല. പക്ഷെ ഇലക്ട്രോണിക്സില്‍ ഡിപ്ലോമ ഉണ്ട്.....പട്ടാളത്തിലെ കോളേജ് തന്നതാ...

പ്രിയ ഡോക്കിട്ടര്‍ ,
ഠോ! ഠോ! ഠോ!
വെടി തിരിച്ചു എവൂരിലേയ്ക്ക് ...............ഹി ഹി..
ഒത്തിരി നാളായല്ലോ കണ്ടിട്ട് ... ?

അസീസ്‌ പറഞ്ഞു...

താക്കൂര്‍ സാബിന്റെ ഓട്ടം രസകരമായി അവതരിപ്പിച്ചു.
പോസ്റ്റ് ചിരിപ്പിച്ചു.
അഭിനന്ദനങ്ങള്‍ .

ഒരു യാത്രികന്‍ പറഞ്ഞു...

ചന്തുവിന്റെ ജന്മം പിന്നെയും ബാക്കി.......സസ്നേഹം

രഘുനാഥന്‍ പറഞ്ഞു...

നന്ദി അസീസ്‌...
നന്ദി യാത്രികാ

Yasmin NK പറഞ്ഞു...

ഞാനും വീണിട്ടുണ്ട് സ്കൂട്ടറില്‍ നിന്നും,ഒന്നൊന്നര വീഴ്ച..ഹോ..

പട്ടാളക്കഥ ഇനീം പോരട്ടെ.അരക്കഷ്ണം വെടിയുണ്ട കൊണ്ട് രണ്ട് പുലികളെ തട്ടിയ കഥയൊന്നും ഇല്ലേ?
ആശംസകളോടേ

രഘുനാഥന്‍ പറഞ്ഞു...

ഹഹ ...നന്ദി മുല്ല..
ഒത്തിരിയുണ്ട് കഥകള്‍ ... സമയം പോലെ പറയാം...

Unknown പറഞ്ഞു...

എന്തും നേരിടാന്‍ റ്റവ്വലിന്റെ ജന്മം ബാക്കി.
ചിരിപ്പിച്ചു