2009, ജനുവരി 13, ചൊവ്വാഴ്ച

വഴിതെറ്റിപ്പോയ ഒരു വെടിയുണ്ട..

ലീവ് കഴിഞ്ഞു ജമ്മുവില്‍ എത്തി ക്യാമ്പില്‍ റിപ്പോര്ട്ട് ചെയ്ത അന്ന് തന്നെ ഡ്യുട്ടി കിട്ടി. ക്യാമ്പിനു പുറത്തുള്ള ഓഫീസര്‍ മെസ്സിന്റെ മെയിന്‍ ഗേറ്റില്‍ കാവല്‍ ഡ്യുട്ടിയാണ്. വേറെ മൂന്നു പേരുകൂടിയുണ്ട്. രണ്ടു ഹിന്ദിക്കാരനും ഒരു മലയാളി ഗാര്‍ഡ് കമാണ്ടറും.ഗാര്‍ഡ് കമാണ്ടര്‍ കേശവന്‍ സാര്‍ കായംകുളംകാരനാണ്.

വൈകിട്ട് ആറു മണി മുതല്‍ അടുത്ത ദിവസം രാവിലെ ആറുമണിവരെയാണ് ഡ്യുട്ടി. ഒരാള്‍ക്ക്‌ നാലു മണിക്കൂറാണ് ഡ്യുട്ടിസമയം. അതായത് ആദ്യത്തെ ആള്‍ക്ക് ആറുമണി മുതല്‍ എട്ടുമണി വരെ. രണ്ടാമത്തെ ആള്‍ക്ക് എട്ടു മുതല്‍ പത്തു വരെ. മൂന്നാമന് പത്തു മുതല്‍ പന്ത്രണ്ടു വരെ. പന്ത്രണ്ടു മുതല്‍ രണ്ടുവരെ ആദ്യത്തെ ആളും രണ്ടു മുതല്‍ നാലുവരെ രണ്ടാമത്തെ ആളും നാലു മുതല്‍ രാവിലെ ആറു മണി വരെ മൂനാമത്തെ ആളും ചെയ്യുന്നതോടെ ഡ്യുട്ടി തീരുന്നു. രാത്രി എട്ടു മുതല്‍ പത്തു വരെയും രാവിലെ വെളുപ്പിന് രണ്ടു മുതല്‍ നാലു വരെയുമാണ് എന്റെ ഡ്യുട്ടിസമയം. അതായത് സെക്കണ്ട് ഡ്യുട്ടി.

ജമ്മുവില്‍ മഞ്ഞു വീഴില്ല എങ്കിലും നല്ല തണുപ്പുണ്ട്. ലീവ് കഴിഞ്ഞു പോകുന്നതിനാല്‍ ഒരു കമ്പിളി കോട്ടും ബെഡ് ഷീറ്റും അത്യാവശ്യം കിടക്കാനുള്ള കിടക്കയുമേ കയ്യിലുള്ളൂ. ഡ്യുട്ടിസമയത്ത് കോട്ടല്ലാതെ ബെഡ് ഷീറ്റോ പുതപ്പോ ധരിക്കുന്നത് കുറ്റമാണ്. ഡ്യുട്ടിസമയം മുഴുവന്‍ തോക്കും ചൂണ്ടി ഒരേ നില്പ് നിക്കണം. ഗേറ്റില്‍ നാലടി പൊക്കത്തില്‍ മണല്‍ ചാക്കടുക്കി വച്ചിട്ടുണ്ട്.അതിന്റെ മറ പറ്റി വേണം നിക്കാന്‍. മുന്‍പിലും പിറകിലും വശങ്ങളിലും ശ്രദ്ധ വേണം. എപ്പോഴും ഏത് സമയത്തും ഒരാക്രമണം ഉണ്ടാകാം. ഞാന്‍ വെടിയെള്‍ക്കാത്ത കനത്ത ചട്ട അണിഞ്ഞു ഹെല്‍മറ്റും ധരിച്ചു മണല്‍ ചാക്കിന് പുറത്തു തോക്ക് ഉറപ്പിച്ചു വച്ചു, പുറത്തേക്ക് ശ്രദ്ധിച്ച് പതുങ്ങി ഇരുന്നു.

