2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

ഉണ്ണിത്താന്‍ സാറിന്‍റെ ഡിസിപ്ലിന്‍

പട്ടാളത്തിലെ ട്രെയിനിങ്ങില്‍ ഡ്രില്‍ ഒരു പ്രധാന ഘടകമാണ് . റിപ്പബ്ലിക് ദിന പരേഡില്‍ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നത് കണ്ടിട്ടില്ലേ ? അത് തന്നെ സംഭവം . ഒരു പട്ടാളക്കാരന്റെ ഡിസിപ്ലിന്‍ എന്ന് പറയുന്നതു ഡ്രില്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ ഡിസിപ്ലിന്‍ കൂടിപ്പോയാലും കുഴപ്പം തന്നെ. അതിന് ഉദാഹരണമാണ് ഞങളുടെ ബാരാക്കിന്റെ അസിസ്റ്റന്റ് കമാണ്ടരായ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍.സാറിനെപ്പറ്റി പറയുകയാണെങ്കില്‍ .....

തൃശ്ശൂര്‍ സ്വദേശിയാണ് ഉണ്ണിത്താന്‍ സാര്‍. നന്നേ വെളുത്തു, പൊക്കം കുറഞ്ഞ, സാമാന്യം വലിയ ഒരു കുടവയറും തലയില്‍ പേരിനു മാത്രം മുടിയുമുള്ള ഉണ്ണിത്താന്‍ സാറിന് ഞങള്‍ ഒരു ഓമനപേരു കൊടുത്തിരുന്നു. "ചാണ". രഹസ്യമായി മാത്രമാണ് അങ്ങനെ വിളിച്ചിരുന്നത്. അത് കേട്ടു ബാരക്കിലുള്ള മറ്റു ഹിന്ദിക്കാരും അങ്ങനെ വിളിക്കാന്‍ തുടങ്ങി. പക്ഷെ അവര്‍ വിളിച്ചപ്പോള്‍ ചാണ എന്നത് വെറും "ചണ" ആയിപ്പോയി. ഹിന്ദിയില്‍ ചണ എന്ന് പറഞ്ഞാല്‍ കടല എന്നാണ് അര്‍ഥം. അതായതു നമ്മള്‍ പുട്ടിന്‍റെ കൂടെ കഴിക്കില്ലേ? അതുതന്നെ.

അങ്ങനെ ചണയും ചാണയുമായി വിലസുന്ന ഉണ്ണി സാര്‍ വലിയ ഡിസിപ്ലിന്‍കാരനായിരുന്നു. എന്നുപറഞ്ഞാല്‍ വല്യ 'ഡ്രില്ല് കാരന്‍ 'ആയിരുന്നു. എന്ത് ചെയ്താലും അത് ഡ്രില്‍ മോഡല്‍ ആയിരിക്കും.ഉദാഹരണത്തിന്‌ അദ്ദേഹം രാവിലെ കക്കൂസ്സില്‍ പോവുകയാണ് എന്ന് കരുതുക. അതിന്‍റെ നടപടി ക്രമങ്ങള്‍ താഴെ പറയും വിധമാണ്.

ആദ്യമായി ഒരു ഒറ്റതോര്‍ത്തുടുക്കുന്നു. പിന്നെ ചെറിയ ഒരു പ്ലാസ്റ്റിക് ബക്കറ്റ് ഇടതുകയ്യില്‍ പിടിച്ചു മുറിയുടെ വാതിലിനു അഭിമുഖമായി അറ്റെന്‍ഷന്‍ ആയി നില്കുന്നു. എന്നിട്ട് ഉറക്കെ പറയുന്നു. "സാംനെ സെ .. തേച്ചല്‍ ..." ഇതോടെ അദ്ദേഹം വാതിലിനടുത്തേക്ക് മാര്‍ച്ച് ചെയ്യുകയായി. വാതില്‍ കടന്നു വരാന്തയില്‍ എത്തിയാലുടന്‍ തനിക്ക് തന്നെ അടുത്ത കമാണ്ട് (ഓര്‍ഡര്‍) കൊടുക്കുന്നു. "ദേഹനെ ....മൂട് ! ഒപ്പം വലത്തേക്ക് വെട്ടിത്തിരിയുന്നു. പിന്നെ ഇടത് കയ്യില്‍ ബക്കറ്റ് ശരീരത്തോട് ചേര്‍ത്ത് പിടിച്ചു, വലതു കയ്യ് മുന്‍പോട്ടും പിറകോട്ടും ആട്ടി, തല ഉയര്‍ത്തി, കണ്ണുകള്‍‌ ബാരക്കിന്റെ മറ്റേ അറ്റത്തുള്ള കക്കൂസ്സിന്റെ വാതിലില്‍ ഉറപ്പിച്ചു മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിത്താന്‍ സാറിനെ കണ്ടാല്‍ ഏത് ദേശഭക്തന്റെയും ശരീരം രോമാഞ്ചമണിഞ്ഞു പോകും. (ആദ്യമൊക്കെ എനിക്കും രോമാഞ്ചം ഉണ്ടാകുമായിരുന്നു എങ്കിലും ഒരിക്കല്‍ ചാണ എന്ന് വിളിച്ചത് ഉണ്ണി സാര്‍ കേട്ടതുമൂലം ചില നടപടി ക്രമങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നതിനു ശേഷം സാറിനെ കാണുമ്പോള്‍ രോമാഞ്ചമല്ല വേറെ എന്തോ ആണ് എനിക്ക് തോന്നിയിരുന്നത്.)

മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനടുത്ത് എത്തുന്നതോടെ അടുത്ത കമാണ്ട് കൊടുക്കുന്നു. " സ്ക്വാഡ് .. ധം" !!! അതോടെ മാര്‍ച്ച് നില്ക്കുന്നു. ഇപ്പോള്‍ ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനു മുന്‍പിലാണ്. നിന്നുകൊണ്ട്‌ തന്നെ ഒരു കമാണ്ടിലൂടെ പുറകിലോട്ടു തിരിയുന്ന ഉണ്ണിസാര്‍ അടുത്ത ഒന്നു രണ്ടു കമാന്‍ഡുകള്‍ കഴിയുന്നതോടെ കക്കൂസ്സിന്റെ ഉള്ളിലാകും. (പിന്നീട് കക്കൂസ്സിന്റെ ഉള്ളില്‍ നിന്നും എന്തെങ്കിലും കാമാണ്ടുകള്‍ കേട്ടാല്‍ അത് ഡ്രില്ലിന്റെ ഭാഗമല്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.)

ഇത്രയും കൊണ്ടു ഉണ്ണി സാറിന്റെ ഏകദേശ രൂപം വായനക്കാര്‍ക്ക് പിടി കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. ഇനിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവസവും രാവിലെയും ചിലപ്പോള്‍ വൈകുന്നേരവും നടക്കുന്ന ഈ കവാത്ത് ഞങള്‍ക്ക് എല്ലാപേര്‍ക്കും അറിയാവുന്നതിനാല്‍ ആ സമയത്ത് ആരും തന്നെ ഉണ്ണി സാറിന്റെ മാര്‍ച്ചിനു തടസ്സമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഒരു ഞായറാഴ്ച രാവിലെ ഉണ്ണി സാറിന്‍റെ മാര്‍ച്ച് കഴിഞു കുറച്ചു കഴിഞ്ഞപ്പോള്‍ പതിവിനു വിപരീതമായി വീണ്ടും സാര്‍ മാര്‍ച്ച് ചെയ്തു പോകുന്നത് കണ്ടു. ഇത്തവണ മാര്‍ച്ചിന്റെ സ്പീട് അല്പം കൂടുതല്‍ ആണെന്നും കമാന്‍ഡുകള്‍ ഇല്ലാതെയാണ് മാര്‍ച്ച് ചെയ്യുന്നതെന്നും ഞങള്‍ക്ക് മനസ്സിലായി.തന്നെയുമല്ല സാറിന്‍റെ മുഖം കണ്ടാല്‍ സംഗതി അല്പം സീരിയസ് ആണെന്ന് തോന്നും. രാത്രിയില്‍ മെസ്സില്‍ ഇറച്ചിക്കറി ഉണ്ടെങ്കില്‍ പിറ്റേ ദിവസം ഉണ്ണിസാര്‍ രണ്ടുമൂന്നു തവണ ഇങ്ങനെ മാര്‍ച്ച് ചെയ്യാരുള്ളതിനാല്‍ ഞങള്‍ അത് കാര്യമായി എടുത്തില്ല . പക്ഷെ അടുത്ത ക്ഷണം കക്കൂസ്സിറെ അടുത്ത്‌ നിന്നും വലിയൊരു ശബ്ദം കേട്ടു ഓടിച്ചെന്ന ഞങള്‍ കണ്ടത്, താഴെ വീണു കിടക്കുന്ന ഉണ്ണി സാറിനെയും അടുത്ത്‌ അന്തം വിട്ടു നില്‍കുന്ന ഒരു ഹിന്ദിക്കാരനെയുമാണ്.

ഉറങ്ങാന്‍ കിടക്കുന്നതുപോലും അറ്റെന്‍ഷന്‍ പൊസിഷനില്‍ വേണമെന്നു പറയുന്ന ഉണ്ണിസാര്‍ പക്ഷെ വീണു കിടന്നത് അറ്റെന്‍ഷനില്‍ ആയിരുന്നില്ല. എന്തെന്നാല്‍ വീഴ്ച്ചയുടെ ശക്തിയില്‍ ആകെ ഉണ്ടായിരുന്ന ഒറ്റ തോര്‍ത്തു ഉരിഞ്ഞു പോവുകയും തദ്വാര അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ ഏരിയകള്‍ പുറത്തു കാണുകയും ചെയ്തതിനാല്‍ അത് മറയ്കാനുള്ള തത്രപ്പാടിലായിരുന്നു ഉണ്ണിസാര്‍.

സംഭവം ഇങ്ങനെ. ഉണ്ണി സാറിന്റെ മാര്‍ച്ച് കഴിഞ്ഞ ഉടന്‍ ഒരു ബക്കറ്റ് നിറയെ സര്‍ഫ് പതപ്പിച്ചു തുണി നനക്കാന്‍ പോയ ഹിന്ദിക്കാരന്‍ സോപ്പുവെള്ളം കളയാനായി നീട്ടി ഒഴിച്ച സമയത്താണ് ഉണ്ണിസാര്‍ മാര്‍ച്ച് ചെയ്തു വന്നതും സോപ്പ് വെള്ളം വീണ സിമന്റ് തറയില്‍ കാലുറക്കാതെ തലകുത്തി വീണതും. ഏതായാലും ഉണ്ണി സാറിന്‍റെ ഡിസിപ്ലിന്‍ മുഴുവനായി കണ്ട ഞങളുടെ മുന്‍പില്‍ കൂടി പിന്നീടൊരിക്കലും അദ്ദേഹം മാര്‍ച്ച് ചെയ്തിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

vuqeksfnr sweeping islington fulford talents nuts useof essen merchant deesa homepagehttp
lolikneri havaqatsu