സമയം വെളുപ്പിന് ഉദ്ദേശം മൂന്നു മണി ആയിട്ടുണ്ടാകും. അല്പം അകലെ ഒരു കൂടാരം അടിച്ചിട്ടുണ്ട്. കൂടെ ഡ്യുട്ടി ചെയ്യുന്നവരും ഗാര്‍ഡ് കമാണ്ടറും അതിലാണ് ഉറങ്ങുന്നതു. ഗേറ്റിനു വെളിയില്‍ മെയിന്‍ റോഡാണ്. റോഡില്‍ ഏകദേശം അമ്പതടി ദൂരത്തായി ഒരു കലുങ്ക്. ഗേറ്റില്‍ വെട്ടമില്ല. കുറച്ചു ദൂരത്തുള്ള ഒരു വഴി വിളക്കിന്റെ അരണ്ട വെളിച്ചം കലുന്കിറെ അടുത്ത്‌ വരെ എത്തുന്നുണ്ട്.പക്ഷെ പുക മഞ്ഞിന്റെ ആവരണം മൂലം പത്തടി ദൂരത്തില്‍ കൂടുതല്‍ കാഴ്ച കിട്ടുന്നില്ല. ഞാന്‍ കമ്പിളി കോട്ടിന്റെ പുറത്തു വീഴുന്ന മഞ്ഞു കണികകളെ വക വെക്കാതെ തണുത്തു മരവിച്ച തോക്കിന്റെ പാത്തിയില്‍ മുറുകെ പിടിച്ചു ഇരുട്ടിലേക്ക് മിഴിച്ചു നോക്കി.

തണുപ്പ് സൂചി മുനകളായി കോട്ടിനെയും ഭേദിച്ച് ശരീരത്തില്‍ കുത്തുന്നുണ്ട്. ബൂട്ടിനുള്ളില്‍ കാലുകള്‍ തണുത്തു മരവിച്ചു തുടങ്ങി. ഹെല്‍മറ്റില്‍ വീഴുന്ന മഞ്ഞു തുള്ളികള്‍ കവിളിലേക്കു ഒലിച്ചിറങ്ങി. തണുത്ത പിശറന്‍കാറ്റു വീശുന്നുണ്ട്. ഞാന്‍ പോക്കറ്റില്‍ കിടന്ന തൂവാല എടുത്ത്‌ മൂക്കും വായയും മൂടത്തക്ക വിധത്തില്‍ കെട്ടിയിട്ടു ഹെല്‍മട്ടു ഒന്നുകൂടി താഴ്ത്തി വച്ചു.

പെട്ടെന്നാണ്‌ കലുന്കിന്റെ അടുത്തതായി എന്തോ ഒരനക്കം പോലെ എനിക്ക് തോന്നിയത്. രൂപം വ്യക്തമല്ല. ആരോ ഒരാള്‍ കലുന്കിനു താഴെ നിന്നും നിലത്തു ഇഴഞ്ഞു വരുന്നതു പോലെ. ഞാന്‍ സൂക്ഷിച്ചു നോക്കി. വല്ല പട്ടിയോ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കുട്ടിയോ ആകാം. ടോര്‍ച്ചടിച്ചു നോക്കിയാലോ? അതോ ഗാര്‍ഡ് കമാണ്ടരെ വിവരം അറിയിക്കണോ? ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എന്തായാലും ഞാന്‍ സെര്‍ച്ച് ലൈറ്റ് കയ്യിലെടുത്തു. പതുക്കെ മണല്‍ ചാക്കിന് പുറത്തു ഒരരികിലായി നിന്നു. വലതു കയ്യില്‍ തോക്ക് മണല്‍ ചാക്കിന്റെ പുറത്തു കൊള്ളിച്ചു വിരല്‍ കാഞ്ചിയില്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചു. പിന്നെ ഇടതു കയ്യില്‍ സെര്‍ച്ച് ലൈറ്റ് പിടിച്ചു, അനക്കം കണ്ട ഭാഗത്തേക്ക് തെളിച്ചു.

ഒരു നിമിഷം മാത്രം....! വെടി പൊട്ടി!!. ഒപ്പം എന്റെ കയ്യിലിരുന്ന സെര്‍ച്ച് ലൈറ്റ് കഷണങളായി ചിതറി!!. എവിടെ നിന്നാണ് വെടിയുണ്ട ചീറി പാഞ്ഞു വന്നതെന്ന് എനിക്ക് മനസിലായില്ല.ഒറ്റ നിമിഷത്തെ അങ്കലാപ്പ്!. അതിനുള്ളില്‍ തന്നെ എന്റെ വിരലും കാഞ്ചിയില്‍ അമര്‍ന്നു. ഒപ്പം ഞാന്‍ നിലത്തേക്കു കമിഴ്നു വീണു.

കലുനിന്റെ ഇരു വശങ്ങളില്‍ നിന്നും ഒന്നിലധികം യാത്ര തോക്കുകള്‍ ശബ്ദിച്ചു. നിലത്തു വീണ ഞാന്‍ കലുങ്ക് ലാക്കാക്കി തുരു തുരെ നിറയൊഴിച്ചു കൊണ്ടിരുന്നു. വെടി ശബ്ദം കേട്ടതോടെ ഉറങ്ങി കിടന്നിരുന്ന ഗാര്‍ഡ് കമാണ്ടറും മറ്റുള്ളവരും ഉണര്‍ന്നു. ഒരു നിമിഷത്തിനുള്ളില്‍ അവരും എന്നോടൊപ്പം ചേര്ന്നു. ഗേറ്റിന്റെ ഇരു വശങ്ങളിലും നിന്നു പത്തു മിനിട്ടോളം വെടിയുതിര്‍ത്തു. പിന്നെ എല്ലാം ശാന്തം.

ഇതിനിടയില്‍ പെട്രോളിംഗ് നടത്തിയിരുന്ന പട്ടാളക്കാരും അവിടെ എത്തിചേര്ന്നു. അവര്‍ കലുന്കിന്റെ മൂന്ന് വശത്ത് നിന്നും വളഞ്ഞ ശേഷം മുന്‍പോട്ടു നീങ്ങി. കലുന്കിനു ചുറ്റും ഇരുട്ടും മൂടല്‍ മഞ്ഞും ചേര്ന്നു ഒരാവരണം തീര്‍ത്തിരുന്നു. പെട്രോളിംഗ് നടത്തിയിരുന്നവര്‍ ശക്തിയേറിയ സെര്‍ച്ച് ലൈറ്റുകള്‍ കരുതിയിരുന്നു. അതിന്റെ പ്രകാശത്തില്‍ കലുന്കിനു മുകളില്‍ റോഡില്‍ ഒരാള്‍ കിടക്കുന്നത് കണ്ടു. പക്ഷെ അടുത്ത്‌ പോകാന്‍ പറ്റില്ല. ഇനിയും ആരെങ്കിലും അവിടെ ഉണ്ടാകാം.

അനക്കമൊന്നും കേള്‍ക്കാനില്ല. അവര്‍ കലുന്കിന്റെ ഇരുപതടിയോളം അടുത്തെത്തി. അവിടെ നിന്നും വളരെ ശ്രദ്ധിച്ച് വീണ്ടു വീണ്ടും മുന്‍പോട്ടു നീങ്ങി. ഉടന്‍ അടുത്ത വെടി പൊട്ടി. പട്ടാളക്കാരുടെ തോക്കുകളും തീ തുപ്പി. ഒരു ഗ്രനെട് കലുന്കിന്റെ പുറത്തു വീണു പൊട്ടി. പിന്നെ വീണ്ടും ശാന്തത... തണുത്തു വിറച്ചിരുന്ന എന്റെ കവിളിലൂടെ വിയര്‍പ്പോഴുകി. ഇടതു കയ്യിലെ വിരലുകളില്‍ ചോര ഒഴുകുന്നുണ്ടായിരുന്നു. ഞാന്‍ മുഖത്ത്‌ കെട്ടിയിരുന്ന തൂവാല വിരലുകള്‍ക്ക് മുകളിലൂടെ ചുറ്റി, കലുന്കിലേക്ക് തന്നെ ഉന്നം വച്ചു അതെ കിടപ്പ് കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ പട്ടാളക്കാരെത്തി. അവര്‍ സെര്‍ച്ച് ലൈറ്റുകള്‍ തെളിച്ചു കലുന്കിന്റെ നാല് ചുറ്റും പ്രകാശം പരത്തി. എന്നിട്ട് അടുത്ത നടപടിക്ക് വേണ്ടി കാത്തു. കുറച്ചു നേരത്തോളം അനക്കമൊന്നും കണ്ടില്ല. ഒടുവില്‍ അവര്‍ മൂന്ന് നാല് പേര്‍ നീട്ടിപ്പിടിച്ച തോക്കുമായി കലുന്കിറെ അടുത്തേക്ക്‌ ഇരച്ചു കയറി. കലുന്കിനു മുകളില്‍ റോഡില്‍ കിടന്ന ആള്‍ മരിച്ചിരുന്നു. അയാളുടെ വിദേശ നിര്‍മിത തോക്ക് അടുത്ത്‌ തന്നെ കിടന്നിരുന്നു. അടിയില്‍ കലുന്കിറെ ഒരു വശത്ത് ചാരി ഗ്രനെട് ചിതറിച്ച ഒരു ശരീരം. അടുത്ത്‌ ഒരു വലിയ ഭാണ്ഡം. അതിനുള്ളില്‍ എന്തൊക്കെയോ സാധനങ്ങള്‍. ഒരു ദേശം തന്നെ നശിപ്പിക്കാന്‍ പോന്ന വെടിക്കോപ്പുകള്‍.!!

ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്നെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് കുഴപ്പമുള്ളതല്ല. സെര്‍ച്ച് ലൈറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായതാണ്. പക്ഷെ സെര്‍ച്ച് ലൈറ്റ് തകര്‍ത്ത ആ വെടിയുണ്ട അല്പം മാറിയിരുന്നെങ്കില്‍..........ഇതെഴുതാന്‍ ഒരു പക്ഷെ ഞാന്‍ കാണുമായിരുന്നില്ല. എല്ലാം ഈശ്വരാനുഗ്രഹം. അതെ പറയാനുള്ളൂ. !

1 അഭിപ്രായം:

ബാര്‍കോഡകന്‍ പറഞ്ഞു...

chetta laksham laksham replies pinnalyude ,
dairyamayi munnot poyikollooo